കൊച്ചി: അലങ്കാര മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് ഫിഷറീസ്-എക്സൈസ്-തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു പറഞ്ഞു. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന അഞ്ചാമത് ഡി-അക്വേറിയ അലങ്കാര മത്സ്യ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോളതലത്തില്‍ അലങ്കാര മത്സ്യകൃഷിയില്‍ ഇന്ത്യയുടെ സംഭാവന വളരെ കുറവാണെന്നും മന്ത്രി പറഞ്ഞു. ആഗോള തലത്തില്‍ 5,000 കോടി രൂപയുടെ അലങ്കാര മത്സ്യകൃഷി ബിസിനസ് നടക്കുമ്പോള്‍ ഇന്ത്യയുടെ പങ്ക് 0.08 ശതമാനം മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന ആഗോളതല മത്സ്യ പ്രദര്‍ശനം ജനുവരി 24 മുതല്‍ നടക്കുമെന്നും കെ.ബാബു അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ അലങ്കാര മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ചുമതലപ്പെടുത്തിയ കാവില്‍(കേരള അക്വ വെഞ്ച്വേഴ്സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്) എന്ന ഏജന്‍സിയുടെ പ്രവര്‍ത്തനം നിഷ്ക്രിയമായിരുന്നുവെന്നും അതിനെ പുനരുജ്ജീവിപ്പിക്കുവാനുള്ള ശ്രമം നടത്തി വരികയാണെന്നും കെ.ബാബു അറിയിച്ചു. പരിപാടിയില്‍ ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര, ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍, ലൂഡി ലൂയിസ് എംഎല്‍എ, പിന്നണി ഗായിക അഡ്വ.ശ്രീലക്ഷ്മി, വി-ബെല്‍ മാനേജിംഗ് ഡയറക്ടര്‍ ടോമി, ഇ-ഫോര്‍ ഇവന്റ്സ് എംഡി ഷബീര്‍ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഡി-അക്വേറിയയുടെ അഞ്ചാമത് എഡിഷന്റെ മുഖ്യ ആകര്‍ഷണം 300 ല്‍ പരം അലങ്കാര മത്സ്യങ്ങളും ലക്ഷങ്ങള്‍ വിലമതിക്കുന്ന വിവിധ ഇനം പക്ഷികളുമാണ്. മനുഷ്യരുമായി നന്നായി ഇണങ്ങുന്ന മക്കാവുവിന്റെ വിവിധ വെറൈറ്റികളും വ്യത്യസ്ത ഇനത്തില്‍പ്പെട്ട പ്രാവുകളുടെ നീണ്ട നിരയും പ്രദര്‍ശനത്തിലുണ്ട്. നടന് മോഹന്‍ലാലിന്റെ നായ്ക്കുട്ടി സൈബീരിയന്‍ ഹസ്കിയും പ്രദര്‍ശനത്തിലെ മറ്റൊരു ആകര്‍ഷണമായിരിക്കും. പ്രവര്‍ത്തി ദിനങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി ഒമ്പത് വരേയും അവധി ദിനങ്ങളില്‍ രാവിലെ 11 മുതല്‍ ഒമ്പത് വരേയുമാണ് പ്രദര്‍ശനം. ഈ മാസം 29 ന് പ്രദര്‍ശനം അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: