കുറുങ്കൂര്‍ ഉരുത്തിരിയാനുണ്ടായ സാഹചര്യങ്ങള്‍ക്ക് വളരെ മുമ്പ് ഏതാണ്ട് പെരുങ്കൂര്‍ ഉണ്ടായകാലത്തു തന്നെ ഉണ്ടായതാണ് നമ്പൂതിരിമാരുടെ ഊര് എന്ന ഗ്രാമം. ഇതിന്റെ ആസ്ഥാനമായ ഊരുഗ്രാമക്ഷേത്രം തെക്കേപ്പുഴയുടെ തീരത്തുനിന്ന് പത്തുനാഴിക ഉള്ളിലേയ്ക്കുമാറിയാണ് സ്ഥിതി ചെയ്യുന്നത്. സമതലപ്രദേശത്ത് പീഠം പോലെ ഉയര്‍ന്നു നില്ക്കുന്ന തട്ടില്‍ പ്രൗഢഗംഭീരമായ ക്ഷേത്രം. പര്‍വ്വതത്തിന്റെ ഗാംഭീര്യമുള്ള മതില്‍ക്കെട്ടും, ശില്പ്പികളുടെ കരവിരുത് തെളിയ്ക്കുന്ന ശില്‍പ്പങ്ങളും, വിശാലമായ ആനക്കൊട്ടിലും, ഉത്തുങ്ഗങ്ങളായ ഗോപുരങ്ങളും ദേവന്റെ രാജപ്രൗഢി വിളംബരപ്പെടുത്തുന്നവയാണ്. നിത്യേന എഴുന്നെള്ളിപ്പുകളിലുണ്ടാകുന്ന വാദ്യഘോഷങ്ങള്‍ ഭയന്ന് അഞ്ചാറുനാഴിക അകന്ന് നാലുവശവുമുള്ള ഉന്നതങ്ങളായ മലകള്‍ ക്ഷേത്രത്തിനെ തന്നെ ശ്രദ്ധിയ്ക്കുകാണെന്നു തോന്നും. ക്ഷേത്രത്തിലെ വിളക്കു കണികണ്ടുകൊണ്ട് ഉദിയ്ക്കണം എന്നുള്ളതിനാലാണ് സൂര്യന് എന്നും കിഴക്കു തന്നെ ഉദിയ്ക്കുന്നത് എന്നു തോന്നുവാന്‍ തക്കവണ്ണം കിഴക്കോട്ട് ദര്‍ശനമായ ഇവിടുത്തെ പ്രതിഷ്ഠ ഗ്രാമക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച് സാക്ഷാല്‍ പരശുരാമമഹര്‍ഷി നേരിട്ടു വന്ന് നടത്തിക്കൊടുത്തു എന്നാണ് ഐതിഹ്യം. ഈ ക്ഷേത്രദേവതയെ ഗ്രാമദേവതായായി അംഗീകരിച്ചവരായി ഇരുപത് ദേശങ്ങളിലായി നൂറ്റിരുപത് ഗൃഹക്കാരോളം ഉണ്ട്. ഇതില്‍ ഏറ്റവും പ്രാധാന്യമുള്ളത് ക്ഷേത്രം നില്ക്കുന്ന ഊരുദേശത്തിനു തന്നെയാണ്. പിന്നെ കുറുങ്കൂര്‍ രാജ്യത്തില്‍ പെട്ട കാരക്കുളങ്ങര ദേശം. പിന്നെ കാരക്കുളങ്ങരയോളം പ്രാധാന്യമില്ലാത്ത കിഴക്കുംഭാഗം ദേശം, തെക്കുങ്കൂര്‍ രാജ്യത്തുള്ള വാരം ദേശം എന്നിവയും എണ്ണപ്പെട്ടവയാണ്.
പെരുങ്കൂറില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് കുറുങ്കൂര്‍ വാഴുന്നവര്‍ രാജ്യം സ്ഥാപിച്ചകാലത്ത് അദ്ദേഹത്തിന്റെ കീഴിലുള്ള പ്രദേശത്ത് ഊരുഗ്രാമക്കാരായ കുറച്ച് നമ്പൂതിരിമാരും താമസിച്ചിരുന്നു. അവര്‍ സൗഹൃദം നിറഞ്ഞ വാക്കുകളും അനുകമ്പനിറഞ്ഞ സഹായങ്ങളും ചെയ്യുന്ന വാഴുന്നവരെ അകമഴിഞ്ഞ് അനുകൂലിച്ചു. ഊരുഗ്രാമത്തില്‍ ഭൂരിപക്ഷം പേരും ഋഗ്വേദികളായിരുന്നു. പെരുങ്കൂറു രാജ്യത്തു ഉള്ള നമ്പൂതിരിമാരേപ്പോലെ കുറുങ്കൂര്‍ രാജ്യത്തിലുള്ളവരും ഊരുഗ്രാമത്തില്‍ പെട്ട ഋഗ്വേദികളായിരുന്നു. എങ്കിലും കുറച്ചു വ്യത്യാസമുണ്ടായിരുന്നു. മറ്റു വേദങ്ങളിലെന്ന പോലെ ഋഗ്വേദത്തിലും പലേ മഹര്‍ഷിമാരുടെ പരമ്പര നിഷ്ഠയോടെ അനുസരിയ്ക്കുന്ന വിഭാഗങ്ങളുണ്ട്. അതില്‍ പ്രധാനമായി രണ്ടു പരമ്പരയാണുള്ളത്. ഒന്ന് ആശ്വലായനസൂത്രം. മറ്റൊന്ന് കൗഷീതകസൂത്രം. ഊരുഗ്രാമത്തിലെ ഭൂരിപക്ഷം നമ്പൂതിരിമാരും ആശ്വലായനസൂത്രം അനുസരിയ്ക്കുന്നവരാണ്. കറുങ്കൂറിന്റെ മണ്ണില്‍ ഉണ്ടായിരുന്നവര്‍ ന്യൂനപക്ഷമായ കൗഷീതകസൂത്രക്കാരും.
ഗ്രാമത്തില്‍ കുറച്ചു പേരേ കൗഷീതകസൂത്രക്കാരുള്ളൂ എന്നതുകൊണ്ട് ഇവരുടെ നേരെ ഭൂരിപക്ഷക്കാരായ ആശ്വലായനസൂത്രക്കാര് ഒരു താഴ്ത്തിക്കെട്ടുന്ന ഭാവം പ്രകടിപ്പിച്ചിരുന്നു. കുറുങ്കൂറ് വാഴുന്നവരുടെ അനുയായികളായ കൗഷീതക സൂത്രക്കാരോടുള്ള ഈ പുച്ഛം പെരുങ്കൂര്‍ വാഴുന്നവര്‍ വീശിക്കത്തിയ്ക്കാന് തുടങ്ങി. ഇത് കൗഷീതകസൂത്രക്കാരെ വിഷമത്തിലാഴ്ത്തി. കുത്തുവാക്കുകളും താഴ്ത്തിക്കെട്ടലും കൊണ്ട് ഗതികെട്ട് അവര്‍ സ്വന്തമായി ഒരു ഗ്രാമം ഉണ്ടാക്കാന്‍ കുറുങ്കൂര്‍ വാഴുന്നവരുടെ സഹായം തേടി. അദ്ദേഹം വടക്കേപ്പുഴയും തെക്കേപ്പുഴയും ചേരുന്നതിന് നാലുനാഴിക വടക്ക് വടക്കേപ്പുഴയുടെ തീരത്ത് ഗ്രാമക്ഷേത്രം പണിതുകൊടുത്തു.
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: