സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട നാലുനിയമസഭാതെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഒന്നു വ്യക്തമായി. കോണ്‍ഗ്രസ് ഒന്നുമല്ല. ജനപിന്തുണ നന്നേ കുറഞ്ഞു. അതിന്റെ ഫലം സീറ്റിലും കണ്ടു. 580 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേടാനായത് 126 സീറ്റുമാത്രം. 408 സീറ്റുകള്‍ ബിജെപി നേടി ചരിത്രവിജയം കരസ്ഥമാക്കി. കേന്ദ്രം ഭരിക്കുന്ന യുപിഎ എന്ന അവിശുദ്ധ സഖ്യത്തിന് ലോക്സഭയില്‍ രക്ഷ നല്കിയ അംഗങ്ങളുടെ കാലിന്നടിയില്‍ നിന്ന് കാര്യമായി മണ്ണൊലിപ്പ് സംഭവിച്ചിരിക്കുന്നു. “സ്വതവേ ദുര്‍ബല പിന്നെ ഗര്‍ഭിണിയും” എന്ന ചൊല്ലുപോലെയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ സ്ഥിതി. ഒന്നാംയുപിഎയിലെ ഘടകങ്ങളില്‍ പലതും രണ്ടാം യുപിഎ സര്‍ക്കാരിലില്ല. രണ്ടാം യുപിഎയുടെ തുടക്കത്തിലുണ്ടായിരുന്ന കക്ഷികളില്‍ ജനപിന്തുണയുള്ള പാര്‍ട്ടികളെല്ലാം കോണ്‍ഗ്രസിനെ കൈയൊഴിഞ്ഞു. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സ് വിട്ടുപോയി. ഡിഎംകെയും മുന്നണിക്കുള്ള പിന്തുണ പിന്‍വലിച്ചിട്ട് മാസങ്ങളായി. ശരത് പവാറിനെപ്പോലെ പ്രഗത്ഭരായ ഘടകകക്ഷിനേതാക്കളും നേതൃത്വത്തില്‍ അവിശ്വാസം പ്രകടിപ്പിച്ചു.
അതിനിടയില്‍ ഭരണകക്ഷി അംഗങ്ങള്‍ പ്രത്യേകിച്ച് കേന്ദ്രഭരണത്തിന് നേതൃത്വം നല്കുന്ന കോണ്‍ഗ്രസുകാര്‍ തന്നെ സഭയില്‍ അവിശ്വാസം പ്രകടിപ്പിച്ച് നോട്ടീസ് നല്കിയിരിക്കുന്നു. നോട്ടീസിന്റെ ഗതി എന്തായാലും അവര്‍ക്ക് അവിശ്വാസം പ്രകടിപ്പിക്കാന്‍ ധൈര്യം നല്‍കിയത് തെരഞ്ഞെടുപ്പു ഫലത്തില്‍ കോണ്‍ഗ്രസ്സിന് സംഭവിച്ച വമ്പിച്ച കോട്ടം തന്നെയാണെന്നതില്‍ സംശയമില്ല.
തെലങ്കാന രൂപീകരണ തീരുമാനവുമായി മുന്നോട്ടു പോകുന്ന കേന്ദ്രസര്‍ക്കാരിനെതിരെയാണ് ആന്ധ്രാപ്രദേശില്‍ നിന്നുള്ള എംപിമാര്‍ അവിശ്വാസ നോട്ടീസ് നല്‍കിയത്. സീമാന്ധ്രയിലെ കോണ്‍ഗ്രസിന്റെ 6 എംപിമാരും തെലുങ്കുദേശം എംപിമാരുമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് എംപിമാര്‍ തന്നെ അവിശ്വാസ പ്രമേയവുമായി രംഗത്തെത്തിയത് ചരിത്രത്തിലില്ലാത്തതാണ്. പതിനഞ്ചാം ലോക്സഭയില്‍ ഇതുവരെ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ നോട്ടീസ് നല്‍കിയെങ്കിലും ആവശ്യമായ പിന്തുണ ലഭിക്കാതിരുന്നതോടെ വോട്ടിംഗ് നടന്നില്ല. തൃണമൂലിനു 19 എംപിമാരുടെ പിന്തുണ മാത്രമാണുണ്ടായിരുന്നത്. തെലങ്കാന രൂപീകരണവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശില്‍ നടന്നു വരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് എംപിമാരുടെ പുതിയ നീക്കം. കോണ്‍ഗ്രസ് ക്ഷീണിക്കുമ്പോള്‍ രാജ്യത്ത് നേട്ടം കൈവരിക്കാന്‍ കഴിയുമെന്നതിന്റെ സൂചനയാണ് സാമ്പത്തിക മേഖലയില്‍ പ്രകടമായ ഉണര്‍വ്.
സാധാരണയായി തെരഞ്ഞടുപ്പ് അടുത്തു വരുന്ന കാലഘട്ടത്തില്‍ ഓഹരി വിപണിയില്‍ ഇത്തരം കുതിപ്പുകള്‍ ദൃശ്യമാകാറില്ല. തെരഞ്ഞടുപ്പിനു ശേഷമുള്ള രാഷ്ട്രീയ കാലാവസ്ഥയ്ക്കനുസരിച്ച് മാത്രമേ വിപണി പ്രതികരിക്കാറുള്ളൂവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ വിപണിയില്‍ ദൃശ്യമായ ഉണര്‍വ് ഈ രംഗത്തെ വിദഗ്ദ്ധരെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. അടുത്ത സര്‍ക്കാരിനെക്കുറിച്ചുള്ള പ്രതീക്ഷയാണ് ഈ കുതിപ്പിനടിസ്ഥാനമെന്ന് വ്യക്തമാണ്.
അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന വ്യക്തമായ ധാരണയാണ് സാമ്പത്തികമേഖലകളില്‍ കുതിപ്പിന് കാരണം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളിലെ ഏറ്റവും ശക്തമായ ഉയര്‍ച്ചയാണ് മുംബൈ-കൊച്ചി ഓഹരി വിപണിയില്‍ ഇപ്പോള്‍ രേഖപ്പെടുത്തിയത്.
കേന്ദ്രത്തില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും രാജ്യത്ത് രാഷ്ട്രീയ അസ്ഥിരത ഉണ്ടാകുമെന്നുമുള്ള പ്രചാരണം നേരത്തെ സാമ്പത്തിക വ്യാപാരമേഖലയില്‍ കടുത്ത മാന്ദ്യം സൃഷ്ടിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതോടെ ഏപ്രിലില്‍ നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞടുപ്പിന്റെ വ്യക്തമായ ചിത്രം സാമ്പത്തികവ്യാപാരമേഖലയ്ക്ക് ലഭിച്ചു. ഇതാണ് വിപണിയിലെ കുതിപ്പിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ദുര്‍ബലമായ സര്‍ക്കാര്‍ മാറി പകരം ശക്തമായ കേന്ദ്രസര്‍ക്കാര്‍ വരുന്നത് പ്രതീക്ഷയോടെയാണ് സാമ്പത്തിക-വ്യാപാര-വ്യാവസായിക മേഖലകള്‍ കാണുന്നത്. ഓഹരി വിപണിയിലാണ് ഈ പ്രതീക്ഷ ആദ്യം പ്രതിഫലിക്കുക. എങ്കിലും മറ്റു രംഗങ്ങളിലും അതിന്റെ പ്രതിഫലനം ഉടന്‍ ദൃശ്യമാകുമെന്നറിയാന് ഏറെ സാമ്പത്തികപരിജ്ഞാനമൊന്നും ആവശ്യമില്ല. ലോകമറിയുന്ന സാമ്പത്തികവിദഗ്ധനെന്ന് വിശേഷിപ്പിക്കപ്പെടുന്ന മന്‍മോഹന്‍സിംഗ് ഭരണത്തിലിരിക്കുമ്പോഴാണ് രാജ്യം സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത്. രൂപയുടെ നിലയാകട്ടെ കോണ്‍ഗ്രസിനെക്കാള്‍ വിലയിടിഞ്ഞ അവസ്ഥയിലുമായി. ഇതിനെ കരകയറ്റാന്‍ ഭരണമാറ്റം കൂടിയേ തീരൂ എന്ന അവസ്ഥയാണെങ്കില്‍ ഇനിയുമെന്തിന് കടിച്ചുതൂങ്ങണം. ഇറങ്ങിപ്പോയിക്കൂടെ ? ജനം ചവിട്ടിപ്പുറത്താക്കാനാണോ കാത്തിരിക്കുന്നത് ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: