സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും ഒരുപോലെ നിസ്സംഗത പാലിക്കുന്നു. ദല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ കൂട്ട ബലാത്സംഗത്തിനിരയായി നിര്‍ഭയ എന്ന പേരില്‍ അറിയപ്പെടുന്ന പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ടിട്ട് തിങ്കളാഴ്ച ഒരു വര്‍ഷം തികഞ്ഞു. സ്ത്രീപീഡന ഇരകളുടെ പുനരധിവാസത്തിനും മറ്റു നടപടികള്‍ക്കുമായി പ്രഖ്യാപിച്ച 1000 കോടിയുടെ നിര്‍ഭയ ഫണ്ടില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ ഒരു രൂപ പോലും ചെലവഴിച്ചില്ലെന്ന വസ്തുത തന്നെ ആ പ്രഖ്യാപനം മനുഷ്യമനസ്സാക്ഷിയെ നടുക്കിയ സംഭവത്തിന് ശേഷം ദല്‍ഹിയില്‍ ആളിക്കത്തിയ ജനരോഷം തണുപ്പിക്കുന്നതിനുള്ള വെറും ഭംഗിവാക്കുകളായിരുന്നു എന്നു ഇപ്പോള്‍ ജനം തിരിച്ചറിയുന്നു.
ദല്‍ഹി ബലാല്‍സംഗത്തിനുശേഷവും അന്ന് ദല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് ഒരു ചെറുവിരല്‍ പോലും വനിതാ ക്ഷേമത്തിനോ പുനരുദ്ധാരണത്തിനോ വേണ്ടി ചലിപ്പിച്ചില്ല എന്ന വസ്തുത മറ്റൊരു യാഥാര്ത്ഥ്യത്തിനുകൂടി അടിവരയിടുന്നു. സ്ത്രീകള്‍ അധികാരസ്ഥാനത്തെത്തിയാലും സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ലഭിച്ചാലും ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ സഹായിക്കാന്‍ ശ്രമിക്കുകയില്ല എന്ന നഗ്നയാഥാര്‍ത്ഥ്യമാണത്. ഇതുവരെ തങ്ങള്‍ക്ക് നീതി ലഭിച്ചിട്ടില്ലെന്നും നിര്‍ഭയയുടെ മാതാപിതാക്കള്‍ പറയുന്നു. കുറ്റവാളികളെ തൂക്കിലേറ്റിയാല്‍ മാത്രമേ അവരുടെ ഹൃദയവേദന ലഘൂകരിക്കപ്പെടുകയുള്ളൂ. എന്നാല്‍ നിര്‍ഭയയോട് ഏറ്റവും ക്രൂരത കാട്ടിയ പ്രായപൂര്‍ത്തിയാകാത്ത കൊടുംകുറ്റവാളി ജുവൈനല്‍ ജസ്റ്റിസ് ഹോമില്‍ സുഖവാസത്തിലാണ്. ബലാത്സംഗ കൊലക്കുറ്റം ചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികള്‍ക്കും മതിയായ ശിക്ഷ ലഭിക്കുന്ന വിധം ജുവൈനല്‍ ജസ്റ്റിസ് ആക്ട് ഭേദഗതി ചെയ്യണം എന്ന ആവശ്യം ഇപ്പോള്‍ ശക്തമാകുകയാണ്.
നിര്‍ഭയ സംഭവത്തിനുശേഷവും മാനഭംഗങ്ങള്‍ തുടര്‍ക്കഥയാകുന്ന ദല്‍ഹി ആഗോള ബലാല്‍സംഗ തലസ്ഥാനം എന്ന അപഖ്യാതി നേടി രാജ്യത്തിനു തന്നെ അപമാനമായി മാറിയിരിക്കുകയാണ്. ഒരു ദിവസം അഞ്ചു ബലാത്സംഗങ്ങള്‍ വരെ നടക്കുന്ന ദല്‍ഹിയിലാണ് സേവനത്തില്‍നിന്ന് വിരമിച്ച, ഇപ്പോള്‍ പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് സ്ഥാനം വഹിക്കുന്ന ജസ്റ്റിസ് ഗാംഗുലി ഒരു യുവ അഭിഭാഷകയെ മദ്യം കുടിക്കാന്‍ പ്രേരിപ്പിച്ചതും ശയ്യ പങ്കിടാന്‍ പ്രേരിപ്പിക്കുകയും ചെയ്തത്. എന്നാല്‍ ആരോപണം നിഷേധിച്ച് സ്ഥാനമൊഴിയാന്‍ വിസമ്മതിക്കുകയാണ് ഗാംഗുലി.
ഇന്ത്യന്‍ ജനസംഖ്യയില്‍ പകുതിയോളം വരുന്ന സ്ത്രീകള്‍ക്ക് തുല്യാവകാശം ഭരണഘടന ഉറപ്പു നല്കുന്നു. എങ്കിലും സ്ത്രീ സുരക്ഷ ഇന്നും അന്യമാണ്. ട്രെയിനുകളും ബസ്സുകളും ഓട്ടോകളും പെരുവഴിയും രാത്രികളും പകലുകളും ഇവര്‍ക്ക് അന്യമാകുന്നു. സ്വന്തം വീട് പോലും സ്ത്രീയായി ജനിക്കുന്ന പിഞ്ചുകുഞ്ഞിന് സുരക്ഷിതമല്ല എന്ന് തെളിയിച്ചാണ് നാസര്‍ എന്ന സാമൂഹ്യദ്രോഹി തന്റെ പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിക്കാന്‍ ഒരുങ്ങിയത്.
നിര്‍ഭയ ഫണ്ട് മാത്രമല്ല നിശ്ചലാവസ്ഥയില്‍. അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും പാഴായി. ബലാത്സംഗക്കേസുകളില്‍ നിയമം കര്‍ക്കശമാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജസ്റ്റിസ് വര്‍മ കമ്മറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മറ്റിയും ശുപാര്‍ശ ചെയ്തത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് കഠിനമായ ശിക്ഷ നല്‍കണമെന്നാണ്. ബലാത്സംഗക്കേസില്‍ ഏഴുകൊല്ലത്തെ കഠിനതടവും ബലാത്സംഗത്തിനുശേഷം മരണപ്പെടുകയോ മരണസമാനമായ ദേഹസ്ഥിതി ഉണ്ടാകുകയോ ചെയ്താല്‍ 20 കൊല്ലം കഠിനതടവും ആണ് വര്‍മ്മ കമ്മീഷന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചത്. സ്ത്രീപീഡനത്തിന് ഏഴുകൊല്ലം കഠിന തടവ് നിര്‍ദ്ദേശിക്കുന്നു. പ്രത്യേക വനിതാവകാശ ബില്‍ പ്രകാരം സ്ത്രീകള്‍ക്ക് അന്തസ്സും സുരക്ഷയും ഉറപ്പാക്കേണ്ടതാണ്. പക്ഷേ എവിടെ ആ ബില്‍?
ഇതിനുശേഷമാണ് ദല്‍ഹിയിലെ തെഹല്‍ക്ക പത്രാധിപര്‍ തന്റെ സഹപ്രവര്‍ത്തകയെ ഗോവയില്‍ വച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ഗോവയിലല്ല മേറ്റ്വിടെയെങ്കിലുമാണ് ഇത് സംഭവിച്ചിരുന്നതെങ്കില്‍ നടപടി ഉണ്ടാകുമായിരുന്നോ എന്ന ചോദ്യവും പ്രസക്തമാണ്.
കൊല്ലത്ത് ഒരു പോലീസുകാരന് തന്റെ സഹപ്രവര്‍ത്തകയായ പോലീസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നു. സ്ത്രീപീഡന കാര്യത്തില്‍ നീതി ഉറപ്പാക്കേണ്ട സംവിധാനത്തിന്റെ ഭാഗമായ പോലീസാണ് ഈ ദുഷ്പ്രവണത കാണിച്ചത്. വര്‍മ്മ കമ്മറ്റി പറയുന്ന മറ്റൊരു കാര്യം പോലീസിന്റെ തലപ്പത്ത് സ്വഭാവവൈശിഷ്ട്യമുള്ളവരും കഴിവുള്ളവരുമായ പോലീസുകാരെ നിയമിക്കണം എന്നാണ്. പത്മിനി എന്ന വനിതാ ട്രാഫിക് വാര്‍ഡനു നേരെ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരു വ്യക്തി അതിക്രമം കാണിച്ചത് ഒതുക്കിത്തീര്‍ക്കാനാണ്, തന്റെ സഹപ്രവര്‍ത്തകയെ സഹായിക്കാനല്ല പോലീസ് നീക്കം.
ഇപ്പോള്‍ സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിക്ക് ന്യായപീഠം വധശിക്ഷ പ്രഖ്യാപിച്ചിരിക്കുകയാണ്. സൗമ്യ എന്ന പെണ്‍കുട്ടി തന്റെ വിവാഹ നിശ്ചയത്തിനായി വീട്ടിലേക്ക് പോയിക്കൊണ്ടിരുന്ന ഷൊര്‍ണ്ണൂര്‍ പാസഞ്ചറിലെ വനിതാ കംപാര്‍ട്ട്മെന്റില്‍ ഗോവിന്ദച്ചാമി എന്ന ഒറ്റക്കയ്യന്‍ ഭിക്ഷാടകനായി കയറി അവളെ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയും എതിര്‍ക്കാന്‍ ശ്രമിച്ചതിനാല്‍ ട്രെയിനില്‍നിന്ന് തള്ളിയിട്ടശേഷം ഒപ്പം ചാടി ബലാത്സംഗം ചെയ്ത്, തലയ്ക്കടിച്ച് റെയില്‍ട്രാക്കില്‍ തള്ളുകയും ചെയ്യുകയായിരുന്നല്ലോ. സൗമ്യ ആക്രമിക്കപ്പെടുമ്പോള്‍ വനിതാ കംപാര്‍ട്ട്മെന്റിലുണ്ടായിരുന്ന വനിതാ സഹയാത്രികര്‍ വെറും കാഴ്ചക്കാരായി ഇരിക്കുകയല്ലാതെ തങ്ങളുടെ സഹയാത്രികയുടെ നേരെ നടക്കുന്ന അതിക്രമത്തിനെതിരെ പ്രതിഷേധിക്കുകയോ കയ്യിലിരുന്ന കുട എടുത്തെങ്കിലും ഒരടികൊടുക്കുകയോ ചെയ്തില്ല. സ്ത്രീകളും സ്വസുരക്ഷയല്ലാതെ സഹജീവിയുടെ സുരക്ഷയ്ക്കോ സഹായത്തിനോ എത്തുകയില്ല എന്ന നഗ്നയാഥാര്‍ത്ഥ്യമാണ് ഇവിടെ തെളിയുന്നത്. ഇതും കോടതി ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെ പ്രതികരിക്കാതിരുന്ന സ്ത്രീകള്‍ ക്രിമിനലുകള്‍ക്ക് തുല്യരാണ് എന്നും ഹൈക്കോടതി നിരീക്ഷിച്ചു. സൗമ്യ വീണപ്പോള്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയ ആള്‍ക്കെതിരെ അവര്‍ ശകാരവര്‍ഷവും ചൊരിഞ്ഞു.
സ്ത്രീകള്‍ക്ക്, ബാലികമാര്‍ക്ക് സുരക്ഷ എവിടെ എന്ന ചോദ്യം ഇന്ന് ശബ്ദമുഖരിതമായി ഉയരുന്നുണ്ട്. പക്ഷേ ഇതുറപ്പാക്കാന്‍ ഒരു സംവിധാനവും ഒരു സര്‍ക്കാരും ഏര്‍പ്പെടുത്തുന്നില്ല എന്നതാണ് സത്യം. സ്ത്രീകള്‍ സ്വയം പ്രതിരോധിക്കാനുള്ള തന്റേടം കൈവരിക്കേണ്ട സമയം അതിക്രമിച്ചു. പക്ഷേ സ്ത്രീയെ വളര്‍ത്തിക്കൊണ്ടുവരുന്നതു തന്നെ “അടങ്ങി ഒതുങ്ങി” നടക്കണം എന്ന നിര്‍ദ്ദേശത്തോടെയാണ്. ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും കേട് ഇലയ്ക്കാണ് എന്ന പഴമൊഴിയും ആവര്‍ത്തിക്കപ്പെടുന്നു. സ്വന്തം പ്രസവം സിനിമയില്‍ ചിത്രീകരിക്കാന്‍ ധൈര്യം കാണിച്ച ശ്വേതാ മേനോന് പോലും പീതാംബരക്കുറുപ്പിന്റെ അസുഖകരമായ ഇടപെടലിനോട് പൊരുത്തപ്പെട്ട് പറഞ്ഞത് താനും ഒരു ഇലയാണ് എന്നായിരുന്നുവല്ലൊ.
ഇന്ന് ഈ ഇലസങ്കല്പ്പം പോലും പറഞ്ഞുകൊടുക്കാന്‍ അമ്മമാര്‍ക്ക് സമയമില്ല. മക്കള്‍ക്ക് മൊബെയില്‍ ഫോണ്‍ കൊടുത്ത് കടമ തീര്‍ത്ത് അവര്‍ സീരിയലുകളില്‍ മുഴുകുന്നു. പെണ്മക്കളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനോ പരിഹാരങ്ങള്‍ ഉപദേശിക്കാനോ അവര്‍ക്ക് സമയമില്ല. പ്രസിദ്ധ മനഃശാസ്ത്രജ്ഞന് ശേഖര്‍ ശേഷാദ്രി പറയുന്നത് ഒരു കുട്ടിക്ക് ഏത് നോട്ടമാണ് തെറ്റ്, ഏത് സ്പര്‍ശമാണ് തെറ്റ്, ഏത് വാക്കാണ് തെറ്റ് എന്നൊക്കെയുള്ള അറിവ് അമ്മമാര്‍ പറഞ്ഞുകൊടുക്കണം എന്നാണ്. ഇന്നത്തെ പെണ്മക്കളെ പണ സമ്പാദന ഉറവിടമായി കാണുന്ന അമ്മമാരും സുലഭം. ശോഭാ ജോണിന് തന്റെ മകളെ പെണ്‍വാണിഭത്തിനായി ഒരമ്മ വിറ്റത് ഒരുലക്ഷം രൂപയ്ക്കായിരുന്നു. ഇന്ന് അമ്മയുടെ കാമുകന് മകളെ പീഡിപ്പിക്കുന്നു, അച്ഛന് മകളെ ബലാത്സംഗം ചെയ്യുന്നു,അമ്മ കണ്ടില്ലെന്ന് നടിക്കുന്നു. 45 വയസ്സായ സ്ത്രീയുടെ ശല്യം കാരണം നീതി തേടുന്ന ആട്ടോറിക്ഷാക്കാരനെപ്പറ്റിയും നാം വായിച്ചു.
സ്ത്രീകള്‍ സ്ത്രീകളെ സഹായിക്കുന്നില്ലെന്ന് കോടതി പോലും വിമര്‍ശിച്ചത് സൗമ്യയെ സഹായിക്കാന്‍ കമ്പാര്‍ട്ടുമെന്റിലെ മറ്റു സ്ത്രീകള്‍ വൈമുഖ്യം കാണിച്ചതിനാലാണ്. പക്ഷേ ഇത് ട്രെയിനില്‍ മാത്രമല്ല പൊതുവഴിയിലും ബസ്സിലും എല്ലാം കാണുന്ന കാഴ്ചയാണ്. പീഡനത്തിനെ എതിര്‍ക്കുന്ന പെണ്‍കുട്ടിയെ ശാസിക്കുന്ന സ്ത്രീകളെ ഞാന്‍ കണ്ടിട്ടുണ്ട്.
സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തോടൊപ്പം സ്വയം സഹായ നടപടികളും സ്വീകരിക്കാന്‍ പ്രാപ്തിയുണ്ടാകണം. വീട്ടില്‍ സന്മാര്ഗ്ഗ നിര്‍ദ്ദേശം ലഭിക്കാത്തവര്‍ക്ക് സ്കൂളുകള്‍ അത് നല്കാന് തയ്യാറാകണം. ഇന്ന് വീട്ടിലെ പീഡനം പോലും പുറത്തറിയുന്നത് സ്കൂളിലെ കൗണ്‍സലര്‍മാരോട് കുട്ടികള്‍ പറയുമ്പോഴാണ്. സ്ത്രീപീഡനം മദ്യവും പുകയില ഉപയോഗവും പോലെ ഒരു ലഹരിയായി പുരുഷ സമൂഹത്തില്‍ അവശേഷിച്ചിരിക്കുമ്പോള്‍ തങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ തടയാന്‍ പെണ്‍കുട്ടികള്‍ കായികാഭ്യാസംപോലും നേടേണ്ടതുണ്ട്. ജെ.സി. എന്ന സാമൂഹ്യ സംഘടന ഇളംകുളത്തെ സ്കൂളിലെ വിദ്യാര്‍ത്ഥിനികളെ കരാട്ടെ പഠിപ്പിച്ചത് ഈ സദുദ്ദേശ്യത്തോടെയാണ്. ഇത് പാഠ്യപദ്ധതിയുടെ ഭാഗമാക്കി പെണ്‍കുട്ടികളിലെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കേണ്ടത് ഈ ദുഷിച്ച കാലഘട്ടത്തിന്റെ ആവശ്യമാണ്.
ലീലാമേനോന്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: