സഹപ്രവര്‍ത്തകയായ യുവതിയുടെ പരാതിയനുസരിച്ച് ബലാത്സംഗക്കേസില്‍ പ്രതിയായ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെക്കാള്‍ ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ അഭ്യുദയാകാംക്ഷികളായ ചില കോണ്‍ഗ്രസ് നേതാക്കളും കേന്ദ്രമന്ത്രിമാരുമാണ്. തന്റെ കക്ഷി നിരപരാധിയാണെന്ന് വാദിക്കുന്ന അഭിഭാഷകരെപ്പോലെയാണ് തേജ്പാലിനെ പിന്തുണച്ചും ന്യായീകരിച്ചും ഇവര്‍ രംഗത്തെത്തിയത്. പീഡനത്തിനിരയായ പെണ്‍കുട്ടി സംഭവം വിശദീകരിച്ചുകൊണ്ട് തെഹല്‍ക്ക മാനേജിംഗ് എഡിറ്ററായിരുന്ന ഷോമ ചൗധരിക്കും മറ്റ് ചില മാധ്യമപ്രവര്‍ത്തകര്‍ക്കും ഇ-മെയിലായി പരാതി അയയ്ക്കുകയുണ്ടായി. സംഭവത്തിനുശേഷം തേജ്പാല്‍ പെണ്‍കുട്ടിക്കയച്ച ഇ-മെയില്‍ സന്ദേശത്തില്‍ കുറ്റസമ്മതത്തിന്റെ ധ്വനിയുണ്ട്. പെണ്‍കുട്ടിക്ക് തേജ്പാലിനെതിരെ പരാതിയില്ലെന്നും സംഭവം ഒത്തുതീര്‍ന്നെന്നും അവകാശപ്പെട്ട് ഷോമ ചൗധരി ഒന്നിലധികം തവണ വ്യാജപ്രസ്താവനകള്‍ നടത്തി.
തെഹല്‍ക്കയുടെ എഡിറ്റര്‍ ഇന്‍ ചീഫ് പദവിയില്‍നിന്ന് തേജ്പാല്‍ ആറുമാസത്തേക്ക് അവധിയെടുത്തു. എല്ലാറ്റിനുമുപരി പീഡനത്തിനിരയായി ലിഫ്റ്റില്‍നിന്ന് ഇറങ്ങിയോടിയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന തേജ്പാല്‍ അവളുടെ വസ്ത്രങ്ങള്‍ പിടിച്ചുവലിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇത്രയൊക്കെയായിട്ടും കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ബിജെപിയാണ് അതിന് പിന്നിലെന്നും തേജ്പാലിനെപ്പോലെ കോണ്‍ഗ്രസ് നേതാക്കളും ലജ്ജയില്ലാതെ വാദിക്കുകയായിരുന്നു!
കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് വാദിക്കാന്‍ തേജ്പാലിന് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. മറ്റ് തെളിവുകളുടെ അഭാവത്തിലും പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി മാത്രം അടിസ്ഥാനമാക്കി തേജ്പാലിനെ കോടതിക്ക് കുറ്റക്കാരനായി കണ്ടെത്താനും പത്ത് വര്‍ഷം വരെയുള്ള തടവ് ശിക്ഷ വിധിക്കാനുമാവും. സങ്കല്പ്പിക്കാന് പോലുമാവാത്ത ഇത്തരമൊരു അവസ്ഥ ഒഴിവാക്കാന്‍ പെണ്‍കുട്ടിയുടെ മൊഴിയുടെ വിശ്വാസ്യത തകര്‍ക്കുക എന്ന ഒറ്റവഴി മാത്രമാണ് തേജ്പാലിന് മുന്നില്‍ അവശേഷിച്ചത്; കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് വരുത്തിത്തീര്‍ക്കുക.
‘വെസ്റ്റ് എന്റ്’ എന്ന സാങ്കല്പിക കമ്പനിയുടെ പ്രതിനിധികളെന്ന വ്യാജേന സമീപിച്ച് പാര്‍ട്ടി ഫണ്ടിലേക്കെന്ന് പറഞ്ഞ് പണം നല്‍കുന്നത് ഒളിക്യാമറയില്‍ പകര്‍ത്തിയ ശേഷം അത് ആയുധ ഇടപാടായി ചിത്രീകരിച്ച് എന്‍ഡിഎ ഭരണകാലത്ത് ബിജെപി ദേശീയാധ്യക്ഷനായിരുന്ന ബംഗാരു ലക്ഷ്മണനെക്കൊണ്ട് രാജിവെപ്പിക്കാന്‍ തെഹല്‍ക്കയ്ക്ക് കഴിഞ്ഞിരുന്നു. പത്ത് വര്‍ഷം മുമ്പുനടന്ന സംഭവത്തിന് ബിജെപിയും ബംഗാരുവും പ്രതികാരം ചെയ്യുകയാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു തേജ്പാലിന്റെ ലക്ഷ്യം. സംഭവം നടന്നത് ബിജെപി ഭരിക്കുന്ന ഗോവ സംസ്ഥാനത്തായതിനാല്‍ ഇങ്ങനെയൊരു പ്രചാരണത്തിന് സാധ്യതയുള്ളതായി തേജ്പാല്‍ കണക്കുകൂട്ടി. എന്നാല്‍ ബിജെപി പറഞ്ഞിട്ടാണോ തേജ്പാല്‍ പീഡനത്തിന് സാഹചര്യമൊരുക്കി ഗോവയില്‍ ‘തിങ്ക് ഫെസ്റ്റ്’ നടത്തിയത് എന്ന മുഖ്യമന്ത്രി മനോഹര്‍ പരീഖറുടെ ചോദ്യത്തിനുമുന്നില്‍ തേജ്പാലിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉത്തരംമുട്ടി.
തേജ്പാലിനെതിരെ ഗോവ പോലീസ് കേസെടുക്കുന്നതിന് മുമ്പ് ഒരു ഇംഗ്ലീഷ് പത്രത്തിന്റെ ലേഖകന്‍ ഹൈദരാബാദില്‍ ബംഗാരു ലക്ഷ്മണനെ സമീപിക്കുകയുണ്ടായി. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖറുമായി തേജ്പാലിന്റെ കേസിനെക്കുറിച്ച് ചര്‍ച്ച ചെയ്തുവോ എന്നാണ് ഈ ലേഖകന്‍ അറിയേണ്ടിയിരുന്നത്. താനെന്തിന് പരീഖറുമായി ബന്ധപ്പെടണം. നിയമം അതിന്റെ വഴിക്ക് പോകും എന്നായിരുന്നു ബംഗാരുവിന്റെ മറുപടി. തേജ്പാലിനെതിരായ കേസിനെക്കുറിച്ച് പരീഖറുമായി സംസാരിച്ചു എന്നായിരുന്നു ബംഗാരുവിന്റെ മറുപടിയെങ്കില്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് സ്ഥാപിക്കലായിരുന്നില്ലേ ഈ അഭിമുഖത്തിന്റെ അജണ്ടയെന്ന് സംശയിക്കേണ്ടിവരുന്നു.
തെഹല്‍ക്കയില്‍ ഒരു കേന്ദ്രമന്ത്രിയ്ക്ക് ഓഹരിയുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചതിനെതിരെ അതിവൈകാരികമായാണ് കേന്ദ്ര നിയമമന്ത്രി കപില്‍ സിബല്‍ പ്രതികരിച്ചത്. തെഹല്‍ക തുടങ്ങാന്‍ തേജ്പാലിന് താന്‍ അഞ്ച് ലക്ഷം രൂപം സംഭാവന നല്കിയതല്ലാതെ തെഹല്‍ക്കയുടെ ഉടമസ്ഥതയുള്ള ആനന്ദ് മീഡിയയില്‍ തനിയ്ക്ക് ഓഹരിയൊന്നുമില്ലെന്ന് സിബല്‍ വാദിച്ചു. എന്നാല്‍ കമ്പനി നല്കുന്ന വിവരമനുസരിച്ച് 2012 സപ്തംബറില്‍ കപില്‍ സിബല്‍ പതിനാലാമത്തെ ഓഹരിയുടമയാണ്. 800 രൂപ വീതമുള്ള 80 ഷെയറുകള്‍ സിബലിനുണ്ട്. അപേക്ഷിക്കാതെ ഓഹരികള്‍ അനുവദിക്കരുതെന്നാണ് കമ്പനി നിയമമെന്നിരിക്കെ സിബല്‍ അറിയാതെ തെഹല്‍ക്കയുടെ കമ്പനിയില്‍ എങ്ങനെ ഓഹരി വന്നു? ആരാണ് നുണ പറയുന്നത്, സിബലോ തേജ്പാലോ?
പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലനുസരിച്ച് കുറ്റവാളിയാണെന്ന് വ്യക്തമായിരുന്നിട്ടും തേജ്പാലിനെ സംരക്ഷിക്കാന്‍ കപില്‍ സിബലിന് പുറമെ മറ്റ് നിരവധി കോണ്‍ഗ്രസ് നേതാക്കളും കേന്ദ്രമന്ത്രിമാരും തയ്യാറായത് ജനങ്ങളെ അമ്പരപ്പിക്കുക തന്നെ ചെയ്തു. എന്നാല്‍ തേജ്പാലിന് കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ബന്ധം അറിയുന്നവര്‍ക്ക് ഇതില്‍ പുതുമ തോന്നില്ല. തേജ്പാലിനോട് ബിജെപി പ്രതികാരം ചെയ്യുകയാണെന്ന് അഭിപ്രായപ്പെട്ട മുന്‍ കേന്ദ്രമന്ത്രിയും ഗോവക്കാരനുമായ എഡ്വേര്‍ഡോ ഫെലീറോ തെഹല്‍ക്ക എഡിറ്ററായ തേജ്പാലിനെ ഗോവ പോലീസിനെ ഉപയോഗിച്ച് പീഡിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ അപലപിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. “ദേശീയതലത്തിലും ഗോവയിലും തേജ്പാലിനെ അങ്ങേയറ്റം ദ്രോഹിച്ച് ബിജെപി പ്രതികാരം ചെയ്യുകയാണ്” എന്നാണ് ഫെലീറോ അഭിപ്രായപ്പെട്ടത്. തേജ്പാലിനെതിരെ കേസെടുക്കാന്‍ ഗോവ സര്‍ക്കാര്‍ തിടുക്കം കാട്ടിയെന്നാണ് കോണ്‍ഗ്രസ് നേതാവും വനം പരിസ്ഥിതി മന്ത്രിയുമായ ജയന്തി നടരാജന് കുറ്റപ്പെടുത്തിയത്. ജനരോഷം ശക്തമായതോടെ തേജ്പാലിനെ പ്രസാര്‍ ഭാരതി ബോര്‍ഡില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം നടപ്പാക്കാന്‍ കഴിയാതെപോയതിന്റെ അമര്‍ഷമായിരുന്നു വാര്‍ത്താവിതരണ മന്ത്രി മനീഷ് തിവാരിക്ക്.
എന്തുകൊണ്ടാണ് തേജ്പാലിനോടും തെഹല്‍ക്കയോടും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇത്രയേറെ അടുപ്പമെന്ന് അറിയണമെങ്കില്‍ തെഹല്‍ക്കയുടെയും തേജ്പാലിന്റെയും ചരിത്രം പരിശോധിച്ചാല്‍ മതി. 1990 കളില്‍ ‘ഇന്ത്യ ടുഡെ’ മാസികയില്‍ ചേര്‍ന്ന തേജ്പാല്‍ ആദ്യം എഡിറ്റോറിയല്‍ ഡസ്കില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് മാസികയുടെ പുസ്തക നിരൂപണ വിഭാഗത്തിലേക്ക് മാറുകയും ചെയ്തു. അധികം വൈകാതെ വിനോദ് മേത്ത മാനേജിംഗ് എഡിറ്ററായ ‘ഔട്ട്ലുക്ക്’ മാസികയിലെത്തിയ തേജ്പാല്‍ തുടര്‍ന്ന് പബ്ലിഷിംഗ് കമ്പനിയായ ‘ഇന്ത്യ ഇങ്കി’ല്‍ ചേര്‍ന്നു. ഇക്കാലത്താണ് അരുന്ധതി റോയിയുടെ ബുക്കര്‍ പ്രൈസ് നേടിയ ‘ഗോഡ് ഓഫ് സ്മോള്‍ തിംഗ്സ്’ പ്രസിദ്ധീകരിച്ചത്. 2001 ല്‍ അനിരുദ്ധ ബഹലുമായി ചേര്‍ന്ന് തേജ്പാല്‍ ‘തെഹല്‍ക്ക’ ആരംഭിച്ചു. ഒരു വെബ്പോര്‍ട്ടലായി തുടങ്ങി പിന്നീട് ടാബ്ലോയ്ഡായും മാസികയായും തെഹല്‍ക്ക വേഷം മാറുകയായിരുന്നു.
അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെയും ‘അഗ്രസീവ് ജേര്‍ണലിസ’ത്തിന്റെയും കാലത്ത് തേജ്പാല്‍ തെരഞ്ഞെടുത്തത് അധാര്‍മിക പത്രപ്രവര്‍ത്തനമായിരുന്നു. ബംഗാരു ലക്ഷ്മണനെ സാങ്കല്പികമായ ആയുധ ഇടപാടില്‍ കുടുക്കിയത് ഒരു തുടക്കമായിരുന്നു. പിന്നീട് ഉന്നത കരസേന ഉദ്യോഗസ്ഥരെ കുടുക്കാന്‍ ഒളിക്യാമറയ്ക്കുപുറമെ വേശ്യകളേയും തേജ്പാല്‍ കൂട്ടുപിടിച്ചു. ലക്ഷ്യം നല്ലതാണെങ്കില്‍ മാര്‍ഗം എന്തുമാകാം എന്ന് ന്യായീകരിക്കാന്‍ ചിലരുണ്ടായതോടെ തേജ്പാലും തെഹല്ക്കയും കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. എന്നാല്‍ തേജ്പാലിന്റെ മാധ്യമപ്രവര്‍ത്തനരീതികളോട് പൊരുത്തപ്പെടാനാവാതെ പലരും തെഹല്‍ക്ക വിട്ടു. സാമ്പത്തിക ബുദ്ധിമുട്ട് മൂലം സ്ഥാപനത്തിന്റെ നടത്തിപ്പ് പ്രതിസന്ധിയിലായി. ഈ ഘട്ടത്തിലാണ് തെഹല്‍ക്കയുടെ യഥാര്‍ത്ഥ രക്ഷക രംഗപ്രവേശം ചെയ്യുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റും യുപിഎ ചെയര്‍പേഴ്സണുമായ സോണിയാ ഗാന്ധിയായിരുന്നു അത്. തെഹല്‍ക്കയ്ക്ക് പരസ്യം നല്കി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി മന്മോഹന് സിംഗിന് സോണിയാ നേരിട്ട് കത്തെഴുതി. പിന്നീട് തെഹല്‍ക്കയിലേക്ക് കേന്ദ്രസര്‍ക്കാരില്‍നിന്ന് പരസ്യങ്ങള്‍ പ്രവഹിക്കാന്‍ തുടങ്ങി. തേജ്പാല്‍ അതിവേഗം സമ്പന്നനായി മാറി. ഗോവയില്‍ ഒരു ആഡംബര വീടും നൈനിറ്റാളില്‍ സ്ഥലവും കുമയൂണില്‍ ഒരു ഹോട്ടലും തേജ്പാല്‍ സ്വന്തമാക്കി. ഒരര്‍ത്ഥത്തില്‍ ഇതെല്ലാം കോണ്‍ഗ്രസ് ഭരണത്തിന്റെ ദാനമായിരുന്നു. കോണ്‍ഗ്രസ് ഭരണകൂടവും തെഹല്കയും തമ്മിലുള്ള ‘പരസ്യബന്ധം’ അറിയാവുന്ന കോണ്‍ഗ്രസുകാര്‍ സോണിയയെ സന്തുഷ്ടയാക്കാനാണ് കേസിലകപ്പെട്ട തേജ്പാലിന്റെ സംരക്ഷകരായി രംഗത്തുവന്നത്.
വാജ്പേയി സര്‍ക്കാര്‍ അധികാരമൊഴിഞ്ഞതോടെ തെഹല്‍ക്കയ്ക്കും തേജ്പാലിനും ഇര നഷ്ടപ്പെടുകയായിരുന്നു. കോണ്‍ഗ്രസിന്റെ അവിശുദ്ധ രാഷ്ട്രീയത്തില്‍ പങ്കാളിയായ ഒരാള്‍ക്ക് യുപിഎ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കഴിയില്ലല്ലോ. ലോകത്തിലെ തന്നെ ഏറ്റവും വലിയ അഴിമതി ഭരണകൂടങ്ങളിലൊന്നായിരുന്നിട്ടും സോണിയാ നയിക്കുന്ന യുപിഎ ഭരണകൂടത്തിന്റെ ഒരു അഴിമതിയെങ്കിലും പുറത്തുകൊണ്ടുവരാനോ അഴിമതിയുടെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനോ തെഹല്‍ക്ക തയ്യാറായില്ല എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ തേജ്പാലിന്റെ രാഷ്ട്രീയം വ്യക്തമായിരുന്നു. നാല് വര്‍ഷക്കാലത്തോളം എന്‍ഡിഎ സര്‍ക്കാരിനെ വേട്ടയാടിയ തെഹല്‍ക കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതോടെ നരേന്ദ്ര മോദിയുടെ ഗുജറാത്തിന് നേര്‍ക്ക് തിരിഞ്ഞു. ടീസ്റ്റ സെതല്‍വാദിനെയും മറ്റും കൂട്ടുപിടിച്ച് ഗുജറാത്തിനും മോദിക്കുമെതിരെ വിഷലിപ്തമായ പ്രചാരണം നടത്തുകയാണ് തേജ്പാല്‍ ചെയ്തത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പൂര്‍ണമായ ഒത്താശ ഇതിനുണ്ടായിരുന്നു. നരോദ പാട്യയിലെ കലാപകാരികള്‍ കൗസര്‍ബാനു എന്ന ഗര്‍ഭിണിയുടെ വയറ് ശൂലംകൊണ്ട് കുത്തിപ്പിളര്‍ന്ന് ഭ്രൂണം പുറത്തെടുത്തുവെന്നത് തീര്‍ത്തും അസത്യമാണെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ കോടതിയില്‍ മൊഴിനല്‍കിയിട്ടും, സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഇത് ശരിവെച്ചിട്ടും ഈ കള്ളക്കഥ രാജ്യമെമ്പാടും പ്രചരിപ്പിച്ച തെഹല്‍ക്ക തിരുത്താന്‍ കൂട്ടാക്കിയില്ല. ഗുജറാത്തിലെ സ്വാമി അസീമാനന്ദയെ ഹിന്ദുഭീകരവാദിയായി ചിത്രീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെതെന്ന വ്യാജേന തെഹല്‍ക്ക പ്രചരിപ്പിച്ച മൊഴി വ്യാജമാണെന്ന് പിന്നീട് വ്യക്തമായിട്ടും തേജ്പാലിന് മനംമാറ്റമുണ്ടായില്ല. ഇസ്രത്ത് ജഹാന് കേസില്‍ വെളുത്തതാടിക്കാരനും (മോദി) കറുത്ത താടിക്കാരനും (അമിത്ഷാ) പങ്കുള്ളതായി സിബിഐയ്ക്ക് മൊഴി ലഭിച്ചുവെന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച തെഹല്‍ക്ക അങ്ങനെയൊരു മൊഴിയില്ലെന്ന് സിബിഐ തന്നെ വ്യക്തമാക്കിയിട്ടും വായനക്കാരോട് ക്ഷമ ചോദിക്കാന്‍ തയ്യാറായില്ല.
പത്രപ്രവര്ത്തകന്, എഴുത്തുകാരന്, അഴിമതിക്കെതിരായ പോരാളി എന്നിങ്ങനെ വിവിധ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട തേജ്പാല്‍ യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ ഒരു മാധ്യമദല്ലാള്‍ മാത്രമായിരുന്നു. കോണ്‍ഗ്രസിന് വിടുപണി ചെയ്യുമ്പോഴും ഇടതുപക്ഷത്തെ സുഖിപ്പിക്കാനും ഇസ്ലാമിക ഭീകരവാദത്തെ വെള്ളപൂശാനും തേജ്പാല്‍ മറന്നില്ല. രാഷ്ട്രീയ സദാചാരത്തിന്റെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും എല്ലാ അതിരുകളും ലംഘിച്ച് കോണ്‍ഗ്രസിന്റെ ദേശവിരുദ്ധ അജണ്ടയെ മുന്നോട്ടുകൊണ്ടുപോവുകയാണ് തേജ്പാല്‍ ചെയ്തത്. തന്റെ നോവലിന് തേജ്പാല്‍ ‘ആസക്തിയുടെ രസതന്ത്രം’ എന്ന് പേരിട്ടത് അര്‍ത്ഥപൂര്‍ണമായിരുന്നു. അധികാരത്തോടുള്ള കോണ്‍ഗ്രസിന്റെ ആസക്തിയെ പൂര്‍ണമായി പിന്തുണച്ച തെഹല്‍ക്കയുടെ ആസക്തി എക്കാലവും അസത്യങ്ങളോടായിരുന്നു. സഹപ്രവര്‍ത്തകയെ രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടും തെറ്റ് ചെയ്തത് താനല്ല, പീഡനത്തിനിരയായ പെണ്‍കുട്ടിയാണെന്ന തേജ്പാലിന്റെ സത്യവിരുദ്ധമായ നിലപാടുതന്നെയാണ് തെഹല്‍ക്ക വിവാദവിഷയമാക്കി മാറ്റിയ കാര്യങ്ങള്‍ക്ക് പിന്നിലും ഉണ്ടായിരുന്നത്. അധികാരത്തിന്റെ എല്ലാ സംരക്ഷണവുമുണ്ടായിരുന്നിട്ടും അവസാനം നിയമത്തിന്റെ നീണ്ട കൈകള്‍ തേജ്പാലിനെ തേടിയെത്തുമ്പോള്‍ പതനത്തിന്റെ കാലൊച്ചകള്‍ കോണ്‍ഗ്രസിനേയും പിന്തുടരുകയാണ്. ഇനിയൊരു തേജ്പാലിനും തെഹല്‍ക്കക്കും കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താനാവില്ല.
e-mail: [email protected]
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: