ആയുര്‍രേഖ” പ്രകാശനത്തോടനുബന്ധിച്ച് മാരാരിക്കുളം തെക്ക് പഞ്ചായത്ത് നടത്തിയ സമഗ്രവും വ്യക്തവുമായ പഠനം കാണിക്കുന്നത് 20 ശതമാനം സ്ത്രീകള്‍ക്കും 15 ശതമാനം പുരുഷന്മാര്ക്കും രക്താതിസമ്മര്‍ദ്ദ രോഗമുണ്ടെന്നാണ്. എട്ട് ശതമാനം പേര് പ്രമേഹ രോഗബാധിതരുമാണ്. ഈ പഠനം വിരല്‍ ചൂണ്ടുന്നത് ആശങ്കാജനകമായ ഒരു വസ്തുതയിലേക്കാണ്. അതായത് കേരള ജനതയില്‍ ഏകദേശം 15 ശതമാനം പുരുഷന്മാര്ക്കും 20 ശതമാനം സ്ത്രീകള്‍ക്കും രക്താതിസമ്മര്ദ്ദരോഗമുണ്ടെന്നും ഏകദേശം പത്തുശതമാനം പേര് പ്രമേഹ രോഗികളുമാണ് എന്നതാണ്. പ്രാദേശികമായി ചില ഏറ്റക്കുറച്ചിലുകള്‍ കണ്ടേക്കാം എന്നുമാത്രം. ഹൃദ്രോഗം, ക്യാന്‍സര്‍, ടിബി ഉള്‍പ്പെടെയുള്ള ശ്വാസകോശ രോഗങ്ങള്‍ (ആസ്മ), കരള്‍, വൃക്ക മുതലായ ആന്തരാവയവത്തകര്‍ച്ച തുടങ്ങിയവ കൂടി കണക്കാക്കിയാല്‍ ആകപ്പാടെ ഭീതിജനകമായ അന്തരീക്ഷമാണ് കേരളത്തില്‍ പത്തും പതിനഞ്ചും വര്‍ഷങ്ങളിലെ “വിദഗ്ദ്ധ” ചികിത്സയ്ക്കുശേഷം ആരോഗ്യവും സമ്പത്തും നശിച്ച നിസ്സഹായരും നിരാലംബരുമായ ഹതഭാഗ്യരുടെ ഫോട്ടോസഹിതമുള്ള ധനസഹായാഭ്യര്‍ത്ഥനകള്‍ (ബാങ്ക് അക്കൗണ്ട് നമ്പര്‍ സഹിതം) നിത്യേനയെന്നോണം പത്രമാധ്യമങ്ങളിലൂടെ നാം കാണുന്നു. ഈ നിര്‍ഭാഗ്യ ജന്മങ്ങളോട് വീണ്ടും പത്തോ പതിനഞ്ചോ ലക്ഷം കൂടി കൊണ്ടുവരാന്‍ പ്രസ്തുത ‘വിദഗ്ദ്ധ’ ചികിത്സകന് ആവശ്യപ്പെടുമ്പോഴാണ് പത്രമാധ്യമങ്ങളുടെ സഹായത്തോടെ അവര്‍ നമ്മുടെ മുന്നില്‍ യാചനയുമായി എത്തുന്നത്.
‘കേരള മോഡല്‍’ എന്നു കൊട്ടിഘോഷിച്ച ആരോഗ്യരക്ഷാ പ്രവര്‍ത്തനങ്ങള്‍ കേരളത്തെ “രോഗികളുടേയും രോഗങ്ങളുടെയും സ്വന്തംനാടാ”ക്കി മാറ്റിയോ? കേരളത്തില്‍ അങ്ങോളമിങ്ങോളം ആയിരക്കണക്കിനായ വന്‍കിട ആശുപത്രികളും (നൂറുകണക്കിന് വന്‍കിട ആശുപത്രികളും സൂപ്പര്‍ സ്പെഷ്യാലിറ്റി സ്ഥാപനങ്ങളും ഉള്‍പ്പെടെ) ഹൈടെക് പരിശോധനാ കേന്ദ്രങ്ങളും ഉണ്ടായിട്ടും എന്തേ ഈ ദുഃസ്ഥിതി? സാദാ ഡോക്ടര്‍മാരും വിദഗ്ദ്ധ ഡോക്ടര്‍മാരും അതിവിദഗ്ദ്ധ സ്പെഷ്യലിസ്റ്റുകളും എത്ര വേണമെങ്കിലുമുണ്ട് ഈ കൊച്ചു കേരളത്തില്‍. മരുന്നു ലഭ്യതയുടെ കാര്യത്തില്‍ തന്നെ നെറുകയിലാവണം. പതിനാറായിരത്തില്‍ താഴെ അംഗീകൃത മെഡിക്കല്‍ ഷോപ്പുകളുണ്ട് ഈ കൊച്ചു സംസ്ഥാനത്ത്. അംഗീകാരമില്ലാതെ മരുന്നുവില്ക്കുന്ന ആയിരക്കണക്കിന് കടകള്‍ വേറെയും. ഭാരതജനസംഖ്യയുടെ മൂന്നു ശതമാനത്തോളമേ മലയാളികള്‍ ഉള്ളൂ. എങ്കിലും രാജ്യത്തുവില്ക്കുന്ന മരുന്നുകളുടെ ഇരുപതുശതമാനവും കഴിക്കുന്നത് മലയാളികളാണ്.
കേരളത്തിനൊട്ടാകെ ഏറെക്കുറെ ബാധകമാക്കാവുന്ന മാരാരിക്കുളം പഠനവും കണക്കുകളും കാണിക്കുന്നത് ലോകനിലവാരത്തിലുള്ള ആരോഗ്യ രക്ഷാ സംവിധാനം സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലായി നിലനിന്നിട്ടുപോലും സംസ്ഥാനത്ത് രോഗാതുരത വര്‍ധിച്ചുവരുന്ന എന്നാണ്. ഇനിയും ആരോഗ്യമേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കാനാണ് സര്‍ക്കാരും സ്വകാര്യ മേഖലയും ശ്രമിക്കുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും ആശുപത്രികളും പുതുതായി ആരംഭിക്കുന്നു.
എംഡിക്ക് ഒന്നരക്കോടിയും എംബിബിഎസിന് ഒരുകോടിയും (കവിതാപിള്ളയുടേതായി പത്രങ്ങളില്‍ വന്ന ഡൊണേഷന്‍ നിരക്ക്) മുടക്കി ഇപ്പോള്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പഠിച്ചുകൊണ്ടിരുന്ന കുട്ടി ഡോക്ടര്‍മാര്‍ കൂടി ബിരുദം നേടി പ്രാക്ടീസ് തുടങ്ങുമ്പോള്‍ കേരളീയരുടെ രോഗാതുരത ഇനിയും വര്‍ധിക്കുമോ? ശരിയായ ഒരു പഠനം നടത്തേണ്ട വിഷയമാണിത്.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് രക്താതിസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും ആരോഗ്യ കേന്ദ്രങ്ങള്‍ വഴി മരുന്നു വിതരണം തുടങ്ങിക്കഴിഞ്ഞു എന്നാണ് ജന്മഭൂമി വാര്‍ത്തയില്‍ കണ്ടത്. ഇംഗ്ലീഷ് മരുന്നു കഴിച്ച് രക്താതിസമ്മര്‍ദ്ദ രോഗം മാറ്റാനാകുമോ? പ്രമേഹം മാറ്റാനാകുമോ? സംശയമാണ്. അനുഭവത്തില്‍ കണ്ടുവരുന്നത് “നിയന്ത്രണത്തില്‍” കൊണ്ടുവരാം എന്നുപറഞ്ഞ് തുടങ്ങുന്ന മരുന്നു കഴിക്കല്‍ ആ ജീവനാന്തം തുടരേണ്ടിവരുന്നു എന്നതാണ്. മാത്രമല്ല, മരുന്നിന്റെ അളവ് കൂട്ടിക്കൊണ്ടുമിരിക്കും. പ്രമേഹത്തിന്റെ കാര്യത്തില്‍ ഗുളികകളുടെ എണ്ണം കൂട്ടിക്കൂട്ടി അവസാനം ഇന്‍സുലിന്‍ കുത്തു തുടങ്ങും. വാസ്തവത്തില്‍ മരുന്നുകളുടെ ഡോസ് കൂടുന്തോറും അസ്വസ്ഥതകളുടെ എണ്ണവും കൂടും. ഹൃദയത്തിന് പ്രശ്നങ്ങള്‍, കാല്‍പ്പാദം മുതല്‍ കണ്ണുവരെ പല അവയവങ്ങള്‍ക്കും പ്രശ്നങ്ങള്‍! അപ്പോള്‍ അവയ്ക്കുള്ള മരുന്നുകള്‍ വേറെ വേറെ കഴിക്കേണ്ടതായും വരുന്നു. അങ്ങനെ ചികിത്സകള്‍ തുടരുമ്പോള്‍ തന്നെ കാല്‍പ്പാദം പഴുത്താല്‍ ഉണങ്ങാതാകുന്നു. കണ്ണിന്റെ കാഴ്ച കുറയുന്നു. ഇതര അസ്വസ്ഥതകള്‍ വേറെയും! രോഗിക്ക് സുഖവും സ്വസ്ഥതയും സ്വാസ്ഥ്യവും ഒന്നും പ്രദാനം ചെയ്യാത്ത ചികിത്സാ ജീവിതാന്ത്യം വരെ നീളുന്നു. അതുകൊണ്ടായിരിക്കണം പ്രമേഹത്തെ ‘രോഗങ്ങളുടെ മാതാവ്’ എന്നു വിളിക്കുന്നത്.
ബിപിയും പ്രമേഹവും പോലെ തന്നെയാണ് ഇതര രോഗങ്ങളുടേയും ചികിത്സ. മരുന്നുകളുടെ ഡോസ് കൂടുന്നു. എണ്ണം കൂടുന്നു. ‘രോഗശമനം’ എന്നത് സംഭവിക്കുന്നുമില്ല. തുടക്കത്തിലെ രോഗം ശമിക്കുന്നില്ല എന്നു മാത്രമല്ല പുതിയ അസ്വസ്ഥതകള്‍ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. അപവാദങ്ങള്‍ ഏറെ ഉണ്ടാകാം; പക്ഷേ പൊതുവേ കണ്ടുവരുന്നത് മേല്‍പ്പറഞ്ഞ അവസ്ഥയാണ്. “എല്ലാവര്ക്കും ആരോഗ്യം” എന്ന ലോകാരോഗ്യ സംഘടനയുടെ പഴയ മുദ്രാവാക്യം അവര്‍ തന്നെ ചവറ്റുകൊട്ടയിലെറിഞ്ഞു. “എല്ലാവര്ക്കും ചികിത്സ” എന്നതായിരിക്കുന്നു പുതിയ പ്രവണത. രോഗികളെ മാത്രമല്ല, രോഗമില്ലാത്തവരെയും ചികിത്സിക്കുക എന്ന മള്‍ട്ടിനാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ അജണ്ടയാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കൂടുതല്‍ കൂടുതല്‍ മരുന്നു വില്‍ക്കുന്നതിനും അങ്ങനെ ലാഭം കൂട്ടാനുമായി പുതിയ പുതിയ രോഗങ്ങളെ സൃഷ്ടിക്കുന്ന പണിയും (ഡിസീസ് ഡിസൈനിങ്) കൂടി ഇപ്പോള്‍ ആഗോള ഭീമന് മരുന്നു കമ്പനികള്‍ ചെയ്യുന്നുണ്ടെന്ന് പ്രസിദ്ധ ഹൃദ്രോഗ വിദഗ്ദ്ധനും മുന്‍ വൈസ് ചാന്‍സലറുമായ ബി.എം.ഹെഗ്ഡെ ഈയിടെ അഭിപ്രായപ്പെട്ടിരുന്നു.
മരുന്നുകളില്‍ അമിതവിശ്വാസം ജനിപ്പിക്കലല്ല; ജീവിതശൈലിയും ഭക്ഷണ ശൈലിയും മാറ്റിയാല്‍ ഒട്ടുമിക്ക രോഗങ്ങളില്‍നിന്നും രക്ഷപ്പെടാനും ആരോഗ്യത്തോടെ ജീവിക്കാനും കഴിയുമെന്ന ലളിതപാഠങ്ങളാണ് ജനങ്ങളെ പഠിപ്പിക്കേണ്ടത്. അത്തരമൊരു ബോധവല്‍ക്കരണ പരിപാടിയാണ് ശരിയായ ദിശയിലുള്ള ആരോഗ്യരക്ഷാപ്രവര്ത്തനം. നമ്മുടെ ജനപ്രതിനിധികള്‍ ഇത് തിരിച്ചറിയുമെന്ന് പ്രത്യാശിക്കാം.
കെ.വി.സുഗതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: