കോട്ടയം: നഗരസഭയുടെയും പൗരാവലിയുടെയും കലാസംഘടനകളുടെയും സഹകരണത്തോടെ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ നാഗസ്വരവിദ്വാന്‍ തിരുവിഴാ ജയശങ്കര്‍, സംഗീതസംവിധായകന് ആലപ്പി രങ്കനാഥ്, കലാശ്രീ പുരസ്കാരം നേടിയ കാഥികന് വിനോദ് ചമ്പക്കര, പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി, കുമാരനല്ലൂര്‍ മണി എന്നിവര്‍ക്ക് സ്വീകരണം നല്കി. സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
കലാകാരന്മാര് ദൈവത്തിന്റെ പ്രതിരൂപങ്ങളാണെന്നും അനുഗ്രഹമുള്ളവരാണെന്നും അക്ഷരനഗരിയായ കോട്ടയത്തിന്റെയും മലയാളക്കരയുടെ മേന്മ ലോകമെമ്പാടും പരത്തിയ പ്രതിഭാധനരായ അഞ്ച് കലാകാരന്മാര്ക്കാണ് ഇവിടെ ആദരവ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയുടെ പൊന്നാടയും ഉപഹാരവും മന്ത്രി നല്കി.
പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ രാജം ജി.നായര്‍, കൗണ്‍സിലര്‍മാരായ അഡ്വ.എന്‍.എസ്.ഹരിശ്ചന്ദ്രന്, സിന്‍സി പാറേല്‍, റ്റി.സി.റോയി, അനീഷാ തങ്കപ്പന്, കലാകാരക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ് കണിച്ചുകുളങ്ങര പീതാംബരന് മാസ്റ്റര്‍, ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാദര്‍ തോമസ് പുതുശ്ശേരി, തപസ്യ കോട്ടയം പ്രസിഡന്റ് കിളിരൂര്‍ രാധാകൃഷ്ണന്, ഡോ.നടുവട്ടം സത്യശീലന് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അയ്മനം ബാജുരാജിന്റെ ഈശ്വരപ്രാര്‍ത്ഥനയോടെ തുടങ്ങിയ സമ്മേളനത്തില്‍ നഗരസഭാ ചെയര്മാന് എം.പി.സന്തോഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.ജി.ഗോപാലകൃഷ്ണന് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ പഴയിടം മുരളി നന്ദിയും പറഞ്ഞു.
സമ്മേളനത്തിനു മുന്നോടിയായി നാഗസ്വര വിദ്വാന് തുറവൂര്‍ നാരായണപ്പണിക്കരും വയലിനിസ്റ്റ് കുമ്മനം ഉപേന്ദ്രനാഥും മൃദംഗിസ്റ്റ് കുമരകം ഗണേഷ് ഗോപാലും ചേര്‍ന്നവതരിപ്പിച്ച ഫ്യൂഷനും സമ്മേളനാനന്തരം അവാര്‍ഡ് ജേതാവ് കാഥികന് വിനോദ് ചമ്പക്കര അവതരിപ്പിച്ച കഥാപ്രസംഗവും നടന്നു.
അഖിലകേരള കലാകാര ക്ഷേമസമിതി, തപസ്യ കലാസാഹിത്യവേദി, കോട്ടയം പബ്ലിക് ലൈബ്രറി, ദര്‍ശന സാംസ്കാരിക കേന്ദ്രം, കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരകം, ആത്മ, രഞ്ജിനി, കളിയരങ്ങ്, നാദോപാസന, കലാക്ഷേത്രം, സഹൃദയവേദി, രാഗലയ തുടങ്ങിയവയുടെ പ്രതിനിധികളും പൗരാവലിയും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: