പറവൂര്‍: നഗരസഭ പൊളിച്ചുമാറ്റിയ സിഐടിയു ഓഫീസ് വിഎസ് വിഭാഗം പ്രവര്‍ത്തകര്‍ വീണ്ടും പണിതു. പറവൂര്‍ നഗരസഭയുടെ വെടിമറയിലെ പൊതുശ്മശാനഭൂമി കയ്യേറി മത്സ്യത്തൊഴിലാളി ഓഫീസ് നിര്‍മിച്ചത് പോലീസ് സഹായത്തോടെ നഗരസഭ പൊളിച്ചുമാറ്റിയിരുന്നു. ഇതേ സ്ഥലത്ത് വീണ്ടും സിഐടിയു വെടിമറ ബ്രാഞ്ച് സെക്രട്ടറി കെ.ഇ. നസീറിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളും സംഘടനാപ്രവര്‍ത്തകരും ഓഫീസ് പണി പൂര്‍ത്തിയാക്കി. നേരത്തെ ഡിസംബര്‍ 13 ന് എസ്. ശര്‍മ്മ എംഎല്‍എയാണ് ഓഫീസ് ഉദ്ഘാടനംചെയ്തത്. ഈ കെട്ടിടമാണ് 17 ന് നഗരസഭ ഉദ്യോഗസ്ഥര്‍ പോലീസ് സഹായത്തോടെ പൊളിച്ചുനീക്കിയത്.
തുടര്‍ന്ന് പിണറായി പക്ഷത്തെ പ്രമുഖരാണ് പരാതിയുമായി രംഗത്തെത്തിയത്. ഇതോടെ സിപിഎമ്മിലെ ഇരുവിഭാഗവും വാക്കുതര്‍ക്കമായി. വെടിമറയിലെ സിഐടിയു മത്സ്യത്തൊഴിലാളികള്‍ ബ്രാഞ്ച് സെക്രട്ടറി കെ.ഇ. നസീറിന്റെ നേതൃത്വത്തില്‍ മുനി. ചെയര്‍പേഴ്സണേയും സെക്രട്ടറിയെയും കണ്ട് പൊളിച്ചുകൊണ്ടുപോയവ തിരികെ തരണമെന്നും ഇനി നഗരസഭയുടെ സ്ഥലത്ത് അനധികൃതമായി ഓഫീസ് പണിയുകയില്ലെന്നും ഉറപ്പുനല്‍കിയാണ് സാധനങ്ങള്‍ 24 ന് തിരികെ വാങ്ങിയത്. ഈ സാധനങ്ങള്‍ ഉപയോഗിച്ചാണ് 25, 26 തീയതികളിലായി ഓഫീസ് കെട്ടിടം വീണ്ടും പണിതത്. കെട്ടിടം പൊളിക്കണമെന്നാവശ്യപ്പെട്ട് പിണറായിപക്ഷം നഗരസഭയെ സമീപിച്ചിട്ടുണ്ട്.
നഗരസഭയുടെ സ്ഥലത്ത് അനധികൃതമായിപണിത സിഐടിയു ഓഫീസ് പൊളിച്ചുമാറ്റുവാന്‍ മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുനി. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ജോബി പണിക്കാരന് പറഞ്ഞു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന വെടിമറയില്‍ പോലീസ് കാവലില്ലാത്തതിനാല് ജനം പരിഭ്രാന്തിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: