മട്ടാഞ്ചേരി: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കൊച്ചിയുടെ പൈതൃകനഗരി ഒരുങ്ങി. ആകാശവിളക്കുകളും വൈദ്യുത ദീപങ്ങളും കൊടിതോരണങ്ങളും, നഗരവീഥികളെ അലംകൃതമാക്കി. വിനോദമേളകളും, പപ്പയെ കത്തിക്കലും, മത്സരങ്ങളും നഗത്തെ ഉത്സവലഹരിയിലാഴ്ത്തിക്കഴിഞ്ഞു. 2014ന്റെ വരവേല്പ് അറിയിച്ചുകൊണ്ട് സുഹൃത്തുക്കളും മിത്രങ്ങളും പുതുവത്സരാശംസകള്‍ നേരുകയാണ്. പുതുവര്‍ഷദിനത്തില്‍ നഗരവീഥികളില്‍ ഉത്സവഛായ പകര്‍ത്തി നടക്കുന്ന കാര്‍ണിവല്‍ റാലിയോടെ കൊച്ചിയുടെ പുതുവത്സരാഘോഷം സമാപിക്കും.
ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് ചൊവ്വാഴ്ച രാത്രി 12ന് കുറ്റന്‍ പപ്പയെ കത്തിച്ചും, കരിമരുന്നു പ്രയോഗം നടത്തിയുമാണ് കൊച്ചിനഗരി പുതുവര്‍ഷത്തെ വരവേല്‍ക്കുക. വെളിദ്രോണാചാര്യ മുതല്‍ കമലക്കടവ് വരെയുള്ള നാല്പതടി റോഡ് നക്ഷത്രദീപങ്ങളാലും കൊടിതോരണങ്ങളാലും അലംകൃതമായിക്കഴിഞ്ഞു. ഫോര്‍ട്ടുകൊച്ചി കടപ്പുറത്തെ നടപ്പാതയും, മരങ്ങളും വൈദ്യുതദീപങ്ങളാല്‍ അലംകൃതമാക്കി വഴിനീളെ വിവിധ ക്ലബുകളും, സംഘടനകളും പുതുവത്സരാശംസകള്‍ നേര്‍ന്ന് കമാനങ്ങളും സന്ദേശങ്ങളും പകര്ന്നുനല്കി തുടങ്ങി. അന്യദേശങ്ങളില്‍ നിന്ന് ഓട്ടേറെ ആഭ്യന്തര വിദേശവിനോദസഞ്ചാരികളാണ് കാര്‍ണിവല്‍ ആഘോഷം കാണുവാന്‍ കൊച്ചിയിലെത്തിയിരിക്കുന്നത്. കലാ-കായിക മത്സരങ്ങളും, വിനോദപരിപാടകളുമായി ഒരു മാസം നീണ്ടുനിന്ന പുതുവത്സരവരവേല്പ് ആഘോഷം ജനകീയോത്സവമായി മാറിക്കഴിഞ്ഞു. പൈതൃകനഗരിയായി ലോകശ്രദ്ധനേടിയ ഫോര്‍ട്ടുകൊച്ചിയുടെ ആഘോഷം അതിലുപരി പുതുവത്സരാഘോഷം വിനോദസഞ്ചാരികളുടെ ആകര്‍ഷക ഉത്സവങ്ങളിലൊന്നായും മാറിക്കഴിഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് തീരദേശനഗരിയും, സമീപപ്രദേശങ്ങളും പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന ലഹരിയിലമരും. അലംങ്കാരങ്ങള്ക്കൊപ്പം വാദ്യമേളങ്ങളുമായും മധുരം വിളമ്പിയും പ്രഛന്നവേഷങ്ങളണിഞ്ഞും, നഗരവീഥികള്‍ ജനനിബഡമായി മാറും. രാത്രി ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് പപ്പയെ കത്തിക്കാന്‍ നടക്കുന്നതോടെ പുതുവര്‍ഷത്തിന് തുടക്കമാകും.
പുതുവത്സരാഘോഷം അതിരുകടന്നാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് പോലീസ് വൃത്തങ്ങള്‍ മുന്നറിയപ്പ് നല്കികഴിഞ്ഞു. പശ്ചിമകൊച്ചിയിലെയ്ക്കെത്തുന്ന വാഹനങ്ങള്‍ കര്‍ശനപരിശോധനയ്ക്ക് വിധേയമാക്കുന്നതൊടൊപ്പം അമിതവേഗതയും അഭ്യസപ്രകടനങ്ങളും നടത്തുന്ന ഇരുചക്രവാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുന്നതടക്കമുള്ള നടപടികളുമുണ്ടാകും. പ്രാദേശിക പോലീസ് സേനയ്ക്കൊപ്പം, ആംഡ്റിസര്ച്ച് വിഭാഗവും, മഫ്ടിസ്പെഷ്യല് ബ്രാഞ്ച് പോലീസും ആഘോഷങ്ങളെ ശക്തമായി നിരീക്ഷിക്കുകയും ചെയ്യും. ആയിരത്തോളം പോലീസാണ് കൊച്ചി നഗരമേഖലയില്‍ പുതുവത്സരാഘോഷം അതിരുവിടാതിരിക്കാന്‍ നിതാന്ത ജാഗ്രതയിലുണ്ടാകുക. മുന്‍കാലങ്ങളിലുണ്ടായ വിദേശ വനിതകള്‍ക്കും, ആഭ്യന്തര വിനോദസഞ്ചാരികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ ഒഴിവാക്കാനും പോലീസ് ശ്രദ്ധിക്കുമെന്ന് ഉന്നതപോലീസ് വൃത്തങ്ങള്‍ പറഞ്ഞു. സാമുഹ്യവിരുദ്ധരെയും, മോഷ്ടാക്കള്‍, സ്ത്രീകളെശല്യം ചെയ്യുന്നവര്‍ എന്നിവരെ നിരീക്ഷിക്കാനും, പിടികുടാനും വനിതാപോലീസ് അടക്കം വന്‍സംവിധാനമാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, വെളി, തോപ്പുംപടി, എന്നിവിടങ്ങളില്‍ നിരീക്ഷണക്യമാറകളും സ്ഥാപിച്ചു കഴിഞ്ഞു. അന്യസംസ്ഥാന ക്രിമിനലുകളെ തിരിച്ചറിയുന്നതിന് പ്രത്യേക സംഘത്തെയും പോലീസ് തയ്യാറാക്കിക്കഴിഞ്ഞതായി ഫോര്‍ട്ടുകൊച്ചി എസ്ഐ ആര്.രാജേഷ്, മട്ടാഞ്ചേരി സുധീലാല് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: