കാരാക്കുളങ്ങര ദേശം സമ്പദ് സമൃദ്ധമാണ്. കാരാക്കുളങ്ങര ഭഗവതിയുടെ കൃപാകടാക്ഷങ്കൊണ്ടുതന്നാണ് ഇതെന്ന് ദേശക്കാര്‍ക്കെല്ലാം വിശ്വാസമാണ്. ഭഗവതിയുടെ കല്‍പ്പന പ്രകാരം തെക്കേപ്പുഴ ഗംഗയെ സന്ധിക്കാന്‍ കാരാക്കുളങ്ങര കുളത്തില്‍ എത്തുന്ന കാലത്ത് പാടങ്ങളില്‍ ഫലഭൂയിഷ്ഠമായ എക്കല്‍ മണ്ണ് നിറയുന്നതിനാല്‍ വിത്തിട്ടാല്‍ കളപറിക്കുകയും കൊയ്യുകയും അല്ലാതെ ഒന്നും തന്നെ ചെയ്യാതെ കനത്ത വിളവു കിട്ടും. പണ്ട് കാരാക്കുളങ്ങര ഭഗവതിയുടെ ആഗ്രഹപ്രകാരം ഗംഗാദേവി കാരാക്കുളങ്ങര കുളത്തില്‍ സാന്നിദ്ധ്യം ഉറപ്പിച്ചപ്പോള്‍ തെക്കേപ്പുഴ ഒരു സ്ത്രീയുടെ രൂപത്തില്‍ ഭഗവതിയുടെ അടുത്തുവന്ന് ഗംഗാദേവിയോടു കൂടെ കുളത്തില്‍ കഴിഞ്ഞുകൂടാന്‍ അനുവാദം ചോദിച്ചു. അന്ന് ഭഗവതി കാരാക്കുളങ്ങര ഭഗവതിയനുവദിച്ചതാണത്രേ – കര്‍ക്കിടകമാസത്തില്‍ കറുത്തവാവു ദിവസം ഗംഗയുമായി കുളത്തില്‍ സന്ധിക്കാം എന്ന്. കര്‍ക്കിടകമാസത്തില്‍ കറുത്തവാവു ദിവസം കാരാക്കുളങ്ങര കുളത്തില്‍ കുളിക്കുന്നത് വലിയ പുണ്യമാണ്. ഭഗവതിയോടുള്ള നന്ദി പ്രകടിപ്പിക്കാനാണ് തെക്കേപ്പുഴ കാരാക്കുളങ്ങര ദേശത്തെ പാടങ്ങളില്‍ മുഴുവന്‍ ആ കാലത്ത് പശിമയുള്ള എക്കല്‍ മണ്ണ് എത്തിക്കുന്നത്.
കാരാക്കുളങ്ങര കുളം ചെറുതാണ്. എന്നിരുന്നാലും ഊരിലെ കുളത്തിലേതുപോലെ വിസ്തൃതങ്ങളായ കല്‍പ്പടവുകളും പ്രൗഢിയുള്ള കുളപ്പുരയും എല്ലാം ക്ഷേത്രത്തിന്റെ സമ്പത്ത് വിളിച്ചുപറയുന്നവയാണ്. ചൊമാരിയും അനിയനും കുഞ്ചുവും കുന്നം ഓതിക്കനും കുളികഴിഞ്ഞ് പ്രദക്ഷിണവഴിയിലൂടെ ക്ഷേത്രത്തിന്റെ മുന്‍ഭാഗത്തേക്കു നടന്നു. ചൊമാരി നനഞ്ഞ തോര്‍ത്തുമുണ്ടുകൊണ്ട് മുഖം ഒന്നുകൂടി തുടച്ച് അനിയനോടു പറഞ്ഞു ‘അനിയാ! ശ്രദ്ധിക്കണം. അഗ്നിദത്തന്‍ നമ്പൂതിരി വന്നിട്ടുണ്ടെന്നാണ് കേട്ടത്. വേണ്ടാത്തതൊന്നും പറയാന്‍ തോന്നരുത്.’ കാരാക്കുളങ്ങര ക്ഷേത്രത്തില്‍ കുറുങ്കൂര്‍ വാഴുന്നവരുടെ വകയായി നമസ്കാരം നടക്കുകയാണ്. വാഴുന്നവരുടെ പ്രത്യേക ക്ഷണപ്രകാരമാണ് ചൊമാരിയും കുന്നം ഓതിക്കനും അനിയനും കുഞ്ചുവും വന്നിട്ടുള്ളത്.
യോഗിയാര് വരുന്നുണ്ടെന്ന് ആരും തന്നെ കരുതിയിരുന്നില്ല. ഇളയവാഴുന്നവര് ക്ഷേത്രത്തിലെത്തി അധികം താമസിയാതെ യോഗിയാരും എത്തിച്ചേര്‍ന്നു. ചൊമാരിയും മറ്റും നാലമ്പലത്തിലേക്ക് കടന്നപ്പോഴേക്ക് ഇളയവാഴുന്നവരും യോഗിയാരും പ്രദക്ഷിണം വച്ചു തുടങ്ങിയുരുന്നു. അഗ്നിദത്തന്‍ നമ്പൂതിരി, കാലടി, പാറാക്കര മുതലായവര്‍ കനത്ത മുഖവുമായി വലിയമ്പലത്തില്‍ ഇരുന്നിരുന്നു. യജ്ഞപുരം ഗ്രാമക്കാര്‍ ഊരുഗ്രാമക്ഷേത്രത്തില്‍ വന്ന് വിളിച്ചുചൊല്ലി പ്രായശ്ചിത്തം ചെയ്യേണ്ടിവന്നതിന്റെ പക തീര്‍ത്തതാണ് ഈ തട്ടകനിയമം എന്ന് ഊരുഗ്രാമക്കാര്‍ക്ക് വിശ്വാസമാകുവാന്‍ തക്കവണ്ണം അഗ്നിദത്തന്‍ നമ്പൂതിരി അവതരിപ്പിക്കുകയും അവര്‍ വിശ്വസിക്കുകയും ചെയ്തിരുന്നു. പാറാക്കരയും മറ്റും വാഴുന്നരുടെ തട്ടകനിയമത്തെ എതിര്‍ക്കുന്ന കാരാക്കുങ്ങരക്കാര്ക്ക് പിന്തുണയുമായി എത്തുവാന്‍ അതാണ് കാരണം. ‘തട്ടകനിയമം മുന്നില്‍ വച്ച് കാരാക്കുളങ്ങര തിരിച്ചു പിടിക്കാം എന്ന പ്രതീക്ഷ പെരുങ്കൂറു വാഴുന്നവര്‍ക്ക് കൊടുത്തത് പാഴാകരുത്’ എന്ന് അഗ്നിദത്തന്‍ നമ്പൂതിരി കാലടിയുടെ ചെവിയില്‍ പറഞ്ഞു. കാലടി തല ചെരിച്ചു സമ്മതിച്ചു. ഇളയവാഴുന്നവരും യോഗിയാരും പ്രദക്ഷിണം കഴിഞ്ഞു വന്നപ്പോള്‍ ത്രിവിക്രമന്‍ നമ്പൂതിരി അവരെ വലിയമ്പലത്തിലേക്ക് ക്ഷണിച്ചു. അവര്‍ ഇരുന്നപ്പോഴേക്കും ചൊമാരിയും മറ്റും തൊഴല്‍ കഴിഞ്ഞ് വലിയമ്പലത്തില്‍ ചെന്ന് കുശലാന്വേഷണം നടത്തി. അധികം താമസിയാതെ ത്രിവിക്രമന്‍ നമ്പൂതിരിയും കാരാക്കുളങ്ങരക്കാരായ മറ്റു നമ്പൂതിരിമാരും കൂടി വാഴുന്നവരുടെ അടുത്ത് ചെന്നു തൊഴുതു നിന്നു. എപ്പോള്‍ വേണമെങ്കിലും പൊട്ടിയുടഞ്ഞു പോകാവുന്ന മൗനം ക്ഷേത്രത്തിനകത്ത് വിങ്ങിനിന്നു. ‘കാരാക്കുളങ്ങരക്കാരെ തട്ടകനിയമത്തില് നിന്ന് ഒഴിവാക്കണം.’ ത്രിവിക്രമന്‍ നമ്പൂതിരി വാഴുന്നവരോട് അപേക്ഷിച്ചു. അതിന് ഇളയവാഴുന്നവര് എതിര്‍ത്ത് എന്തു മറുപടി പറഞ്ഞാലും അതു വച്ച് പെരുങ്കൂറുവാഴുന്നവരുടെ പിന്തുണയോടെ കരുക്കള്‍ നീക്കാം എന്ന പ്രതീക്ഷയിലാണ് അഗ്നിദത്തന്‍ നമ്പൂതിരി. ത്രിവിക്രമന്‍ നമ്പൂതിരിയോട് ഇളയവാഴുന്നവര് മറുപടി പറയാന്‍ ചുണ്ടനക്കുന്നതിനു മുമ്പ് യോഗിയാര് നമ്പൂതിരിയോട് ഇരിക്കാന്‍ പറഞ്ഞ് അടുത്തിരുന്ന പലക യോഗിയാരുടെ മുന്നിലായിത്തന്നെ വച്ചു. ഇരുണ്ട് ചുരുണ്ട് ഇടതൂര്‍ന്ന് എണ്ണമയമാര്ന്ന് നില്ക്കുന്ന തലമുടിക്കിടയില്‍ ഉദയചന്ദ്രനെപ്പോലെ പുഞ്ചിരിതൂകുന്ന മുഖമുള്ള യോഗിയാരുടെ വിശാലമായ കണ്ണുകള്‍ തന്നെ ആവാഹിക്കുകയാണെന്നു തോന്നി ത്രിവിക്രമന്‍ നമ്പൂതിരിക്ക്. യോഗിയാരുടെ മുന്നില്‍ ചെന്നിരുന്ന അദ്ദേഹത്തിന് സാക്ഷാല്‍ ഊരില്‍ തേവരുടെ പരിപാവനമായ തിരുമുമ്പിലാണ് ഇരിക്കുന്നത് എന്ന് തോന്നിപ്പോയി. ‘ഊരിലുള്ള ആളും കാരാക്കുളങ്ങര ആളും വേറെ ആണെന്നു തോന്നുന്നുണ്ടോ?’ യോഗിയാര് പതിഞ്ഞസ്വരത്തില്‍ ചോദിച്ചു. ‘ഇല്യ’ നമ്പൂതിരി തൊഴുതുകൊണ്ട് പറഞ്ഞു. യോഗിയാരുടെ കണ്ണില്‍നിന്ന് തടുക്കാന്‍ പറ്റാത്ത എന്തോ പ്രവഹിക്കുന്നതായി തോന്നിയ ത്രിവിക്രമന്‍ നമ്പൂതിരിക്ക് അതില്‍ ജന്മാന്തരകര്‍മങ്ങള്‍ കടപുഴകി ഒഴുകിമറയുന്നതായി അനുഭവപ്പെട്ടു. ത്രിവിക്രമന്‍ നമ്പൂതിരിയുടെ പരിണാമങ്ങള്‍ മനസ്സിലാകാതെ അഗ്നിദത്തന്‍ നമ്പൂതിരി ആവേശത്തോടെ അവരുടെ അടുത്തേക്ക് ചെന്നു. ‘ഹേ യോഗിയാര്! ഊരുഗ്രാമക്കാര് ഊരിലെ തേവരെ ഉപേക്ഷിക്കണം എന്ന് കുറുങ്കൂറു വാഴുന്നവര്‍ മാത്രം തീരുമാനിച്ചാല്‍ പോര. അതിന് താനൊട്ട് മെനക്കെട്ടിട്ട് കാര്യോം ഇല്യ’ അഭൗമമായ ആനന്ദത്തിന്റെ അലകളില്‍ ഒഴുകാന്‍ തുടങ്ങിയ ത്രിവിക്രമന്‍ നമ്പൂതിരി അഗ്നിദത്തന്‍ നമ്പൂതിരിയുടെ വാക്കുകള്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. ‘ചൊമാരി’ക്ക് അഭിപ്രായം ഉണ്ടോ യജ്ഞപുരം ഗ്രാമക്കാരെപ്പോലെ കാരാക്കുളങ്ങരക്കാര് ഊരില്‍ തേവരെ ഉപേക്ഷിക്കണം എന്ന്?’ ചൊമാരി ഒന്നു ചിരിച്ച് മറുപടി പറയാതിരിക്കാന്‍ ശ്രദ്ധിച്ചു. ‘കാരാക്കുളങ്ങരക്കാര് ഈ പാപം ചെയ്യിച്ചാല്‍ ഊരില്‍ തേവരുടെ മുന്നില്‍ വന്ന് നിങ്ങള്‍ ചെയ്ത കപടം വിളിച്ചുചൊല്ലി പ്രായശ്ചത്തത്തിന് പകരാവും എന്ന് ചൊമാരി നിരീക്കണ്ടെങ്കില് അത് നടക്കില്യ.’ അനിയന് അകത്തടക്കാന് പറ്റാതെ എന്തോ പറയാന്‍ തുടങ്ങിയപ്പോഴേക്കും ഇളയവാഴുന്നവരുടെ സൂചനപ്രകാരം കുഞ്ചു അനിയന്റെ ചെവിയില്‍ മന്ത്രിച്ചു. ഒതുക്കാന്‍ പറ്റാത്ത രോഷത്തില്‍ അനിയന്റെ മുഖത്തെ വസൂരിക്കല വ്യക്തമായി. ചൊമാരി അനിയന്റെ മുഖത്തേക്കുനോക്കി പുഞ്ചിരിച്ച് കണ്ണുകള്‍ അടച്ചു. എന്തെങ്കിലും മറുപടി പ്രതീക്ഷിക്കുന്ന അഗ്നിദത്തന്‍ നമ്പൂതിരിക്ക് അവരുടെ മൗനം സഹിക്കാന്‍ പറ്റുന്നതിലും അപ്പുറത്തായിരുന്നു.
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: