ഡര്ബന്: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആധിപത്യം ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്ക പൊരുതുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ജാക്വസ് കാലിസിന്റെയും (78 നോട്ടൗട്ട്) എബി ഡിവില്ലിയേഴ്സിന്റെയും (74) അല്‍വിരോ പീറ്റേഴ്സന്റെയും (62) അര്‍ധ സെഞ്ച്വറികളുടെ മികവില്‍ അവര്‍ മൂന്നാം ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സെടുത്തു. മഴയും വെളിച്ചക്കുറവുംമൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ ഡെയ്ല്‍ സ്റ്റെയ്ന് (0 നോട്ടൗട്ട്) കാലിസിന് കൂട്ട്. നാല് വിക്കറ്റുകള്‍ പിഴുത രവീന്ദ്ര ജഡേജയുടെ പാര്‍ട്ട് ടൈം സ്പിന്നുകള്‍ ഇന്ത്യയെ ഏറെക്കുറെ കാത്തു രക്ഷിച്ചെന്നു പറയാം.
സ്കോര്‍ : ഇന്ത്യ-334. ദക്ഷിണാഫ്രിക്ക- 299/5.
താളം തെറ്റിയ തുടക്കം. പിന്നെ തിരിച്ചുവരവ്. ഒടുവില്‍ ഇഴച്ചില്‍. ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് ഇന്നലെ ഇങ്ങനെയൊക്കെയായിരുന്നു. വിക്കറ്റ് കളയാതെ 82 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ക്യാപ്റ്റന്‍ ഗ്രയിം സ്മിത്തിന്റെ (47) സേവനം അധിക സമയം ലഭിച്ചില്ല. ജഡേജയെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ സ്മിത്ത് മിഡ് വിക്കറ്റില്‍ ശിഖര്‍ ധവാന്റെ കൈയില്‍ കുടുങ്ങി. പിന്നാലെ മുഹമ്മദ് ഷാമിയുടെ പന്ത് ഹാഷിം ആംലയുടെ (3) ഓഫ് സ്റ്റംപ് തെറിപ്പിച്ചു.
എട്ടു ബൗണ്ടറികളുമായി ഹാഫ് സെഞ്ച്വറിയിലെത്തിയ പീറ്റേഴ്സന് ജഡേജയുടെ പന്തില്‍ മുരളി വിജയ്ക്കു പിടി നല്കി മടങ്ങി, ദക്ഷിണാഫ്രിക്കന്‍ സ്കോര്‍, 3ന് 113. പത്തു റണ്‍സിനിടെ മൂന്നു വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടപ്പെട്ടത്.
കളി ഇന്ത്യയുടെ വശത്തേക്കു തിരിയുകയാണെന്ന് തോന്നിയ സമയത്ത് കാലിസും- ഡിവില്ലിയേഴ്സും ഒന്നിച്ചു. ഈ സഖ്യം ക്രീസില്‍ നിന്ന സമയങ്ങളില്‍ ഇന്ത്യ വിയര്‍ത്തു. കാലിസ് അച്ചടക്കമുള്ള ബാറ്റിങ് പുറത്തെടുത്തപ്പോള്‍ എബിഡി ആക്രമിച്ചു കളിച്ചു. ജഡേജയെ സൈറ്റ് സ്ക്രീനിനു മുകളിലേക്ക് ലോഫ്റ്റ് ചെയ്ത ഡിവില്ലിയേഴ്സ് ഗ്യാലറിയെ തൃപ്തിപ്പെടുത്തി. പതിയെ നിലയുറപ്പിച്ച കാലിസ് ജഡേജയെ രണ്ടു തവണ ക്രീസിനു പുറത്തേക്കു ചാടിയിറങ്ങി അതിര്‍ത്തി കടത്തി. ഇഷാന്ത് ശര്‍മ്മയെ ബൗണ്ടറിയിലെത്തിച്ച കാലിസിന്റെ ബാക്ഫുട്ട് പഞ്ചും വേറിട്ടു നിന്നു. ലഞ്ചിനുശേഷം ഒരവസരത്തില്‍ ദക്ഷിണാഫ്രിക്കയുടെ റണ്‍റേറ്റ് അഞ്ചുവരെയെത്തി.
എന്നാല്‍ ജഡേജയുടെ വരവ് ദക്ഷിണാഫ്രിക്കയ്ക്കു വീണ്ടും പ്രഹരമേല്‍പ്പിച്ചു. 127 റണ്‍സ് നീണ്ട കൂട്ടുകെട്ട് പൊളിച്ച് ജഡേജ ഡിവില്ലിയേഴ്സിനെ കൂടാരം കയറ്റി. ഒമ്പത് ഫോറുകള്‍ തൊടുത്ത് ഡിവില്ലിയേഴ്സിന്റെ മടക്കം. അതോടെ ദക്ഷിണാഫ്രിക്കന്‍ റണ്‍ നിരക്ക് ഇടിഞ്ഞു. ഡിവില്ലിയേഴ്സ് പുറത്തായതിനു പിന്നാലെ കാലിസ് അര്‍ധ ശതകം തികച്ചു. എന്നാല്‍ അടുത്ത 40 പന്തുകളില്‍ വെറും അഞ്ച് റണ്‍സു മാത്രമേ കാലിസിന് നേടനായുള്ളു. രോഹിത് ശര്‍മ്മയുടെ പാര്‍ടൈം പന്തുകളും കാലിസ് മുട്ടിയിട്ടു. അവസാന 16 ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ അക്കൗണ്ടിലെത്തിയത് 32 റണ്‍സ് മാത്രം. ഇതിനിടെ ജെപി ഡുമിനി (28) ജഡേജയ്ക്കു മുന്നില്‍ മുട്ടുകുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: