കൊച്ചി: ദേശീയ പാത അതോറിറ്റിക്കെതിരെ സ്വകാര്യവ്യക്തികള്‍ക്ക് പ്രോസിക്യൂഷന് നടപടിയെടുക്കുന്നതിന് നിയമപരമായ തടസ്സമുണ്ടെന്ന് ദേശീയ പാതാ നിയമം വകുപ്പ് 28 പ്രകാരം ഉന്നയിച്ചിരുന്ന തടസ്സം നിലനില്‍ക്കുന്നതല്ലെന്ന് പബ്ലിക് യൂട്ടിലിറ്റി സര്‍വീസുകള്‍ക്ക് വേണ്ടിയുള്ള പെര്‍മനന്റ് ലോക് അദാലത്ത് എറണാകുളം ബെഞ്ച് വിധിച്ചു.
ദേശീയപാത 47 ബൈപ്പാസില്‍ കണ്ണാടിക്കാടിന് സമീപം ക്രോസിംഗ് സ്ഥലത്ത് സീബ്രാലൈനും അപകട സിഗ്നല്‍ സംവിധാനവും സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ ജസ്റ്റിസ് വാച്ച് എന്ന സംഘടനയുടെ കോര്‍ഡിനേറ്റര്‍ അഡ്വ.ഷെറി ജെ.തോമസ് നല്കിയ ഹര്‍ജിയിലാണ് ബെഞ്ച് ഈ ഉത്തരവ് ഇറക്കിയത്.
കണ്ണാടിക്കാട് ഭാഗത്ത് അപകടങ്ങള്‍ പതിവായപ്പോഴാണ് ഹര്‍ജി നല്‍കിയത്. കുന്നൂര് നിന്ന് കണ്ണാടിക്കാട് ഭാഗത്തേക്ക് സര്‍വീസ് റോഡിലൂടെ ഇരുവശത്തേക്കും ഗതാഗതം സാധ്യമാണെന്നിരിക്കെ കുണ്ടന്നൂര്‍ ജംഗ്ഷനില്‍ സിഗ്നലില്‍ കാത്തുകിടക്കുന്ന വാഹനങ്ങള്‍ ട്രാഫിക് എയ്ഡ്പോസ്റ്റിന് തൊട്ടുതാഴെ തന്നെ തടസ്സമുണ്ടാക്കിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലായെന്നും സര്‍വീസ് റോഡില്‍ സ്വകാര്യ കമ്പനികളുടെ പാര്‍ക്കിംഗ് മൂലം ഗതാഗതം തടസ്സപ്പെടുത്തുവെന്നും ആരോപിച്ചാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ ഹൈവേയില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിനും ആവശ്യപ്പെട്ടിരുന്നു. അതിനുള്ള നടപടികള്‍ ചെയ്തു തുടങ്ങിയെന്ന് മരട് മുനിസിപ്പാലിറ്റി കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിരുന്നുവെങ്കിലും ദേശീയപാതാ അധികൃതര്‍ പരസ്യം വയ്ക്കാന്‍ അനുമതി നല്കാത്തതിനാല് പണി ഇനിയും തുടങ്ങിയിട്ടില്ല.
ഈ സാഹചര്യത്തിലാണ് ഹര്‍ജിയില്‍നിന്ന് ഒഴിവാക്കുന്നതായി ദേശീയപാതാ നിയമം വകുപ്പ് 28 പ്രകാരം തങ്ങള്‍ക്കെതിരെ നിയമനടപടികള്‍ പാടില്ലയെന്ന് ദേശീയ പാതാ അധികൃതര്‍ കോടതിയില്‍ മറുപടി നല്‍കിയത്. അതിനാല്‍ തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരമായ വാദം കേട്ട് ബെഞ്ച് ദേശീയ പാതാ വകുപ്പ് 28 പ്രകാരമുള്ള സംരക്ഷണം ഇത്തരം കേസുകളില്‍ ലഭിക്കില്ല എന്നും ലീഗല്‍ സര്‍വീസസ് അതോറിറ്റി നിയമം വകുപ്പ് 25 പ്രകാരം പെര്മനെന്റ് ലോക് അദാലത്തിന് ദേശീയ പാതാ നിയമത്തിലെ സംരക്ഷണത്തെ മറികടക്കാനുള്ള അധികാരമുണ്ടെന്നും വിധിച്ചു. ചെയര്മാന് ഡി.പാപ്പച്ചന്, അംഗങ്ങളായ ജോണ്‍ ഡാരല്‍, കമലാ മേനോന് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിറക്കിയത്. കേസ് തുടര്‍ നടപടികള്‍ക്കായി ജനുവരിയില്‍ വീണ്ടും വിളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: