അഞ്ച് സംസ്ഥാനങ്ങളിലെ ഫലം പൂര്‍ത്തിയായപ്പോള്‍ കോണ്‍ഗ്രസിന് ആശ്വാസവിജയം മിസോറാമിലേത്. നാലിലെ ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് നിലംപരിശായെങ്കിലും മാധ്യമങ്ങള്‍ക്ക് അതും കേരളത്തിലെ മാധ്യമങ്ങള്‍ ഒറ്റദിവസത്തെ വാര്‍ത്തകൊണ്ട് വാര്‍ത്തയും വിശകലനവും അവസാനിപ്പിച്ചു. കോണ്‍ഗ്രസ് ജയിക്കുകയും ബിജെപി തോല്‍ക്കുകയും ചെയ്തിരുന്നെങ്കില്‍ അവര്‍ക്ക് ആഘോഷ സപ്താഹം തന്നെയായേനെ.
മിസോറാമിലെ ഫലം പുറത്തുവന്നപ്പോള്‍ അവരുടെ സന്തോഷപ്രകടനത്തിലൂടെ ചായ്വ് മറച്ചുവച്ചതുമില്ല. വന്‍ പ്രാധാന്യത്തോടെ അത് രേഖപ്പെടുത്തുകയായിരുന്നല്ലോ. “മിസോറാമില്‍ കോണ്‍ഗ്രസ് വിജയം ആവര്‍ത്തിച്ചു” എന്നവര്‍ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. മിസോറാം എന്നാല്‍ മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ് ഗഡ് പോലെ വലിയ സംസ്ഥാനമെന്ന് വാര്‍ത്ത എഴുതിയവരും പ്രസിദ്ധപ്പെടുത്തിയവരും മനസ്സിലാക്കിയതുപോലെ. പത്തുലക്ഷത്തില്‍താഴെ മാത്രം ജനസംഖ്യയുള്ള ആറുലക്ഷം മാത്രം വോട്ടര്‍മാരുള്ള സംസ്ഥാനമാണ് മിസോറം. കേരളത്തിലെ ഒരു പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടര്‍മാരുടെ പകുതി പോലും വോട്ടര്‍മാരില്ലാത്ത സംസ്ഥാനം. എന്നാലും വിജയം വിജയം തന്നെ. പക്ഷേ ഓരോന്നും അര്‍ഹിക്കുന്ന പ്രധാന്യം നല്കുന്നതിനു പകരം അമിത പ്രാധാന്യം നല്കുമ്പോള് നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനമെന്ന മേലങ്കിയാണ് തകര്‍ന്നടിയുന്നത്.
ദല്‍ഹിയാണ് വിഷയം. ബിജെപി 32 അംഗങ്ങളെ ജയിപ്പിച്ച് ഒന്നാംകക്ഷിയായി. കേവല ഭൂരിപക്ഷത്തിന് നാലംഗങ്ങളുടെ കുറവ്. ഒന്നാംകക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചാല്‍ സ്വാഭാവികമായും സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാണെന്നറിയിക്കും. ഗവര്‍ണര്‍ നല്കുന്ന സമയപരിധിക്കകം ആവശ്യമായ ഭൂരിപക്ഷം ഉറപ്പിക്കും. രണ്ടാംകക്ഷിയെയോ മൂന്നാം കക്ഷിയെയോ പിളര്‍ത്തിയും അംഗങ്ങളെ വിലയ്ക്കെടുത്തും സര്‍ക്കാര്‍ രൂപീകരിക്കുക എന്ന കോണ്‍ഗ്രസിന്റെ പരമ്പരാഗത ശൈലി അവലംബിക്കുന്ന ശൈലിയല്ല ബിജെപിയുടേത്. അതാണ് 1996 ല്‍ വ്യക്തമാക്കിയത്. അടല്‍ബിഹാരി വാജ്പേയി ആദ്യമായി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ബിജെപി ഒന്നാം കക്ഷിയായിരുന്നു. പക്ഷേ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കുറുക്കുവഴി തേടിയില്ല. 13 ദിവസം മാത്രം അധികാരത്തിലിരുന്ന് രാജിവച്ചിറങ്ങി. ആ തത്വാധിഷ്ഠിത നിലപാടാണ് പിന്നെയും രണ്ടുതവണ പ്രധാനമന്ത്രിയായി സത്യപ്രതജ്ഞ ചെയ്യാനും സുതാര്യവും സുന്ദരവുമായ ഭരണം കാഴ്ചവയ്ക്കാനും വഴിയൊരുക്കിയത്.
പതിനേഴ് വര്‍ഷം മുമ്പ് വാജ്പേയി സൃഷ്ടിച്ച മാതൃകാപരമായ കീഴ്വഴക്കം ഇപ്പോഴിതാ ദല്‍ഹിയില്‍ നിന്നുതന്നെ ആവര്‍ത്തിച്ചിരിക്കുന്നു. ഡോ.ഹര്ഷവര്ധന് നിയമസഭാകക്ഷി നേതാവായി ചുമതലയേറ്റ ഉടന്‍ സ്വാഭാവികമായും ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ മന്ത്രിസഭ രൂപീകരിക്കുന്നതിന് അദ്ദേഹത്തെ ലഫ്റ്റനന്റ് ഗവര്‍ണര്‍ ക്ഷണിക്കുകയും ചെയ്തു. രണ്ടാംകക്ഷിയായ ആം ആദ്മി പാര്‍ട്ടി ആദ്യമേ തന്നെ ഒരു പാര്‍ട്ടിയെയും പിന്തുണയ്ക്കുകയോ ആരുടെ പിന്തുണയും സ്വീകരിക്കുകയോ ചെയ്യില്ലെന്ന് പ്രസ്താവിച്ച സ്ഥിതിക്ക് മന്ത്രിസഭ രൂപീകരിക്കാന്‍ അവരെ ബിജെപി ആശ്രയിക്കാനും തയ്യാറല്ല. ഗവര്‍ണറോട് വാക്കാല്‍ മാത്രമല്ല രേഖാമൂലവും വ്യക്തമാക്കിയത് മന്ത്രിസഭ രൂപീകരിക്കാന്‍ ബിജെപി തയ്യാറല്ല എന്നു തന്നെയാണ്. പന്ത് ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടെ കോര്‍ട്ടിലാണ്.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരുടെ പിന്തുയും സ്വീകരിക്കുകയില്ലെന്നുള്ള തീരുമാനത്തില്‍ ഉറച്ചുനിന്നാല്‍ ഗവര്‍ണറുടെ മുന്നിലുള്ള ഏക പോംവഴി പ്രസിഡന്റ് ഭരണത്തിന് ശുപാര്‍ശ ചെയ്യുക എന്നുള്ളതാണ്. അതോടെ 48 വര്‍ഷം മുമ്പ് കേരളം കണ്ട രാഷ്ട്രീയം ദല്‍ഹിയില്‍ ആദ്യമായി സംഭവിക്കാന്‍ പോകുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും പിളര്‍പ്പ് 1964 ലായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയതലത്തില്‍ തന്നെയാണ് പിളര്‍ന്നത്. സിപിഎം രൂപം കൊണ്ടത് അതോടെയാണ്. കോണ്‍ഗ്രസിലെ പിളര്‍പ്പ് അന്ന് കേരളത്തിലൊതുങ്ങി. കേരളാകോണ്‍ഗ്രസ് രൂപംകൊണ്ടതിനുശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പും അതായി. അന്ന് കോണ്‍ഗ്രസിന് അന്തസ്സും ആഭിജാത്യവുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ മന്ത്രിസഭ രൂപീകരിക്കാനില്ലെന്ന് വ്യക്തമാക്കി. ആരെയും പിന്തുണയക്കുന്നുമില്ല. എന്നാല്‍ മുസ്ലീംലീഗും കേരളാകോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചോളു പിന്തുണ നല്‍കാമെന്നായിരുന്നു സിപിഎം നേതാവ് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പ്രലോഭനം. എന്നാല്‍ നമ്പൂതിരിപ്പാടിന്റെ നിര്‍ദ്ദേശം സ്വീകരിക്കാന്‍ കേരളാ കോണ്‍ഗ്രസ് തയ്യാറായില്ല. അതോടെ സര്‍ക്കാര്‍ രൂപീകരണമെന്ന ആശയം കെട്ടടങ്ങി. മാര്‍ച്ച് 4ന് നടന്ന തെരഞ്ഞെടുപ്പ് മാര്‍ച്ച് 24 ആയപ്പോഴേക്കും അസാധുവായി. സഭ രൂപംകൊള്ളാതെ പ്രസിഡണ്ട് ഭരണം ഏര്‍പ്പെടുത്തി.
ചൈനാചാരന്മാരെന്ന് മുദ്രകുത്തി സിപിഎമ്മുകാരെ തടവിലിട്ട കാലമായിരുന്നു അത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് 73 പേരില്‍ 29 പേരും തടവില്‍ കിടന്നുകൊണ്ടാണ് സ്ഥാനാര്‍ത്ഥികളായത്. മൊത്തം വിജയിച്ചവര്‍ 40. തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ സിപിഎംകാരായ ഒന്‍പതുപേരെ ഉണ്ടായിരുന്നുള്ളു. സ്പീക്കര്‍ ഉള്‍പ്പെടെ 50 അംഗങ്ങള്‍ കോണ്‍ഗ്രസ്സിനുണ്ടായിരുന്നു. 133 സീറ്റിലും മത്സരിച്ച കോണ്‍ഗ്രസ്സിന് 36 പേരെ മാത്രമേ ജയിപ്പിക്കാനായുള്ളു. 15 പേരുണ്ടായിരുന്ന കേരളാകോണ്‍ഗ്രസ്സിന് 25 പേരെ ജയിപ്പിക്കാനായി. മുസ്ലീംലീഗും കേരളാ കോണ്‍ഗ്രസും സിപിഎമ്മുമായി പരോക്ഷ സഖ്യത്തിലായതിനാലാണ് സീറ്റിന്റെ കാര്യത്തില്‍ വന്‍ മുന്നേറ്റമുണ്ടായത്. അതുകൊണ്ടുതന്നെ അതിനുശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ലീഗിന്റെയും കേരളാ കോണ്‍ഗ്രസ്സിന്റെയും ഓരോ കഷണത്തെ കക്ഷത്തില്‍ വയ്ക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നു.
മുസ്ലീംലീഗിനെയും കേരളാകോണ്‍ഗ്രസിനെയും മൊത്തമായി കിട്ടാന്‍ തന്നെയാണവര്‍ എക്കാലവും കൊതിക്കുന്നത്. ചിലപ്പോള്‍ “കിട്ടാത്ത മുന്തിരി പുളിക്കും” എന്ന മട്ടില്‍ അവരുടെ മേക്കിട്ട് കയറും. പിന്നെയും അവരുടെ വാതിലില്‍ മുട്ടും ‘നികൃഷ്ടജീവിയെന്ന് ഒരു കാലത്ത് കുറ്റപ്പെടുത്തിയവരുടെ കൈമുത്തി സൗഹൃദം സ്ഥാപിക്കാന്‍ പ്രയത്നിക്കും. അവസരവാദത്തിന് കയ്യും കാലും വച്ചാല്‍ അതിനെ സിപിഎം എന്നു പറയാം. കോണ്‍ഗ്രസിന്റെ അവസ്ഥയും ഇന്ന് മറിച്ചല്ല.
ദല്‍ഹിയില്‍ മൂന്നാംസ്ഥാനത്ത് തള്ളപ്പെട്ട കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പാഠം പഠിച്ച് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുകയാണല്ലൊ. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ അക്കാര്യം നേരത്തെ തന്നെ പ്രസ്താവിച്ചിട്ടുണ്ട്. അതിന്റെ ഗുരുദക്ഷിണ എന്ന നിലയില്‍ ചെയ്യാന്‍ പോകുന്നതെന്താണെന്ന് രാഹുല്‍ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. “ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന കാര്യം പരിഗണിച്ചുവരികയാണ്” എന്നാണ് രാഹുല്‍ അറിയിച്ചിരിക്കുന്നത്.
രാഹുല്‍ എന്ന കോണ്‍ഗ്രസിന്റെ യുവരാജാവ് രാഷ്ട്രീയരംഗത്ത് സ്വീകരിക്കുന്ന നിലപാടുകള്‍ അപക്വവും വകതിരിവില്ലാത്തതുമാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണം കൂടിയയായി ഇത് വിലയിരുത്താവുന്നതാണ്. നാലര പതിറ്റാണ്ടുമുമ്പ് കേരളത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച പക്വമായ സമീപനത്തെക്കുറിച്ച് കോണ്‍ഗ്രസിന്റെ ഒരേ ഒരു വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയാകാന്‍ പ്രതീക്ഷയോടെ കോണ്‍ഗ്രസുകാര്‍ കാത്തിരിക്കുന്ന നേതാവുമായ രാഹുല്‍ വര്‍ത്തമാനകാല രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും പഠിക്കുന്നില്ല, തിരിച്ചറിയുന്നില്ല എന്നുകൂടിയാണ് ഇതിലൂടെ വെളിവാക്കിയിട്ടുള്ളത്. രാഹുലിന്റെ പ്രഖ്യാപനത്തെ പ്രതീക്ഷയോടെ ആം ആദ്മി പാര്‍ട്ടി കാണുമോ? ആരെയും തുണയ്ക്കുകയില്ലെന്നും ആരുടെ തുണയും വേണ്ടെന്ന മുന്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമോ? അതിനെ ആശ്രയിച്ചായിരിക്കും ആം ആദ്മിയെക്കുറിച്ച് വിലയിരുത്തല്‍ നടക്കാന്‍ പോകുന്നത്. അതെന്തായാലും ഇവിടെ ബിജെപിയുടെ തീരുമാനം തന്നെയാണ് ജനങ്ങള്‍ക്ക് പ്രതീക്ഷയും തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന് കരുത്തും പകരുന്നത്. “പാര്‍ട്ടി വിത്ത് എ ഡിഫറന്‍സ്” എന്ന ബിജെപിയുടെ അവകാശവാദത്തെ അപഹസിച്ചവര്‍ക്ക് ഇപ്പോഴത്തെ തീരുമാനം കരണക്കുറ്റിക്ക് കിട്ടിയ പ്രഹരം തന്നെയാണ്. അധികാരമല്ല പ്രശ്നം. ‘വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാന’മെന്ന വ്യക്തിത്വം തന്നെയാണെന്നാണ് ബിജെപി ആവര്‍ത്തിച്ചിരിക്കുന്നത്. ഇത്തരം നിലപാട് സ്വീകരിക്കാന്‍ ഒരുമാതിരി രാഷ്ട്രീയകക്ഷികള്‍ക്കൊന്നും സാധ്യമല്ല. ആദര്‍ശധീരതയും ജനങ്ങളോട് പ്രതിബദ്ധതയുമുള്ള പക്വമായ തീരുമാനം ഇന്ന് കോട്ടമായിരിക്കാം. എന്നാലത് ഭാവിയില്‍ വന്‍ നേട്ടമാണുണ്ടാക്കുക എന്നതില്‍ സംശയമില്ല.
e-mail: [email protected]
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: