മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നിലെ റോഡില്‍ അരങ്ങേറുന്ന ഇടതുപക്ഷത്തിന്റെ ഉപരോധസമരവും പോലീസിന്റെ ബാരിക്കേഡും തന്റെ വീട്ടിലേയ്ക്കുള്ള പ്രവേശനത്തിന് പ്രതിബന്ധമായപ്പോള്‍ സ്കൂട്ടറില്‍ മക്കളെ സ്കൂളില്‍ കൊണ്ടുചെന്നാക്കിയ ശേഷം തിരിച്ചെത്തിയ സന്ധ്യ എന്ന വീട്ടമ്മ ഏകയായി പൊട്ടിത്തെറിച്ചത് സിപിഎം നേതൃത്വത്തിന്റെ മുഖംമൂടി വലിച്ചു കീറുകയുണ്ടായി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ ബേബി ജോണ്‍ സന്ധ്യയുടെ പ്രതിഷേധത്തെ സരിതോര്‍ജ്ജത്തിന്റെ താടകാവതാരം എന്ന് പരിഹസിച്ചു. തനിക്ക് രാഷ്ട്രീയമില്ലെന്ന് വ്യക്തമാക്കിയ സന്ധ്യയെ ആനത്തലവട്ടം ആനന്ദന് കോണ്‍ഗ്രസ്സുകാരി എന്ന് വിശേഷിപ്പിച്ചു. രാഷ്ട്രീയമില്ലെങ്കില്‍ സ്ത്രീകള്‍ക്ക് പ്രതികരണ ശേഷി പാടില്ലെന്ന് ആരാണ് ഇവരെയൊക്കെ പഠിപ്പിച്ചത്?
സന്ധ്യയുടെ ഒറ്റയ്ക്കുനിന്നുള്ള പ്രതികരണത്തെ അഭിനന്ദിച്ച് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അഞ്ചുലക്ഷം രൂപ പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം ‘ചെറ്റ’ലപ്പിള്ളിയായി. സരിതയ്ക്കും ബിജു രാധാകൃഷ്ണനും കൊടുക്കാനുള്ള പണമാണ് സന്ധ്യയ്ക്ക് പാരിതോഷികമായി പ്രഖ്യാപിച്ചതെന്നും ഇവര്‍ക്ക് വെളിപാടുണ്ടായി. മാന്യയായ ഒരു വീട്ടമ്മ തന്റെയും കുട്ടികളുടേയും സഞ്ചാര സ്വാതന്ത്ര്യ നിഷേധത്തിനെതിരെ രോഷപ്രകടനം നടത്തിയതുകൊണ്ട് മാത്രം അവര്‍ താടകയും സരിതയുടെ കൂട്ടാളിയും ആകുമോ? തനിക്കും തന്റെ കുടുംബത്തിനും വേണ്ടി പ്രതിഷേധിക്കുന്ന ഏതു വീട്ടമ്മയേയും രാഷ്ട്രീയക്കാരിയാക്കുന്നത് പ്രതിഷേധം രാഷ്ട്രീയക്കാരുടെ ‘അട്ടിപ്പേറ്’ ആണെന്ന് കരുതുന്നവരാണ്. ജനസംഖ്യയില്‍ പകുതി വരുന്ന സ്ത്രീകള്‍ക്ക് ദൈവം നാവ് നല്‍കിയിരിക്കുന്നത് പാചകം ചെയ്യുന്ന വിഭവങ്ങളുടെ രുചിനോക്കാന്‍ മാത്രമല്ല. അനീതിയ്ക്കും അക്രമത്തിനും പീഡനങ്ങള്‍ക്കുമെതിരെ പ്രതികരിക്കാന്‍ കൂടിയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ചിഹ്നത്തിന്റെയും പിന്തുണ അതിനവര്ക്കാവശ്യമില്ല.
സ്ത്രീ പ്രതികരിച്ചാല്‍ തന്റേടി, നിഷേധി, അപഥസഞ്ചാരിണി. സ്ത്രീയെ ആദാമിന്റെ വാരിയെല്ലില്നിന്നും സൃഷ്ടിച്ചതാണ് എന്ന് ഓര്‍മപ്പെടുത്തുന്ന ബൈബിള്‍ അവള്‍ക്ക് നട്ടെല്ല് ഇല്ല എന്നു പറഞ്ഞിട്ടില്ല. പക്ഷേ സ്ത്രീകള്‍ക്ക് പ്രതികരിക്കാന്‍ യാതൊരു അവകാശവുമില്ല എന്നാണ് ചിലരൊക്കെ ഇപ്പോഴും വെച്ചുപുലര്‍ത്തുന്ന ധാരണ. അവള് വെറുമൊരു കാര്‍പ്പെറ്റ്.
സന്ധ്യയുടെ പ്രതിഷേധത്തിന് വിചാരിച്ചതില്‍ കൂടുതല്‍ ഇംപാക്ടും മാനങ്ങളും കൈവന്നു. സൃഷ്ടിപരമായ ചര്‍ച്ചകള്‍ക്കുള്ള വേദിയും ഒരുക്കി. സന്ധ്യയുടെ രോഷപ്രകടനം സമരങ്ങള്‍ സാധാരണക്കാര്‍ക്കുണ്ടാകുന്ന യാത്രാക്ലേശത്തിലേക്കും നിസ്സഹായതയിലേക്കും വിരല്‍ചൂണ്ടി. പണ്ട് റോഡില്‍ കൂടിയുള്ള പ്രകടനങ്ങള്‍ യാത്രക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തരുത് എന്ന് വിധിച്ച ന്യായാധിപനെ ഒരു നേതാവ് ‘ശുംഭന്’ എന്നു വിളിച്ചത് കോടതിയലക്ഷ്യക്കേസിന് ഇടയാക്കിയിരുന്നല്ലൊ. ക്ലിഫ് ഹൗസ് ഉപരോധവും പോലീസ് ബാരിക്കേഡും സ്ഥലത്തെ അഞ്ഞൂറോളം കുടുംബങ്ങളുടെ വഴി മുടക്കിയപ്പോഴാണ് സന്ധ്യ പ്രതിഷേധിച്ചത്. സമരത്തിനുവേണ്ടി പിരിവു നടത്തുന്നവര്‍ പിന്നീട് ഗുണ്ടായിസം കാണിക്കുന്നുവെന്നും സന്ധ്യ പറയുകയുണ്ടായി. ചെങ്കൊടിയേന്തിയ വീട്ടമ്മമാരെ രംഗത്തിറക്കി പ്രതിഷേധിക്കുമെന്നാണ് ഇതിന് പിണറായി വിജയന് മറുപടി പറഞ്ഞത്. പൊതുജനങ്ങളുടെ വോട്ടുകൊണ്ട് അധികാരത്തിലേറുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ വികാരവിക്ഷോഭങ്ങള്‍ അറിയാന്‍ മെനക്കെടാറില്ല. രാഷ്ട്രീയം എന്നാല്‍ അധികാരം എന്നായപ്പോള്‍ കഴുതകളായ പൊതുജനം വെറും വോട്ടുകുത്തികള്‍! കുടുംബശ്രീ വനിതകള്‍പോലും ഇന്ന് ചെങ്കൊടിയേന്തി മാര്‍ച്ച് ചെയ്യുകയാണ്!
സന്ധ്യാ സംഭവത്തിന് ശേഷം സമരരീതികളില്‍ മാറ്റം വരുത്തേണ്ടതല്ലേ എന്ന വിഷയം ദൃശ്യമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്. പക്ഷേ സമരങ്ങള്‍ തുടര്‍ക്കഥകളാണ്. അതില്‍ മാര്‍ച്ച് ചെയ്യുന്നര്‍ തലച്ചോറില്ലാത്ത പാവകളും! സന്ധ്യയുടെ ധൈര്യപൂര്‍വമുള്ള പ്രതികരണം ഫലം കണ്ടു. ഉപരോധം വിലക്കിയിരുന്ന സഞ്ചാര സ്വാതന്ത്ര്യം തിരികെ ലഭിച്ചു. ജനത്തിനുവേണ്ടി എന്ന പേരില്‍ നടത്തുന്ന സമരങ്ങള്‍ ഇപ്പോള്‍ ജനത്തിന് നല്‍കുന്നത് ശിക്ഷയാണ്, സഞ്ചാരസ്വാതന്ത്ര്യ നിഷേധമാണ്. ഇതിനെതിരെയായിരുന്നു സന്ധ്യയുടെ പ്രതിഷേധം.
യാതൊരു രാഷ്ട്രീയവുമില്ലാത്ത സാധാരണക്കാരിയായ ഒരു വീട്ടമ്മ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ഒറ്റയ്ക്ക് വെല്ലുവിളിച്ച് പ്രതിഷേധിച്ചതിലെ ധൈര്യവും മനക്കരുത്തും അഭിനന്ദനം അര്‍ഹിക്കുന്നു. അത് മറ്റുള്ളവര്‍ക്ക് ഒരു അനുകരണീയമായ മാതൃക കൂടിയാണ്. പ്രത്യാഘാതം നോക്കാതെ തന്റേടി എന്ന പേരില്‍ ഒറ്റപ്പെടുത്തിയേക്കാമെന്ന ഭയമില്ലാതെ നട്ടെല്ലു നിവര്‍ത്തി പ്രമുഖ നേതാക്കളുടെ മുഖത്തുനോക്കി പ്രതികരിച്ചത് സന്ധ്യയുടെ മനഃസ്വൈര്യത്തിനടിവരയിടുന്നു. ഇത് സ്ത്രീ മുന്നേറ്റത്തിന്റെ കാലമാണെന്ന് തെളിയിച്ചാണ് ദല്‍ഹിയില്‍ ഒരു നിയമ വിദ്യാര്‍ത്ഥിനി ജസ്റ്റിസ് ഗാംഗുലി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാരോപണം ഉന്നയിച്ചിരിക്കുന്നത്. ഇരുള് മൂടിക്കിടന്ന മേഖലകളിലേയ്ക്ക് പുതുവെളിച്ചം വീശുന്നതാണ് ഈ പരാതി.
സ്ത്രീകള്‍ സ്വന്തം കുടുംബകാര്യങ്ങള്ക്കതീതമായി സാമൂഹ്യ അവബോധം നേടി പ്രതികരണ ശേഷിയോടെ രംഗത്തിറങ്ങുന്നത് എന്നെപ്പോലുള്ളവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ദല്‍ഹിയില്‍ ജസീറ എന്ന യുവതി തന്റെ കുഞ്ഞുങ്ങളോടൊപ്പം കൊടുംതണുപ്പില്‍ ഇരുന്ന് സമരം ചെയ്യുന്നത് തനിക്ക് വേണ്ടിയല്ല, കടലിലെ മണല്‍ വാരലിനെതിരെയാണ്. മേധാ പട്കറെക്കാള് അവബോധം പ്രകടിപ്പിച്ചാണ് ജസീറ സമരം ചെയ്യുന്നത്. തന്റെ കയ്യില്‍ ഇനി അഞ്ചു രൂപയേ അവശേഷിക്കുന്നുള്ളൂ എന്നു പറഞ്ഞ ജസീറയ്ക്കും ചിറ്റിലപ്പിള്ളി അഞ്ചുലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഇങ്ങനെ ഒറ്റപ്പെട്ട സമരനായികമാരെ പിന്തുണയ്ക്കാന്‍ ലോകധനവാന് പട്ടികയില്‍ ഇടം നേടിയ ഒരു അംബാനിയും രംഗത്തുവന്നിട്ടില്ലെന്നോര്ക്കണം.
ജസീറ കടല്മണലൂറ്റിനെതിരെ സമരം ചെയ്യുമ്പോള്‍ തന്നെ കേരളത്തിലെ നദികളില്‍ നിന്നും അനധികൃതമായി മണലൂറ്റുന്നത് ഒരു ദൃശ്യമാധ്യമം കാണിക്കുകയുണ്ടായി. ദൃശ്യമാധ്യമങ്ങളുടെ വരവിന് മുമ്പ് ഞാന്‍ ‘ഇന്ത്യന്‍ എക്സ്പ്രസ്’ ലേഖികയായിരുന്നപ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകനായ പ്രൊഫസര്‍ സീതാരാമെനോടൊപ്പം വഞ്ചിയില്‍ പോയി മണലൂറ്റല്‍ നേരിട്ട് കണ്ട് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇത് അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. പക്ഷേ എനിയ്ക്കറിയാന്‍ കഴിഞ്ഞത് മണലൂറ്റ് നിരോധനം പ്രാവര്‍ത്തികമാക്കേണ്ട പോലീസുകാര്‍ അവിടങ്ങളിലെ പോസ്റ്റിംഗ് ചോദിച്ചു വാങ്ങുന്നു എന്നാണ്. അതിന് കാരണം ഒരു ലോഡ് അനധികൃത മണല്‍ കടത്തി വിട്ടാല്‍ കിട്ടുന്ന പ്രതിഫലമാണ്. ആലുവാപ്പുഴയിലെ മണലൂറ്റല്‍ ചതിച്ചുഴികളൊരുക്കി കൊലപ്പുഴയാകുമെന്ന് അന്ന് ഞാന്‍ എഴുതി. ഇന്ന് സംഭവിക്കുന്നതും അതാണ്. കെ.പി.കേശവമേനോന് സമുദ്രത്തോടുപമിച്ച ഭാരതപ്പുഴ ഇന്നൊഴുകുന്നത് തോട് പോലെയാണ്. ഇതിന്റെയെല്ലാം അനന്തരഫലം മലിനീകരണവും കുടിവെള്ളക്ഷാമവുമാണ് എന്നറിയുവന്നവര് പോലും താല്‍ക്കാലിക ലാഭത്തിനുവേണ്ടി പ്രകൃതിയെ നശിപ്പിക്കുന്നു. പിന്തലമുറക്കാരെപ്പറ്റി പോലും ഇവര്‍ക്ക് ചിന്തയില്ല.
സ്ത്രീകള്‍ ഇന്ന് തങ്ങളുടെ സാന്നിദ്ധ്യം എല്ലാ മേഖലകളിലും ഉറപ്പിച്ചിരിക്കുന്നു. കുടുംബശ്രീ ഇന്ന് ആഗോളതലത്തില്‍ അനുകരണീയമായ മാതൃകയാണ്. കരഭൂമിയില്‍ നെല്‍കൃഷി ചെയ്ത് ലാഭമാക്കാം എന്ന് കുടുംബശ്രീ വനിതകള്‍ തെളിയിക്കുന്നു. സ്ത്രീകളുടെ സര്‍ഗാത്മകതയും പ്രതിഷേധാത്മകതയും ഒരുപോലെ പുറത്തുവന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ തന്നെ സ്ത്രീപീഡനങ്ങളും വര്‍ധിക്കുന്നുവെന്നും സ്ത്രീകളെ/പെണ്‍കുട്ടികളെ പെണ്വാണിഭത്തിനെത്തിക്കാന് സ്ത്രീകളും മുന്കയ്യെടുക്കുന്നുവെന്നും സ്ത്രീകള്‍ ക്ഷിപ്രധനലാഭം ആഗ്രഹിക്കുന്നവരായി മാറിയെന്നും കൂടി സന്ധ്യാ/ജസീറമാര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.
e-mail: [email protected]
ലീലാ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: