ചൂരക്കോട്ടമ്മ അതായത് ദ്വിവേദിയുടെ അമ്മ നാലിറയത്തിരുന്ന് തിരി തെറുക്കുകയാണ്. വസ്ത്രം കീറി തെരയ്ക്കുമ്പോള്‍ നാളെ കത്തിക്കരിയേണ്ട തിരികളേ കുറിച്ച് ഒര്‍ത്തു. വസ്ത്രത്തില്‍നിന്ന് ചെറിയ കഷ്ണങ്ങളായി വേര്‍പെടേണ്ടിപെടേണ്ടി വരിക. കൈകളുടെ ഇടയില്‍ തെരയ്ക്കാന്‍ പാകത്തില്‍ കിടന്നു കൊടുക്കേണ്ടിവരിക. അവസാനം കത്തി വെളിച്ചം പകരാന്‍ വേണ്ടി എണ്ണയില്‍ കിടന്നുകൊടുക്കുക. തിരികളും താനും തമ്മില്‍ പലേ കാരണങ്ങള്‍കൊണ്ടും സാമ്യമുണ്ട്.
പതിമൂന്നു വയസ്സില്‍ ഭര്‍ത്താവിന്റെ ഗൃഹത്തിലേയ്ക്ക് പറഞ്ഞയയ്ക്കുമ്പോള്‍ വളരെ അകലെയല്ലല്ലോ എന്ന് അച്ഛന് സമാധാനിച്ചത് ഭര്‍ത്തൃഗൃഹത്തിലാകുമ്പോള്‍ പലപ്പോഴും ഓര്‍മ്മവരുമായിരുന്നു. ഭര്‍ത്തൃഗൃഹത്തില്‍ തീരാത്തപണികളും, കുശുമ്പുകളും വഴക്കുകളും പേറി കാലം കഴിയ്ക്കുന്ന അനവധി സ്ത്രീകളില്‍ ഒരുവളായി കഴിച്ച കാലം ഹൃദയത്തിന്റെ ഭിത്തിയില്‍ വേദന പൊടിയും വിധം കോറിയട്ട ചിത്രങ്ങള്‍ എത്രയാണെന്നറിയില്ല. പ്രചണ്ഡവേഗതയുള്ള കാലത്തിനും അതൊന്നും മായ്ക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. പത്തുകൊല്ലത്തോളം സന്താനഭാഗ്യമില്ലാതെ മച്ചി എന്ന് മറഞ്ഞും തെളിഞ്ഞും പറയുന്നത് കേട്ട് കണ്ണീരൊഴുക്കേണ്ടിവന്നു. ഏകപത്നീവ്രതം ഇഷ്ടപ്പെട്ട ഭര്ത്താവുപോലും മറ്റുള്ളവരുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി വേറെ ഒരു വിവാഹം ആലോചിയക്കാമെന്ന അഭിപ്രായത്തിലേയ്ക്ക് വീഴുമായിരുന്നു. അതിനുമുമ്പ് സോമനാഥേശ്വരന്റെ കൃപകൊണ്ട് ഗര്‍ഭിണിയായതുമുതലാണ് ആ കുടുംബത്തില്‍ ചെറിയ ഒരു പരിഗണന ലഭിച്ചു തുടങ്ങിയത്. ജീവിതത്തിന്റെ നീണ്ട ഒരു കാലഘട്ടം ആ ആനിഷ്ടങ്ങളുടെ കൂമ്പാരത്തില്‍ കിടന്നതുകൊണ്ടായിരിയ്ക്കാം ഇപ്പോള്‍ വരുന്ന വിഷമങ്ങള്‍ താണ്ടാന്‍ കെല്പ്പു കിട്ടുന്നത്.
ഭര്‍ത്താവ് കേരളത്തിലേയ്ക്ക് പോരുന്നു എന്നു തീരുമാനമായപ്പോള്‍ ദുഷിച്ച ആ ഗൃഹാന്തരിക്ഷത്തില്‍നിന്ന് വിട്ട് പ്രശാന്തമായ ഒരു ഗൃഹസ്ഥാശ്രമം സ്വപ്നം കണ്ടിരുന്നു. പക്ഷേ കേരളത്തിലെത്തി ആറുമാസം കഴിയുന്നതിനു മുമ്പ് മാനസികമായും ശാരീരികമായും തളര്‍ന്ന അദ്ദേഹം എല്ലാ ആദര്‍ശങ്ങളും മരണത്തിനു മുന്നില്‍ വെച്ച് കീഴടങ്ങിയത് സൗരാഷ്ട്രത്തില് നിന്ന് വന്നവരെ എല്ലാം ശരിയ്ക്കും തളര്‍ത്തി. ആ തളര്‍ച്ച തന്നേയും ബാധിയ്ക്കുമോ എന്ന് ഭയന്നിരുന്നു. പക്ഷേ ഒന്നു രണ്ടുദിവസത്തിനുള്ളില്‍ ഭയന്നിരിയ്ക്കാനോ തളര്‍ന്നിരിയ്ക്കാനോ സമയമില്ലെന്നു വ്യക്തമായിത്തുടങ്ങി.
പതിനേഴു വയസ്സേ ഉണ്ണിയ്ക്ക് കേരളത്തിലേയ്ക്ക് വരുമ്പോള്‍ ഉണ്ടായിരുന്നുള്ളൂ. പക്ഷേ യാത്രയും കൂടെയുള്ളവര്‍ക്ക് ഇവിടെ വന്ന് അനുഭവിയ്ക്കേണ്ടി വന്ന വേവലാതികളും വേണ്ടതിലധികം ഇരുത്തം ഉണ്ണിയ്ക്കുണ്ടാക്കിക്കൊടുത്തു. അദ്ദേഹം മരിച്ചപ്പോള്‍ ഉണ്ണിയുടെ ഓരോ ചലനങ്ങളിലും അനിശ്ചിതത്വത്തിന്റെ അഗാധതയിലേയ്ക്ക് ആഴ്ത്തിക്കൊണ്ടു പോകുന്ന ചുഴികള്‍ പ്രത്യക്ഷപ്പെട്ടു. കൂടാതെ കൂടെയുള്ളവരുടെ തിരിച്ചു പോകാനുള്ള ത്വര നല്കിയ അസ്വസ്ഥതകളും.
കോശകോശാന്തരം തകര്‍ച്ചയുമായി അടുത്തു വന്നിരിയ്ക്കുന്ന ഉണ്ണിയെ ഉണര്‍ത്തുകയായിരുന്നു പ്രധാനകര്‍ത്തവ്യം. അതിനെ ആശ്രയിച്ചാണ് മകളുടെ വിവാഹം ഉണ്ണിയുടെ താഴെ ഉള്ളവരുടെ വളര്‍ച്ച എല്ലാം തന്നെ. അതിനെല്ലാം ഫലഭൂയിഷ്ഠമായ ഭൂമിയായി മാറാന്‍ കാലം പഠിപ്പിച്ചു. തീപ്പെട്ട പെരുങ്കൂറ് വാഴുന്നരുടേയും ചൊമാരിയുടേയും നിര്‍ദ്ദേശപ്രകാരം പുഴയുടെ തെക്കേ തീരത്ത് സമാധാനത്തിന്റെ തളിരുകള്‍ക്കു കീഴെ കൂടു കൂട്ടി. വിധി ഇളങ്കാറ്റിനേപ്പോലെ സാമാന്യവേഗത്തിലും താളത്തിലും വന്നു തഴുകിപ്പോകാന്‍ തുടങ്ങിയതുമാണ്. പെറുങ്കൂറവാഴുന്നവരുടെ മരണം അതിനു മാറ്റം വരുത്തി. ചണ്ഡവേഗതയാര്‍ന്ന വിധി അവിടേനിന്നും കീറിയെടുത്ത് ധാരളം ജലമുള്ള ഇവിടെ കൊണ്ടിട്ടു. പുഴയ്ക്കക്കരെ ഉണ്ടായിരുന്ന സ്ഥലത്തേക്കാളും ശാന്തിയും സമാധാനവും ഇവിടെ ഇപ്പോള്‍ ലഭിയ്ക്കുന്നുണ്ട്. ജലമാകാം ഒരു കാരണം. സമുദ്രതീരമായ പ്രഭാസതീര്‍ത്ഥത്തില്‍ ജനിച്ചുവളര്‍ന്നതുകൊണ്ടാകാം ഇത്ര ജലപ്രേമം. അമ്മയോടോ അഥവാ അവനോനോടുതന്നയോ ഉള്ളതിനേക്കാള്‍ അധികം പ്രേമം ജലത്തിനോട് തോന്നാറുണ്ട്. അതുതന്നെ ആകാം ശാന്തിയ്ക്കും സമാധാനത്തിനും നിദാനം.
ഇവിടെ വന്നപ്പോള്‍ ഈ സ്ഥലം സൗരാഷ്ടക്കാരുടെ മനയായിരുന്നു. അപ്പോഴേയ്ക്ക് സൗരാഷ്ടത്തിലുണ്ടായിരുന്ന വേരുകളുണങ്ങുകുയും ഇവിടെ കൂടുതല്‍ ആഴത്തിന് ഇറങ്ങുകയും ചെയ്തുതുടങ്ങി. കൂടെയുള്ളവവരുടെ തിരിച്ചുപോക്ക് അതിന് വേഗതയും കൂട്ടി. ബാക്കിനിന്നത് സൗരാഷ്ട്രക്കാര് എന്ന പേരായിരുന്നു അതും പതുക്കെ മാറി സൗരാഷ്ട്രക്കാരുടെ മന എന്നുള്ളത് പതുക്കെ ചൂരക്കോട്ടുകാരുടെ മനയായിമാറി. അതോടെ അന്യതാബോധം തീര്‍ത്തും പോയി. വിധി ഇനിയും എന്തൊക്കെയോ വട്ടം കൂട്ടുന്നുണ്ട്. ഇരിപ്പത്തുനിന്ന് വിവാഹം കഴിയ്ക്കണം എന്ന ഉണ്ണിയുടെ ആഗ്രഹം എളുപ്പമായിട്ടുള്ളതല്ല. വിധി ഇനിയും കീറാനും തെരയ്ക്കാനും തിരിയാക്കാനും ആഗ്രഹിയ്ക്കുന്നുണ്ടാകാം. സ്വയം കത്തിത്തീര്‍ന്ന് അടുത്ത തലമുറയ്ക്ക് പ്രകാശം ചുരത്തിക്കൊടുക്കുകകയാണ് ഒരമ്മയുടെ കര്‍ത്തവ്യം.
‘ഉണ്ണിയുണ്ടോ ഇവിടെ?’ എന്ന ചോദ്യം കേട്ടപ്പോഴേ പത്ത്നാടി വന്നു കയറിയത് അറിഞ്ഞുള്ളൂ. കേരളത്തില്‍ വന്നതുമുതല്‍ അച്ഛന്റേയും അമ്മയുടേയും ചാത്തത്തിന് പോകുന്ന അവസരത്തിലായി വര്‍ഷത്തില്‍ രണ്ടു തവണ പത്ത്നാടി വരും. ‘ഉണ്ണിയ്ക്ക് ഇഷ്ടാണലോ ന്ന് വെച്ചിട്ട് ശര്‍ക്കരക്കൊടോന്റെ മാങ്ങ കൊറച്ച് കയ്യില്‍ പിടിച്ചു.’ പത്ത്നാടിയുടെ മുഖത്ത് വാത്സല്യം നിറഞ്ഞു. പുലര്‍കാലത്ത് വെളിച്ചം പരക്കുന്നതുപോലെ സുന്ദരമാണ് പത്ത്നാടിയുടെ മുഖത്ത് വാത്സല്യം പരക്കുന്നത്. തെങ്ങോലകൊണ്ടുണ്ടാക്കിയ കൂട ചൂരക്കോട്ടമ്മയുടെ അടുത്ത് തൂണിന്മേല് ചാരിവച്ചു. മാങ്ങയുടെ കൊതിയൂറുന്ന മണം നാലിറയത്തെല്ലാം ഒഴുകി നടന്നു. ‘പത്ത്നാടി മാങ്ങ കൊണ്ടരാന്‍ ഇത്ര വെഷമിയ്ക്കേണ്ടിയിരുന്നില്യ. ഉണ്ണ്യേ അങ്ങോട്ടു പറഞ്ഞയ്ക്കായിരുന്നു.’ ചൂരക്കോട്ടമ്മ പരിഭവവും അപരാധഭാവവും ചേര്‍ന്നു പറഞ്ഞു. ‘പത്ത്നാടി വരൂ.’ പത്ത്നാടിയ്ക്ക് മേലടുക്കളയില്‍ പലക വെച്ചുകൊടുത്ത് ചൂരക്കോട്ടമ്മ തുടര്‍ന്നു ‘ഉണ്ണി ഇവിടല്യ. യജ്ഞപുരത്തേയ്ക്ക് മൊറയ്ക്ക് ഇന്നലെ പോയതാണ്. കൂട്ടത്തില്‍ പുതുതായി വരുന്നവരുടെ അടുത്തേയ്ക്കും പോകും എന്നാണ് പറഞ്ഞത്. ചൊമാരീം വര്ണ്ണ്ട് ന്നാണലോ പറഞ്ഞത്.’ പത്ത്നാടി പലകയില്‍ ഇരുന്നുകൊണ്ട് പറഞ്ഞു. ‘ഉവ്വ്. ഇന്നലെ പോയീര്ന്നു. പുതുതായി വന്നോര്ടെ താമസസ്ഥലം എവടെ വേണം ന്ന് ആലോചിയ്ക്കാനാണ് പോയതത്രേ. ഇനി കുറുങ്കൂറു വാഴുന്നവരുടെ അടുത്തേയ്ക്കു പോയിട്ടാണ് മുഴുവന്‍ തീരുമാനമാകൂ എന്നേ പറഞ്ഞത്. ഇന്നു വന്നപ്പൊ കൊറച്ച് നേരം വൈകി. അതേ ഇങ്ങട് എത്താന്‍ താമസിച്ചത്. വന്നിട്ടല്ലേ പോര്‍വ വയ്ക്കൂ. അഗ്നിഹോത്രം ള്ളതല്ലേ. രണ്ടാളും കൂടി ദേശം വിടാന്‍ വയ്യലോ.’ ചൂരക്കോട്ടമ്മ പത്ത്നാടിയുടെ മുന്നില്‍ ഇരുന്ന് കാലനീട്ടി ഉഴിഞ്ഞു. ‘ഇപ്പൊ എത്ര കൊല്ലായീ യാഗം കഴിഞ്ഞിട്ട്?’ ‘മുപ്പത് കൊല്ലായി. ഭാഗ്യംന്നല്ലേ പറയേണ്ടൂ. പുനരാധാനം വേണ്ടിവന്നിട്ടില്ല്യ. യജ്ഞപുരത്തപ്പന്റെ കൃപോണ്ട് തീയ്യ് കെടല് ണ്ടായിട്ടില്യ.’ ‘യജ്ഞപുരത്തപ്പന് ചൊമാര്യോടും പത്ത്നാട്യോടും കൃപ ചെയ്തില്യാച്ചാ പിന്നെ ആരോടാ ചെയ്യാ?’ പത്ത്നാടി പെട്ടെന്നു വിഷയം മാറ്റി. ‘ചൂരക്കോട്ടമ്മ പ്രിയദത്തേ കണ്ടിട്ടില്യലോ. നല്ല സമ്പ്രദായാണേയ്. പാലയ്ക്കല്‍ പെറന്നാളിന് പ്രിയദത്തേം ഞാനും കൂട്യാ പോയത്. എല്ലാരും കൂടി ദ്വിവേദിടെ അമ്മേ കാണാന്‍ പൊറപ്പട്ണ്ട്. അവര്ടെ അമ്മയ്ക്ക് നന്നെ വയ്യായ ണ്ട്. അതാ താമസം.’
‘അവരെ ഒക്കെ ങ്ങ്ട് ക്ഷണിയ്ക്കണം. ഈശ്വരന് വിചാരിച്ചാല്‍ അടുത്തന്നെ ക്ഷണിയ്ക്കാന് ള്ള വഴിണ്ടാവും.’
‘എന്താ വിശേഷം?’
‘പത്ത്നാട്യേ ഒന്നു കാണണം എന്നു വിചാരിച്ച് അങ്ങട്ട് പൊറപ്പെട്ടതാണ്. അപ്പഴാണ് ചാത്തം അടുത്തകാര്യം ആലോചിച്ചത്.’
‘ഇവിട്ത്തെ പ്രാരാബ്ധങ്ങളൊക്കെ ഇട്ട് ചൂരക്കോട്ടമ്മ അങ്ങട്ട് പൊറപ്പടണച്ചാ എന്തേങ്കിലും കാര്യായിട്ട് ണ്ടാവും. ഏതായാലും ചൂരക്കോട്ടമ്മേ അങ്ങട്ട് നടത്താണ്ടെ കഴിഞ്ഞൂലോ’
‘ഉണ്ണീടെ വേളി ആലോചിയ്ക്കണം. ഇത് ചൊമാര്യോട് ഒന്നു പത്ത്നാടി സൂചിപ്പിയ്ക്കണം എന്നു പറയാന്‍ വേണ്ടി പൊറപ്പെട്ടതാ.’
‘ഇത് ചൂരക്കോട്ടെ അമ്മോട് അങ്ങട് പറയണം എന്ന് വിചാരിച്ചിരിയ്ക്കാര്‍ന്നു. നാലൂസം മുമ്പെ ഇരിപ്പം ചൊമാര്യേ കാണാന്‍ വന്നീര്ന്നു. പക്ഷേ അവടെ ഇല്യാത്തോണ്ട് കാണാന്‍ പേറ്റെല്യ. അതോണ്ട് ഇന്ന് വരുമ്പൊ ഇരിപ്പത്ത് കേറീട്ടാത്ത്രേ പോന്നത്. ചൂരക്കോട്ടമ്മയ്ക്ക് സമ്മതാച്ചാ ഇരിപ്പത്തെ ദേവകീടെ ജാതകം ഉണ്ണിയ്ക്ക് ഒന്നുനോക്ക്യാല്‍ കൊള്ളാന്ന് പറഞ്ഞൂത്രേ അദ്ദേഹം.’
‘ഉണ്ണിയ്ക്കും ഇരിപ്പത്ത്ന്ന് ആയ്യാല്‍ കൊള്ളാന്ന് ണ്ട് ന്ന് എന്നോട് പറയ്യണ്ടായി.’
‘ഇരിപ്പം സൂചിപ്പിച്ചൂത്രേ. പ്രത്യക്ഷായി ഒന്നു പ്രകടിപ്പിച്ചിട്ടില്യാച്ചാലും ഉണ്ണീടെ ഭാവത്ത്ന്ന് ചെലതൊക്കെ വായിയ്ക്കാന്‍ ണ്ട് എന്ന് അദ്ദേഹത്തിന് തോന്നീന്ന്. ദേവകീം ചെല ശ്ലോകെഴ്തേ ഒക്കെ ണ്ടായീത്രേ. ചൂരക്കോട്ടമ്മ കണ്ട്ട്ട് ണ്ടലോ ല്ലേ ദേവക്യേ?’
‘ഉവ്വ്. നല്ല് അടക്കോം ഒതുക്കോം ള്ള സുന്ദരിക്കുട്ട്യന്നെ ആണ്. ആലോചിയ്ക്കാന്‍ എനിയ്ക്ക് പൂര്‍ണ്ണസമ്മതാണ്’
‘അവ്ട്ത്തെ ആളും പറഞ്ഞു. നടത്താന്‍ പറ്റൂച്ചാ നടത്തണം ന്ന്. നിയ്ക്കാ ആകെ ഒരു പരിഭ്രമം. വേങ്ങക്കര മര്‍വോളല്ലേ ദേവകി?’ പത്ത്നാടി മുന്നോട്ടു ചാഞ്ഞ് നിലത്തു കയ്യൂന്നി ചവര്‍ത്ത സ്വരത്തില്‍ ചോദിച്ചു.
‘പത്ത്നാടീ! പരിഭ്രമിച്ചിട്ടെന്താ കാര്യം. വരാനുള്ളത് വരും. അല്ലാതെ എന്താ? ഉണ്ണി വൈഷമ്യങ്ങള്‍ ആലോചിയ്ക്കാതെ തീരുമാനം ഒന്നും എടുക്കില്ല. വരുന്നത് അനുഭവിയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടാവും.’
‘ഇനി ഇതോണ്ട് എന്തൊക്കെ കുഴപ്പാണാവ്വോ വരണത്. ശ്ശി ഒരൂട്ടം ആയീലോ ചൂരക്കോട്ടമ്മ അനുഭവിയ്ക്കുണു.’
‘എനിയ്ക്ക് പരിഭ്രമം ഇരിപ്പത്തിന് വേങ്ങക്കര അഗ്നിദത്തന്‍ നമ്പൂതിരീടെ ഇടപെടല്‍ താങ്ങാന്‍ കഴിയ്യോ ന്നാ.’
‘നമ്പൂതിരി എതിര്‍ക്കാതിരിയ്ക്കില്യ. എന്തേങ്കിലും കാരണായിട്ട് മര്‍വോളടെ അവടയ്ക്ക് വരണ്ട വിഷയണ്ടായീച്ചാ സഹിയ്ക്ക്വോ അദ്ദേഹത്തിന്? അത്രത്തോളം ഉപദ്രവിച്ചിട്ടുണ്ടലോ ഇങ്ങോട്ട്’
‘പത്തനാടീ ചൊമാര്യോട് പറഞ്ഞോളൂ. ഇരിപ്പത്തിന് കൊടുക്കാന്‍ ധൈര്യം ഉണ്ടെങ്കില്‍ ഉണ്ണി വേട്ട്വോളും ന്ന്’
‘ചൂരക്കോട്ടമ്മേടെ മറുപടി കിട്ട്യാല് മേപ്പട്ട് നീങ്ങാം ന്നാണത്രേ ഇരിപ്പത്തിന്റെ അഭിപ്രായം. ജാതകം നോക്കി ചേരുന്ന് വെച്ചാല്‍ കുറുങ്കൂറു വാഴുന്നവരെ കാണാന്‍ പോകുമ്പൊ ഉണ്ണീടെ വേളിക്കാര്യങ്കൂടി പറയണം എന്നാണ് അവിടെ പറഞ്ഞ് കേട്ടത്. വേങ്ങക്കര നമ്പൂതിരി എന്തേങ്കിലും വഴിവിട്ട് ചെയ്യാതിരിയ്ക്കില്യാ എന്ന് ഉറപ്പാണലോ.’
‘മുന്നില്യ്ക്ക് നീങ്ങാം ഒരുസംശയോം വേണ്ട.’ ചൂരക്കോട്ടമ്മയുടെ വാക്കുകള്‍ക്ക് ഹിമാലയത്തേക്കാള്‍ ബലമുണ്ടെന്നു പത്ത്നാടിയ്ക്കു തോന്നി.
‘വര്‍ത്തമാനം പറഞ്ഞിരുന്നാ നേരം പോണത് അറീല്യ.’
‘പത്ത്നാടി കൊളത്തില്യ്ക്ക് നടന്നോളൂ. ഇപ്രാവശ്യങ്കൂടി മാറാന്‍ ള്ളത് ഞാനങ്ങട് കൊണ്ട്രാം. അടുത്ത തവണ ദേവകിണ്ടാവൂലോ’ ചൂരക്കോട്ടമ്മയുടെ ഒരു വിദൂരപ്രതീക്ഷ ചിരിയായി വിടര്‍ന്നു.
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: