എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിക്കെത്തിയ മോട്ടോര്‍ വാഹന വകുപ്പിലെ ഇന്‍സ്പെക്ടറെ രാത്രിയില്‍ ലോഡ്ജിലെത്തിയവര് തടഞ്ഞുവച്ചു. ഇത് ചോദ്യം ചെയ്ത് തടയാനെത്തിയ ഡ്രൈവറെ സംഘം ക്രൂരമായി മര്‍ദ്ദിച്ചു.
ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. എരുമേലി സെന്റ് തോമസ് ഹൈസ്കൂളിനു സമീപമുള്ള ലോഡ്ജിലായിരുന്നു സംഭവം. പതിനഞ്ചുദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വാടകയ്ക്കെടുത്ത റൂം വീണ്ടും പതിനഞ്ചു ദിവസസത്തേക്കുകൂടി വേണമെന്ന് ആവശ്യപ്പെട്ടതാണ് പ്രശ്നകാരണം. ഡ്യൂട്ടിക്കായി എരുമേലിയിലെത്തിയ എറണാകുളത്തുനിന്നുള്ള വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഏറെ നേരം സംസാരിച്ചുവെങ്കിലും ലോഡ്ജിലുണ്ടായിരുന്നവര്‍ ക്ഷുഭിതരായി റൂമില്‍ത്തന്നെ അദ്ദേഹത്തെ മണിക്കൂറുകളോളം തടഞ്ഞുവയ്ക്കുകയായിരുന്നു. ഇതറിഞ്ഞെത്തിയ ഡ്രൈവര്‍ എരുമേലി എലിവാലിക്കര സ്വദേശിയെ സംഘടിച്ചുനിന്നവര് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ സംഭവമറിഞ്ഞെത്തിയ എരുമേലി പോലീസ് അതിനേക്കാള്‍ ക്രൂരതയാണ് മോട്ടോര്‍വാഹന വകുപ്പിലെ ഉദ്യോഗസ്ഥരോട് കാട്ടിയതെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
വെഹിക്കിള്‍ ഇന്‍സ്പെക്ടറെ രാത്രിയില്‍ തടഞ്ഞുവച്ച് കയ്യേറ്റം ചെയ്യുകയും ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത പോലീസ് നിലപാടിതിരെ മോട്ടോര്‍വാഹന വകുപ്പില്വ്യാപകമായ അമര്‍ഷമാണുണ്ടായിരിക്കുന്നത്. ശബരിമല ഡ്യൂട്ടിക്കായി മറ്റു സ്ഥലങ്ങളില്‍നിന്നുമെത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മതിയായ സുരക്ഷ ഏര്‍പ്പെടുത്താന്‍ കഴിയാതെ അവരെ ആക്രമിക്കുന്നവര്‍ക്ക് ഒത്താശ ചെയ്യുന്ന നടപടിയാണുണ്ടായിരിക്കുന്നതെന്നും ഇതുസംബന്ധിച്ച് ഉന്നതാധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍ ഇന്‍സ്പെക്ടറെയും ഡ്രൈവറെയും തടഞ്ഞുവച്ചിട്ടും മര്‍ദ്ദിച്ചിട്ടും നടപടിയെടുക്കാന്‍ അനാസ്ഥകാട്ടുന്ന മോട്ടോര്‍വാഹന വകുപ്പിനെതിരെയും ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: