തിരുവനന്തപുരം: പ്ലീനം വിവാദം പുതിയ വഴിത്തിരിവിലേക്ക്. ഇടതുമുന്നണി ഘടകകക്ഷികളും സിപിഎം നേതൃത്വത്തിനെതിരേ. സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടിയാണെങ്കിലും എതിര് മുന്നണിയിലെ ഘടകകക്ഷി നേതാവായ കെ.എം.മാണിക്ക് നല്കിയ പ്രധാന്യം സ്വന്തം മുന്നണി നേതാക്കള്‍ക്കു നല്‍കാത്തതില്‍ പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു. പ്ലീനത്തോടനുബന്ധിച്ച് നടത്തിയ സെമിനാറില്‍ ധനകാര്യമന്ത്രിയും കേരളാകോണ്‍ഗ്രസ് നേതാവുമായ കെ.എം.മാണിയെ ക്ഷണിച്ച് ആദരിച്ചു. എന്നാല്‍ ഇടതുമുന്നണിയിലെ ഘടകക്ഷി നേതാക്കളെ ആരെയും പരിപാടിയില്‍ പങ്കെടുപ്പിക്കാത്തതാണ് ഇപ്പോള്‍ വിഷയമായിരിക്കുന്നത്. വിവാദ വ്യവസായിയുടെ പരസ്യം പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിച്ചതു സംബന്ധിച്ച തര്‍ക്കവും ചര്‍ച്ചയും തുടരുമ്പോഴാണിത്.
കെ.എം.മാണിയെ സെമിനാറില്‍ പങ്കെടുപ്പിച്ചതിനെ ആര്‍എസ്പി ജനറല്‍ സെക്രട്ടറി പ്രൊഫ.ടി.ജെ.ചന്ദ്രചൂഡന് പരസ്യമായി വിമര്‍ശിച്ചു. മറ്റുകക്ഷികളും പരസ്യമായി പ്രതികരിക്കാന്‍ അവസരം കാക്കുകയാണ്. യുഡിഎഫ് സര്‍ക്കാരിനെതിരെ അതിശക്തമായ സമരം എല്‍ഡിഎഫ് നടത്തിക്കൊണ്ടിരിക്കുകയാണ്. യുഡിഎഫ് സര്‍ക്കാറില്‍ മുഖ്യമന്ത്രിയെപ്പോലെതന്നെ മുഖ്യസ്ഥാനം ധനമന്ത്രിക്കുമുണ്ട്. മുഖ്യമന്ത്രിയെ തടയുകയും മന്ത്രിമാരെ വഴിനടക്കാന്‍പോലും അനുവദിക്കില്ലെന്ന തീവ്രനിലപാട്ക്കുകയും ചെയ്യുമ്പോള്‍ ധനമന്ത്രിയെ സിപിഎം ആദരിച്ചതാണ് ഘടകകക്ഷികളെ ചൊടിപ്പിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഇടതുപക്ഷം ബഹിഷ്കരിക്കാനാണ് തീരുമാനം. കേരളമാകെ അത് തുടരുകയും ചെയ്യുന്നു. പലസ്ഥലത്തും സിപിഎം മേയര്‍മാരും മുനിസിപ്പല്‍ ചെയര്മാന്മാരും പങ്കെടുക്കേണ്ട പരിപാടിയില്‍ നിന്നും മുഖ്യമന്ത്രി ഉള്ളതിനാല്‍ വിട്ടുനിന്നിട്ടുണ്ട്. എന്നാല്‍ ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത കാസര്‍കോടെ പരിപാടിയില്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കരുണാകരന് എംപി പങ്കെടുത്തു. അതും വിവാദമായിട്ടുണ്ട്.
പ്ലീനത്തില്‍ സെമിനാര്‍ ഉള്‍പ്പെടെയുള്ള പരിപാടിയില്‍ പങ്കെടുപ്പിക്കാത്തതില്‍ സിപിഐക്ക് കടുത്ത അമര്‍ഷമുണ്ട്. പരസ്യമായി പറയാന്‍ തുനിയുന്നില്ലെന്ന് മാത്രം. പ്ലീനം നടത്തിയാലും തെറ്റേറ്റ് പറഞ്ഞാലും നന്നാവാന്‍ പറ്റാത്ത പതനത്തിലാണ് സിപിഎം എന്നാണ് സിപിഐ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: