കൊച്ചി: എന്നും വ്യത്യസ്തമായ വിഭവങ്ങളുമായി എത്തുന്ന കോഴിക്കോട് ശ്രേയസ് കുടുംബശ്രീ ഇത്തവണ ഇറച്ചി കേക്കുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം മേളകളിലാണ് ഈ വിഭവങ്ങള്‍ ആദ്യമായി പരീക്ഷിച്ചതെന്ന് ഇറച്ചി കേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച് വിജയിപ്പിച്ച ഷറീന പറഞ്ഞു.
കോഴിക്കോട് ഇതിന് ആവശ്യക്കാരേറെയാണ്. ഷറീനയോടൊപ്പം ശാലിനിയുടെ സഹായത്തിനായി ഷറീനയുടെ സഹോദരന് ഷമീറുമാണ് മേളയിലെത്തിയിരിക്കുന്നത്. ഇറച്ചി കേക്കുണ്ടാക്കുന്നവിധം സവാള അരിഞ്ഞ് പച്ചമുളക്, കറിവേപ്പില, ഇഞ്ചി, മല്ലിയില ഇവ കുരുമുളക് ചേര്‍ത്ത് വഴറ്റിയെടുക്കുക. എല്ലില്ലാത്ത ഇറച്ചി വേവിച്ച് സവാള വഴറ്റിയതും ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കുക. ഇത് ഒന്നു കുടെ ഫ്രൈ ചെയ്തെടുത്ത് ചൂടാറിയ ശേഷം കോഴിമുട്ട അടിച്ച് ചേര്‍ത്ത് ഓയിലൊഴിച്ച് പാനില്‍ ചൂടാക്കിയെടുക്കുന്ന ഇറച്ചിക്കേക്കിന് ഒരു പീസിന് അറുപതു രൂപയാണ് വില.
പച്ചക്കപ്പ ചീകിയെടുത്ത പുട്ടാണ് ഇവരുടെ സ്പെഷല്‍ വിഭവം ഇതു കുടാതെ വെജിറ്റബിള്‍ പുട്ട് ഇറച്ചി പുട്ട് എന്നിവയും ഉണ്ട്. ഇവര്‍ ഇന്നൊരുക്കുന്ന വ്യത്യസ്ഥതയാര്‍ന്ന വിഭവമാണ് പാല് വാഴയ്ക്ക. പഴം പുഴുങ്ങി തേങ്ങയുടെ രണ്ടാം പാലില്‍ വേവിച്ച് കൊത്തി മുറിച്ച പഴം നെയ്യില്‍ വാട്ടിയെടുത്ത ശേഷം വേവിച്ച ചൗവ്വരിയിലേക്ക് തേങ്ങയുടെ ഒന്നാം പാല് ചേര്‍ത്ത് നന്നായി ഇളക്കി എലയ്ക്കാ പൊടിയും നെയ്യും കിസ്മിസും ചേര്‍ത്ത് അലങ്കരിച്ച് തയ്യാറാക്കുന്നതാണ് പാല് വാഴയ്ക്ക. ഇത്തരത്തില്‍ നിരവധി വിഭവങ്ങള്‍ തയ്യാറാക്കാന്‍ ഇവര്‍ ഒരുക്കമാണെങ്കിലും ആള്ബലമില്ലാത്തതുകാരണം ഭക്ഷണ സാധനങ്ങള്‍ തയ്യാറാക്കിയെടുക്കാന്നതില് ബുദ്ധിമുട്ടു നേരിടുന്നുണ്ടെന്ന് ഇവര്‍ പറയുന്നു.
മലബാറില്‍ നിന്നു തന്നെയെത്തിയ ചിക്കന്‍ പൊള്ളിച്ചതാണ് മേളയിലെ മറ്റൊരു താരം. കാസര്‍കോഡു നിന്നും എത്തിയ ഷിഫ യൂണിറ്റിലെ സൗമ്യയും ഫാത്തിമയും ആണ് ചിക്കന്‍ പൊള്ളിച്ചതിന്റെ അണിയറ ശില്‍പ്പികള്‍. ഒരു പീസിന് 120 രൂപയാണ് വില. ഹെര്‍ബല്‍ ചിക്കനും കിഴിചിക്കനുമാണ് ഇവരുടെ മറ്റ് വ്യത്യസ്ഥതയാര്‍ന്ന വിഭവങ്ങള്‍. വരും ദിവസങ്ങളില്‍ ചിക്കന്റെ വ്യത്യസ്തതയാര്‍ന്ന വിഭവങ്ങളുമായി തങ്ങളുണ്ടാകുമെന്നാണ് ഇവര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: