കോട്ടയം: പാരമ്പര്യ ആചാരപ്രകാരം മണര്‍കാട് സംഘം കാനനപാതയിലൂടെ ശബരിമലയിലേക്ക് പുറപ്പെട്ടു. മണര്‍കാട് ഭഗവതീക്ഷേത്രത്തിലെ ധര്‍മ്മശാസ്താവിന്റെ നടയില്‍ ഇന്നലെ രാവിലെ കീഴ്വഴക്കമനുസരിച്ച് കെട്ടുനിറച്ച് പള്ളിക്കെട്ടുകളുമായി എരുമേലി, അഴുത, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം വഴി നാളെ വൈകിട്ട് സംഘം പമ്പയിലെത്തും.
ബുധനാഴ്ച സന്നിധാനത്തെത്തി ഉച്ചപ്പൂജസമയത്ത് സര്‍വ്വപ്രായശ്ചിത്തം ചൊല്ലി ദേശവഴികളില്‍പ്പെട്ട ഭക്തജനങ്ങള്‍ അര്‍പ്പിച്ച നീലപ്പട്ടില്‍ പൊതിഞ്ഞ കാണിക്ക ഭഗവാന് സമര്‍പ്പിക്കും. എല്ലാവരും തന്ത്രിയില്‍ നിന്ന് തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കും. സ്വാമി ദര്‍ശനത്തിനുശേഷം വ്യാഴാഴ്ച വൈകിട്ട് മടങ്ങിയെത്തി മണര്‍കാട് ശാസ്താനടയില്‍ പള്ളിക്കെട്ടുകള്‍ സമര്‍പ്പിക്കുന്നതോടെ ഇത്തവണത്തെ തീര്‍ത്ഥാടനത്തിനു സമാപനമാകും. ഭഗവതീക്ഷേത്രത്തിന്റെ ദേശവഴികളില്പ്പെട്ടവരാണ് സംഘത്തിലുള്ളത്. വൃശ്ചികം ഒന്നുമുതല്‍ വ്രതമെടുത്താണ് കെട്ടുനിറച്ച് യാത്രയായത്.
പെരിയസ്വാമിമാരായ സി.എസ്.രാജപ്പന്, ആര്.രവിമനോഹര്‍ എന്നിവരും ഭഗവതി ദേവസ്വം ഭരണസമിതിയെ പ്രതിനിധീകരിച്ച് ഖജാന്‍ജി എം.എന്‍.ശശീന്ദ്രന് ഉള്‍പ്പെടുന്ന അംഗങ്ങളും സംഘത്തിലുണ്ട്. ദേവസ്വം പ്രസിഡന്റ് വാസുദേവന്‍ ഇളയത്, സെക്രട്ടറി അനില്‍കുമാര്‍, ജോ.സെക്രട്ടറി ബാലകൃഷ്ണവാര്യര്‍, ഭരണസമിതിയംഗങ്ങള്‍ എന്നിവരുള്‍പ്പെടെ വമ്പിച്ച ഭക്തജനാവലിയും കെട്ടുനിറയ്ക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: