ഒരു മേഘജ്യോതിസ്സിന്റെ ക്ഷണിക ജീവിതമെന്നപോലെ അവതീര്‍ണനായി ജന്മദൗത്യം പാലിച്ച് വിടവാങ്ങിയ യതിശ്രേഷ്ഠനാണ് ത്രൈലോക്യാനന്ദ സ്വാമികള്‍. ഭാരതത്തിന്റെ ഉത്തുംഗ സംസ്ക്കാരം ഉടലാര്‍ന്ന് വന്ന വിവേകാനന്ദ യുവയോഗിയുടെ വാക്പൗരുഷം മലയാളികളുടെ വിചാരധാരയ്ക്ക് പാകമാംവിധത്തില് മൊഴിമാറ്റം നിര്‍വഹിച്ച മഹാപ്രയത്നത്തിന്റെ ഭഗീരഥനായിരുന്നു സ്വാമികള്‍.
1921 ജൂണ്‍ 6 ന് കോട്ടയത്തെ വടവാതൂര്‍ നൊച്ചികാട്ടുവീട്ടില്‍ മാധവക്കുറിപ്പിന്റേയും മണിമല വീട്ടില്‍ നാണിക്കുട്ടിയമ്മയുടേയും പുത്രനായാണ് ദാമോദര പണിക്കര്‍ (പൂര്‍വാശ്രമനാമം)ഭൂജാതനായത്. വിദ്യാഭ്യാസാനന്തരം കോട്ടയം നായര്‍ സമാജം സ്കൂളില്‍ അധ്യാപകനായി ചേര്‍ന്നു. മയ്യഴിയിലെ അധ്യാപക വൃത്തിയ്ക്കിടയിലാണ് ആഗമാനന്ദ സ്വാമികളെ ആദ്യമായി കാണുന്നത്. സ്വാമിജിയുടെ ആത്മീയ പ്രഭയില്‍ ആകൃഷ്ടനായ ദാമോദരപ്പണിക്കര്‍ കാലടി അദ്വൈതാശ്രമത്തിലെത്തുന്നു. തുടര്‍ന്ന് കാലടി ബ്രഹ്മാനന്ദോദയം ഹൈസ്കൂളില്‍ പ്രധാനാദ്ധ്യാപകനായി. 1950 ല്‍ ആ പദവി ഒഴിഞ്ഞ് ശ്രീരാമകൃഷ്ണ മഠത്തില്‍ ബ്രഹ്മചാരിയായി ചേര്‍ന്നു. ശ്രീരാമകൃഷ്ണമിഷന്റെ മുഖപ്രസിദ്ധീകരണമായ പ്രബുദ്ധ കേരളത്തിന്റെ ചുമതലകളേറ്റെടുത്തുകൊണ്ട് ‘ശുകന്’ എന്ന തൂലികാനാമത്തില്‍ ആത്മീയ രചനകളിലേര്‍പ്പെട്ടു. 1952 ല്‍ കാലടിയില്‍ നിന്ന് തൃശ്ശൂര്‍ ശ്രീരാമകൃഷ്ണമഠത്തിലെത്തി. അവിടെ ഈശ്വരാന്ദ സ്വാമികളുടെ ശിക്ഷണത്തില്‍ കഴിഞ്ഞ ത്രൈലോക്യാനന്ദ തന്റെ വായനയുടെയും എഴുത്തിന്റെയും ലോകം വിസ്തൃതമാക്കി. ശ്രീരാമകൃഷ്ണ സംഘത്തിന്റെ പരമാധ്യക്ഷനായിരുന്ന ശങ്കരാനന്ദ സ്വാമികളില്‍ നിന്ന് ബ്രഹ്മചര്യ ദീക്ഷ ഏറ്റുവാങ്ങി. 1959 ല്‍ അതേ ആചാര്യനില്‍നിന്ന് തന്നെ സന്ന്യാസവും സ്വീകരിച്ചു. അങ്ങനെ ദാമോദര പണിക്കര്‍ ത്രൈലോക്യാനന്ദ സ്വാമികളായി. കേവലം അഞ്ച് വര്‍ഷത്തെ സന്ന്യാസ ജീവിതം അര്‍ത്ഥവത്തായിരുന്നു. ആ ധന്യജീവിതം 1963 ഡിസംബര്‍ 18 ന് ശ്രീരാമകൃഷ്ണ പരമഹംസ പദത്തില്‍ വിലയം പ്രാപിച്ചു.
‘വാഗ്വൈഖരീ ഗര്‍ജ്ജനം’ മുഴക്കിയ വിവേകാനന്ദ യുവയോഗിയുടെ ഒന്‍പത് കൊല്ലക്കാലത്തെ രാഷ്ട്രനവോത്ഥാന പ്രവര്‍ത്തനങ്ങള്‍ എങ്ങനെയോ അപ്രകാരം കേവലം അഞ്ച് കൊല്ലക്കാലത്തെ അവിശ്രമവും അനല്പ്പവുമായ കര്‍മത്തിലൂടെ ത്രൈലോക്യാനന്ദ സ്വാമികള്‍ അക്ഷര കുതുകികള്‍ക്കിടയില്‍ അത്ഭുതം സൃഷ്ടിച്ചു. വാക്കുകള്‍ തീയുണ്ടയാക്കി ലോകത്തിന്റെ മൂര്‍ദ്ധാവില്‍ വര്‍ഷിക്കുകയായിരുന്നു വിവേകാനന്ദ സ്വാമികള്‍. സ്വാമികളുടെ വിഖ്യാത ജീവിതം ആത്മാഭിമാനികളുടെയിടയില് അത്ഭുതവും ആദരവും സൃഷ്ടിച്ച് ആ വദനത്തില്‍നിന്ന് പുറപ്പെട്ട അക്ഷരങ്ങള്‍ മുക്തിസന്ദായകമായ മന്ത്രങ്ങളായി പരിണമിച്ചു; യുവാക്കള്‍ക്ക് ആശ്രയവും അഭയവും ആനന്ദവും സമ്മാനിച്ചു. പക്ഷേ സ്വാമിജിയില്‍ നിന്ന് പുറപ്പെട്ട വാക്കുകളുടെ വിശാലലോകം 1963 വരെ മലയാളികള്‍ക്ക് അന്യമായിരുന്നു. 1902 ജൂലൈ 4 ന് വിവേകാനന്ദനെന്ന സിംഹഗര്‍ജ്ജനം നിശ്ശബ്ദമായി. പക്ഷേ 1907 ല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ അല്‍മോറ അദ്വൈതാശ്രമത്തില്‍ നിന്ന് വിവേകാനന്ദ വാണികള്‍ ആംഗലേയഭാഷയിലൂടെ പുറംലോകം ദര്‍ശിച്ചു. പിന്നെയും മലയാളികള്‍ 56 കൊല്ലം കാത്തിരുന്നു; മലഞ്ചരിവുകളേയും തീരഭൂമിയേയും ഭേദിച്ചുകൊണ്ട് പരന്നൊഴുകിയ വിവേകാനന്ദ വാങ്മയം സ്വന്തമാകാന്‍. ആ മഹാതപസ്സിന്റെ സാര്ത്ഥകതയ്ക്ക് മുന്നില്‍ നാം നമിക്കേണ്ടത് ത്രൈലോക്യാനന്ദ സ്വാമികളെയാണ്.
ഏഴ് വാള്യങ്ങളിലൂടെ നാലായിരത്തില്‍പ്പരം താളുകളില്‍ പരന്ന് കിടക്കുന്ന വിവേകാനന്ദ സാഹിത്യപാരാവാരം പാനം ചെയ്യാന്‍ പാകമാക്കിയ ആ മഹാപ്രതിഭയെ നമിക്കുക തന്നെ വേണം. മലയാളത്തിലെ ഈ വിവര്‍ത്തനകൃതിക്ക് വേണ്ട സജ്ജീകരണങ്ങള്‍ ത്രൈലോക്യാനന്ദ ഒരു ഹ്രസ്വകാലം കൊണ്ടുണ്ടാക്കിയെടുത്തു. മലയാളത്തില്‍ അന്ന് ജീവിച്ചിരുന്ന മനീഷികളെല്ലാം ഈ യജ്ഞത്തില്‍ പങ്കാളികളായിരുന്നുവെന്നതും ശ്രദ്ധേയമാണ്. സ്വാമി ഈശ്വരാനന്ദ, വിമലാനന്ദ, പ്രൊഫ.എസ്. ഗുപ്തന് നായര്‍, കുട്ടികൃഷ്ണ മാരാര്‍, പി.ശേഷാദ്രി എന്നിവരായിരുന്നു പരിഭാഷാ സമിതി അംഗങ്ങള്‍. പരിഭാഷകരായി ഡോ.എ.ജി.കൃഷ്ണവാര്യര്‍, സി.ജി.നാരായണപിള്ള, എസ്.ഗുപ്തന് നായര്‍, സി.എച്ച്. കുഞ്ഞപ്പ, പി.ശേഷാദ്രി, എ.കരുണാകര മേനോന്, ടി.സുബ്രഹ്മണ്യന് തിരുമുമ്പ് തുടങ്ങിയവരും ഒത്തുചേര്‍ന്നപ്പോള്‍ ആ വിശിഷ്ട ദൗത്യം ഫലം കണ്ടു. ഇത്തരം പ്രഗത്ഭമതികള്‍ ത്രൈലോക്യനന്ദ സ്വാമികളുടെ നേതൃത്വത്തിലാണ് അവിശ്രമം പ്രവര്‍ത്തിച്ചത്.
തര്‍ജ്ജമയില്‍ എന്തെങ്കിലും വൈകല്യങ്ങള്‍ വന്നുപോയാല്‍ പരിഹരിക്കാന്‍ ഗുപ്തന് നായരും ഭാഷാപരമായ തെറ്റുകള്‍ പരിഹരിക്കാന്‍ കുട്ടികൃഷ്ണമാരാരുമുണ്ടായിരുന്നു. കോഴിക്കോട് മാതൃഭൂമി പ്രസ്സില്‍ അച്ചടി പൂര്‍ത്തിയാക്കി. വിവേകാനന്ദ ജന്മശതാബ്ദി വര്‍ഷമായ 1963 ന് ഒരുവര്‍ഷം മുമ്പാണ് പ്രസിദ്ധീകരണത്തിന് വേണ്ട ശ്രമങ്ങള്‍ തുടങ്ങിയത്. ഏതാനും മാസങ്ങള്‍കൊണ്ട് ഗ്രന്ഥം പൂര്‍ത്തിയാക്കണമെന്ന സ്വാമിജിയുടെ ഇച്ഛാശക്തി വിസ്മയകരമായിരുന്നു. അത് അദ്ദേഹം സാധിച്ചു. ഇതിനിടയില്‍ വസൂരി രോഗം ബാധിച്ച് കിടപ്പിലായി. ഗ്രന്ഥത്തിന്റെ പ്രകാശനത്തിന് തന്നെ കാത്തിരിക്കേണ്ടെന്നും, കോഴിക്കോട് ആശ്രമത്തിന്റെ അധിപതിയുടെ സാന്നിദ്ധ്യത്തില്‍ കെ.പി.കേശവമേനോന് അത് നിര്‍വഹിക്കട്ടെയെന്നും അസുഖക്കിടക്കയില്‍ കിടന്നുകൊണ്ട് സ്വാമിജി നിര്‍ദ്ദേശിച്ചു. ‘എന്റെ ദൗത്യം പൂര്‍ത്തിയായല്ലോ ഇനി നമുക്ക് പോകാം’ വികാരഭരിതമായി പുറപ്പെട്ട ആ വാക്കുകള്‍ക്ക് പിന്നില്‍ തന്റെ ജന്മദൗത്യമെന്തായിരുന്നുവെന്ന് സ്പഷ്ടമാക്കി. മുപ്പത്തി ഏഴാംവയസ്സില്‍ സന്ന്യാസം സ്വീകരിച്ച് ഒരു മഹാകൃത്യത്തിന് പ്രേരകനായി നാല്‍പ്പത്തിരണ്ടാം വയസ്സില്‍ സ്വാമിജി അരങ്ങൊഴിയുമ്പോള്‍ അക്ഷരലോകം ആദരപൂര്‍വം വണങ്ങിനിന്നു.
വിവേകാനന്ദ ഹൃദയനഭസ്സില്‍ നിന്ന് പെയ്തിറങ്ങിയ പേമാരി കൃതകൃത്യതയോടെ സമാഹരിച്ച് സംഗ്രഹിച്ച് ഈ ലോകത്തിന് സമര്‍പ്പിച്ച ജെ.ജെ.ഗുഡ്വിന് കേവലം രണ്ട് വര്‍ഷക്കാലമേ സ്വാമിജിയോടൊപ്പമുണ്ടായിരുന്നുള്ളൂ. ഗുഡ്വിന്റെ നിര്യാണസമയത്ത് സ്വാമിജി ഇങ്ങനെ എഴുതി. “എന്റെ വലംകൈ നഷ്ടമായിരിക്കുന്നു. “സ്വാമിജിയുടെ പ്രഭാഷണങ്ങളും മറ്റും പകര്‍ത്തി എഴുതുവാനുള്ള 1895 ഡിസംബര്‍ 12 ന്റെ ഹെറാള്‍ഡ് ടൈംസ് ദിനപ്പത്രത്തിലെ പരസ്യപ്പെടുത്തല്‍ കണ്ടപ്പോള്‍ ഗുഡ്വിന് വലിയൊരു തുക പ്രതിഫലമായി കാംക്ഷിച്ചുകൊണ്ടാണ് സ്വാമിജിയുടെ അടുത്തെത്തിയത്. പക്ഷേ അദ്ദേഹം സ്വാമിജിയെ പരിചയപ്പെട്ടു കഴിഞ്ഞപ്പോള്‍ പ്രതിഫലത്തിന്റെ കഥ തന്നെ മറന്നുപോയി. ഈ ദൗത്യം എനിക്ക് സൗജന്യമായി നിറവേറ്റണമെന്ന് ധിക്കാരിയും നിഷേധിയുമായ ആ എഴുത്തുകാരന് തോന്നി. കാരണം സ്വാമിജിയുടെ സ്നേഹവായ്പിന് മുന്നില്‍ ഉപാധികളെല്ലാം അപ്രസക്തമായി. അമ്മയില്‍നിന്ന് പോലും കിട്ടാത്ത സ്നേഹം തനിക്ക് ലോകാരാധ്യനായ വിവേകാനന്ദനില്‍ നിന്ന് കിട്ടി. സ്വാമിജിയില്‍നിന്ന് പുറപ്പെട്ട ആശയപ്രവാഹത്തെ കേവലം രണ്ട്കൊല്ലം കൊണ്ടാണ് ഈ ലോകത്തിന് കിട്ടിയത്. അതുപോലെ ഒരു ഹ്രസ്വകാലത്തെ പ്രയത്നം കൊണ്ട് മലയാളത്തിനും ഈ ധന്യതയുണ്ടാകുമ്പോള് ഗുഡ്വിനും ത്രൈലോക്യാനന്ദജിയും കര്‍മപഥത്തില്‍ ഒന്നാകുന്നു.
ത്രൈലോക്യാനന്ദ സ്വാമികളുടെ കളങ്കരഹിതമായ സൗഹൃദവും സമീപനവും മാരാരെ മറ്റൊരാളാക്കി മാറ്റിയെന്ന് പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കുട്ടികൃഷ്ണ മാരാരിലെ ഈ പരിവര്‍ത്തനത്തിന് വിവേകാനന്ദ സാഹിത്യം നിമിത്തമായെങ്കിലും അതിന് ഇടക്കണ്ണിയായത് സ്വാമികളാണ്. കുട്ടികൃഷ്ണമാരാരുടെ പുത്രന് മുരളീധര മാരാര്‍ ഇപ്രകാരം ഓര്‍മിക്കുന്നു. “ഋഷിപ്രസാദമെന്ന് അച്ഛന് പേരിട്ട വീടിന്റെ മുന്നിലെ ഇടവഴിയിലൂടെ പടവ് കയറി ഒരാള്‍ നടന്നുവരുന്നു. അത് തലയെടുപ്പുള്ള ഒരു സന്ന്യാസിയാണ്. കാഴ്ചയില്‍ തന്നെ ആരുടേയും ആദരവ് പിടിച്ച് പറ്റും. തേജസ്സുറ്റ ആ കാവി വസ്ത്രധാരിയെ അച്ഛന് എഴുന്നേറ്റ് ചെന്ന് സ്വീകരണമുറിയിലേക്ക് ആനയിച്ചു. കസാലയിലിരുന്ന് പുഞ്ചിരിതൂകിക്കൊണ്ട് സ്വാമിജി പറഞ്ഞു. “മാരാരെക്കൊണ്ട് ശ്രീരാമകൃഷ്ണ മഠത്തിന് വലിയൊരു കര്‍ത്തവ്യം ചെയ്യിക്കാനുണ്ട്. വിവേകാനന്ദ സാഹിത്യം മലയാളത്തിലാക്കണമെന്ന് ആഗ്രഹിക്കുന്നു. അവയെല്ലാം നല്ല മലയാള ശൈലിയില്‍ പുനരാവിഷ്ക്കരിക്കേണ്ട ചുമതലയാണ് അങ്ങയെ ഏല്‍പ്പിക്കാനുദ്ദേശിക്കുന്നത്. ആകാവുന്നത്ര ഭംഗിയായി ‘വിവേകാനന്ദ സാഹിത്യസര്‍വസ്വം’
പുറത്തുവരണമെന്നാണാഗ്രഹം.” ആഗതന്റെ മനോഗതമറിഞ്ഞ് ആതിഥേയന് അങ്ങേയറ്റം ആനന്ദിച്ചു. വിവേകാനന്ദ കൃതികളിലൂടെ കടന്നുപോകണമെന്ന അച്ഛന്റെ ഇച്ഛ സഫലമായിരിക്കുന്നു. ഗുരുവിനെത്തേടി ശിഷ്യന് എങ്ങും പോകേണ്ടതില്ല. തക്ക സന്ദര്‍ഭം വരുമ്പോള്‍ ശിഷ്യനെത്തേടി ഗുരു എത്തും. അച്ഛന് പലപ്പോഴും പറയാറുള്ള വാക്കുകളാണിത്. മലയാള കഥാപ്രപഞ്ചത്തിന്റെ കാരണവരായ ടി.പത്മനാഭന് സ്വാമിജിയോടുളള അങ്ങേയറ്റത്തെ ആദരവ് പല ഘട്ടത്തിലും വെളിപ്പെടുത്തിയിട്ടുണ്ട്. “ത്രൈലോക്യാനന്ദ സ്വാമികളുമായി പെരുമാറിയപ്പോഴൊക്കെ ഒരു മഹാപുരുഷന്റെ മുമ്പിലാണ് ഞാന്‍ നില്‍ക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. അങ്ങനെയൊരു തോന്നലിന് ശക്തി പകരുന്ന തരത്തിലുള്ള ഒട്ടേറെ അനുഭവങ്ങളും എനിക്കുണ്ടായിട്ടുണ്ട്. വിവേകാനന്ദ സ്വാമികളുടെ അവതാരമാണ് ത്രൈലോക്യാന്ദ സ്വാമികളെന്ന് വിശ്വസിക്കുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്.”
വിവേകാനന്ദ സാഹിത്യ സര്‍വസ്വത്തിന്റെ അവസാന വാള്യത്തിന്റെ ജോലികളും പൂര്‍ത്തിയാക്കിയിട്ടാണ് സ്വാമിജി ഈ ലോകത്തോട് യാത്ര പറഞ്ഞത്. പുസ്തകം പൂര്‍ണരൂപത്തില്‍ അച്ചടിച്ച് പുറത്തുവരുന്നത് കാണാന്‍ സ്വാമിജി കാത്തുനിന്നില്ല. ജന്മകൃത്യം സാധിച്ചു കഴിഞ്ഞാല്‍ പിന്നെ എന്തിനാണ് ഒരു കാത്തുനില്‍പ്പ്? തൃശ്ശൂരിലെ വിലങ്ങനാശ്രമത്തില് നിന്ന് കോഴിക്കോട്ട് സ്വാമിജി എത്തുമ്പോള്‍ അര്‍ദ്ധരാത്രി കഴിഞ്ഞിരിക്കും. എത്തിയ ഉടനെ കുളി കഴിച്ചു. പിറ്റേന്ന് എഴുന്നേല്ക്കുമ്പോള് അതികഠിനമായ പനി അനുഭവപ്പെട്ടു. സന്നിപാത ജ്വരമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പിന്നെ അധികം നീണ്ടുപോയില്ല. ശ്രീരാമകൃഷ്ണപഥത്തില് ലയിച്ചുചേര്‍ന്നു.
സ്വാമിജിയ്ക്ക് ജന്മം നല്കിയ അക്ഷര നഗരത്തിലെ വടവാതൂര്‍ ഈ ഘട്ടത്തില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. സ്വാമിജിയുടെ സ്മരണാര്‍ത്ഥം അവിടെ ഉയരുന്ന കെട്ടിടം തലമുറകളെ ശുദ്ധീകരിക്കാനുള്ള നിരന്തര പ്രക്രിയയുടെ ഭാഗമായ ബാലസംസ്ക്കാര കേന്ദ്രമാണ്. കേരളത്തിന്റെ തലവര മാറ്റിക്കുറിച്ച കുട്ടികളുടെയിടയിലെ സാമൂഹ്യ നവീകരണ നവോത്ഥാന പ്രസ്ഥാനമായ ബാലഗോകുലത്തിന്റെ തീര്‍ത്ഥാടന കേന്ദ്രമായി മാറും ആ ഭവനം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നമ്മുടെയിടയില്‍ ഇങ്ങനെയൊരു മഹാപുരുഷന് ജീവിച്ചിരുന്നുവെന്ന് പില്ക്കാലത്തെ അറിയിക്കേണ്ട ബാധ്യത നമുക്കില്ലേ? ആ കടമ നിറവേറ്റാന്‍ തീര്‍ച്ചയായും കഴിയട്ടെ എന്ന പ്രാര്‍ത്ഥന മാത്രം.
എന്‍.ഹരീന്ദ്രന്‍ മാസ്റ്റര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: