മുന്നില്‍ ശംഖുമുദ്ര പതിപ്പിച്ച കാറില്‍ സഞ്ചരിക്കുന്ന ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുവനന്തപുരം നഗരത്തിന്റെ കാഴ്ചയായിരുന്നു. അദ്ദേഹത്തിന്റെ വാഹനം രാജവീഥിയിലൂടെ നീങ്ങുമ്പോള്‍ റോഡിന്റെ വശങ്ങളില് നില്ക്കുന്ന തിരുവനന്തപുരത്തുകാര്‍ താണ് തൊഴുന്നത് കൗതുകമായിരുന്നു. പുഞ്ചിരിക്കുന്ന മുഖത്തോടെ എല്ലാവരെയും അദ്ദേഹം പ്രത്യഭിവാദ്യം ചെയ്യും.
രാവിലെ ഏഴ് മണിക്ക് ശ്രീപദ്മനാഭനെ തൊഴാനെത്തുന്നതോടെയാണ് മാര്‍ത്താണ്ഡവര്‍മ്മ തന്റെ ഒരു ദിനം ആരംഭിക്കുന്നത്. ദിവസവും തലസ്ഥാന നഗരിവഴിയുള്ള ഈ യാത്രയിലൂടെ അദ്ദേഹം ജനഹൃദയങ്ങളിലേക്കുമെത്തി. സാധാരണക്കാരോടും ലാളിത്യത്തോടെ അടുപ്പം കാണിച്ചിരുന്ന മാര്‍ത്താണ്ഡവര്‍മയുടെ മുഖം കണ്ടുകൊണ്ട് ദിവസം തുടങ്ങുന്നവരുമുണ്ട് നഗരവാസികളില്‍. കോട്ടയ്ക്കകത്തേക്ക് അദ്ദേഹത്തിന്റെ വാഹനം പ്രവേശിച്ചു കഴിയുമ്പോള്‍ തോര്‍ത്തുമുണ്ട് അരയില്‍ കെട്ടി തൊഴുകൈകളോടെ നില്ക്കാന് ചിലരുണ്ടാകും. അതില്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്വരെയുണ്ട്. തിരുവനന്തപുരത്തുകാരുടെ രാജഭക്തി വെളിപ്പെടുത്തുന്ന കാഴ്ചകളാണ് അതെല്ലാം.
ശയ്യാവലംബിയാകുന്നതുവരെ ഒരുദിവസം പോലും ക്ഷേത്രദര്‍ശനം മുടങ്ങാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ശ്രീപത്മനാഭനെ വണങ്ങുക എന്നത് ഒന്നാമത്തെ കര്‍മ്മമായി എന്നും അദ്ദേഹം വിശ്വസിച്ചു. ഏതെങ്കിലും ദിവസം ശ്രീപദ്മനാഭനെ ദര്‍ശിക്കാന്‍ എത്താന്‍ കഴിയാതെ വന്നാല്‍ അതിനായി പിഴയൊടുക്കുന്നതും ശീലമായിരുന്നു.
ചിത്തിര തിരുനാള്‍ ബാലരാമവര്‍മ നാടുനീങ്ങിയപ്പോള്‍ ശ്രീ പദ്മനാഭസ്വാമിക്ഷേത്രത്തിന്റെ ഭരണം ഇനി എങ്ങനെ നടക്കുമെന്ന് ചിലരെങ്കിലും ആശങ്കപ്പെട്ടിരുന്നു. ചിത്തിരതിരുന്നാള്‍ അത്രത്തോളം ക്ഷേത്രകാര്യങ്ങളില്‍ സജീവമാകുകയും എല്ലാത്തിലും ഇടപെടുകയും ചെയ്തിരുന്നു. ഉത്രാടം തിരുന്നാള്‍ അക്കാലത്ത് കുടുംബത്തോടെ ബാഗ്ലൂരിലായിരുന്നു താമസം. അവിടെ അദ്ദേഹം സ്വന്തമായ വ്യവസായം നടത്തുകയായിരുന്നു. ബാംഗ്ലൂരിലെ താമസവും വ്യവസായ താത്പര്യങ്ങളും ഉപേക്ഷിച്ച് ഉത്രാടം തിരുനാള്‍ തിരുവനന്തപുരത്തേക്ക് വരുമോ എന്നായിരുന്നു ചിലരെങ്കിലും അന്ന് ചോദിച്ചത്. എന്നാല്‍ തിരുവനന്തപുരത്തെത്തിയ ഉത്രാടം തിരുന്നാള്‍ അനന്തരാവകാശി സ്ഥാനവും ക്ഷേത്രകാര്യങ്ങളും ഏറ്റെടുത്തു. ബാംഗ്ലൂരില്‍ വ്യവസായം നടത്തലും ഫോട്ടോഗ്രഫി ഭ്രമവും വിവിധതരം കാറുകളോടുള്ള കമ്പവുമൊക്കെയായി നടന്ന ഉത്രാടം തിരുനാള്‍ ക്ഷേത്രകാര്യങ്ങളില്‍ കാട്ടിയ ആത്മാര്‍ത്ഥതയും ജനങ്ങളോടുള്ള സ്നേഹവും എടുത്തുപറയേണ്ടതായിരുന്നു. നാട് നീങ്ങിയ ജ്യേഷ്ഠന് ശ്രീചിത്തിരതിരുന്നാളിന്റെ അഭീഷ്ടപ്രകാരം 1992-93 കാലത്ത് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ വിപുലമായ കോടിഅര്‍ച്ചന നടത്തുകയും 93ല്‍ പ്രധാന ബലിക്കല്ലില്‍ സ്വര്‍ണ്ണം പൂശുകയും ചെയ്തു. ഇക്കാലത്താണ് ശൃംഗേരിമഠത്തിലെ ശ്രീ ശങ്കരാചാര്യരെ ക്ഷേത്രത്തില്‍ സ്വീകരിച്ച് ആദരിക്കാന്‍ ഉത്രാടം തിരുന്നാള്‍ മുന്‍കയ്യെടുത്തത്.
2010 ജൂണില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധിയെക്കുറിച്ച് ലോകമറിഞ്ഞതോടെ തിരുവിതാംകൂര്‍ രാജകുടുംബവും അതിന്റെ സ്ഥാനിയുമായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ധാരാളം വിമര്‍ശനങ്ങളും അദ്ദേഹത്തിനു കേള്‍ക്കേണ്ടി വന്നു. എന്നാല്‍ ഒന്നിനോടു പോലും പരുഷമായി പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. എല്ലാം കാലം തെളിയിക്കുമെന്ന വിശ്വാസമായിരുന്നു അദ്ദേഹത്തിന്. അതല്ലെങ്കില്‍ പദ്മനാഭ ദാസനായ അദ്ദേഹം എല്ലാം ശ്രീപദ്മനാഭന് സമര്‍പ്പിച്ച് മൗനം പാലിച്ചു. തിരുവനന്തപുരത്ത് ഏതുപരിപാടിയിലും ഉത്രാടം തിരുന്നാളിന് പ്രത്യേക സ്ഥാനമുണ്ടായിരുന്നു. മറ്റേതൊരു വിഐപിയെക്കാളും പരിപാടികളിലെല്ലാം അദ്ദേഹം ക്ഷണിതാവായി.
സമൂഹത്തിലെ ഏത് ജോലിയും ചെയ്ത് അതിനെകുറിച്ച് അറിവുനേടാന്‍ മാര്ത്താണ്ഡവര്മ്മനടത്തിയ ശ്രമവും പ്രത്യേക ശ്രദ്ധനേടി. ക്രിക്കറ്റ് ഒഴികെയുള്ള കളികളോട് അദ്ദഹത്തിനുണ്ടായിരുന്ന കമ്പവും പ്രശസ്തമാണ്. കാറോട്ടത്തിലും, കുതിരസവാരിയിലും വലിയ താല്പര്യമുണ്ടായിരുന്നു.തിരുവിതാംകൂറിന്റെ ചരിത്രം അദ്ദേഹം എന്നും ക്യാമറയില്‍ പകര്‍ത്തി. ഇപ്പോള്‍ രംഗവിലാസം കൊട്ടാരത്തില്‍ ഉത്രാടം തിരുനാള്‍ ഫോട്ടോകള്‍ക്ക് പ്രത്യേകം ഗാലറി തന്നെയുണ്ട്. ശബരിമലക്ഷേത്രത്തിന്റെ പഴയകാല ചിത്രം ഉത്രാടം തിരുന്നാള്‍ പകര്‍ത്തിയത് കൗതുകകരമാണ്.
യാത്രകളോടും അദ്ദേഹത്തിന് ഏറെ പ്രിയമായിരുന്നു. യാത്രയിലുടനീളം ക്യാമറയും ഒപ്പംകൂട്ടി. തിരുവനന്തപുരത്തെ നിരവധി ആശുപത്രികളുടെയും സന്നദ്ധസംഘടനകളുടെയും മുഖ്യരക്ഷാധികാരിയായിരുന്ന ഉത്രാടം തിരുനാള്‍ ആണ് അത്യാധുനിക സൗകര്യങ്ങളോടുള്ള ശ്രീ ഉത്രാടംതിരുനാള്‍ ആശുപത്രി തലസ്ഥാനനഗരിയില്‍ ആരംഭിക്കാന്‍ മുഖ്യപങ്ക് വഹിച്ചത്. ആശുപത്രിയുടെ സമീപത്തുള്ള പട്ടം പാലസിലായിരുന്നു അദ്ദേഹം താമസിച്ചതും.
രാജവാഴ്ചയില്‍ അവസാനത്തെ യുവരാജാവായിരുന്നെങ്കിലും ജനാധിപത്യത്തോട് അദ്ദേഹം കാട്ടിയ ആഭിമുഖ്യം ശ്രദ്ധേയമായിരുന്നു. ജനാധിപത്യത്തോട് അടുത്തുനിന്നപ്പോഴും ഒരിക്കല്‍ പോലും വോട്ട് ചെയ്യാതിരുന്ന അദ്ദേഹത്തിന്റെ നിലപാടിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അദ്ദേഹം അതിന് നല്കിയ മറുപടി വിമര്‍ശകരുടെ വായടപ്പിക്കുന്നതായിരുന്നു. ആരോടും പക്ഷപാതിത്വം പ്രകടിപ്പിക്കാതെ എല്ലാവരോടും തുല്യത പാലിക്കാനാണ് വോട്ട് ചെയ്യാത്തതെന്നായിരുന്നു ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ അഭിപ്രായം.
കഴിഞ്ഞവര്‍ഷം കുടുംബാംഗങ്ങളുടെയും സര്‍ക്കാരിന്റെയും നിര്‍ബന്ധത്തിന് വഴങ്ങി ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ നവതി ആഘോഷിച്ചു. ഈ വര്‍ഷം നവംബര്‍ 11ന് ബ്രിട്ടണിലെ ചാള്‍സ് രാജകുമാരനുമായി നടന്ന കൂടിക്കാഴ്ച ചരിത്രസംഭവമായി. അനാരോഗ്യത്തെ വകവെയ്ക്കാതെ കൊച്ചിയിലെത്തിയാണ് അദ്ദേഹം ചാള്‍സ് രാജകുമാരനെ കണ്ടത്. തിരുവിതാംകൂര്‍ പവന് ചാള്‍സിന് സമ്മാനമായി നല്‍കുകയും ചെയ്തു.
രാജവാഴ്ച പോയി ജനാധിപത്യം വന്നെങ്കിലും തിരുവിതാംകൂറിലെ ജനങ്ങള്‍ തങ്ങളുടെ പൊന്നുതമ്പുരാനായാണ് ഉത്രാടം തിരുന്നാളിനെ കണ്ടിരുന്നത്. രാജകുടുംബം എത്രത്തോളം ജനഹൃദയങ്ങളില്‍ ജീവിക്കുന്നുണ്ടെന്നും ജനക്ഷേമതല്പരരാണെന്നുമുള്ളതിന്റെ മികച്ച തെളിവാണത്.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: