ഇരുപത് വര്‍ഷംമുമ്പ് രാജ്യത്തൊട്ടാകെയുള്ള ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് സേവാമാതൃകയായി പറയാനും പഠിക്കാനും നടപ്പാക്കാനുമായി ലഭിച്ച ഒരു ചെറുപുസ്തകമായിരുന്നു ‘ഒരു കര്‍മ്മയോഗിയുടെ ഗ്രാമം.’ അന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹായിരുന്ന എച്ച്.വി. ശേഷാദ്രി തയ്യാറാക്കിയ ആ പുസ്തകം പറഞ്ഞത് മഹാരാഷ്ട്രയിലെ റാലെ ഗണസിന്ധി എന്ന ഗ്രാമത്തെയും ആ ഗ്രാമത്തിലെ സാമൂഹ്യപ്രവര്‍ത്തകനായ അന്നാ ഹസാരെയെയും കുറിച്ചായിരുന്നു.
ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാനിറങ്ങിത്തിരിച്ച ഹസാരെ വിവേകാനന്ദദര്ശനത്തില് ആകൃഷ്ടനായി ജീവിതത്തിലേക്ക് മടങ്ങിവരികയും ഒരു ഗ്രാമത്തിനാകെ ജീവിതം പകരുകയും ചെയ്ത കഥ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തങ്ങളുടെ നിത്യശാഖയില്‍ പറയുകയും പഠിക്കുകയും ചെയ്തു. ആര്‍എസ്എസ് ദ്വിതീയ സര്‍സംഘചാലകായ ശ്രീഗുരുജി ഗോള്‍വല്‍ക്കറും പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ, നാനാജി ദേശ്മുഖ് തുടങ്ങിയ ആര്‍എസ്എസ് പ്രചാരകന്മാരും തനിക്ക് വഴികാട്ടികളായതെങ്ങനെയെന്ന് ഹസാരെ വിവരിക്കുന്നത് പിന്നീട് നാം കേട്ടിട്ടുണ്ട്. അഴിമതിക്കെതിരെ സമരവുമായി ഹസാരെ ജന്തര്‍മന്ദിറിലേക്ക് വണ്ടികയറുന്നതിനും ഇരുപത് കൊല്ലംമുമ്പേ രാജ്യത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ആ സമരരീതിയെ പരിചയമുണ്ടായിരുന്നുവെന്ന് ചുരുക്കം.
ഹസാരെ ജന്തര്‍മന്ദറില്‍ സത്യാഗ്രഹസമരം ആരംഭിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പാണ് ബംഗളുരുവില്‍ നടന്ന ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ പൊതുസമൂഹത്തോട് അഴിമതിക്കെതിരെ അന്തിമസമരം നടത്താന്‍ ആഹ്വാനം ചെയ്തത്. അഴിമതിക്കെതിരായ സമരം അവനവനില്‍ നിന്ന് തുടങ്ങാനായിരുന്നു ആഹ്വാനം. അധികാരമാറ്റംകൊണ്ട് രാജ്യത്തെയാകെ ഗ്രസിച്ചിരിക്കുന്ന അഴിമതി തുടച്ചെറിയാനാകില്ലെന്നും അതിന് അടിത്തട്ട് മുതലുള്ള പരിവര്‍ത്തനം ആവശ്യമാണെന്നും ആ സമരത്തിന് സന്യാസി ശ്രേഷ്ഠന്മാരും സാംസ്കാരികപ്രവര്‍ത്തകരും നേതൃത്വം നല്‍കേണ്ടതുണ്ടെന്നുമുള്ള വ്യക്തമായ നിരീക്ഷണം പ്രതിനിധിസഭ മുന്നോട്ടുവെച്ചു. ആര്‍എസ്എസ് ആഹ്വാനത്തിന് ചെവികൊടുത്ത ഭാരതയുവത ത്രിവര്‍ണ പതാകകളുമേന്തി ജന്തര്‍മന്ദറിലെ സമരവേദിയിലേക്ക് ഒഴുകിയെത്തി. ജനരോഷം അഴിമതിയുടെ അധികാരകേന്ദ്രങ്ങളെ പൊള്ളിച്ചു.
കോടതിയുടെ ഇടപെലുകള്‍, ഹസാരെ സമരത്തിന്റെ ചുവട് പിടിച്ച് രാജ്യമെങ്ങും വളര്‍ന്ന അഴിമതിവിരുദ്ധ വികാരം… സോണിയയും മകനും നയിക്കുന്ന പാവസര്‍ക്കാര്‍ ആടിയുലഞ്ഞ കാലം. വിപുലവും സമഗ്രവുമായ സമരമുഖത്തേക്ക് പലരും ചേക്കേറി. അഗ്നിവേശിനെപ്പോലുള്ള ഒറ്റുകാര്‍ മുതല്‍ അരവിന്ദ് കേജരിവാളിനെ പോലുള്ള ഉപഭോക്താക്കള്‍ വരെ. ഒറ്റുകാരെ കാലവും സമൂഹവും തിരിച്ചറിഞ്ഞ് ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞു. ഒരു ജനതയുടെ സമരാവേശത്തെ അധികാരവഴികളിലേക്ക് നയിക്കാനുള്ള അതിമോഹം രാജ്യതലസ്ഥാനം കേന്ദ്രീകരിച്ച് ഒരു പുതിയ പാര്‍ട്ടിക്ക് പിറവി നല്കി. ആം ആദ്മിയുടെ പേരില്‍ ഒരു പാര്‍ട്ടിയും അതിന് ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും അവതരിച്ചു. മാഡം സോണിയയുടെയും മകന്റെയും അധിനിവേശരാഷ്ട്രീയത്തിനും അഴിമതി ഭരണത്തിനും ഇരയായിത്തീര്‍ന്ന ഷീലാദീക്ഷിതിനെതിരെ ഹരിയാനയിലെ ഹിസാറില്‍നിന്നുള്ള മെക്കാനിക്കല്‍ എഞ്ചിനീയര്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയതിന്റെ ശേഷപത്രം തെരയുകയാണ് ഇപ്പോള്‍ ആം ആദ്മി.
ചെറിയ മോഹമല്ല കേജ്രിവാളിനെ നയിക്കുന്നത്. രാജ്യമൊട്ടാകെ പൊതുജനം ചൂലുമായിറങ്ങുമെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെ ദല്‍ഹിയിലെ അധികാരക്കസേരയില്‍ അവഗണിക്കാനാകാത്ത ഇരിപ്പിടം തനിക്കുണ്ടാകുമെന്നും അദ്ദേഹം സ്വപ്നം കാണുന്നു. ഇതിനെ അധികാരമോഹമെന്ന് ആരും വിശേഷിപ്പിക്കുന്നില്ലെങ്കില് അത് അഴിമതിക്കെതിരായി ഉയരുന്നുവെന്ന് പലരും കരുതുന്ന ജനവികാരത്തെ ബഹുമാനിക്കുന്നതുകൊണ്ട് മാത്രമാണെന്ന് പറയേണ്ടിവരും. ഭരണം പിടിച്ചെടുക്കാനല്ല ഹസാരെ സമരം ആരംഭിച്ചത്. എന്നാല്‍ ആ സമരതരംഗത്തില്നിന്ന് മുതലെടുത്ത് സ്വന്തം പാര്‍ലമെന്ററി വ്യാമോഹം തരപ്പെടുത്താമെന്ന കേവലയുക്തിമാത്രമാണ് അരവിന്ദ് കേജ്രിവാളിന്റെ ഇസമെന്നത് കാണാതെ പോകരുത്.
സഖാക്കള്‍ റിച്ചാര്‍ഡ് ഫ്രാങ്കിയും ഡോ. തോമസ് ഐസക്കും ചേര്‍ന്ന് കെട്ടിയൊരുക്കിയിറക്കിയ കേരളമോഡല്‍ ജനകീയ സൂത്രപ്പണിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളായി പറഞ്ഞുകേട്ടതും അഴിമതി വിരുദ്ധ അധികാരകേന്ദ്രമായിരുന്നു. അധികാരം ജനങ്ങളിലേക്ക് എന്ന ജനാധിപത്യത്തിന്റെ മുദ്രാവാക്യത്തെ അഴിമതി അടിത്തട്ട് വരെ എന്ന് മാറ്റിപ്പറയിപ്പിച്ചു ഐസക്കിന്റെ ആസൂത്രണം. ഗ്രാമസഭ വിളിച്ചുചേര്‍ത്ത് അതില്‍നിന്ന് ഗുണഭോക്തൃ കമ്മിറ്റിയുണ്ടാക്കി അവരുടെ നിയന്ത്രണത്തില്‍ നാട്ടിടവഴികളും പഞ്ചായത്ത് റോഡുകളും നിര്‍മിക്കുമ്പോള്‍ നടപടികള്‍ സുതാര്യമാവുമെന്നായിരുന്നു പ്രഖ്യാപനം. ഫലത്തില്‍ ഗുണഭോക്തൃകമ്മിറ്റിയും കരാറുകാരനും പഞ്ചായത്ത് മെമ്പറും കൂടി അനുവദിച്ച ഫണ്ടുകള്‍ അടിച്ചുമാറ്റി. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്നവണ്ണം തങ്ങള്‍ക്ക് ലഭിച്ചതിന്റെ പങ്ക് എംഎല്‍എമാര്‍ തൊട്ട് മുകളിലോട്ട് എല്ലാവര്ക്കും വീതംവെച്ചു. ഇതിനെയാണ് സാര്‍ ആം ആദ്മിയിസം എന്നു പറയുന്നത്.
അന്നാ ഹസാരെയുടെ സമരമഴയില് മുളച്ച തകരയാണ് അരവിന്ദ് കേജരിവാളിന്റെ പാര്‍ട്ടിയെന്ന് പറയാന്‍ സങ്കോചിക്കേണ്ടതില്ല. അതിന് പിന്നില്‍ ഒരു ആര്‍ത്തിയുണ്ട്. അത് കൊണ്ടുതന്നെയാണ് ഇതെത്രകാലം, എങ്ങനെ മുന്നോട്ടുപോകുമെന്ന് കാത്തിരുന്ന് കാണാം എന്ന് ഹസാരെ തന്നെ പറയുന്നത്. ആള്‍ക്കൂട്ടമാണ് ആപ്. അതിന്റെ നായകനാവുകയാണ് കേജരിവാള്‍.
വിവരാവകാശപ്രവര്ത്തകനില് തുടങ്ങിയ കേജരിവാളിന്റെ ആദ്യമോഹം ഇന്ത്യയില്‍ ഒരു ജൂലിയന്‍ അസാഞ്ജ് ആകുകയായിരുന്നു. വിക്കിലീക്സ് ലോകമാകെ ലീക്ക് ചെയ്തുകൊണ്ടിരുന്ന കാലമായിരുന്നു അത്. അതിന് വേണ്ടി കേജ്രിവാള് ദിവസേന ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ദേശീയ നേതാക്കളെക്കുറിച്ച് ആരോപണങ്ങള്‍ ഒന്നിനു പിറകെ ഒന്നായി അഴിച്ചുവിട്ടു. ചാനല്‍ കഴുകന്മാര് അവര്‍ക്കുചുറ്റും വട്ടമിട്ടു പറന്നു. അസാഞ്ജെ തരംഗം മറഞ്ഞപ്പോള്‍ രാജ്യത്ത് മോദിതരംഗമുയര്ന്നു. എന്നാല്‍ ഇനി തെരഞ്ഞെടുപ്പ് ഗോദയിലാകാം പരീക്ഷണം എന്നായി. അറപ്പും വെറുപ്പും ഉളവാക്കുംവിധം ചീഞ്ഞളിഞ്ഞ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ കുപ്പത്തൊട്ടിയില്‍നിന്ന് മോചനം വല്ലാതെ ആഗ്രഹിച്ച ദല്‍ഹിയിലെ ജനങ്ങളില്‍ ഒരു വിഭാഗം ആ ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞു. അതിനപ്പുറം ഒന്നുമാകുന്നില്ല കേജരിവാളിന്റെ പാര്‍ട്ടി. ക്ലിഫ് ഹൗസിനുമുന്നില്‍ ഉപരോധത്തിന് പോയ പിണറായിപ്പാര്‍ട്ടിയെ വിരട്ടിയ വീട്ടമ്മയോളം പോലും ആത്മാര്‍ത്ഥത ഇല്ല ഈ ആള്‍ക്കൂട്ടത്തിന്റെ നായകന് എന്ന് ഹസാരെ പ്രസ്ഥാനത്തോട് അദ്ദേഹം കാട്ടിയ കൊടിയ വഞ്ചന വിളിച്ചു പറയുന്നുമുണ്ട്.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: