ദേശീയ രാഷ്ട്രീയത്തില്‍ വമ്പിച്ച ധ്രുവീകരണം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. അത് പല തലത്തിലാണ് എന്ന പ്രത്യേകത കൂടിയുണ്ട്. യഥാര്‍ത്ഥത്തില്‍ ശരിയായ ധ്രുവീകരണം ആദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്നതാണ്. അത്തരം സന്ദര്‍ഭങ്ങളേ ഗുണപരമായ പരിണാമങ്ങള്‍ ഒരു രാജ്യത്തിന് ഉണ്ടാക്കുകയുള്ളൂ.
അത് രാഷ്ട്രീയത്തിലായാലും സാമൂഹ്യ സാമ്പത്തിക മേഖലയിലായാലും അങ്ങനെ തന്നെയാണ്. വാസ്തവത്തില്‍ സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക മേഖലകളുടെ സമഗ്രതയാണ് രാഷ്ട്രീയമാകേണ്ടത്. എന്നാല്‍ ഈ കാലത്തിനിടയില്‍ എങ്ങനെയോ രാഷ്ട്രീയം എന്നാല്‍ കക്ഷിരാഷ്ട്രീയം അഥവാ പാര്‍ട്ടി പൊളിറ്റിക്സ് ആയി മാറിയതിനാല്‍ രാഷ്ട്രീയത്തെ വേറിട്ടു കാണേണ്ടിവരികയാണ്.
ഇപ്പോള്‍ ആദര്‍ശത്തിന്റെ അടിസ്ഥാനത്തിലും ചില മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്ന ആഹ്ലാദകരമായ കാര്യം പ്രത്യേകം പറയേണ്ടതുണ്ട്. ആം ആദ്മി പാര്‍ട്ടിയെക്കുറിച്ചല്ല പറയാന്‍ പോകുന്നതെന്നും പ്രത്യേകം പറയട്ടെ.
കക്ഷി രാഷ്ട്രീയത്തില്‍ കൂട്ടുകക്ഷി രാഷ്ട്രീയം എന്ന ദുഃസ്ഥിതിക്ക് ചില മാറ്റങ്ങള്‍ വരുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇനി ഇന്ത്യയില്‍ കൂട്ടുകക്ഷി ഭരണമല്ലാതെ ഒന്നും നടക്കില്ലെന്ന് പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍, ആ കാലത്ത് പ്രാദേശിക പാര്‍ട്ടികള്‍ കൂണുകള്‍ പോലെ മുളച്ചുപൊന്തിയതും അവയെല്ലാം പ്രാദേശിക ചാമ്പ്യന്മാരായതും ഒരു പുത്തന്‍ രാഷ്ട്രീയ പ്രതിഭാസമായിരുന്നു. പക്ഷേ, ഇപ്പോള്‍ അത്തരം പ്രാദേശിക പാര്‍ട്ടികള്‍ക്ക് പിടി അയയുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരക്കുന്നു.
വാസ്തവത്തില്‍ അവയുടെ പ്രസക്തി കുറയുന്നുണ്ട്. പക്ഷേ ചത്തകുതിരകളെ പൊയ്ക്കാലില്‍ കയറ്റി അവതരിപ്പിക്കാന്‍ തയ്യാറാകില്ലെന്ന ഉറച്ച തീരുമാനം എടുക്കാന്‍ മുഖ്യപാര്ട്ടികള്ക്ക് കഴിയണമെന്ന് മാത്രം. ടിഡിപി എന്ന ആന്ധ്രാ പാര്‍ട്ടി അപ്രസക്തമായി. ടിആര്‍എസ് എന്ന തെലങ്കാന പാര്‍ട്ടിയും പ്രസക്തിക്ഷയിച്ചു. മായാവതിയുടെ ബിഎസ്പി മാഞ്ഞുപോകുന്ന ചിത്രമാണ്. രാംവിലാസ് പാസ്വാനൊരു പാര്‍ട്ടി ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശില്‍ അധികാരത്തിലാണെങ്കില്കൂടിയും മുലായത്തിന്റെ സമാജ്വാദി പാര്‍ട്ടിക്ക് പ്രസക്തി കുറയുന്നു. കേരളത്തിലെ ഈര്‍ക്കില്‍ പാര്‍ട്ടികള്‍ വാലു കുലുക്കിയിട്ട് ഭൂമി കുലുങ്ങുന്നുവെന്ന് പറഞ്ഞിരുന്ന കാലത്തിന് മാറ്റം വന്നുകൊണ്ടിരിക്കുന്നു.
ഓരോരോ സംസ്ഥാനത്തെ വിലയിരുത്തിയാല്‍ ഇങ്ങനെയൊരു പൊതു സ്വഭാവം കാണാന്‍ കഴിയും. മാത്രമല്ല പൊതുതെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിയിട്ടും മുന്നണിയുണ്ടാക്കാന്‍ പ്രമുഖ കക്ഷികളും അതില്‍ ചേരാന്‍ പ്രാദേശിക കക്ഷികളും ധൃതിപിടിക്കുന്നില്ല. ഒറീസയിലെ ബിജെഡി ഏതു പക്ഷത്താണ? ബംഗാളിലെ മമതാ പാര്‍ട്ടി എവിടെ നില്ക്കും? ബീഹാറിലെ നിതീഷ് പാര്‍ട്ടി ആരോടൊപ്പം പോകും? തമിഴ്നാട്ടിലെ കരുണാനിധിയും കൂട്ടുകാരും കോണ്‍ഗ്രസ് ബന്ധം വിട്ടു. ഒരുപക്ഷേ പ്രാദേശിക പാര്‍ട്ടികള്‍ പുതിയ മുന്നണിക്ക് ആഗ്രഹിക്കുന്നതാകാം. എന്നാല്‍ വലിയ പാര്‍ട്ടികള്‍ അങ്ങനെ വലിയ താല്‍പ്പര്യം അതിനോടു കാണിക്കാത്തതിനു പിന്നില്‍ ‘വലിയ’ ചില രാഷ്ട്രീയ മാറ്റങ്ങളുടെ സൂചനയുണ്ട്. ഇതില്‍ ആദര്‍ശമായ ഒരു മാറ്റത്തിന്റെ അന്തര്‍ധാരയുണ്ട്. ദേശീയ താല്‍പ്പര്യം എന്നത്. അത് എഎപിയുടെ ജന്മത്തിന് മുമ്പും ഉണ്ടല്ലോ.
മറ്റൊന്ന് ധ്രുവീകരണം പാര്‍ട്ടികളുടെ നയനിലപാടുകളിലുണ്ടായിട്ടുള്ളതാണ്. ലോക്പാല്‍ ബില്ല് നിയമമാക്കുന്നതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തിരുന്ന കോണ്‍ഗ്രസ് ഒടുവില്‍ പല്ലുപോയ സിംഹത്തെപ്പോലെ നിയമനിര്‍മാണത്തിന് സമവായ മാര്‍ഗ്ഗം തേടിയത് വലിയൊരു രാഷ്ട്രീയ മാറ്റമാണ്. ലോക്പാല്‍ ഇല്ലേയില്ല, അഥവാ ഉണ്ടെങ്കില്‍ ഞങ്ങള്‍ പറയുന്ന വ്യവസ്ഥയില്‍, ഞങ്ങള്‍ നിശ്ചയിക്കുന്ന രീതിയില്‍ എന്നെല്ലാം ധാര്‍ഷ്ട്യം പറഞ്ഞിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി യുപിഎക്ക് അപ്പുറം പ്രതിപക്ഷത്തിന്റെ സഹായം തേടി ബില്‍ നിയമമാക്കിയപ്പോള്‍ പുതിയൊരു രാഷട്രീയ സംസ്കാരം ഉടലെടുക്കുകയായിരുന്നുവല്ലൊ, താല്‍ക്കാലികമായെങ്കിലും. കോണ്‍ഗ്രസിന്റെ ധാര്‍ഷ്ട്യ രാഷ്ട്രീയ പാരമ്പര്യത്തിലെ ഈ മാറ്റം സമവായത്തിന്റെ ഭരണവഴി കാട്ടിത്തന്ന അടല്‍ബിഹാരി വാജ്പേയി മാതൃകയുടെ പിന്തുടര്ച്ചയാണെന്നത് ഗുണപരമായ മാറ്റമാണ്. ഇനിയുമുണ്ട് എണ്ണിപ്പറയാന്‍. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചതില്‍ പാര്‍ട്ടികള്‍ കൈക്കൊണ്ട സമീപനം, പ്രചാരണ രംഗത്ത് കാണിച്ച സ്വയം നിയന്ത്രണങ്ങള്‍ തുടങ്ങി ഒട്ടേറെ മേഖലകളില്‍ രാഷ്ട്രീയരംഗത്ത് മാറ്റം വന്നിരിക്കുന്നു. ഇതിനെല്ലാം അടിസ്ഥാനം ആദര്‍ശപരമായ ചില നിലപാടുകള്‍ തന്നെയാണ്.
ഇടക്കാലത്ത് പാര്‍ട്ടികള്‍ക്ക് പൊതുവേ സംഭവിച്ച രാഷ്ട്രീയ നിലവാരത്തകര്ച്ചയില്നിന്നുള്ള കരകയറ്റത്തിന് കാരണമായത് ആദര്‍ശം പരസ്യമായി പ്രകടിപ്പിക്കുന്ന രാഷ്ട്രീയ വ്യക്തിത്വങ്ങളുടെ നിലപാടുകളാണ് എന്ന് സൂക്ഷ്മ നിരീക്ഷണത്തില്‍ വ്യക്തമാകും. ഇടയ്ക്കുപറയട്ടെ, കോണ്‍ഗ്രസ് പാര്‍ട്ടിയിലേയും അവരുടെ നേതൃത്വത്തിലുണ്ടായ ഭരണത്തിലേയും നയിച്ചവരുടെ വിലക്ഷണതകളാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ തരംതാഴ്ത്തിയത്. നെഹ്റു മുതല്‍ ഇന്ദിര വഴി രാജീവിലൂടെ എത്തി അത് നരസിംഹ റാവുവിന്റെ കാലത്ത് ഏറ്റവും അശ്ലീലമായി. പാര്‍ട്ടിയിലും പ്രധാനമന്ത്രിക്കസേരയിലും തുടരാന്‍ റാവു നടത്തിയ കളികള്‍ കോണ്‍ഗ്രസിന്റെ പരസ്യമായ കളികളിലെ പരമാവധികളായിരുന്നുവല്ലൊ. ഇപ്പോള്‍ അവ രഹസ്യമായി നടത്തുന്നുവെന്ന് മാത്രം, ജനങ്ങള്‍ക്ക് അവബോധ്യമാകുന്നുവെന്നതു വേറെ കാര്യം.
എന്നാല്‍, ആദര്‍ശ രാഷ്ട്രീയത്തിന്റെ വഴിയിലേക്കുള്ള തിരിച്ചുപോക്കിലാണിപ്പോള്‍ പാര്‍ട്ടികള്‍. അതിനുകാരണമായത് രാജ്യത്ത് നിലവില്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന തുറന്ന രാഷ്ട്രീയ നിലപാട് എന്ന പുതിയ സംസ്കാരമാണ്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയല്ല, മറിച്ച് ദൈനംദിന രാഷ്ട്രീയത്തിലും ഭരണ സംവിധാനത്തിലുമുള്ള ശാശ്വതമായ നിലപാടുകളുടെ പ്രകടീകരണമാണ് ജനങ്ങള്‍ക്ക് മുന്നില്‍ നടത്തേണ്ടതെന്ന പുതിയൊരു രാഷ്ട്രീയ സംസ്കാരം രൂപപ്പെട്ടിരിക്കുന്നു. ജനകീയ ജനാധിപത്യത്തിലെ ഒരു പുത്തന്‍ ചുവടുവയ്പ്പാണത്. അത് ഏക വിഷയമല്ല, ബഹുജനങ്ങളുടെ നിത്യജീവിതത്തെയും നിരന്തര ജീവിതത്തെയും സ്പര്‍ശിക്കുന്ന സമഗ്ര മേഖലയില്‍ അധിഷ്ഠിതമാണ്. അങ്ങനെ വരുമ്പോള്‍ അതിന് തെരഞ്ഞെടുപ്പ് കാലത്ത് മാത്രമല്ല പ്രസക്തി വരിക. അത്തരമൊരു രാഷ്ട്രീയ ധ്രുവീകരണ പ്രവര്‍ത്തനം നടന്നുവരികയാണ് രാജ്യത്താകെ. അങ്ങനെ പുതിയൊരു രാഷ്ട്രീയ സംസ്കാരം അവതരിപ്പിച്ചയാളെന്ന നിലയിലാണ് നരേന്ദ്രമോദിയുടെ പ്രസക്തി ഇന്നത്തെ രാഷ്ട്രീയത്തില്‍. അതുകൊണ്ടാണ് മോദി ബിജെപി പ്ലസ് ആകുന്നതും.
ഗുജറാത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധവച്ച്, അത് മാതൃകയാക്കി അവതരിപ്പിച്ച്, ആ ഭരണനേട്ടവും നേതൃത്വ ശൈലിയും രാജ്യത്താകെ പ്രദര്‍ശിപ്പിച്ചും വിശദീകരിച്ചും മോദി നേരിട്ട് അവതരിപ്പിക്കുന്ന സദ്ഭരണപത്രിക അതുകൊണ്ടുതന്നെ വെറും പ്രകടന പത്രികയല്ലാതായി മാറുന്നു. ജനം തിരിച്ചറിയുന്നു. വാജ്പേയി സര്‍ക്കാരിന്റെ കാലത്താണ് റെയില്‍വെ ബജറ്റും പൊതു ബജറ്റും അവതരിപ്പിക്കുമ്പോള്‍ അതിനൊപ്പം മുന്‍വര്‍ഷത്തെ ബജറ്റിന്റെ എടിആര്‍-ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് -ചെയ്ത പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ കൂടി ആദ്യമായി അവതരിപ്പിച്ചത്. മോദി താന്‍ ചെയ്ത കാര്യങ്ങള്‍ വിശദീകരിച്ചാണ് ചെയ്യാന്‍ പോകുന്നത്, ചെയ്യേണ്ടത് പറയുന്നത്. അതുകൊണ്ടുതന്നെ ജനവിശ്വാസം മോദിയില്‍ ഏറുകയാണ്. അങ്ങനെ പാര്‍ട്ടി അജണ്ടയ്ക്കും അപ്പുറം ഒരു വിശ്വാസം മോദിയിലൂടെ ബിജെപിക്ക് ജനങ്ങളില്‍നിന്ന് നേടാനാകുന്നു. ഇത് ആദര്‍ശപരമായ ധ്രുവീകരണത്തിന് കാരണമായിട്ടുണ്ട്.
അടുത്തിടെ, മോദിയെക്കുറിച്ച് മലയാളത്തില്‍ എഴുതിയ മുരളി പാറപ്പുറത്തിന്റെ ‘നരേന്ദ്രമോദി-നവഭാരതത്തിന്റെ നായകന്’ എന്ന പുസ്തകം പ്രകാശനം ചെയ്ത വേള. പുസ്തകത്തിന്റെ ആദ്യപ്രതി കൊടുത്തത് ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍, സ്വീകരിച്ചത് ചലച്ചിത്ര താരവും സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകനുമായ ദേവന്. രണ്ടുപേരും മോദിയുടെ രാഷ്ട്രീയ പ്രസ്ഥാനത്തില്‍ അംഗങ്ങളല്ല. പക്ഷേ മോദിയുടെ പ്രവര്‍ത്തനങ്ങളെയും നിലപാടുകളെയും പിന്തുണക്കുന്നു. മോദി പ്രധാനമന്ത്രിയാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. വി.ആര്.കൃഷ്ണയ്യര്‍ അബദ്ധത്തില്‍ മോദിയെ പിന്തുണച്ചതല്ല, അന്ധമായി ചെയ്തതുമല്ല. മറിച്ച് യുക്തിഭദ്രമായി മോദിയെ പിന്തുണക്കാന്‍ അദ്ദേഹം കാരണം നിരത്തുന്നു. ചിന്തയിലും പ്രവൃത്തിയിലും കൃത്യതയും കാഴ്ചപ്പാടുമുള്ള വിആര്കെയെപ്പോലുള്ള എത്രയോ പേര് രാജ്യത്തുണ്ട് എന്നുള്ളതിന് തെളിവുകളാണ് മോദിക്ക് കിട്ടുന്ന പിന്തുണ. അവരില്‍ നിശ്ശബ്ദമായി തുണക്കുന്നവര്‍ ഏറെ, പരസ്യമായി പ്രകടിപ്പിക്കുന്നവര്‍ കുറവ്, പല കാരണങ്ങളാലും എന്നു മാത്രം. ദേവന് മോദിയെ പിന്തുണച്ചത് രാഷ്ട്രീയ മാറ്റത്തിന്റെ പശ്ചാത്തലം തിരിച്ചറിഞ്ഞല്ല. മോദിയെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വായിച്ചറിഞ്ഞ്, ഗുജറാത്തില്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ നേരിട്ടു മനസ്സിലാക്കി രാഷ്ട്രീയ മാറ്റത്തിന് മോദിയെപ്പോലുള്ളവര്‍ ആവശ്യമാണെന്ന് മനസ്സിലാക്കിയാണ് ദേവന് പിന്തുണ പരസ്യപ്പെടുത്തുന്നത്. ഇപ്പറഞ്ഞ രണ്ടുപേരും വ്യത്യസ്ത മേഖലയെ പ്രതിനിധാനം ചെയ്യുന്നവരാണ്. കേരളം പോലെ, രാഷ്ട്രീയ നിലപാടു പറഞ്ഞാല്‍ രാഷ്ട്രീയമായും സാമൂഹ്യമായും ഉപരോധം പ്രഖ്യാപിക്കുന്ന സംസ്ഥാനത്തുനിന്നാണ് ഈ പരസ്യ പിന്തുണയെന്ന് ഓര്‍മിക്കണം. ഇതൊരു പുതിയ രാഷ്ട്രീയ ധ്രുവീകരണമാണ്. സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ 150-ാം ചരമദിനത്തില്‍ നടത്തിയ കൂട്ടയോട്ടം കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള പൊങ്ങച്ചയോട്ടമായിരുന്നില്ല. മറിച്ച് ദേശസ്നേഹവും ദേശീയബോധവും കൂട്ടാനുള്ള ആദര്ശയോട്ടമായിരുന്നു. ആ ലക്ഷ്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മോദിയുടെ കാഴ്ചപ്പാടായിരുന്നു. അതിന് കേരള നിയമസഭാ ചീഫ് വിപ്പ് പി.സി.ജോര്‍ജ് പങ്കെടുത്തത് വിവാദമാക്കിയത് മാധ്യമങ്ങളുടെ തന്ത്രം. ജോര്‍ജ്ജും അദ്ദേഹത്തിന്റെ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ വെറും പൊട്ടനൊന്നുമല്ല. അതുകൊണ്ടുതന്നെ പട്ടേലിനെയും മോദിയേയും കൂട്ടിക്കെട്ടി വിമര്‍ശിച്ചപ്പോള്‍ ഭയന്നില്ല, പിന്മാറിയില്ല. അതൊരു രാഷ്ട്രീയ ധ്രുവീകരണമാണ്. തിരുവനന്തപുരം മുതല്‍ കാസര്‍കോട്ടുവരെ അതില്‍ പങ്കെടുത്ത് ഫ്ലാഗ് ഓഫ് ചെയ്യുകയോ കൂടെ ഓടുകയോ ചെയ്തവര്‍ മോദിയുയര്ത്തിയിരിക്കുന്ന ഗുണപരമായ രാഷ്ട്രീയ ധ്രുവീകരണത്തില്‍ പങ്കാളികളാവുകയായിരുന്നു. സാംസ്കാരികപ്രവര്‍ത്തകര്‍, മുന്‍ ജഡ്ജിമാര്‍, കായികതാരങ്ങള്‍, അധ്യാപകര്‍, കലാകാരന്മാര്… ഇവരിലൊക്കെയും ഉണര്‍ത്താന്‍ കഴിഞ്ഞ വികാരമില്ലേ, അതാണ് മോദിയുടെ രാഷ്ട്രീയത്തിലെ പുതിയ സ്വാധീനം. ഇത് വ്യക്തിപരമല്ല, മറിച്ച് സ്വയം തുറന്നു കാട്ടിക്കൊണ്ടുള്ള ആദര്‍ശപരമായ വിശ്വാസമാര്ജിക്കലാണ്. ഇതിന് തയ്യാറാകാന്‍ എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളും തയ്യാറായാല്‍ രാജ്യത്താകെ ഒരു പുത്തന്‍ രാഷ്ട്രീയ സംസ്കാരത്തിന് പിറവിയാകും. എന്നാല്‍ ആ ധ്രുവീകരണത്തില്‍ എതിര് ധ്രുവത്തില്‍ നില്ക്കാന് ഇനിയും സ്വന്തം പേരും വംശവും ബിരുദവും രോഗവും സംബന്ധിച്ചു വിവരം പങ്കുവക്കാത്ത സോണിയക്കാവില്ല. അന്യരാജ്യങ്ങളില്‍ ഒപ്പം ചുറ്റാന്‍ കൊണ്ടുനടക്കുന്ന ഗേള്‍ഫ്രണ്ട് ആരെന്ന് പറയാത്ത, സ്വന്തം യാത്രകള്‍ പാര്‍ട്ടി പ്രവര്‍ത്തകരെപ്പോലും അറിയിക്കാത്ത രാഹുലിനാകില്ല. അഴിമതി വിരോധം പറയുമ്പോള്‍ത്തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് രഹസ്യപ്പണം പറ്റുന്ന, മദര്‍തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റീസില്‍ സജീവ പ്രവര്‍ത്തകനായിരുന്നുവെന്ന വിവരം പരസ്യപ്പെടുത്താതെ സൂക്ഷിക്കുന്ന കേജ്രിവാളിനാകില്ല. അഴിമതി ആഭരണവും അലങ്കാരവുമാക്കിയ ഒരു കോണ്‍ഗ്രസ് നേതാവിനും കഴിയില്ല, കൂട്ടിക്കെട്ടിയ മുന്നണിയുണ്ടാക്കാന്‍ ശ്രമിക്കുന്ന ഒരു പ്രാദേശിക നേതാവിനും കഴിയില്ല. അതുകൊണ്ടുതന്നെ ഈ ധ്രുവീകരണം ആദര്‍ശാധിഷ്ഠിതമാണ്, അത് രാജ്യത്തിന് പുതിയ വഴിത്തിരിവാണ്.
കാവാലം ശശികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: