‘മഴ തോര്‍ന്നപ്പോള്‍ മരം പെയ്യുന്നു’ എന്നു പറയാറുണ്ട്. അതുപോലെയാണ് സിപിഎം പ്ലീനവും. പ്ലീനം തീര്‍ന്നാലെങ്കിലും സിപിഎം നന്നാകുമെന്ന് അണികളും ജനങ്ങളും വിശ്വസിച്ചു. എന്നാലിപ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ഡായി എന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. പ്ലീനത്തിലുള്ളതിനെക്കാള് വിവാദം പിന്നെയും.
രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഏതെങ്കിലും വിഷയം പരിഗണിക്കാനോ ചര്‍ച്ച ചെയ്യാനോ അല്ല പാലക്കാട് പ്ലീനമെന്ന് ഉത്തരവാദപ്പെട്ടവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഘടനാപരമായ ചില ദൗര്‍ബല്യങ്ങള്‍ നിലനില്ക്കുന്നു. അവ പരിഹരിക്കുക എന്നതാണ് പ്ലീനത്തിന്റെ മുഖ്യലക്ഷ്യമെന്നും പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ സംഘടനാ പ്രശ്നങ്ങളും ചര്‍ച്ചകളും ആ പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെന്ന കാര്യത്തില്‍ സംശയില്ല. എന്നാല്‍ സിപിഎമ്മിന്റെ നയവും പരിപാടികളും നിലപാടുകളും ആ പാര്‍ട്ടിയെ മാത്രം ബാധിക്കുന്നതായി ചുരുക്കി കാണാന്‍ സാധിക്കില്ല. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഘടനയാണ് സിപിഎം. ഇന്നലെ കേരളം ഭരിച്ചവര്‍. നാളെ വീണ്ടും ഭരിക്കാന്‍ ഏറെ സാധ്യതയുള്ളവര്‍. അവരുടെ നില്‍പ്പും നടപ്പും നാട്യങ്ങളും ജനങ്ങളും മാധ്യമങ്ങളും നിരീക്ഷിക്കുന്നത് സ്വാഭാവികം. ഞങ്ങള്‍ നിരീക്ഷിക്കപ്പെടുന്നവരാണെന്ന ബോധ്യം സിപിഎമ്മിനും ഉണ്ടാകേണ്ടിയിരുന്നു. അതില്ലാതെ പോയോ എന്നൊരു സംശയമാണ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ഏറ്റവും ഒടുവിലത്തെ പ്രതികരണം വ്യക്തമാക്കുന്നത്.
പ്ലീനത്തിന് അഭിവാദ്യമര്‍പ്പിച്ച് കളങ്കിതനെന്ന് സിബിഐ കണ്ടെത്തിയ ഒരു വ്യവസായി പാര്‍ട്ടി പത്രത്തില്‍ നല്കിയ പരസ്യമാണ് പ്രശ്നം. അതിന്റെ പേരില്‍ വിവാദത്തിലേര്പ്പെടുന്നവരുടെ ലക്ഷ്യം പ്ലീനത്തിന്റെ ശോഭ കെടുത്താനാണെന്നാണ് പാര്‍ട്ടി സെക്രട്ടറി പ്രസ്താവിച്ചിരിക്കുന്നത്. പാര്‍ട്ടി കണ്ടെത്തിയ സംഘടനാപരമായ ദൗര്‍ബല്യങ്ങളിലൊന്ന് കളങ്കിതരുടെ സഹായം സ്വീകരിക്കുന്നതും അത്തരക്കാരെ സഹായിക്കുകയും ചെയ്യുന്നതാണ്. പ്ലീനത്തോടെ അതിന് അവസാനം കാണുമെന്നും അവകാശപ്പെട്ടിരുന്നു. സഹായം സ്വീകരിക്കാതെ സൗജന്യമായല്ലല്ലോ പരസ്യം പ്രസിദ്ധീകരിച്ചത്. അതും ഒന്നാം പേജില്‍. ആ പേജില്‍ മറ്റൊരു പരസ്യവും ഇല്ലതാനും. വിവാദവ്യവസായിയുടെ കമ്പനിയുടെ വെറുമൊരു പരസ്യമല്ല. വ്യവസായിയുടെ ചിത്രസഹിതം പ്ലീനത്തിന് അഭിവാദ്യം നേര്‍ന്നുകൊണ്ടുള്ള പരസ്യം നിരുപദ്രവമെന്ന് കണ്ട് ആശ്വസിക്കാനൊക്കുമോ ? മാത്രമല്ല അറിയേണ്ടവരെല്ലാം അറിഞ്ഞും ചര്‍ച്ചചെയ്തും തന്നെയാണ് പരസ്യം പ്രസിദ്ധീകരിച്ചതെന്ന് സിപിഎം സെന്‍ട്രല്‍ കമ്മറ്റി അംഗവും ‘ദേശാഭിമാനി’ ജനറല്‍ മാനേജരുമായ ഇ.പി. ജയരാജന് ആവര്‍ത്തിച്ചു പറയുകയും ചെയ്യുന്നു. ഇതേ നിലപാടു തന്നെയായിരുന്നു ലോട്ടറി മാഫിയാ തലവന്‍ സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും പണം പറ്റിയപ്പോഴും ജയരാജന് അവകാശപ്പെട്ടത്. പിന്നീട് ജയരാജനെ ദേശാഭിമാനിയുടെ ചുമതലയില്‍ നിന്നും നീക്കിയെങ്കിലും പിന്നീട് തിരിച്ചെത്തുകയായിരുന്നു.
‘പരസ്യ’ വിവാദത്തില്‍ രാഷ്ട്രീയ പ്രതിയോഗികളും വലതുപക്ഷ ശക്തികളും ബൂര്‍ഷ്വാ മാധ്യമങ്ങളും ചേര്‍ന്ന് വിവാദം സൃഷ്ടിക്കുന്നു എന്ന വിലയിരുത്തല്‍ തന്നെ കണ്ണടച്ച് ഇരുട്ടാക്കലല്ലേ. കേന്ദ്രകമ്മറ്റി അംഗവും പ്രതിപക്ഷ നേതാവുമായ വി.എസ്. അച്യുതാനന്ദന് വലതുപക്ഷ ശക്തിയാണോ? പ്ലീനത്തിന്റെ ശോഭ കെടുത്താന്‍ അദ്ദേഹം ബോധപൂര്‍വം പരിശ്രമിച്ചു എന്നാണോ വിലയിരുത്തുന്നത്? സിഐടിയുവിന്റെ സമുന്നത നേതാവാണല്ലോ എം.എം. ലോറന്‍സ്. അദ്ദേഹത്തിന്റെ അഭിപ്രായം എന്തായിരുന്നു! പരസ്യം നല്‍കിയത് തെറ്റായി എന്നു തന്നെയല്ലേ? ആനത്തലവട്ടം ആനന്ദന് സിപിഎമ്മിന്റെ എംഎല്‍എ ആണല്ലോ. അദ്ദേഹവും പറഞ്ഞത് പരസ്യം വന്നത് തെറ്റുതന്നെയാണെന്നാണ്. ഇതെല്ലാം പോകട്ടെ, പ്ലീനത്തിന്റെ സംഘാടകസമിതി ചെയര്‍മാനും എംഎല്‍എയും മുന്‍ മന്ത്രിയുമായ എ.കെ. ബാലന് പറഞ്ഞത് പിണറായി അവകാശപ്പെടുന്നതിന് നേര് വിപരീതമല്ലേ! പരിപാടി നല്ല രീതിയില്‍ നടത്തിയവരുടെ സങ്കടവും നിസ്സഹായാവസ്ഥയും ബാലന്റെ വാക്കുകളില്‍ പ്രകടമായിരുന്നല്ലോ. ജില്ലയിലെ പാര്‍ട്ടി വിവാദ വ്യവസായിയില്‍ നിന്നും കാശും പരസ്യവും സ്വീകരിച്ചില്ല. ഞങ്ങള്‍ക്കതില്‍ പങ്കില്ലെന്ന് ബാലന് പറയുമ്പോള്‍ ആരാണ് ആ കറുത്തകൈ എന്ന് കണ്ടെത്താന്‍ ശ്രമിക്കാതെ ‘നിങ്ങള്‍ വീണ്ടും തെറ്റിലേക്ക് നീങ്ങുന്നു’ എന്ന് ചൂണ്ടിക്കാണിക്കുന്നവരെ നോക്കി കയര്ക്കുന്നതെന്തിനാണ്? പരസ്യത്തെക്കുറിച്ച് വിശദീകരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറുന്ന ഇ.പി. ജയരാജന്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ‘പ്രവര്‍ത്തകര്‍ക്ക് വിനയം വേണം’ എന്ന് അഭ്യര്‍ഥിച്ചത് കയ്യോടെ തള്ളിക്കളഞ്ഞതിന് സമമല്ലേ? മുഖം നന്നാക്കാന്‍ നോക്കുന്നതിന് പകരം കണ്ണാടിയോട് അരിശം തീര്‍ക്കുന്നത് ഇനിയെങ്കിലും നിര്‍ത്തരുതോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: