മഞ്ഞലോഹത്തിനോട് മലയാളികള്‍ക്കുള്ള ഭ്രമം വിസ്മയിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ സ്വര്‍ണക്കച്ചവടക്കാരുടെ പറുദീസയായി കേരളം മാറിയിരിക്കുന്നു. മറ്റൊരു സംസ്ഥാനത്തുമില്ലാത്തവിധം സ്വര്‍ണക്കടകളും സ്വര്‍ണവിപണിയും കേരളത്തിലുണ്ട്. കുതിക്കുന്ന വിലക്കയറ്റമൊന്നും സ്വര്‍ണക്കൊതിയ്ക്കറുതിയാകുന്നില്ല. സ്വര്‍ണത്തിന്റെ വര്‍ധിച്ച വിലതന്നെയാകാം ഇപ്പോള്‍ സ്വര്‍ണക്കള്ളക്കടത്ത് സജീവമായിരിക്കുകയാണ്. കഴിഞ്ഞ ഒന്‍പത് മാസങ്ങള്‍ക്കിടയില്‍ 130 കിലോഗ്രാം സ്വര്‍ണം കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് പിടികൂടി. ഇതിന്റെ എത്രയോ ഇരട്ടി കിലോഗ്രാം സ്വര്‍ണം പിടിക്കപ്പെടാതെ വിമാനമിറങ്ങിയിട്ടുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. സ്വര്‍ണക്കള്ളക്കടത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വന്‍ സാമ്പത്തികലാഭം നേടാനായേക്കാം. എന്നാല്‍ അതുമൂലം കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷവും സമ്പദ്ഘടനയും തകിടം മറിയുമെന്ന കാര്യത്തില്‍ സംശയമില്ല. അത്രമാത്രം ഭീകരമായ സംഘടിത സ്വര്‍ണക്കടത്താണ് കേരളത്തിലേക്കുണ്ടാകുന്നത്. സ്വര്‍ണക്കള്ളക്കടത്തിന് വിമാനകമ്പനികളിലെ മാത്രമല്ല കസ്റ്റംസിലെ തന്നെ ചില ഉദ്യോഗസ്ഥരും ഒത്താശചെയ്യുന്നുണ്ടെന്ന് ഇതിനകം വ്യക്തമായി. കഴിഞ്ഞദിവസം കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ എയര്‍ഹോസ്റ്റസും സഹായിയും സ്വര്‍ണവുമായി പിടിയിലായപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഇവര്‍ 39 കിലോഗ്രാം സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് വെളിപ്പെടുത്തിയത്.
ഒരു കിലോ സ്വര്‍ണം ലക്ഷ്യസ്ഥാനത്തെത്തിച്ചാല്‍ ഒരുലക്ഷം രൂപവരെ സാമ്പത്തികനേട്ടം ഇടനിലക്കാര്‍ക്ക് ലഭിക്കുന്നു. മൂന്നുതവണയായി 11.87 കോടി രൂപയുടെ സ്വര്‍ണം കടത്തിയതിലൂടെ 39 ലക്ഷം രൂപയുടെ സാമ്പത്തികനേട്ടമുണ്ടായി എന്നാണ് എയര്‍ഹോസ്റ്റസും സഹായിയും വെളിപ്പെടുത്തിയിട്ടുള്ളത്. കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളെല്ലാം കളളക്കടത്തുകാരുടെ സൗഹൃദസ്ഥാപനങ്ങളായി മാറിയിട്ടുണ്ടെന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്. കള്ളക്കടത്തിന് പുതിയ പുതിയ താരങ്ങളെ ഇറക്കുന്നതോടൊപ്പം പുതിയ പുതിയ തന്ത്രങ്ങളും പയറ്റാന്‍ തുടങ്ങി. അതിന്റെ തെളിവാണ് കഴിഞ്ഞദിവസം കരിപ്പൂരില്‍ കണ്ടത്. സ്പൂണ്‍, ഗ്ലാസ് എന്നീ രൂപത്തിലാക്കിയ സ്വര്‍ണത്തില്‍ (സ്റ്റീല്‍) പ്ലേറ്റ് ചെയ്ത് 60 ലക്ഷത്തിന്റെ സ്വര്‍ണം കടത്താനാണ് ശ്രമിച്ചത്. മുംബൈ വിമാനത്താവളത്തില്‍ ഫാനിന്റെയും റേഡിയോയുടെയും ബാറ്ററിയ്ക്കകത്ത് ഒളിപ്പിച്ചാണ് 22 സ്വര്‍ണക്കട്ടികള്‍ കടത്താന്‍ ശ്രമിച്ചത്.
എഴുപതുകളിലാണ് സ്വര്‍ണക്കള്ളക്കടത്ത് കേരളത്തില്‍ വ്യാപകമായത്. അന്ന് വിമാനത്തവാളങ്ങള്‍വഴിയല്ല കടല്‍ വഴിയാണ് സ്വര്‍ണക്കടത്ത് സജീവമായിരുന്നത്. ടണ്‍കണക്കിന് സ്വര്‍ണം കടത്തിക്കൊണ്ടുവന്ന് കോടീശ്വരന്മാരായ നിരവധി പേര് മലബാറില്‍ പ്രത്യേകിച്ച് കോഴിക്കോട് കാസര്‍ഗോട് ഭാഗത്തുണ്ട്. അവര്‍ സൃഷ്ടിച്ച സാമ്രാജ്യം ഇനിയും തകര്‍ക്കാന്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്കൊന്നുമായിട്ടില്ല. കെ.ആര്.ഗണേശ് കേന്ദ്രധനമന്ത്രിയായിരുന്നപ്പോള്‍ സ്വര്‍ണക്കള്ളക്കടത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. നിരവധി ‘സ്വര്‍ണ’ രാജാക്കന്മാര് ജയിലിനകത്താക്കപ്പെട്ടു. എന്നിട്ടും കള്ളക്കടത്തിന് ശമനമൊന്നുമുണ്ടായില്ല. ജയിലില്‍ കിടന്നവര്‍ പുറത്തിറങ്ങി രാഷ്ട്രീയരംഗത്ത് തിളങ്ങി. എംഎല്‍എയും മന്ത്രിമാരുമായി. ഇടക്കാലത്ത് സ്വര്‍ണത്തിനുപകരം കള്ളനോട്ടാണ് വില്ലനായത്. കൊച്ചിയില്‍ കണ്ടെയ്നറില്‍ കള്ളനോട്ടെത്തിച്ചു എന്ന വാര്‍ത്തയുണ്ടായിരുന്നു. അവ മുഴുവന്‍ കണ്ടെടുക്കാനായിട്ടില്ല. പാക്കിസ്ഥാന് നിര്‍മ്മിത കള്ളനോട്ട് പല സ്ഥലത്തുനിന്നും ലഭിച്ചതായി കേള്‍ക്കാറുമുണ്ട്.
കള്ളക്കടത്ത് തടയണമെങ്കില്‍ പല്ലും നഖവുമുള്ള നിയമം വേണം. രാജ്യദ്രോഹകുറ്റമായിക്കണക്കാക്കണം. പൗരത്വം റദ്ദാക്കുന്നതടക്കമുള്ള നിയമം നിര്‍മ്മിക്കണം. കട്ടിട്ടായാലും കള്ളനോട്ടടിച്ചിട്ടാണെങ്കിലും സ്വര്‍ണ കള്ളക്കടത്തു നടത്തിയാണെങ്കില്‍ പോലും തടിച്ചുകൊഴുക്കുന്നവരുടെ തോഴന്മാരായി മാറുന്ന രാഷ്ട്രീയക്കാരുണ്ട്. തനിക്കും തന്റെ പാര്‍ട്ടിക്കും അതിന്റെ പങ്ക് ലഭിക്കണണെന്ന ചിന്തയേ അവര്‍ക്കുള്ളൂ. രാജ്യത്തെയും ജനങ്ങളെയും സ്നേഹിക്കുന്നവര്‍ക്ക് ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ല. പുതിയ നിയമനിര്‍മ്മാണത്തിന് മടിച്ചു നില്ക്കുന്ന രാഷ്ട്രീയനേതൃത്വത്തെ അതിനായി നിര്‍ബന്ധിക്കാന്‍ ജനമുന്നേറ്റം അനിവാര്യമായിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: