പത്തനംതിട്ട: പമ്പയിലെ മാലിന്യം ഒഴിവാക്കുന്നതിനും ജലലഭ്യത ഉറപ്പുവരുത്തുന്നതിനും സ്വാമി ശരണം പദ്ധതി നടപ്പാക്കണമെന്ന് പമ്പാ പരിരക്ഷണസമിതി ജനറല്‍സെക്രട്ടറി എന്‍.കെ.സുകുമാരന്‍നായര്‍ ആവശ്യപ്പെട്ടു. പത്തനംതിട്ട പ്രസ്ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ശബരിമല സുഖദര്‍ശനം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടിവെള്ള ലഭ്യത ഇപ്പോഴും തീര്‍ഥാടകര്‍ നേരിടുന്ന വെല്ലുവിളിയാണ്. പമ്പാഡാമിന്റെ താഴെ 13 മീറ്റര്‍ ഉയരത്തില്‍ ഡാം നിര്‍മിച്ച് ജലം ശേഖരിക്കുന്ന പദ്ധതിയാണ് സ്വാമി ശരണം എന്നപേരില്‍ മുമ്പ് വൈദ്യുതി വകുപ്പ് മുന്നോട്ടു വച്ചത്. ഇതിന് അനുവാദവും ലഭിച്ചിരുന്നു. അതനുസരിച്ച് ഡാമിന്റെ നിര്‍മാണം ആരംഭിച്ചെങ്കിലും തടസപ്പെടുകയായിരുന്നു. ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തിലൂടെ ലഭ്യമാകുന്ന ജലം തീര്‍ഥാടനകാലത്ത് പമ്പ-ത്രിവേണിയിലേക്ക് ഒഴുക്കാന്‍ സാധിക്കും. കൂടാതെ ഈ ജലം പമ്പ് ചെയ്ത് പമ്പാ ഡാമിലെത്തിച്ച് വൈദ്യുതോത്പാദനവും നടത്താം. പദ്ധതി പൂര്‍ത്തിയായാല്‍ 14 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇവിടെനിന്നും ഉത്പാദിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ വിസ്മൃതിയിലാണ്ടു കിടക്കുന്ന പല പദ്ധതികളിലൊന്നായി ഇതും മാറി. നിലവില്‍ പമ്പയില്‍ അനായാസം ജലം എത്തിക്കാന്‍ മറ്റുമാര്ഗങ്ങളില്ലാതിരിക്കെ, ഭക്തജന-പരിസ്ഥിതി സൗഹൃദപരമായ പദ്ധതി ഉടന്‍ നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
തീര്ഥാടനത്തിനുമുന്നോടിയായി നടത്തുന്ന വികസനപ്രവര്‍ത്തനങ്ങളില്‍ പരിസ്ഥിതിസൗഹൃദകാഴ്ചപ്പാട് പുലര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി സുകുമാരന്‍നായര്‍ പറഞ്ഞു. നിലയ്ക്കലില്‍ തീര്‍ഥാടകര്‍ക്ക് തങ്ങാനുള്ള സൗകര്യമാണ് ഒരുക്കേണ്ടത്. ഇപ്പോള്‍ സര്‍ക്കാര്‍ പാര്‍ക്കിംഗ് സ്റ്റേഷന് എന്ന നിലയിലാണ് നിലയ്ക്കലിനെ കാണുന്നത്. അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകളാണ് ഇവിടെ നടത്തിയിട്ടുള്ളത്. അയ്യപ്പഭക്തര്‍ക്ക് നിലയ്ക്കലില്‍ തങ്ങാനുള്ള സ്ഥിതി ഒരുക്കിക്കൊടുത്താല്‍ പമ്പയിലെയും സന്നിധാനത്തെയും തിരക്കു കുറയ്ക്കാനും സാധിക്കും. 250 ഏക്കറാണ് ഇവിടെ വനംവകുപ്പില്‍ നിന്നും ദേവസ്വത്തിന് ലഭിച്ചിട്ടുള്ളത്. ഇതിനെ 25 പ്ലോട്ടുകളായി തിരിച്ച് അയ്യപ്പന്മാര്ക്കുവേണ്ട എല്ലാസൗകര്യങ്ങളും ഒരുക്കുകയാണ് വേണ്ടത്. പമ്പാനദിയിലേക്കൊഴുകിയെത്തുന്ന ജലം അതിനുള്ള ഗുണനിലവാരം പാലിച്ചുള്ളതാണെന്ന് ദേവസ്വംബോര്‍ഡും മലിനീകരണ നിയന്ത്രണബോര്‍ഡും ഉറപ്പാക്കണം. ഹോട്ടലുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ നദിയിലെത്താതിരിക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ തീര്‍ഥാടനത്തിന്റെ അവസാനനാളുകളില്‍ നദീജലത്തിലെ മാലിന്യത്തോത് അപായസൂചികകള്ക്ക് വളരെ മുകളിലെത്തുകയുണ്ടയി. ഇതു മൂന്നു ജില്ലകളിലെ ആള്‍ക്കാരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
സന്നിധാനത്തെയും പമ്പയെയും സമഗ്രമാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 2003ല്‍ അനുവദിക്കപ്പെട്ട പമ്പാആക്ഷന് പ്ലാന്‍ ഇതുവരെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ദേശീയ നദീസംരക്ഷണ പദ്ധതിയിലുള്‍പ്പെടുത്തിയ പമ്പാ ആക്ഷന്‍ പ്ലാനിന് ചെലവാകുന്ന തുകയുടെ 70 ശതമാനം കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കും. മുന്‍കൂറായി ലഭിച്ച 278 ലക്ഷം രൂപയുടെ കണക്കുകള്‍ പരിസ്ഥിതി മന്ത്രാലയത്തിന് ലഭിച്ചിട്ടില്ലെന്നും പറയുന്നു. പമ്പാ ആക്ഷന്‍ പ്ലാന്‍ അട്ടിമറിച്ചതിനെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: