ഉന്നതശ്രേണിയില്‍ തൊഴിലവസരം നേടിത്തരുന്നതോ, മികച്ച ബുദ്ധിവൈഭവം ആവശ്യമായി വരുന്നതോ ആയ ബിരുദങ്ങള്‍ നേടി സമൂഹത്തിലേക്കിറങ്ങിവരുന്ന യുവതീ-യുവാക്കളില്‍ നല്ലൊരുപങ്ക് അഹംഭാവികളോ, അഹങ്കാരികളോ ആയി കണ്ടുവരുന്നുണ്ട്. അത്തരം ‘ബുദ്ധിശാലികളില്‍’ ആര്‍ക്കെങ്കിലും വിനയവും, വിദ്യയും കൈമുതലായുള്ള അച്ഛനമ്മമാരുണ്ടെങ്കില്‍ സ്വാഭാവികമായും അവരിലാരെങ്കിലും സ്വന്തം കുഞ്ഞിനോട് ചോദിക്കാം; എന്താണ് കുഞ്ഞേ, നീ നമ്മുടെ സംസ്കാരത്തിനും, രീതികള്‍ക്കും ചേരാത്തവിധം ഇത്രകണ്ട് അഹംഭാവിയും, വിനയമില്ലാത്തവനും ആയിത്തീര്‍ന്നതെന്ന്!
പന്ത്രണ്ടുവയസ്സുമുതല്‍ പിന്നീടൊരു പന്ത്രണ്ടുവര്‍ഷക്കാലം ഗുരുകുലത്തില്‍ നിന്ന് വേദാഭ്യാസം കഴഞ്ഞ് വിനയമില്ലാത്തവനും, അനുചിതമായ അഭിമാനബോധം പ്രകടിപ്പിക്കുന്നവനുമായി തിരിച്ചെത്തിയ ശ്വേതകേതുവിനോട് സ്വപിതാവായ ഉദ്ദാലകന് ചോദിച്ചത് അവന്റെ ഈ സ്വഭാവദോഷത്തിന്റെ കാരണമാണ്. കേള്‍ക്കാത്തതൊക്കെ കേട്ടതായും, വിചാരിക്കാത്തതൊക്കെ വിചാരിച്ചതായും, അറിയാത്തതൊക്കെ അറിഞ്ഞതായും തന്റെ മകന് ഭാവിക്കുന്നതിന്റെ കാരണം ആ ബ്രഹ്മജ്ഞാനിവേഗം തന്നെ മനസ്സിലാക്കി. അതുകൊണ്ടുതന്നെ അദ്ദേഹം അവനോട് ചോദിച്ചു. “മകനേ, നീ ഗുരുവിനോട് ആ ‘ആദേശം’, അഥവാ ആത്മതത്വം പ്രബോധിപ്പിക്കുന്ന ജ്ഞാനം ചോദിച്ചറിഞ്ഞില്ലയോ?” എന്ന്.
അഞ്ചാം വയസ്സില്‍ അല്ലെങ്കില്‍ എട്ടാം വയസ്സിലെങ്കിലും ഗ്രാമദേവതയുടെ ആശീര്‍വ്വാദത്തോടുകൂടി ഉപനയനം കഴിഞ്ഞ് വേദപഠനാര്‍ത്ഥം ബ്രഹ്മചാരിയായി ഗുരുകുലത്തിലേക്ക് പോകേണ്ടവനായിരുന്നു ഉദ്ദാലകപുത്രനായ ശ്വേതകേതു. തന്റെ വംശത്തില്‍ വേദം പഠിക്കാതെ ‘ബ്രഹ്മബന്ധു’ മാത്രമായി യഥാര്‍ത്ഥ ബ്രാഹ്മണലക്ഷണങ്ങള് ഇല്ലാത്തവരായി ഇന്നേവരെ ആരുംതന്നെ ജീവിച്ചിരുന്നില്ലല്ലോ എന്നതായിരുന്നു ഉദ്ദാലകന് സ്വപുത്രനെപ്പറ്റി ഉണ്ടായ ആശങ്ക. അതുകൊണ്ടാണ് ഉദ്ദാലകന് പുത്രനെ വിളിച്ച് വേദം പഠിക്കാതെ ‘ബ്രഹ്മബന്ധുവിനെ’ പോലെ കഴിയുന്നത് അഭികാമ്യമല്ലെന്ന് പറഞ്ഞു. (കുലീനോളനനൂഷ്യ ബ്രഹ്മബന്ധുരിവ ഭവതീതി – 1.1). ഉടന്‍ തന്നെ ശ്വേതകേതു ഗുരുകുലത്തിലേക്ക് പുറപ്പെട്ടു എന്നതില്‍നിന്ന് മനസ്സിലാക്കേണ്ടത്, അവന് പിതൃസ്നേഹിയായ ഒരു മകന് തന്നെയായിരുന്നു എന്നതാണ്.
എന്നാല്‍ത്തന്നെയും, ശ്വേതകേതു വേദപഠനത്തിന് വരുത്തിവച്ച കാലവിളംബവും വംശപാരമ്പര്യം കാത്തുസൂക്ഷിക്കുന്നതില്‍ കാണിച്ച താല്‍പ്പര്യക്കുറവും, സ്വപിതാവുതന്നെ മകന്റെ ശ്രദ്ധ നിര്‍ബന്ധപൂര്‍വം വേദപഠനത്തിലേക്ക് തിരിച്ചുവിടേണ്ടിവന്ന സാഹചര്യവും കണക്കിലെടുക്കുമ്പോള്‍, വിദ്യ നേടുന്ന കാര്യത്തില്‍ തെല്ല് അലംഭാവിയായിരുന്നു ശ്വേതകേതുവെന്ന് ആര്‍ക്കും സംശയം തോന്നാം.
ഒരു വ്യാഴവട്ടക്കാലം ഗുരുകുലത്തില്‍ താമസിച്ച് വേദങ്ങളെല്ലാം പഠിച്ച് തിരിച്ചെത്തിയ ശ്വേതകേതുവാകട്ടെ അഹംഭാവിയും, തലക്കനമുള്ളവനും, വിനയമില്ലാത്തവനുമായാണ് കാണപ്പെട്ടത്. പുത്രവത്സലനായ ആ പിതാവ് അപ്പോള്‍ ആകുലചിത്തനായിത്തീരുന്നു. ബ്രഹ്മചര്യ സമാപ്തികുറിക്കുന്ന സമാവര്ത്തനത്തിനുമുന്പ് ബ്രഹ്മജ്ഞാനമേകുന്ന ആ ‘ദേശത്തെ’ ഗുരുമുഖത്തുനിന്ന് തന്റെ പുത്രന് മനസ്സിലാക്കാതിരുന്നതിനാലാണ് അവന്റെ സ്വഭാവത്തില്‍ ഈ വൈകല്യം വന്നുചേര്‍ന്നതെന്ന് ഉദ്ദാലകന് മനസ്സിലായി. ആ ജ്ഞാനസമാര്ജനത്തിന് ആഗ്രഹമുണ്ടെന്ന് ഇത്തരത്തിലുള്ള അവന്റെ ചോദ്യം ആ പിതാവിന് അല്‍പ്പം ആശ്വാസമേകുന്നു. ആ ‘ആദേശം’ എങ്ങനെയുള്ളതാണ് എന്ന ആരുണിയായ ശ്വേതകേതുവിന്റെ അന്വേഷണമാണ് നമുക്കുമുന്പില് ‘തത്ത്വമസി’യുടെ കമാനങ്ങള്‍ ഒന്നൊന്നായി മലര്ക്കെത്തുറന്നിടുവാന് കാരണമാകുന്നത്. (കഥം നു ഭഗവ: സ ആദേശോ ഭവതീതി – 1.3)
ആര്‍ഷഭാരതം ലോകത്തിന് സമ്മാനിച്ച വേദവേദാന്തങ്ങളും, പുരാണങ്ങളുമെല്ലാം ജിജ്ഞാസുവായ ശ്വേതകേതുവിനെപ്പോലെയുള്ള ‘വടുക്കള’യുടെയും ഋഷിമാരുടെയും വെടിമരുന്നുനിറച്ച ചോദ്യശരങ്ങള്‍ക്ക് ഉത്തരമായി ഒഴുകിയെത്തിയ ആകാശരംഗങ്ങളാണ്. ലോകഗുരുക്കന്മാരായ ഋഷിമാരുടെ മനീഷയെ മഥിച്ച് വെണ്ണയെടുത്ത അത്തരം ചോദ്യകാരന്മാരിലൊരാളാണ് ആരുണിയായ ശ്വേതകേതുവെങ്കില്, എയ്തുവിട്ട അവരുടെ ചോദ്യങ്ങളില്‍ മഹനീയമായ ഒന്നാണ് ‘കഥം നു ഭഗവ സ ആദേശോ ഭവതീതി’ പറഞ്ഞാലും ഭഗവാനെ ആ ആദേശം എങ്ങനെയുള്ളതാകുന്നു” എന്നത്.
അണുവിന്റെ അണുവായി എല്ലാറ്റിലും കുടികൊള്ളുന്ന ഉണ്മയുടെ വിജ്ഞാനം ഉള്‍ക്കൊള്ളുവാന്‍ ശ്വേതകേതുവിനെ തയ്യാറെടുപ്പിക്കുകയാണ് ആദ്യ മന്ത്രങ്ങളില്‍ പിതാവായ ഉദ്ദാലകന്. ‘തത്ത്വമസി’യുടെ ശ്രീകോവിലിലേക്ക് കയറുവാനെത്തുന്ന ഉപാസകന് അറിവിന്റെ സുചിന്തിതമായ പടവുകള്‍ പലതും ചവിട്ടി കയറേണ്ടതായുണ്ട്. ‘കരിനീല’ മലകളുടെ ആ നിമ്നോന്നതങ്ങളില്‍ പുത്രനായ ശ്വേതകേതുവിനോടൊപ്പം നമ്മേയും കൈപിടിച്ച് കയറ്റുകയാണ് ഉദ്ദാലകന് ഛാന്ദോഗ്യോപനിഷത്തിലെ ആറാമദ്ധ്യായം ഒന്നാം ഖണ്ഡത്തിലെ നാലാം മന്ത്രം മുതല്‍, എട്ടാം ഖണ്ഡത്തിലെ ആറാമത് മന്ത്രം വരെ ചെയ്യുന്നത്. അവധാനതയോടെ തൊട്ടുവന്ദിച്ച് ആ പടവുകള്‍ നമുക്കൊന്ന് ചവിട്ടാം!
(തുടരും)
– അജിത്കുമാര്‍ നെടുമ്പ്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക: