നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാനും പെരുമ്പറമുഴക്കി ജനശ്രദ്ധ തങ്ങളുടെ അജണ്ടക്കനുസരിച്ച് ഗതിമാറ്റാനും വീണുകിട്ടിയ ഉപകരണമാണ് ആംആദ്മി പാര്‍ട്ടി. ദല്‍ഹി നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 30 ശതമാനം ജനകീയ വോട്ടുകളും 28 സീറ്റുകളും അവര്‍ നേടിയെന്നത് ഒരു സുപ്രധാന രാഷ്ട്രീയ സംഭവ വികാസം തന്നെയാണ്. അവരേക്കാള്‍ കൂടുതല്‍ ജനങ്ങളുടെ വോട്ടും സീറ്റുകളും ദല്‍ഹിയില്‍ ബിജെപി നേടിയിട്ടുണ്ട്. എന്നാല്‍ ഹിന്ദി ഹൃദയഭൂമിയില്‍പ്പെട്ട നാലു സംസ്ഥാനങ്ങളില്‍ ബിജെപിക്ക് മുന്‍പൊരിക്കലും ലഭിച്ചിട്ടില്ലാത്തത്ര സീറ്റുകള്‍ നേടാനായത് വാര്‍ത്തയേ അല്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയതും ചര്‍ച്ചചെയ്യപ്പെടുന്നില്ല. പ്രധാനപ്പെട്ട ചില മാധ്യമങ്ങളും രാഷ്ട്രീയ വിശകലനക്കാരും ബോധപൂര്‍വ്വം യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരേ കണ്ണടയ്ക്കുകയും കുറ്റകരമായ മൗനം പൂലര്‍ത്തുകയും ചെയ്തു എന്നത് മാധ്യമരംഗത്തെ കൊടുംപാതകം തന്നെയാണ്.
മധ്യപ്രദേശ്, രാജസ്ഥാന്, ദല്‍ഹി, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിനേറ്റ ഇപ്പോഴത്തെ തിരിച്ചടി ചരിത്രത്തില്‍ സമാനതകള്‍ ചൂണ്ടികാട്ടാനില്ലാത്തതാകുന്നു. ഈ നാല് സംസ്ഥാനങ്ങളിലായി ഒട്ടാകെ 590 അസംബ്ലി സീറ്റുകളാണുള്ളത്. ഇതില്‍ കോണ്‍ഗ്രസ്സിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ 253 എംഎല്‍എമാരുണ്ടായിരുന്നു. അതിപ്പോള്‍ നേര്‍പകുതിയായി കുറഞ്ഞിരിക്കുന്നു. എന്നാല്‍ നിലവില്‍ 292 എംഎല്‍എമാരുണ്ടായിരുന്ന ബിജെപിക്ക് സംഖ്യാബലം 410 ആയി ജനവിധിവഴി വര്‍ദ്ധിച്ചിരിക്കുന്നു. രണ്ടു സംസ്ഥാനങ്ങളില്‍ തങ്ങള്‍ക്കുണ്ടായിരുന്ന ഭരണം നഷ്ടപ്പെട്ട കോണ്‍ഗ്രസ്സിന് സീറ്റുകളുടെ എണ്ണത്തിലും വന്‍ കുറവാണുണ്ടായത്. പ്രസ്തുത നാലു നിയമസഭകളിലേക്കും ചരിത്രത്തിലെ ഏറ്റവും കുറവ് സീറ്റുകള്‍ മാത്രമാണിപ്പോള്‍ കോണ്‍ഗ്രസ്സിന് ലഭിച്ചിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും നരേന്ദ്രമോദിക്കും ലഭിച്ച ചരിത്രനേട്ടം ആം ആദ്മി പാര്‍ട്ടിക്ക് കിട്ടിയ മുന്നേറ്റത്തിന്റെ മറവില്‍ തമസ്കരിക്കാനാണ് രാജ്യത്തുള്ള വലിയൊരു വിഭാഗം മാധ്യമങ്ങളും രാഷ്ട്രീയനിരീക്ഷകരും ശ്രമിച്ചത്. അന്ധമായ ബിജെപി-മോദി വിരോധത്താല്‍ സമനില തെറ്റിയ മാനിയാക്കുകളെപ്പോലെയാണ് ചിലരൊക്കെ പെരുമാറിയത് എന്നതില്‍ ദു:ഖമുണ്ട്.
ഇപ്പോള്‍ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ഹിന്ദി സംസ്ഥാനങ്ങളിലൊട്ടാകെ ബിജെപിയും കോണ്‍ഗ്രസ്സും നേര്‍ക്കുനേര്‍ പോര്‍വിളി ഉയര്‍ത്തുകയാണുണ്ടായത്. അപ്രതീക്ഷിതമായി ദല്‍ഹിയില്‍ ഒരു മൂന്നാം ശക്തിയായി ആംആദ്മി പാര്‍ട്ടി ഉയര്ന്നുവന്നതൊഴിച്ചാല് മൊത്തത്തില്‍ മത്സരവും ഫലങ്ങളും ബിജെപി കോണ്‍ഗ്രസ്സ് കക്ഷികളെ കേന്ദ്രീകരിച്ചുള്ളതാണ്. കോണ്‍ഗ്രസ്സ് ഭരണകൂടങ്ങളുടെ രാഷ്ട്രീയകൊള്ളകളും അതിരൂക്ഷമായ വിലക്കയറ്റവും ബിജെപി സര്‍ക്കാരുകളുടെ ഭരണനേട്ടങ്ങളുമൊക്കെ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ച നിയാമകഘടകങ്ങളായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഒട്ടാകെ ഫലം വിലയിരുത്തുമ്പോള്‍ മൊത്തം സീറ്റുകളുടെ 72 ശതമാനം ഒറ്റയ്ക്ക് നേടിയെടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുള്ളത് മികച്ച ചരിത്രനേട്ടം തന്നെയാണ്. അഴിമതിക്കും കെട്ടുനാറിയ ഭരണത്തിനുമെതിരേ ദല്‍ഹിയിലെ ജനങ്ങള്‍ ആഞ്ഞടിച്ചപ്പോള്‍ നിലംപരിശായത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണ്. സ്വാഭാവികമായും അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ പശ്ചാത്തലം ഇന്ധനമാക്കിയ ആം ആദ്മി പാര്‍ട്ടിയില്‍ നാഗരിക ജനത പുത്തന്‍ പരീക്ഷണത്തിനു മുതിര്‍ന്നതുകൊണ്ടാണ് വോട്ടിങ്ങ് ശതമാനം വര്‍ദ്ധിക്കാനും മറ്റും ഇടയായത്. മറ്റ് മൂന്ന് സംസ്ഥാനങ്ങളിലെപ്പോലെയുള്ള മുന്നേറ്റത്തിന് ദില്ലിയില്‍ ബിജെപിക്കു വിഘാതമായത് മൂന്നാം ശക്തിയുടെ ഉദയമാണെന്നത് ഒരു വസ്തുതയാണ്. എന്നാല്‍ ദല്‍ഹിയിലെ വോട്ടര്‍മാരില്‍ കേവലം 30 ശതമാനത്തിന്റെ മാത്രം അംഗീകാരം കിട്ടിയ കേജ്രിവാളിന്റെ കക്ഷിയെ പുകഴ്ത്തി പര്‍വതീകരിച്ചു കാട്ടാന്‍വേണ്ടി അവരേക്കാള്‍ കൂടുതല്‍ വോട്ടും സീറ്റുകളും നേടിയ ബിജെപിയെ ഇകഴ്ത്തിക്കാട്ടികൊണ്ടുള്ള പ്രചരണരീതി ഒരു പറ്റം മാധ്യമങ്ങള്‍ അവലംബിച്ചത് തികച്ചും അധാര്‍മ്മികമായിപ്പോയി.
രാഷ്ട്രീയം സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും രണ്ടു തട്ടുകളിലൂടെയാണ് സഞ്ചരിച്ചത്. അധികാരം കാംക്ഷിക്കാതെ ധര്‍മ്മത്തിന്റെ ഉറച്ച പാതയിലൂടെ രാഷ്ട്രസേവനത്തിനായി ജനങ്ങളുടെ രാഷ്ട്രീയം കൈകാര്യം ചെയ്ത തത്വാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ രാജനൈതികത ഉപരിതലത്തിലെന്നുമുണ്ടായിരുന്നു. അധികാരരാഷ്ട്രീയം എക്കാലത്തും അതിനു താഴെയായിരുന്നു. നമ്മുടെ ഉന്നതരായ ഒരു വിഭാഗം നേതാക്കള്‍ കൈയ്യാളിയിരുന്നത് ധര്മ്മാധിഷ്ഠിത ജനകീയ രാഷ്ട്രീയമായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ നിര്‍ണ്ണായകഘട്ടങ്ങളില്‍ അധികാരാധിഷ്ഠിത രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ് ജനങ്ങളുടെ രാഷ്ട്രീയം ചുമലിലേറ്റി പൊരുതിയ മഹാരഥന്മാര് നിരവധിയാണ്. അവരുടെ പോരാട്ടങ്ങള്‍ ധര്‍മ്മത്തിനും നീതിക്കുംവേണ്ടിയുള്ള രാഷ്ട്രീയ സമരങ്ങളായിരുന്നു. അവര്‍ സമരാങ്കണങ്ങളില്‍ കക്ഷിരാഷ്ട്രീയത്തിന്റെ ചട്ടക്കൂടുകള്ക്കതീതരായിരുന്നു. മഹാത്മാഗാന്ധിജി, ജയപ്രകാശ് നാരായണന്, ആചാര്യ വിനോബ ഭാവെ, കെ.കേളപ്പന്, അണ്ണാഹസാരെ, സ്വാമി രാംദേവ് തുടങ്ങിയവര്‍ അധികാര രാഷ്ട്രീയത്തിന്റെ നുകംപേറിക്കൊണ്ടല്ലാതെ ജനകീയ പോരാട്ടങ്ങള്വഴി ധര്മ്മാധിഷ്ഠിത രാഷ്ട്രീയം കൈകാര്യം ചെയ്യുകയും അധികാരകേന്ദ്രങ്ങളുടെമേല് വിജയം കൈവരിക്കുകയും ചെയ്തവരാണ്. കഴിഞ്ഞ നൂറ്റാണ്ടുകണ്ട ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ നേതാക്കള്‍ ഗാന്ധിജിയും, ജെ.പി.യുമൊക്കെയാണ്. അവരൊക്കെ കക്ഷിരാഷ്ട്രീയത്തിനും അധികാരരാഷ്ട്രീയത്തിനുമതീതമായി രാഷ്ട്രീയരംഗം നയിച്ചവരാണ്.
തത്വാധിഷ്ഠിത രാഷ്ട്രീയത്തിനൊപ്പം തന്ത്രാധിഷ്ഠിത നിലപാടും സ്വീകരിക്കാന്‍ കക്ഷിരാഷ്ട്രീയക്കാര്‍ നിര്‍ബന്ധിതരാണ്. എപ്പോഴും തിരഞ്ഞെടുപ്പില്‍ ജയിച്ചുകേറാന്‍ തന്ത്രങ്ങള്‍ അവലംബിക്കുന്നവരാണ് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍. മൂല്യാധിഷ്ഠിത നിലപാടുകള്‍ ചോര്‍ന്നുപോകാതെ രാഷ്ട്രീയ തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്ന ശൈലി ബിജെപി പൊതുവെ പാലിക്കാറുണ്ട്. എന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് തത്വാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ നിലപാടുകള്‍ സൗകര്യംപോലെ കുഴിച്ചുമൂടുന്ന സ്വഭാവമുള്ളവരാണ്.
ജയപ്രകാശ് നാരായണന്റെയും അണ്ണാഹസ്സാരെയുടെയും അഴിമതിവിരുദ്ധ പോരാട്ടങ്ങള്‍ ഭരണകൂടങ്ങളെ വിറപ്പിച്ച വന്‍ ജനകീയ സംരംഭങ്ങളായിട്ടാണ് ചരിത്രത്തില്‍ ഇടം നേടിയിട്ടുള്ളത്. പക്ഷേ കക്ഷിരാഷ്ട്രീയത്തിനതീതമായി തത്വാധിഷ്ഠിത നിലപാടുകള്‍ സ്വീകരിച്ച ഇക്കൂട്ടര്‍ ഒരിക്കല്‍പ്പോലും അധികാരത്തിന്റെ അപ്പകഷണങ്ങള്‍ നുണയാന്‍ താല്‍പ്പര്യപ്പെട്ടിട്ടില്ല എന്നതാണ് ചരിത്ര സത്യം. പക്ഷേ ഇപ്പോള്‍ അഴിമതിവിരുദ്ധ ജനമുന്നേറ്റം പൊതുസമൂഹത്തിനിടയില്‍ സമര്‍ത്ഥമായി രാഷ്ട്രീയ ഉല്‍പ്പന്നമാക്കി പാര്‍ട്ടി ലേബലില്‍ കേജ്രിവാള് അധികാരസ്ഥാനങ്ങള്‍ കരസ്ഥമാക്കിയിരിക്കുന്നു എന്നതാണ് ദല്‍ഹിയില്‍ സംഭവിച്ചത്. ദല്‍ഹി അസംബ്ലി രാഷ്ട്രീയത്തില്‍ ‘ആപ്പ്’ കടന്നു വന്നതോടെ തത്വാധിഷ്ഠിത നിലപാടിനുപകരം തന്ത്രാധിഷ്ഠിത സമീപനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അവര്‍ നിര്‍ബന്ധിതരാകുമെന്നുറപ്പാണ്. അടിസ്ഥാന രാഷ്ട്രീയകാഴ്ചപ്പാടോ, പ്രത്യയശാസ്ത്രമോ, നയപരിപാടികളോ ഇല്ലാത്ത ഈ രാഷ്ട്രീയ പാര്‍ട്ടിക്ക് ഭാവിയില്‍ പലതുമായും സന്ധിചെയ്യേണ്ടിവരും. ഇവര്‍ക്ക് വൈവിദ്ധ്യത്തിന്റെയും വൈരുദ്ധ്യത്തിന്റെയും നൂല്‍പ്പാലത്തിലൂടെ എത്രകാലം സുഗമഗമനം നടത്താനാവുമെന്ന ചോദ്യത്തിന് കാലം ഉത്തരം നല്കേണ്ടിയിരിക്കുന്നു.
“ആംആദ്മി പാര്‍ട്ടി രോഗലക്ഷണമാണ് പ്രതിവിധിയല്ലെന്ന” പ്രമുഖ ചിന്തകനായ പരമേശ്വര്‍ജിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്. അഴിമതിക്കും അനീതിക്കും ഭരണകൂട നെറികേടുകള്‍ക്കുമെതിരെ ജനങ്ങള്‍ നിലവിലുള്ള സംഘടനാ ചട്ടക്കൂടുകള്‍ അവഗണിച്ച് സ്വയം പ്രതിരോധനിരകള്‍ സൃഷ്ടിക്കുകയും വിജയിക്കുകയും ചെയ്തിരിക്കുന്നു. ദില്ലിയില്‍ ചൂലുകള്‍ നെഞ്ചിലേറ്റി വിജയിച്ച ജനപ്രതിനിധികളില്‍ ഭൂരിപക്ഷവും രാഷ്ട്രീയ ചരിത്രമോ പശ്ചാത്തലമോ ഇല്ലാത്ത അഴിമതിവിരുദ്ധ സമരപതാകാവാഹകര് എന്ന ലേബലില്‍ നേട്ടം കൊയ്തവരാണ്. ഡിസംബര്‍ നാലാം തിയ്യതി പോളിങ്ങ് കഴിഞ്ഞ് വിവരങ്ങളും വിശകലനങ്ങളും നേടിയ ശേഷവും ദേശീയ കക്ഷികള്‍ അവരുടെ ഉന്നത നേതാക്കളിലൂടെ പറഞ്ഞത്; “ആംആദ്മി പാര്‍ട്ടി കാര്യമായി സീറ്റൊന്നും നേടില്ലെന്നും കോണ്‍ഗ്രസ്സും-ബിജെപിയും നേര്‍ക്കുനേര്‍” എന്ന നില തുടരുമെന്നുമായിരുന്നു. നാലു ദിവസവും തുടര്‍ച്ചയായി ആവര്‍ത്തിച്ച് ഇതേ പരസ്യപ്രസ്താവന തുടര്‍ന്നു. പക്ഷേ ഫലം വന്നപ്പോള്‍ ആംആദ്മി പാര്‍ട്ടി അട്ടിമറി നേട്ടമുണ്ടാക്കുകയും കോണ്‍ഗ്രസ്സ് ജനപിന്തുണ പകുതിയിലധികം കുറഞ്ഞ് ഉണ്ടായിരുന്ന സീറ്റുകളില്‍ എണ്‍പത്തി ഒന്നു ശതമാനവും നഷ്ടപ്പെട്ട് തകര്‍ച്ചയിലെത്തുകയും ചെയ്തു. ദേശീയ രാഷ്ട്രീയ കക്ഷികള്‍ക്ക് ജനപിന്തുണ അളക്കാനോ ജനവികാരം മനസ്സിലാക്കാനോ കഴിയാത്തവിധം അവര്‍ ജനങ്ങളില്‍നിന്ന് അകന്നിരിക്കുന്നു എന്ന സത്യത്തിലേക്കാണ് ഇതു വിരല്‍ചൂണ്ടിയിട്ടുള്ളത്. കോണ്‍ഗ്രസ്സും-ബിജെപിയും ഇതില്‍നിന്നു പാഠം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു.
രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാധാരണ ശൈലിയില്‍നിന്നുള്ള ഒരു വ്യതിയാനമാണ് ആംആദ്മി പാര്‍ട്ടിയുടെ ദല്‍ഹിയിലെ സാന്നിധ്യവും വിജയവും വിളിച്ചോതുന്നത്. ജനങ്ങളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെടുന്നതിലും സംവേദിക്കുന്നതിലും, ധനസമാഹരണ വിനിയോഗത്തിലും, ജനങ്ങള്‍ക്കായി മാനിഫസ്റ്റോയും അജണ്ടയും രൂപപ്പെടുത്തുന്നതിലും രാഷ്ട്രീയരംഗത്തെ സ്ഥിരം ശൈലിയില്‍നിന്നും മാറി ഒരു പുത്തന്‍ സരണിയാണ് ആം ആദ്മി പാര്‍ട്ടി സ്വീകരിച്ചത്. നിര്‍ബന്ധിത ഭീഷണിപ്പിരിവ് അവര്‍ നടത്തിയിട്ടില്ല. പല പാര്‍ട്ടികളും കേഡറിന്റെ പേശീബലം ഇതിനായി ഉപയോഗിച്ചുവരുന്നുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ അപ്രതീക്ഷിത വിജയത്തിന്റെ പിന്നിലെ പുത്തന്‍ ശൈലിയേകുറിച്ച് ബിജെപി കൂടുതല്‍ പഠനം നടത്തിവരുന്ന സന്ദര്‍ഭമാണിത്. ബിജെപി മുമ്പ് ജയിച്ച 9 സീറ്റുകള്‍ ആംആദ്മി പാര്‍ട്ടി ഇപ്പോള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അന്യ സംസ്ഥാനങ്ങളില്‍നിന്നും കുടിയേറ്റക്കാരായി വന്ന് ദല്‍ഹിയില്‍ താമസിക്കുന്ന 11 പേര് ആംആദ്മി പാര്‍ട്ടി ടിക്കറ്റില്‍ ജയിച്ചിട്ടുണ്ട്. ഇതില്‍നിന്നെല്ലാം മറ്റു പാര്‍ട്ടികള്‍ പാഠം പഠിക്കേണ്ടതുണ്ട്.
മുമ്പൊക്കെ രാഷ്ട്രീയം സേവനത്തിനുള്ള ഉപാധിയായി കണ്ട് സമൂഹത്തിന് അങ്ങോട്ടുകൊടുക്കുന്നവരുടെ മേഖലയായിരുന്നു അത്. പക്ഷേ ഇന്ന് പലപ്പോഴും രാഷ്ട്രീയം ഇങ്ങോട്ടെടുക്കുന്നവരുടേയോ കണക്കുപറഞ്ഞു പിടിച്ചു വാങ്ങുന്നവരുടേതോ ഒക്കെയായി മാറിക്കൊണ്ടിരിക്കയാണ്. ഈ രംഗത്തെ അപചയങ്ങള്‍ ഗുരുതരമാണ്. രാഷ്ട്രീയക്കാര്‍ക്കിടയില്‍ രാഷ്ട്രമെന്ന വലിയ സങ്കല്‍പ്പം ലോപിച്ച് സ്വന്തം കുടുംബവും താനുമൊക്കെയായി ചുരുങ്ങിക്കൊണ്ടിരിക്കുന്നു. രാജ്യഭരണം കൊള്ളക്കാരുടെ ശൈലിയില്‍ അധ:പതിപ്പിച്ച് തകര്‍ത്ത കോണ്‍ഗ്രസ്സിനെതിരെ ജനങ്ങള്‍ ഇപ്പോള്‍ ആഞ്ഞടിക്കുകയും അവരെ നിലംപരിശാക്കുകയും ചെയ്തിരിക്കുന്നു. അഴിമതിയും നിര്‍ബന്ധിത പണപ്പിരിവും വ്യാപകമാണ്. കോണ്‍ഗ്രസ്സിനു ബദല്‍ ബിജെപിയും നരേന്ദ്ര മോദിയും മാത്രമെന്ന സത്യം ജനങ്ങള്‍ ബാലറ്റുവഴി ഡിസംബറില്‍ ഉദ്ഘോഷിച്ചിരിക്കുന്നു. യഥാര്‍ത്ഥ ജനസേവനത്തെ ഉള്‍ക്കൊള്ളാനും ആശിര്വദിക്കാനുമുള്ള ജനനിശ്ചയമാണ് തിരഞ്ഞെടുപ്പുഫലങ്ങള്‍ വിളംബരം ചെയ്തിട്ടുള്ളത്. രാഷ്ട്രീയരംഗത്ത് ഗുണപരമായ മാറ്റത്തിനുവേണ്ടി ജനങ്ങള്‍ കൂടുതലായി രംഗത്തിറങ്ങേണ്ടിയിരിക്കുന്നു.
അഡ്വ. പി.എസ് ശ്രീധരന്‍പിള്ള
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: