ഒരു വര്‍ഷം കൂടി നാം പിന്നിട്ടിരിക്കുന്നു. ഇന്ന് ഒരുപുതിയവര്ഷത്തിന്റെ പടിപ്പുരകടക്കാന് കാല്‍വെച്ചു കഴിഞ്ഞു. സംഭവബഹുലവും പ്രത്യാശാഭരിതവും സംഘര്‍ഷനിര്‍ഭരവും ഒക്കെയായ ഒരു വര്‍ഷമാണ് കടന്നുപോവുന്നത്. സാങ്കേതികമായും ശാസ്ത്രീയവുമായ മുന്നേറ്റങ്ങള്‍ ലോകമൊട്ടാകെയും ഇന്ത്യയിലും ഉണ്ടായി എന്നത് അഭിമാനത്തോടെ നമുക്ക് ഓര്‍ത്തുവെക്കാം. അതിനൊപ്പം തന്നെ മനുഷ്യത്വത്തെ കുത്തിമുറിവേല്‍പ്പിച്ച ഒട്ടുവളരെ സംഭവങ്ങളുമുണ്ടായി. ഇതിന്റെയെല്ലാം ആകെത്തുകനോക്കുമ്പോള് മനുഷ്യരാശിയുടെപുരോഗതിയാണോ അധോഗതിയാണോ എന്നു പറയാന്‍ കഴിയാത്ത ഒരവസ്ഥയാണുള്ളത്. മുന്നോട്ടുള്ള പ്രയാണത്തില്‍ എന്താണ് കൈവശം വെക്കേണ്ടത് എന്താണ് വലിച്ചെറിയേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് ഒരു ധാരണയുണ്ടോ എന്നത് വലിയചോദ്യമാണ്.
അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകക്രമത്തിനൊപ്പം നില്‍ക്കാനും അടുത്ത തലമുറയ്ക്ക് മാര്ഗദീപമാവാനും നമുക്കു കഴിയേണ്ടതല്ലേ? വാസ്തവത്തില്‍ കലണ്ടറില്‍ പേജുകള്‍ മറിയുമ്പോള്‍ മാത്രം നാം ദിവസങ്ങള്‍ കൊഴിഞ്ഞു വീഴുന്നത് അറിയുന്നു. ഈയൊരു നിമിഷം ഈ നിമിഷത്തില്‍ മാത്രം എന്ന് അറിയുകയും അതിന്റെ സത്തയിലേക്ക് ആണ്ടിറങ്ങുകയും ചെയ്യുമ്പോഴാണ് മനുഷ്യജന്മം സാര്‍ഥകമാവുക. ദൗര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ അങ്ങനെയൊന്നും നടക്കുന്നില്ല. ദിവസങ്ങളും മാസങ്ങളും ആരെയും കാത്തുനില്‍ക്കാതെ ഓടിമറയുന്നു. അതിനൊപ്പം നമ്മളും. കഴിഞ്ഞുപോയ സമയത്തെ ഓര്‍ത്ത് വേദനിക്കുന്നു, നിരാശപ്പെടുന്നു. എന്നാല്‍ തൊട്ടടുത്ത നിമിഷം കൈപ്പിടിയിലാണെന്ന് അറിഞ്ഞിട്ടും ക്രിയാത്മകമായി പ്രതികരിക്കാതെയിരിക്കുന്നു. വാസ്തവത്തില്‍ മനുഷ്യന്റെ പരാജയം അതാണ്. കഴിഞ്ഞു പോയതിനെ ഓര്‍ത്ത് വൃഥാ വ്യാകുലപ്പെടുക. അതു കൊണ്ട് പ്രത്യേകിച്ച് ഒരുഗുണവുമില്ല എന്നതത്രേ വസ്തുത.
2014 മറ്റൊരുതരത്തിലും നമുക്ക് പ്രധാനപ്പെട്ടതാണ്. അടുത്ത അഞ്ചു വര്‍ഷത്തേക്ക് ആരാണ് നമ്മുടെ രാജ്യത്തെ നയിക്കേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ തീരുമാനം എടുക്കാനുള്ള വര്‍ഷം കൂടിയാണിത്. ന്യൂദല്‍ഹിയില്‍ അടുത്തിടെ ഉരുണ്ടുകൂടി ശക്തിയാര്‍ജിച്ച ആം ആദ്മി പാര്‍ട്ടി ശരിക്കു പറഞ്ഞാല്‍ 2013 ന്റെസൃഷ്ടി കൂടിയാണ്. ഒന്നു കൂടി കൃത്യമായി പറഞ്ഞാല്‍ ഗാന്ധിയന്‍ തത്വങ്ങള്‍ മുറുകെ പിടിച്ച് മുമ്പോട്ടുപോകുന്ന അണ്ണാഹസാരെ തുടക്കമിട്ടത്യാഗത്തിന്റെ ഊര്‍ജമാണ് ജനാധിപത്യത്തെ കരുത്തുറ്റതാക്കാന്‍ ലക്ഷ്യമിട്ടുള്ള ആം ആദ്മി പാര്‍ട്ടിയുടെ ജീവന്. നിസ്വാര്‍ഥമായി പൊതു പ്രവര്‍ത്തനം ചെയ്യാനുള്ള കരളുറപ്പിന്റെ ആള്‍രൂപമായാണ് അണ്ണാഹസാരെ ജനലക്ഷങ്ങളുടെ മനോമുകുരത്തില്‍ നിലകൊള്ളുന്നത്. ഇന്ന് ദല്‍ഹി മുഖ്യമന്ത്രിക്കസേരയിലിരിക്കുന്ന കെജരിവാളിന്റെ ശക്തിയും മറ്റാരുമല്ല. അധികാരകേന്ദ്രങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയും അതേ സമയം കറപുരളാത്ത വ്യക്തികള്‍ അധികാരകേന്ദ്രങ്ങളില്‍ എത്തുകയും ചെയ്യണമെന്നതാല്പര്യമാണ് അണ്ണാഹസാരെക്കുള്ളത്. അദ്ദേഹത്തിന്റെ അതേ കാഴ്ചപ്പാട് പിന്തടരുന്നവര് എണ്ണത്തില്‍ കുറവാണെങ്കിലും ശക്തിയില്‍ ആ കുറവ് അനുഭവപ്പെടുന്നില്ല.
ജനാധിപത്യം ജനങ്ങളുടെ മേലുള്ള ആധിപത്യമാക്കിമാറ്റിയ രാഷ്ട്രീയ കക്ഷികള്‍ക്ക് ഞെട്ടലുണ്ടാക്കിയ വര്‍ഷമാണ് 2013 എന്ന് നാമോര്‍ക്കണം. കഴിവും കരുത്തുമുള്ള പ്രഗല്ഭരെ നിഷ്പ്രഭമാക്കിക്കൊണ്ടാണ് ആപ് പാര്ട്ടിതെരഞ്ഞെടുപ്പ് രംഗം അട്ടിമറിച്ചത്. കാലാകാലമായി തുടരുന്നവയൊക്കെ ഒന്നുമല്ലാതായതിന്റെ ജാള്യതയില്‍ നിന്ന് രാഷ്ട്രീയകക്ഷികള്‍ ഇപ്പോഴും മുക്തിനേടിയിട്ടില്ല. ന്യൂദല്‍ഹിയിലെ വിജയം താല്‍ക്കാലിക പ്രതിഭാസമായും നിലനില്‍പ്പില്ലാത്ത മുന്നേറ്റമായും വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. അവരൊക്കെയും തനത് രാഷ്ട്രീയ വഴികളിലൂടെ യാത്രചെയ്തവരും അപ്പോഴൊക്കെ ഒരുപാട് സൗകര്യങ്ങളും സൗജന്യങ്ങളും അനുഭവിച്ചവരുമാണ്. അവരെ സംബന്ധിച്ച് ന്യൂദല്‍ഹിയില്‍ ഉരുണ്ടുകൂടിയ പ്രതിഭാസം കനത്ത പ്രഹരമാണ്.
ഭാരതം എന്ത് പ്രതീക്ഷിക്കണം, എന്തു നേടണം എന്നതിനെക്കുറിച്ച് ചിന്തിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരമാണ് 2014 നമ്മുടെ മുമ്പില്‍ വെക്കുന്നത്. ഒരു രാഷ്ട്രീയ കക്ഷി നീണ്ട പത്തുവര്‍ഷം ഈ രാജ്യത്തെ നയിച്ചതിന്റെ കെടുതികള്‍ ഒട്ടൊന്നുമല്ല നാം അനുഭവിക്കുന്നത്. രാജ്യത്തോടോ, ജനങ്ങളോടോ ഉത്തരവാദിത്തമില്ലാതെ സ്വന്തം കാര്യത്തിനായി എല്ലാ സംവിധാനങ്ങളും ദുരുപയോഗപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങള്‍ വഴുതിമാറി. 2 ജിസ്പെക്ട്രമായാലും ഓഹരികുംഭകോണമായാലും ഫഌറ്റ് അഴിമതിയായാലും ബന്ധപ്പെട്ടകുടുംബങ്ങള് കോടികള്‍ കൊയ്തു. സാധാരണക്കാരന്റെ ജീവിതം അരക്ഷിതാവസ്ഥയില്‍ നിന്ന് അരക്ഷിതാവസ്ഥയിലേക്ക് നിപതിച്ചു. രാജ്യത്തിന്റെ അഭിമാനം അടിയറവെക്കപ്പെട്ടു. അതിര്‍ത്തികളില്‍ തോക്കുകള്‍ നിരന്തരം തീതുപ്പി. സ്ത്രീത്വം ഓരോ ദിവസവും തെരുവില്‍ പിച്ചിച്ചീന്തപ്പെട്ടു. സാമ്പത്തികരംഗം കുത്തഴിഞ്ഞു. ഇത്തരം സ്ഥിതിഗതികളില്പെട്ട് ജനങ്ങള്‍ നട്ടം തിരിയുമ്പോഴാണ് കൂനിന്മേല് കുരുവെന്നോണം പുതിയചിലസംവിധാനങ്ങളുമായി ഭരണകൂടം രംഗത്തുവരുന്നത്. ആധാര്‍ കാര്‍ഡ് നിര്‍ബ്ബന്ധിതമാക്കുന്നതാണ് ആദ്യത്തേത്. പൗരന്മാരുടെ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തിവെക്കാനുള്ള സംവിധാനമെന്ന നിലയ്ക്കാണ് ഇത് ഏര്‍പ്പെടുത്തിയത്. ആധാര്‍ കാര്‍ഡ് എടുത്തില്ലെങ്കില്‍ ഭാരതപൗരന്ആവില്ല എന്ന തരത്തിലേക്കു കൂടി കാര്യങ്ങള്‍ വ്യാഖ്യാനിക്കപ്പെട്ടു. ഒടുവില്‍ പാചകഗ്യാസ് സബ്സിഡി ലഭിക്കണമെങ്കില്കാര്ഡ് നിര്ബ്ബന്ധമാണെന്നുവന്നു. എന്നാല്‍ ഇത് എല്ലാവര്ക്കും ലഭ്യമാക്കാനുള്ള വ്യവസ്ഥ കുറ്റമറ്റരീതിയില്‍ നടപ്പാക്കിയില്ല. ഫലമോ ജനങ്ങള്‍ പരിഭ്രാന്തരായി നടക്കുന്നു. ഭരണകൂടം ജനങ്ങളെ ഇങ്ങനെ പരിഭ്രാന്തരാക്കുന്ന അവസ്ഥ വരുത്തുന്നത് ഒരു രാജ്യത്തിന് ഭൂഷണമല്ല. കൊള്ളസംഘത്തിന്റെ ഓര്‍മയാണ് ആ ഭരണകൂടം ജനങ്ങളില്‍ ഉണര്‍ത്തുക. നിര്‍ഭാഗ്യവശാല്‍ 2013 അത്തരം ഓര്മ ഉണര്‍ത്തുന്ന ഒരു വര്‍ഷം കൂടിയാണ്.
സംഗതി വശാല്‍ നിരാശപ്പെടാന്‍ നമുക്ക്സാധിക്കില്ല. കാരണം ഈ രാഷ്ട്രത്തിന്റെ ശേഷിയും ശേമുഷിയും അറിയുകയും അത് കൂടുതള്‍ പ്രോജ്വലിപ്പിക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്ന ഒരു സാംസ്കാരികധാര ഇവിടെയുണ്ട്. അത് അറിയുകയും അതിനെ രാജനൈതികതയുടെ പാതയിലേക്ക് കൈപിടിച്ചു കൊണ്ടുപോവുകയും ചെയ്താല്‍ മതി. ചെറിയ ഒരു കൈത്താങ്ങിലൂടെ ലഭ്യമാവുന്നത് ഒരു പക്ഷേ, നാം മനസ്സില്‍ സ്നേഹിച്ചാരാധിച്ച സാംസ്കാരിക ശക്തിയാവാം. അതിനുള്ള അവസരം കൈവരുമ്പോള്കൈമെയ് മറന്ന് പ്രവര്‍ത്തിക്കുകയത്രേ കരണീയം. കൈപ്പിടിയിലുള്ള ആ നിമിഷം കഴിഞ്ഞാല്‍ നിരാശയും വേദനയുമാവും ഫലം. നിരാശയില്‍ നിന്ന് ആശാവഹമായ സമൃദ്ധിയിലേക്കുള്ള ഒരു പ്രയാണമാവണം ലക്ഷ്യം. ആ പ്രയാണത്തില്‍ കാലിടറിവീഴാതിരിക്കാന് കരുത്തുറ്റ നിലപാട് സ്വീകരിക്കേണ്ടിവരും. അക്കാര്യത്തില്‍ ഉപേക്ഷയുണ്ടായാല്‍ കഴിഞ്ഞ കാലത്തെ നോക്കി കണ്ണീര്തൂകേണ്ടിവരും.അതിന് അവസരം കൊടുക്കരുത്. 2013ല്‍ നിന്ന് 2014ലേക്ക് പ്രവേശിക്കുമ്പോള്‍ എല്ലാം ശുഭകരമാവാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുക . എല്ലാ വായനക്കാര്‍ക്കും ഞങ്ങളുടെ പുതുവര്‍ഷാശംസകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: