കോട്ടയം: നിയമനടപടികളില്‍ ഏറ്റവും ചെലവ് കുറഞ്ഞതും ലളിതവുമാണ് മദ്ധ്യസ്ഥതയിലൂടെയുള്ള തര്‍ക്കപരിഹാരം. ഏറ്റവും എളുപ്പമുള്ള ഈ മാര്‍ഗ്ഗത്തില്‍ പരിഹാരങ്ങള്‍ അന്തിമമാണ്. അവയിന്മേല് അപ്പീല്‍ ഇല്ല. ഏതു തര്‍ക്കവും ഇതുവഴി അന്തിമമായി പരിഹരിക്കാമെന്നതാണ് പ്രത്യേകതയെന്ന് സബ് ജഡ്ജ് ജോഷി ജോണ്‍ പറഞ്ഞു. മദ്ധ്യസ്ഥതയിലൂടെയുള്ള പരിഹാരത്തില്‍ ഇരുകക്ഷികളും വിജയിക്കുന്നു. നിയമപരിഷ്കാരങ്ങളില്‍ ഏറ്റവും ജനകീയവും ശ്രദ്ധേയവുമായി മദ്ധ്യസ്ഥത മാറിയത് ഇതുവഴിയാണ്. കോട്ടയം ജില്ലാ കോടതിയോടനുബന്ധിച്ച് 2010ല്‍ 25 അഭിഭാഷകരെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്കി. ഇവര്‍ കോട്ടയം മീഡിയേഷന് സെന്ററില്‍ പ്രവര്‍ത്തിക്കുന്നു. കോടതികളില്‍ നിലവിലുള്ള കേസുകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് ജില്ലതോറും മദ്ധ്യസ്ഥ കേന്ദ്രങ്ങള്‍ തുറക്കുന്നത്. കോട്ടയത്തെ മദ്ധ്യസ്ഥകേന്ദ്രം 2012-13ല്‍ 464 കേസുകളില്‍ പരിഹാരമുണ്ടാക്കി. പുറമേ ലീഗല്‍ സര്‍വ്വീസ് അതോറിട്ടിയുടെ വിവിധ അദാലത്തുകളില്‍ 4996 കേസുകള്‍ തീര്‍പ്പാക്കുകയും ചെയ്തു.
മധ്യസ്ഥതാ കേന്ദ്രത്തിലെത്തുന്ന പരാതികള്‍ പരമാവധി ആറുമാസത്തിനുള്ളില്‍ തീര്‍പ്പ് കല്പിക്കണം. ഒത്തുതീര്‍പ്പായില്ലെങ്കില്‍ കേസ് തിരികെ കോടതിയുടെ പരിഗണനയ്ക്ക് വിടും. കോടതികളില്‍ നിലവിലുള്ള സിവില്‍ കേസുകള്‍ മാത്രമാണ് മധ്യസ്ഥതാ തര്‍ക്ക പരിഹാരത്തിന് വിടാവുന്നത്. കക്ഷികള്‍ യാതൊരു വിധ ഫീസും അടയ്ക്കേണ്ടതില്ല. നിലവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതിന് സ്റ്റാമ്പ് ഇനത്തില്‍ ചെലവാകുന്ന തുക, മിഡിയേഷന് സെന്ററില്‍ ഒത്തുതീരുകയാണെങ്കില്‍ മടക്കി നല്‍കും. പൊതുജനങ്ങള്‍ പരമാവധി ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഹായ അതോറിട്ടി ഓഫീസും മദ്ധ്യസ്ഥ കേന്ദ്രവും ഉദ്ഘാടനം ഇന്ന്
കോട്ടയം: കോടതികളുടെ സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ ഇല്ലാതെ തര്‍ക്കങ്ങള്‍ വേഗത്തില്‍ രമ്യമായി തീര്‍പ്പാക്കുന്ന മദ്ധ്യസ്ഥ കേന്ദ്രത്തിന്റെയും ജില്ലാതല നിയമസഹായ അതോറിട്ടിയുടെ ഓഫീസ് മന്ദിരത്തിന്റെയും ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് ജില്ലാക്കോടതി പരിസരത്ത് നടക്കും. മധ്യസ്ഥരുടെ അക്രഡിറ്റേഷന് ചടങ്ങും ഇതോടനുബന്ധിച്ച് നടക്കും.
സമ്മേളനം ഉദ്ഘാടനം ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റീസ് എസ്.സിരിജഗനും ഡിഎല്‍എസ്എ മന്ദിരത്തിന്റെയും മധ്യസ്ഥകേന്ദ്രത്തിന്റെയും ഉദ്ഘാടനം ജസ്റ്റീസ് പി.എന്‍.രവീന്ദ്രനും നിര്‍വ്വഹിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: