എരുമേലി: ശബരിമല തീര്‍ത്ഥാടകര്‍ പേട്ടതുള്ളുന്നതിനായി ഉപയോഗിക്കുന്ന സിന്ദൂരത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ എരുമേലി ഗ്രാമപഞ്ചായത്തു സെക്രട്ടറിയും വെട്ടിലായി.
രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്ന സിന്ദൂരമാണ് വില്‍ക്കുന്നതെന്നും ഇത് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയതിന്റെ അടിസ്ഥാനത്തിന്റെ പകരം സംവിധാനമൊരുക്കാന്‍ പഞ്ചായത്തിനോട് ആവശ്യപ്പെട്ടതാണ് പഞ്ചായത്ത് സെക്രട്ടറിയെ സിന്ദൂരത്തില്‍ കുടുക്കാന്‍ വഴിതുറന്നത്. ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളെ ബാധിക്കുന്നതും പകരം സംവിധാനമൊരുക്കാനുള്ള സാധ്യതക്കുറവുമാണ് പഞ്ചായത്ത് സെക്രട്ടറിയെ വിഷമവൃത്തത്തിലാക്കിയത്. കഴിഞ്ഞ ദിവസം തലവേദനകളെ തുടര്‍ന്ന് സെക്രട്ടറി അവധിയെടുക്കാന്‍ തീരുമാനിച്ചെങ്കിലും പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ചില്ല. എന്നാല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അവധിക്കായി സെക്രട്ടറി അപേക്ഷ നല്‍കിയതോടെ പഞ്ചായത്തും വെട്ടിലായി. പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ചാലും ഇല്ലെങ്കിലും സെക്രട്ടറി അവധിയില്‍ പ്രവേശിക്കുകയാണെന്നും അവധിയുടെ കാലാവധി തീരുന്നതിനു മുമ്പ് തന്നെ മറ്റെവിടെയെങ്കിലും ജോലി ശരിയാക്കുമെന്നും ജീവനക്കാരും പറയുന്നു.
ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രാരംഭദിശയില്‍ പഞ്ചായത്തില്‍ ഉത്തരവാദപ്പെട്ട സെക്രട്ടറി കൂടി ഇല്ലാതെ വന്നാല്‍ തീര്‍ത്ഥാടന ക്രമീകരണം തന്നെ താറുമാറാകുമെന്നാണ് അധികൃതരും നാട്ടുകാരും പറയുന്നത്. സിന്ദൂര നിയന്ത്രണവിഷയത്തില്‍ ചര്‍ച്ചകളിലൂടെ നടപടിയെടുക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ക്ക് തുടര്‍ നടപടികളെടുക്കാന്‍ പഞ്ചായത്ത് ഭരണസമിതിക്ക് കഴിയുന്നില്ലെന്ന ആരോപണം നിലനില്‍ക്കേ ചില പഞ്ചായത്തംഗങ്ങള്‍ സെക്രട്ടറിയേട് മോശമായി സംസാരിച്ചു തുടങ്ങിയതാണ് മെഡിക്കല്‍ അവധിക്ക് വഴിയൊരുക്കിയത്.
ഭരണപരമായി ശാശ്വതപരിഹാരം ഉണ്ടാകേണ്ട വിഷയത്തില്‍ സെക്രട്ടറിയുടെ തലയില്‍ സിന്ദൂരം കെട്ടിവച്ച് തലയൂരാനുള നീക്കമാണ് തീര്‍ത്ഥാടന പ്രതിസന്ധിയിലേക്ക് വഴിയൊരുക്കിയിരിക്കുന്നതെന്നും പഞ്ചായത്തിലെ ജീവനക്കാര്‍ തന്നെ പറയുന്നു. ശബരിമല തീര്‍ത്ഥാടനവേളയില്‍ പഞ്ചായത്തില്‍ സെക്രട്ടറിയുടെ അഭാവം ഭരണപ്രതിസന്ധിയുണ്ടാക്കുമെന്ന കടുത്ത ആശങ്കയിലാണ് ജീവനക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: