‘ഇരിപ്പം മേപ്പട്ട് ആലോചിക്കല്ലേ?’ ചൊമാരി ഇരിപ്പത്തിന്നടുത്തേക്ക് കുറച്ചുകൂടി നീങ്ങിയിരുന്നു. പാടത്തിന്നപ്പുറത്ത് ഇളകാതെ നില്ക്കുന്ന മലയില്‍ ഉയര്‍ന്നു പോകുന്ന മേഘത്തിലേക്കു നോക്കിക്കൊണ്ട് മലയുടെ വേദനയോടെ ഇരിപ്പം ചോദിച്ചു. ‘സൗരാഷ്ട്രത്തിലേക്ക് തിരിച്ചു പോവ്വോ? ഇല്യേരിക്കും അല്ലേ?’ വേരു പറിച്ചെടുക്കുന്ന ചെടിയുടെ നൊമ്പരം ഉള്ള വാക്കിന്റെ വക്കത്ത് വേദനിക്കാതെ പിടിച്ചുകൊണ്ട് ചൊമാരി ചോദിച്ചു. ‘എന്തേ ഇപ്പൊ അങ്ങനെ തോന്നാന്‍?’ ‘അല്ല എല്ലാവരും തിരിച്ചു പോയില്ലേ ? പെണ്കൊട കഴിഞ്ഞ് തിരിച്ചു പോണമ്ന്ന് തോന്ന്യാലോ?’ മകളെ പിരിയുന്നതിനെക്കാള്‍ വേദന ശിഷ്യനെ പിരിയുന്നതിലുണ്ടെന്നു വ്യക്തമാക്കുന്ന അര്‍ഥതലം ഇരിപ്പത്തിന്റെ വാക്കിനുണ്ടെന്ന് ചൊമാരിക്ക് തോന്നി. ‘പോകുമ്ന്ന് തോന്ന്ണ്ണ്ടോ ഇരിപ്പത്തിന്? അത്ര വിശ്വസിക്കാന്‍ പറ്റായ ഉണ്ടോ?’ ‘കൂടെ ഉണ്ടായിരുന്നവരെല്ലാം തിരിച്ചു പോയില്യേ. ഇവിടുത്തെ ഉപദ്രവങ്ങള്‍ താങ്ങാന്‍ പറ്റാതെ അങ്ങനെ തോന്നീച്ചാല്?’ ‘അഥവാ പോയീച്ചാല് തന്നെ മകളെ കൊടുത്തത് അബദ്ധായീന്ന് തോന്ന്വോ ഇരിപ്പത്തിന്?’ ‘ഇല്യ. അഥവാ പോവ്വാണ്ച്ചാത്തന്നെ മകളെ കൊടുക്കണേന് ഒരു വെഷമോം ഇല്യ. അത്ര നല്ല മനുഷ്യനാ ദ്വിവേദി.’ ‘പിന്നെ എന്താ ഇരിപ്പത്തിന് സംശയം. ഈ പെണ്കൊട നടത്താം എന്നു തന്നെ ഉറപ്പിച്ചോളൂ?’ ‘ചൊമാരീ വേങ്ങക്കര മരുമകളാണ് ദേവകി. മരുമകളെ പരദേശിക്ക് കൊടുക്കുന്നത് ഇഷ്ടാവ്വോ നമ്പൂതിരിക്ക്?’ ഇഷ്ടത്തിന്റെയും വെറുപ്പിന്റെയും ഭീതിയുടെയും നാരുകള്‍ ഇരിപ്പത്തിന്റെ സംസാരത്തില്‍ ചുറ്റിപ്പിരിഞ്ഞു കിടന്നു. ‘നമ്പൂതിരിക്ക് അങ്ങനെ ചില ധാരണകള്ണ്ട്. പുറമെ ഉള്ള ആളുകള്‍ വന്നാല്‍ കേരളത്തിലെ സംസ്കാരം മാറും എന്നുള്ളതോണ്ടാത്രേ ഈ പരദേശീവൈരം. കാറ്റും ഗ്രഹങ്ങളും നക്ഷത്രങ്ങളും എല്ലാം സ്വയം മാറുകയും മറ്റുള്ളവരുടെ ജീവിതത്തില്‍ പുതിയ പലേ മാറ്റങ്ങള്‍ വരുത്തുന്നവരുമാണ്. കേരളത്തിലെ സംസ്കാരം മാത്രം ഒരു മാറ്റവും ഇല്ലാതെ നിലനില്‍ക്കില്ല. സംസ്കാരത്തിന് നിലനില്‍പ്പ് വേണോ മാറ്റങ്ങള്‍ അങ്ഗീകരിക്കുകതന്നെ വേണം. അത് അഗ്നിദത്തന്‍ നമ്പൂതിരിക്ക് മനസ്സിലാവായ്യാണ്. ഈ കാരണങ്കൊണ്ട് ഈ വിവാഹം വേണ്ടെന്നു വയ്ക്കണം എന്നാണോ?’ ‘അഗ്നിദത്തന്‍ നമ്പൂതിരി ഉണ്ടാക്കാവുന്ന വെഷമങ്ങളാലോചിക്കുമ്പൊ ആകെ ഒരു പരിഭ്രമം. ഉപദ്രവിക്ക ഒരു രസാണലോ അദ്ദേഹത്തിന്. പക്ഷേ ഇതു നടത്ത്യാല് അവര്‍ക്കൊക്കെ സന്തോഷാവുണ്ടാവും.’ ഇരിപ്പം അകത്തേക്കുള്ള വാതിലിന്റെ അടുത്തേക്ക് നോക്കിക്കൊണ്ടു പറഞ്ഞു. ‘അകത്തുള്ളാള്‍ക്കും ഇരിപ്പത്തിനും നടത്തണം എന്നു തോന്നുന്നുണ്ടെങ്കില്‍ പിന്നെ സംശയിക്കാനൊന്നും ഇല്യ. അഗ്നിദത്തന്‍ നമ്പൂതിരി എത്രതന്നെ ഇടപെട്ട് വിഷമങ്ങളുണ്ടാക്കിയാലും കുഴപ്പം കൂടാതെ നോക്കേണ്ടത് നമ്മുടെ എല്ലാം ചുമതലയാണെന്നു മാത്രം. അതിന് കുറുങ്കൂറുവാഴുന്നവര്‍ എന്തു സഹായവും ചെയ്യാന്‍ തയ്യാറാകുകയും ചെയ്യും.’ ഇരിപ്പം ശബ്ദം താഴ്ത്തി കുറച്ചൊന്ന് മധുരിക്കുന്ന ശബ്ദത്തില്‍ പറഞ്ഞു. ‘ചൊമാര്യോട് ആവ്വോണ്ട് പറയാം. ഇത് നടത്താതിരുന്നാല്‍ വല്യേ കഷ്ടാവും. ദ്വിവേദി പുറമെക്ക് പ്രകടിപ്പിച്ചിട്ടൊന്നും ഇല്യാച്ചാലും ഇവിടുത്തെ കുട്ട്യേത്തന്നെ വേളി കഴിക്കണം എന്നുണ്ട് എന്നാണ് തോന്നണത്. ആയാളുടെ ഉള്ളിലൊതുങ്ങാത്ത ചില ഭാവങ്ങള്ന്ന് എനിക്കങ്ങനെ ഒരു തോന്നല്‍ ഉണ്ടായിട്ടുണ്ട്. ഇവിടുത്തെ കുട്ടിക്കും ചില ഇളക്കങ്ങള്‍ കാണാന്ണ്ട് ന്ന് അകത്ത്ള്ളാള് പറയും ചെയ്തു.’ എവിടെനിന്നോ ഒരു ഗൗളി അതു ശരിയാണെന്ന വിധത്തില്‍ ശബ്ദമുണ്ടാക്കി. ചരാചരങ്ങള്‍ക്കെല്ലാം ദേവകിയുടെ മനസ്സറിയാം. ‘ദ്വിവേദിയുടെ ഇരുത്തം വന്ന സ്വഭാവം വച്ചു നോക്ക്യാല് അങ്ങനെ ഒരു പ്രകടനം ഉണ്ടായാലേ അദ്ഭുതം ഉള്ളൂ. ഇതു നടത്തിയാല്‍ ഉണ്ടാവുന്ന ദ്വിവേദിയുടെം ദേവകീടെം ഇരിപ്പത്തിന്റെം സന്തോഷം വലിയ കാര്യമല്ലെന്നല്ല. അതിലും വലിയതൊന്നുണ്ട്. പുതുതായി വന്ന കൃഷ്ണശര്മയ്ക്കും മറ്റും അവരുടെ ഭാവിയില്‍ കേരളത്തില്‍ ഒറ്റപ്പെട്ടു കഴിയേണ്ടിവരില്ല എന്ന കാര്യത്തില്‍ പ്രത്യക്ഷപ്രമാണവുമാകും.’ കണ്ണുകളില്‍ നിര്‍ബ്ബാധം തെളിയാന്‍ പോകുന്ന യജ്ഞാഗ്നിയുടെ ജൃംഭണം തെളിച്ചുകൊണ്ട് ചൊമാരി ചോദിച്ചു, ‘ദ്വിവേദിയും മറ്റും നമ്മുടെ ഇടയില്‍ ചേര്‍ന്നതുകൊണ്ട് കേരളസംസ്കാരം നശിക്കും എന്നു തോന്നുന്നുണ്ടോ ഇരിപ്പത്തിന്?’ ‘ഇല്യ’ ‘കാറ്റും വെയിലും മഴയും അനുനിമിഷം പ്രകൃതിയില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റം പ്രകൃതി നിലനില്‍ക്കുന്നതിന് അത്യന്താപേക്ഷിതവുമാണ്. മാറ്റം ഇല്ലെങ്കില്‍ പ്രകൃതി എന്നേ മുരടിച്ച് നശിച്ചുപോയിരിക്കും. സംസ്കാരവും അതേപോലെ തന്നെ. സ്ഥായിയായ മാറ്റം ഉണ്ടാകണം. മാറ്റത്തിന്റെ ഒരു ഘട്ടമായി കേരളത്തില്‍ നിന്നു പുറത്തുള്ളവരുടെ വരവിനെ കണ്ടാല്‍ കുഴപ്പമെല്ലാം മാറും. പാഞ്ചാലമോ ഗാന്ധാരമോ വങ്ഗമോ ദ്രാവിഡദേശമോ മാത്രമായാല്‍ ഭാരതീയസംസ്കാരമാകില്ല. ഇതെല്ലാം ചേര്‍ന്നാലേ ഭാരതീയ സംസ്കാരമാകുകയുള്ളൂ. ഭാരതീയസംസ്കാരത്തിന് യജ്ഞപുരം ഗ്രാമം നല്‍കേണ്ട ഭാഗം ഊരുഗ്രാമത്തിന് നല്കാന് പറ്റില്ല. യജ്ഞപുരത്തിന് അതിന്റെ ചുമതല നിര്‍വഹിക്കാന്‍ ഉത്തരഭാരതത്തില്‍ നിന്ന് വന്നവര്കൂടാതെ കഴിയില്ല. യജ്ഞപുരത്തിന്റെ ധര്‍മസങ്കടങ്ങള്‍ കൂടുതലാക്കുന്ന അഗ്നിദത്തന്‍ നമ്പൂതിരിയുടെ ധാര്‍ഷ്ട്യങ്ങള്‍ തടുക്കേണ്ട ചുമതല നമുക്കു വന്നുപെടുന്നൂവെങ്കില് നമുക്ക് ഒഴിവാകാന്‍ പറ്റില്ല. ഇരിപ്പം തനിയെ ഈ വിവാഹത്തിന്റെ വിഷമഘട്ടം താണ്ടേണ്ടിവരില്ല. ഉറപ്പ്.’ ‘അപ്പൊ നടത്താന്‍ തന്നെ നിശ്ചയിക്കാം അല്ലേ?’ കടുത്ത ചൂടില്‍ ഇളങ്കാറ്റു വീശിയ ആശ്വസത്തേടെ ഇരിപ്പം ചോദിച്ചു. ‘അതെ അങ്ങനെത്തന്നെ ആണ് വേണ്ടത്’ മുന്നിലെ മലയില്‍ നിന്ന് എവിടെനിന്നോ ഒരു മയില്‍ അതിനനുവദിച്ചുകൊണ്ടെന്നപോലെ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി. അകത്ത് പുറത്താളത്തില്‍ നിന്ന് തേനിന്റെ അല തോല്‍ക്കും മധുരത്തില്‍ ‘ഇയമേവസായ്യാ’ എന്നൊരു നനുത്ത ശബ്ദം ഇരിപ്പം ശ്രദ്ധിച്ചു.
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: