തോറ്റപണി’ ചിലരുടെ ചെയ്തികളെ അങ്ങനെ വിലയിരുത്താറുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഏറ്റവും ഒടുവിലത്തെ തീരുമാനത്തെ ‘തോറ്റപണി’ എന്നേ പറയാനുള്ളൂ. ബംഗളൂരുവിലെ ഒരു യുവതിയെ ഗുജറാത്ത് സര്‍ക്കാര്‍ നിരീക്ഷിച്ചു എന്നതിന്റെ പേരില്‍ ജൂഡീഷ്യല്‍ അന്വേഷണം നടത്താനാണ് കേന്ദ്രമന്ത്രിസഭ തിടുക്കത്തില്‍ യോഗം ചേര്‍ന്ന് എടുത്ത തീരുമാനം. യുവതിയെ നിരീക്ഷിച്ചത് നരേന്ദ്രമോദിക്കുവേണ്ടിയാണെന്നാണ് കോണ്‍ഗ്രസ്സും അവരുടെ ചോറ്റുപട്ടികളായ ചില വെബ് പോര്‍ട്ടലുകളും പ്രചരിപ്പിച്ചത്. അത് കേട്ടപാതി കേള്‍ക്കാത്ത പാതി മോദിയെ പൂട്ടാന്‍ ഇത് തന്നെ മാര്‍ഗ്ഗം എന്ന് കണ്ടുപിടിച്ചാണ് മന്ത്രിസഭയുടെ തീരുമാനം. സുപ്രീംകോടതിയിലെ സിറ്റിംഗ് ജഡ്ജിയെ കിട്ടിയില്ലെങ്കില്‍ ഹൈക്കോടതി ജഡ്ജി. അതുമില്ലെങ്കില്‍ റിട്ട. ജഡ്ജി. ഏതായാലും അന്വേഷണമെന്ന കാര്യത്തില്‍ മാറ്റമില്ല.
തന്റെ വ്യക്തി സ്വാതന്ത്ര്യത്തില്‍ കൈകടത്തിയെന്നോ തന്നെ ഗുജറാത്ത് സര്‍ക്കാര്‍ നിരീക്ഷിച്ചെന്നോ ആ യുവതി ആരോടും പരാതിപ്പെട്ടിട്ടില്ല. ചില വനിതാ സംഘടനകള്‍ (കോണ്‍ഗ്രസ്സിന്റെ) രാഷ്ട്രപതിക്ക് പരാതി നല്‍കിയിരുന്നത്രെ. പരാതി രാഷ്ട്രപതി ആഭ്യന്തരമന്ത്രിയുടെ ഓഫീസിലേക്കയച്ചു. തുടര്‍ന്നാണ് അടിയന്തരമന്ത്രിസഭായോഗവും പിന്നെ തീരുമാനവും. ഗുജറാത്തിലെ രണ്ട് പോലീസുദ്യോഗസ്ഥരും കേന്ദ്ര ആഭ്യന്തരമന്ത്രിയും ടെലഫോണില്‍ സംസാരിച്ചതാണ് തെളിവായി ചൂണ്ടിക്കാണിച്ചത്. ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത്ഷാ സംസാരിക്കുന്നതായി പറയുന്ന ശബ്ദരേഖയില്‍ ‘സാഹേബി’ന് വേണ്ടിയാണ് നിരീക്ഷിക്കുന്നതെന്ന് പറയുന്നണ്ടത്രെ. ‘സഹേബ്’ എന്നാല്‍ നരേന്ദ്രമോദി. ‘ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍തന്നെ’ എന്ന് പറയുമ്പോലെ ‘സഹേബ്’ എന്ന് പറഞ്ഞോ? എങ്കില്‍ സംശയം വേണ്ട. നരേന്ദ്രമോദി തന്നെ. എന്തൊരുയുക്തി! എന്തൊരു ജാഗ്രത. സ്ത്രീകളെ സംരക്ഷിക്കുന്നതില്‍ ഇത്രത്തോളം ശുഷ്ക്കാന്തി കാണിക്കുന്ന സര്‍ക്കാര്‍ ഗുജറാത്ത് സര്‍ക്കാരിനെപ്പോലെ വേറെ ഏതാണുള്ളത്.
ദല്‍ഹിയില്‍ ഒരു പെണ്‍കുട്ടിയെ ചീന്തിയെറിഞ്ഞപ്പോള്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്ത് പറഞ്ഞത് ‘പെണ്പിള്ളേരെന്തിന് രാത്രി പുറത്തിറങ്ങുന്നു’ എന്നാണല്ലോ. യുവതിയെ തണ്ടൂരി അടുപ്പിലിട്ട് ചുട്ടുകൊന്ന കോണ്ഗ്രസ്സുകാരനെതിരെ നടപടി സ്വീകരിക്കാന്‍ എത്രമാത്രം ജനരോഷം ഉയരേണ്ടിവന്നു എന്നെല്ലാവര്‍ക്കുമറിയാം. യുവരാജാവ് വിദേശ യുവതിയേയും കൂട്ടി കുമരകത്ത് സായുധ പോലീസിന്റെ കാവലില്‍ ഒറ്റമുറിയില്‍ തിമിര്‍ത്താടുകയും വേമ്പനാട് കായലില്‍ ബോട്ട് സവാരി നടത്തി തടി കേടാകാതെ തിരിച്ചുപോയതും കേരളത്തിന്റെ അതിഥിമര്യാദകൊണ്ടുമാത്രമാണെന്നതും അല്പം നാറിയ കഥ. അതിനുമുമ്പ് അലഹബാദ് ഹൈക്കോടതി ഒരു നോട്ടീസ് അയച്ചിരുന്നു. അന്ന് കക്ഷി പാര്‍ട്ടി സെക്രട്ടറിയായിരുന്നു. 2006 ഡിസംബര്‍ ആറിന് രാത്രി അമേഠി ഗസ്റ്റ് ഹൗസില്‍ കക്ഷിയെ കാണാന്‍ ചെന്ന സുകന്യാസിംഗ് എങ്ങിനെ മടങ്ങിപ്പോയി എന്ന രഹസ്യം ഇനിയും വെളിപ്പെട്ടിട്ടില്ല. ആ കുട്ടിയെ പിന്നെ കണ്ടിട്ടുമില്ല. അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് നാരായണ്‍ ശുക്ലയാണ് രാഹുലിന് നോട്ടീസ് അയച്ചത്. സുകന്യയുടെത് കോണ്‍ഗ്രസ് കുടുംബമായിരുന്നിട്ടും അവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതൊന്നും സംഭവിച്ചില്ലല്ലോ ഗുജറാത്തില്‍.
ആന്ധ്രയിലെ ഗവര്‍ണറായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരി രാജ്ഭവനില്‍ നടത്തിയ കാമകേളികളുടെ കാസറ്റ് ഇന്നും നശിപ്പിച്ചിട്ടില്ല. സൂര്യനെല്ലികേസിലെ ഇര തന്നെ പീഡിപ്പിച്ച നേതാവിന്റെ പേരുമാത്രമല്ല നെഞ്ചിലെത്രരോമമുണ്ടെന്നുവരെ എണ്ണിയെണ്ണി പറഞ്ഞിട്ടും പ്രതികുറ്റക്കാരനല്ലെന്ന് ദല്‍ഹിയിലിരുന്ന് പറയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ക്യൂ നില്ക്കുകയാണല്ലോ. ദിവസങ്ങള്‍ക്കു മുമ്പാണല്ലോ കോണ്‍ഗ്രസിന്റെ ഉന്നതനേതാവ് സിനിമാ നടിക്ക് സംരക്ഷണം നല്‍കാനെന്ന ഭാവേന തൊട്ടും തലോടിയും മിടുക്കു കാട്ടിയത്. ഇങ്ങനെ എണ്ണിയെണ്ണി പറയാനെത്രയോ സംഭവങ്ങള്‍. ഏതോ രണ്ട് പോലീസുകാരുടെ ഫോണ്‍ വിളിയെന്ന പേരിലുണ്ടായിരുന്ന കഥയില്‍ നരേന്ദ്രമോദിയെ കൂട്ടിക്കെട്ടാന്‍ നോക്കുന്നത് കാണുമ്പോള്‍ ‘അയ്യോ കഷ്ടം ഇത്രയും ഭീരുക്കളാണോ കോണ്‍ഗ്രസുകാര്‍’ എന്ന് ചിന്തിച്ചുപോവുകയാണ്.
നരേന്ദ്രമോദിയുടെ ജീവിതം തുറന്ന പുസ്തകമാണ്. ഒരു കളങ്കവും ഇന്നേവരെ ഉണ്ടായില്ല. കളങ്കപ്പെടുത്താനായിരുന്നു ഗുജറാത്ത് സംഘര്‍ഷത്തിന്റെ പേരില്‍ ഗുഢാലോചന ആരോപിച്ചുയര്ത്തികൊണ്ടുവന്ന പരാതി. മുന്‍ സിബിഐ ഡയറക്ടര്‍ ആര്.കെ. രാഘവന്റെ നേതൃത്വത്തില്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശാനുസരണം ആ കേസ് അന്വേഷിച്ചു. മോദി തെറ്റേ ചെയ്തില്ലെന്ന് ഒരു സംശയത്തിനും ഇടയില്ലാത്തവിധം റിപ്പോര്‍ട്ട് നല്‍കിയത് ഓഫീസിലിരുന്നല്ല. മുഖ്യമന്ത്രി നരേന്ദ്രമോദിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സാക്ഷി വിസ്താരം നടത്തി. സംഭവസ്ഥലം സന്ദര്‍ശിച്ചു. തുടര്‍ന്നാണ്25000 പേജുള്ള റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടിനെതിരെ കോണ്‍ഗ്രസുകാരി സാക്കിയ ജഫ്രി സുപ്രീംകോടതിയില്‍ പരാതി വീണ്ടും നല്കി. പരിശോധിച്ചു. ഇനി ഈ പേരുപറഞ്ഞ് ഇങ്ങോട്ട് വന്നേക്കരുതെന്നും പറഞ്ഞ് വിചാരണക്കോടതിയുടെ പരിശോധനയ്ക്ക് വിട്ടു. മാസങ്ങളെടുത്ത് വിചാരണകോടതിയായ അഹമ്മദാബാദ് മെട്രോപൊളിറ്റിന് മജിസ്ട്രേറ്റ് കോടതി സത്യം കണ്ടെത്തി. ‘നരേന്ദ്രമോദിയെ കുറ്റക്കാരനാണെന്ന് പറയാനേ കഴിയില്ല’ എന്നായിരുന്നു മജിസ്ട്രേറ്റ് കോടതിയുടെ വിധി. ഈ വിധി വന്ന് മണിക്കൂറുകള്‍ക്കകമാണ് കേന്ദ്രമന്ത്രിസഭ ചേര്‍ന്നത്. പിന്നീട് സംഭവിച്ചതാണ് മുകളില്‍ പറഞ്ഞത്. യുവതിയെ മറയാക്കി മോദിയെ വേട്ടയാടല്‍.
നരേന്ദ്രമോദിയെ രാഷ്ട്രീയമായി നേരിടാന്‍ കോണ്‍ഗ്രസിനാവില്ലെന്ന് വ്യക്തമായി. തുടര്‍ന്നാണ് ഗോധ്ര സംഭവം കോണ്‍ഗ്രസ് ഉണ്ടാക്കിയത്. ഗോധ്രയില്‍ 59 ശ്രീരാമഭക്തരെ സബര്‍മതി എക്സ്പ്രസ്സിലിട്ട് ചുട്ടുകൊന്നതിന് ആദ്യം പിടിയിലായത് കോണ്‍ഗ്രസുകാരനായ നഗരസഭാ കൗണ്‍സിലറാണ്. തുടര്‍ന്നുണ്ടായ കലാപത്തിന് തുടക്കമിട്ടത് കോണ്‍ഗ്രസുകാരാണ്. പിന്നീടത് വര്‍ഗീയമായി ചേരിതിരിഞ്ഞു. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിനും ജീവഹാനിയുണ്ടായി. പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള കേന്ദ്രമന്ത്രി നാരായണസ്വാമി അന്ന് രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ നേതാവായിരുന്നു. സംഭവം പഠിക്കാന്‍ സോണിയ അയച്ച സംഘത്തിന്റെ നേതാവ് സ്വാമിയായിരുന്നു. തിരിച്ചെത്തിയശേഷം സുഹൃത്തും കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാല്‍ കോണ്‍ഗ്രസ് നേതാവിനോട് നേരിട്ട് കാര്യങ്ങള്‍ തിരക്കി. ‘രാജഗോപാല്‍, അവിടെ കോണ്‍ഗ്രസ്സും ബിജെപിയും എന്നൊന്നും അന്നു വേര്‍തിരിക്കാന്‍ പറ്റില്ല. മുസ്ലിങ്ങള്‍ ഒരു ഭാഗത്തും ഹിന്ദുക്കള്‍ മറുഭാഗത്തും. അതായിരുന്നു സ്ഥിതി. എല്ലാവര്ക്കും പങ്കുണ്ട്’. നാരായണസ്വാമി സോണിയയ്ക്ക് നല്കിയ റിപ്പോര്‍ട്ട് എന്തായാലും സത്യമാണ് രാജഗോപാലിനോട് പറഞ്ഞത്. പിന്നെങ്ങനെ നരേന്ദ്രമോദിയെ കുറ്റപ്പെടുത്താനാകും ? കലാപസമയത്ത് സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചു പോലീസ് വെടിവയ്പിലും നിരവധിപേര്‍ മരിച്ചു. 12 മണിക്കുറിനകം പട്ടാളത്തെ വിളിച്ചു. മൂന്നുദിവസംകൊണ്ട് കലാപരഹിതമായ സംസ്ഥാനമായി ഗുജറാത്ത് മാറി. 12 വര്‍ഷമായി ഗുജറാത്തില്‍ വര്‍ഗീയ സംഘട്ടനമില്ല. സംഘര്‍ഷമില്ല. അവിടത്തെ മുസ്ലീങ്ങള്‍ ഇന്ന് നരേന്ദ്രമോദിയുടെ ശത്രുക്കളല്ല. അവിടെ നടമാടുന്നത് സദ്ഭാവനയാണ്. സഹവര്‍ത്തിത്ത്വമാണ്. പിന്നെ എങ്ങനെ കോണ്‍ഗ്രസ് മുതലെടുക്കും?
കോണ്‍ഗ്രസ് ഭരണമെന്നത് അഴിമതിയുടെ അരിയിട്ട് വാഴ്ചയാണ്. ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതിയില്‍ കെട്ടുനാറിയാണ് കോണ്‍ഗ്രസ് ഭരണം കിടക്കുന്നത്. കേന്ദ്രത്തില്‍ കുംഭകോണങ്ങളുടെ കുംഭമേളകള്‍ തന്നെയാണ്. എന്നാല്‍ ഗുജറാത്തില്‍ 12 വര്‍ഷത്തിനിടയില്‍ ഒരു വില്ലേജാഫീസര്‍ 10 രൂപ കൈക്കൂലി വാങ്ങിയെന്നുപോലുമുള്ള കേസില്ല. മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ എതിരെ പരാതിയില്ല. വികസന കാര്യത്തിലാകട്ടെ വച്ചടി വച്ചടി മുന്നോട്ട്. പിന്നെങ്ങനെ നരേന്ദ്രമോദിയെ രാഷ്ട്രീയമായി നേരിടും? അതസാദ്ധ്യമായപ്പോഴാണ് ഇല്ലാത്ത കേസുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഗുജറാത്തില്‍ സരിതയും കവിതയും ശാലുവുമൊന്നും കഥകള്‍ രചിച്ചിട്ടില്ല. കേരളത്തിലെയും കേന്ദ്രത്തിലെയും മന്ത്രിമാര്‍ ഇമ്മാതിരി കേസുകെട്ടുകളുടെ പിന്നാലെ നടന്നതിന്റെ ഞെട്ടിപ്പിക്കുന്ന കഥകളൊന്നും ഗുജറാത്തിലില്ല. മാനവും അഭിമാനവും നഷ്ടപ്പെട്ടവരാണ് മര്യാദയുടെ ഭാഷ മാത്രമറിയുന്ന നരേന്ദ്രമോദിയുടെ ചോരക്കായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ചില്ലുമേടയിലിരുന്നുള്ള ഈ കല്ലേറ് എ.കെ. ആന്റണിയെങ്കിലും തടയേണ്ടതായിരുന്നില്ലേ. അരുത് കാട്ടാളരെ എന്ന് കോണ്‍ഗ്രസുകാരെ ഉപദേശിക്കാനുള്ള ആര്‍ജവവും സാമാന്യ മര്യാദയും പ്രതിരോധമന്ത്രി കാണിക്കേണ്ടതല്ലെ? ഗുജറാത്ത് സര്‍ക്കാര്‍ യുവതിയെ നിരീക്ഷിച്ചത് അന്വേഷിക്കുകയാണ്. ഒരു സംഭവത്തില്‍ രണ്ടന്വേഷണം പാടില്ലെന്നായിരുന്നല്ലോ എ.കെ. ആന്റണി പറഞ്ഞു കൊണ്ടിരുന്നത്.
മാറാട് എട്ട് ഹിന്ദുക്കളെ വാഴ വെട്ടുന്ന ലാഘവത്തോടെ വെട്ടിത്തള്ളിയ സംഭവം നടക്കുമ്പോള്‍ എ.കെ.ആന്റണിയായിരുന്നല്ലോ കേരളത്തിന്റെ മുഖ്യമന്ത്രി. സമാനതകളില്ലാത്ത സംഭവം. സിബിഐ അന്വേഷിക്കുന്നതിന് ആവശ്യപ്പെടണമെന്ന് നിര്‍ബന്ധമുണ്ടായപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നു. അതിനിടയില്‍ മറ്റൊരന്വേഷണം! ങ്ങേങ്ങെ, പറ്റൂല. നിയമവിരുദ്ധമാണ്. അതായിരുന്നല്ലോ ആന്റണിയുടെ നിലപാട്? ഇന്നെന്തേ മറിച്ചൊന്ന്! കസേര മാറുമ്പോള്‍ നിയമം മാറ്റുമോ? സംസ്ഥാനമോ കോടതിയോ ആവശ്യപ്പെടാതെ ഒരു സംസ്ഥാന വിഷയത്തില്‍ കയറിക്കളി ‘വിനാശകാലേ വിപരീത ബുദ്ധി’ എന്നേ കാണാനാകൂ.
കെ. കുഞ്ഞിക്കണ്ണന്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: