കൊച്ചി: പച്ചാളം മേല്‍പ്പാലം തര്‍ക്കവിഷയമാക്കരുതെന്ന് റെസിഡന്റ്സ് അപക്സ് കൗണ്‍സില്‍. നഗരത്തിന്റെ സിരാകേന്ദ്രമായ പച്ചാളത്ത് മേല്‍പ്പാലം വേണമെന്ന ജനങ്ങളുടെ ആവശ്യം അനിവാര്യമാണ്. സതേണ്‍ റെയില്‍വെ ഓവര്‍ബ്രിഡ്ജ് പണിയാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കോര്പ്പറേഷന് അധികാരികളും കേരള സര്‍ക്കാരും തുടര്‍ നടപടികളെടുക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം, റേസ് പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തി. പാലത്തിന്റെ വ്യാപ്തി അതിനോടനുബന്ധിച്ച് വന്നേക്കാവുന്ന സ്ഥലമെടുപ്പ് ഏറ്റവും കുറഞ്ഞ ചെലവില്‍ ചെയ്യാവുന്ന രൂപരേഖകള്‍ എന്നിവ തയ്യാറാക്കുവാനോ ആലോചിക്കുവാനോ തയ്യാറായിട്ടില്ല.
മേയര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പാലത്തിന്റെ വീതി 18 മീറ്റര്‍ മതിയെന്ന റിപ്പോര്‍ട്ട് വന്നു. ഇത് തെറ്റായ പ്രസ്താവനയാണ്. ഡിഎംആര്‍സി 20 മീറ്റര്‍ പാലത്തിന്റെ രൂപരേഖ തയ്യാറാക്കാന്‍ ഒരുങ്ങുമ്പോള്‍ മേയര്‍ 18 മീറ്ററെന്ന് പറയുന്നത് ശരിയല്ല. ഈ അവസരത്തില്‍ ഇആര്‍ജി (ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്) നവീകരണം, മത്തായി മാഞ്ഞൂരാന് റോഡിന്റെ നവീകരണം, ഇതിനോടനുബന്ധിച്ച് പച്ചാളത്ത് ലൂര്‍ദ്ദ് റോഡില്‍ വന്നേയ്ക്കാവുന്ന ലെവല്‍ക്രോസിംഗ് അതിനപ്പുറം ചിറ്റൂര്‍ റോഡില്‍നിന്ന് വടുതല ജംഗ്ഷനില്ക്കൂടി സ്വാഗത റോഡില്‍ നിന്നും പേരണ്ടൂര്ക്കുള്ള പാലം എന്നിവയെല്ലാം മുന്നില്‍ കണ്ടുകൊണ്ടുവേണം രൂപരേഖകള്‍ തയ്യാറാക്കുവാന്‍ റേസ് അഭിപ്രായപ്പെടുന്നു.
മെട്രോ റെയിലിന്റെ വരവോടുകൂടി എറണാകുളത്ത് വരുന്ന വികസനവും ഇതിന്റെ ഭാഗമായി നടത്തേണ്ട സബര്‍ബെന്‍ റോഡ് വികസനവും കണക്കിലെടുത്തുവേണം പച്ചാളം മേല്‍പ്പാലത്തിന്റെ രൂപരേഖ തയ്യാറാക്കുവാന്‍. ഇപ്പോള്‍ നടക്കുന്നതും നടക്കാന്‍ പോകുന്നതുമായ ചര്‍ച്ചകള്‍ പാര്‍ലമെന്റ് ഇലക്ഷന് മുന്നില്‍ കണ്ടുകൊണ്ടുള്ള വാഗ്ദാനങ്ങള്‍ മാത്രമാണ്.
ജനുവരി 4ന് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച ലക്ഷ്യം കാണാത്ത പക്ഷം മുഴുവന്‍ ജനങ്ങളേയും അണിനിരത്തിക്കൊണ്ടുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് റേസ് ജില്ലാ കമ്മറ്റി വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് ബദ്ദറുദ്ദീന്‍ ഹാജിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ സെക്രട്ടറി ഹുസൈന്, വര്‍ക്കിംഗ് പ്രസിഡന്റ് പി.എസ്.ഭാസി, ജോസ് മോഹന്‍, കൃഷ്ണന്, ചന്ദ്രശേഖരന്, അഡ്വ. ജിന്ന, കുമ്പളം രവി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: