അഖിലഭാരതീയ അധിവക്ത പരിഷത്തിന്റെ മൂന്ന് ദിവസത്തെ ദേശീയ കൗണ്‍സില്‍ യോഗം ഡിസംബര്‍ 26, 27, 28 തീയതികളിലായി എറണാകുളത്ത് നടക്കുകയാണ്. അധിവക്ത പരിഷത്തിന്റെ ആദ്യത്തെ കൗണ്‍സില്‍ 2011 ല്‍ എറണാകുളത്ത് നടന്നിട്ട് ഒരു വ്യാഴവട്ടം പിന്നിടുമ്പോഴാണ് ദേശീയ പ്രാധാന്യമുള്ള നിരവധിയായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന സുപ്രധാനമായ അഭിഭാഷകരുടെ മൂന്ന് ദിവസത്തെ ദേശീയ കൗണ്‍സില്‍ കേരളത്തില്‍ നടക്കുന്നത്. അധിവക്ത പരിഷത്തിന്റെ മാതൃസംഘടനയായ രാഷ്ട്രീയസ്വയംസേവക സംഘത്തിന്റെ അഖിലഭാരതീയ കാര്യകാരിക്ക് രണ്ട് മാസം മുമ്പ് വേദിയായ എളമക്കര ഭാസ്കരീയം അന്തര്‍ദേശീയ കണ്വെന്ഷന് സെന്റര്‍ തന്നെ പരിഷത്തിന്റെ കൗണ്‍സിലിനും വേദിയാകുന്നു എന്നത് കേരളത്തിലെ സാമൂഹ്യ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമാണ്. രാജ്യത്തെ ഏറ്റവും വലിയ അഭിഭാഷക സംഘടനയായ പരിഷത്ത് സാമൂഹ്യ-സാംസ്കാരി രംഗത്തെ മാതൃകാപരമായ വ്യക്തിത്വങ്ങളെ ദേശീയ മുഖ്യധാരയിലേക്ക് അടുപ്പിച്ച് രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന് നേതൃത്വപരമായ പങ്കാണ് വഹിക്കുന്നത്.
രാജ്യത്തിന്റെ ആഭ്യന്തരവും അന്തര്‍ദേശീയവുമായ സുരക്ഷ ഏറെ ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍ അഭിഭാഷകരുടെ കടമ സമൂഹത്തിലെ അശരണരുടെയും സാധാരണക്കാരന്റെയും പ്രതീക്ഷയായ നിയമ-വ്യവഹാര സംവിധാനത്തെ തീര്‍ത്തും കറകളഞ്ഞതും കളങ്കരഹിതവുമായി നിലനിര്‍ത്തുന്നതിന് പ്രയത്നിക്കുന്ന വിഭാഗത്തിലേക്ക് ഉയരുന്നതിന് സഹായിക്കുക എന്നതാണ്. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയും ആഭ്യന്തര സുരക്ഷയും ഇത്രയേറെ ചോദ്യംചെയ്യപ്പെടുകയും ചര്‍ച്ചയാകുകയും ചെയ്ത കാലഘട്ടമില്ല. നമ്മുടെ പരമാധികാരത്തെയും നയതന്ത്രസ്വാതന്ത്ര്യത്തെയും സാമ്രാജ്യത്വശക്തികള്‍ ഉലച്ചതിന് നാവികര്‍ കൊലചെയ്യപ്പെട്ടേപ്പാഴും നയതന്ത്രപ്രതിനിധി അറസ്റ്റുചെയ്യപ്പെട്ടപ്പോഴും നാം സാക്ഷിയായി. അഴിമതി രാജ്യത്തെ ജനത്തിന്റെ ജീവിതനിലവാരത്തെയും ഒപ്പംതന്നെ സാമ്പത്തിക സുസ്ഥിരതയെയും തകര്‍ക്കുക മാത്രമല്ല ഉന്നത നീതിപീഠത്തിന്റെ ഇടപെടലുകള്‍ ഉണ്ടായിട്ടും രാജ്യത്തിന് പുറത്തുപോയ കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിന് പരാജയപ്പെട്ട ഭരണകൂടമാണ് ഇന്നുള്ളത്.
ബ്രിട്ടീഷ് ഭരണകാലഘട്ടത്തില്‍ രാജ്യത്ത് നിലനിന്നിരുന്ന സാമൂഹ്യ-രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ച് രൂപപ്പെടുത്തിയ നിയമങ്ങളും ചടങ്ങുകളുമാണ് നമുക്ക് ഇന്നും പഥ്യം. നമ്മുടെ തനതായ സാഹചര്യത്തെ പരിരക്ഷിച്ച് ഭാരതീയമായ നീതനിര്വഹണത്തെ പുനഃസ്ഥാപിക്കുന്നതിന് കഴിഞ്ഞ 65 വര്‍ഷത്തെ ഭരണപരമായ ഇടപെടലുകള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതിനായി ഗൗരവകരമായ ചര്‍ച്ചകള്‍ ഒരു ദശകത്തിന് മുമ്പും സജീവമായെങ്കിലും ഇന്നും ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങുന്ന ഒന്നായി അത് തുടരുകയാണ്. ഭരണഘടനയുടെ സമൂലമായ പൊളിച്ചെഴുത്തും സിവില്‍ നിയമങ്ങളിലെ കാതലായ മാറ്റത്തിനുള്ള നിര്‍ദ്ദേശങ്ങളും ഭരണഘടനക്ക് അനുസൃതമായി കാലോചിതമായി പരിഹരിക്കപ്പെടേണ്ട ക്രിമിനല്‍ നിയമ-ചട്ടങ്ങളും മറ്റും ഇന്നും ബൗദ്ധിതലത്തില് മാത്രം ഒതുങ്ങിനില്ക്കുന്നു.
അധിവക്ത പരിഷത്തിന്റെ പരിഷത്തിന്റെ 13-ാം ദേശീയ കൗണ്‍സില്‍ എറണാകുളത്ത് നടക്കുമ്പോള്‍ രാജ്യത്തെ ശിഥിലമായിക്കൊണ്ടിരിക്കുന്ന കുടുംബവ്യവസ്ഥിതിയുടെ പ്രാധാന്യവും വെല്ലുവിളികളുമാണ് പ്രധാന ചര്‍ച്ചാവിഷയം. അന്തര്‍ദേശീയ തലത്തില്‍ പോലും കുടുംബവ്യവസ്ഥിതി ഭദ്രമായി നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും ഗൗരവത്തോടെ കാണുകയാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലും സാമൂഹികമായ കാഴ്ചപ്പാടിലും ഉണ്ടായ മാറ്റങ്ങള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും വഴിവെയ്ക്കുന്നു. ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തെയും ഏറെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ സ്ത്രീത്വം അപമാനിക്കപ്പെടുന്നതിന്റെ വാര്‍ത്തകള്‍ അതിര്‍ത്തികള്‍ കടന്ന് ചര്‍ച്ച ചെയ്യപ്പെടുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരെ സാംസ്കാരികമായും സാമൂഹികമായും പരിരക്ഷിക്കുന്നതിനും വേണ്ട നിരവധി നിയമങ്ങളും നടപടികളുള്ള നമ്മുടെ രാജ്യത്ത് സാമൂഹികമായി അംഗീകരിക്കാന്‍ പ്രയാസമുള്ള സ്വവര്‍ഗ രതിയും ബലാല്‍സംഗങ്ങളും മറ്റും പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടുകയും ഒപ്പംതന്നെ അതിന് കാരണമായ സാഹചര്യങ്ങള്‍ വിസ്മരിക്കപ്പെടുകയും ചെയ്യുന്നു എന്നത് ഏറെ ഗൗരവത്തോടെ കാണേണ്ടതാണ്.
അധിവക്ത പരിഷത്തിന്റെ ദേശീയ കൗണ്‍സില്‍ പ്രധാനമായും നമ്മുടെ കുടുംബവ്യവസ്ഥക്കെതിരെയുള്ള വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്നതോടൊപ്പം കേരളത്തിലെ സമീപകാലത്ത് ഉയര്‍ന്നുവന്നിട്ടുള്ള ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും അടിസ്ഥാനം കൂടി അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യുന്നുണ്ട്. രാജ്യത്തെ ഏത് തീവ്രവാദത്തിന്റെയും പ്രഭവകേന്ദ്രമായി ഇന്ന് കേരളം മാറിയിരിക്കുന്നു. രാജ്യത്തെ വിവിധ സ്ഫോടനങ്ങളിലെ പ്രതികളും സൂത്രധാരകരും കേരളീയരായി. അതിര്‍ത്തിയില്‍പോലും തീവ്രവാദത്തിന്റെ ഭാഗമായി മലയാളി യുവാക്കള്‍ കൊലചെയ്യപ്പെട്ടു. ഏറെ ഭീതിജനകമായ ഈ സാഹചര്യത്തില്‍ കേരളത്തിലെ ജില്ലകള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ച് സംസ്ഥാനത്തെ വിഭജിക്കുന്നതിനുള്ള ചൂണ്ടുപലകയായി തീവ്രവാദത്തെ മാറ്റാനുള്ള അണിയറപ്രവര്‍ത്തനങ്ങള്‍ നിരോധിത സംഘടനകള്‍ സംസ്ഥാനത്ത് നടത്തുന്നതും സമിതിയില്‍ ചര്‍ച്ച ചെയ്യും.
അഡ്വ. പി. കൃഷ്ണദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: