പരമമായ ലക്ഷ്യത്തിലേക്കുള്ള കുതിപ്പില്‍, സാധകനെ കുഴയ്ക്കുന്ന മുഖ്യ തടസ്സം പരോക്ഷതാബുദ്ധിയാണെന്ന് സ്വാമി ചിദാനന്ദപുരി. തന്നില്‍നിന്ന് അന്യമല്ലാത്തതുകൊണ്ട്, ഇന്ദ്രിയഗോചരം അല്ലാത്തതും അതീവ സൂക്ഷ്മവും സര്‍വാന്തര്യാമിയുമായ പുരാണ പുരുഷനെ, അദ്ധ്യാത്മയോഗാധിഗമത്താല് അറിഞ്ഞിട്ട് ധീരനായ സത്യാന്വേഷി ഹര്ഷശോകങ്ങളെ അതിക്രമിക്കുന്നു. ഉപനിഷദ് വിചാരയജ്ഞം ഇരുപത്തിമൂന്നാം ദിവസം കഠോപനിഷത്തിനെ അധികരിച്ച് സംസാരിക്കുകയായിരുന്നു സ്വാമി.
മരണധര്മത്തോടുകൂടിയ സകലര്‍ക്കും മൃത്യുവെ അതിക്രമിക്കുവാനുള്ള അധികാരമുണ്ട്. ആത്മലാഭത്തെക്കാള് ശ്രേഷ്ഠമായി മനുഷ്യജന്മത്തില് ഒന്നും നേടാനില്ല. തള്ളേണ്ടതിനെ തള്ളി, കൊള്ളേണ്ടതിനെ കൊള്ളാനുള്ള വിവേകബുദ്ധി ഉത്തമ അധികാരിക്കു മാത്രമേ ഉണ്ടാകൂ. ആദ്യമാദ്യം ഗുരു പരമമായ തത്വത്തെ ഉപദേശിക്കാതെ ശിഷ്യന്റെ അര്‍ഹതയെ പരീക്ഷിക്കും. ശ്രോത്രിയനും ബ്രഹ്മനിഷ്ഠനുമായ ഗുരുനാഥന്, പരീക്ഷണ സ്വഭാവമുള്ള പ്രലോഭനങ്ങളെയും പ്രശംസയേയും കോരിച്ചൊരിയും. ഇതുകൊണ്ടൊന്നും തൃപ്തനാകാതെ, തന്റെ തീവ്ര മുമുക്ഷുത്വം വാക്കുകളിലൂടെയും ഭാവത്തിലൂടെയും വെളിവാക്കുന്ന ഉത്തമശിഷ്യനെ നമുക്ക് നേരില്‍ കാണാം കഠോപനിഷത്തില്‍.
ധര്മാധര്മങ്ങള്ക്കും കൃതാകൃതങ്ങള്ക്കും ഭൂതഭവിഷ്യത്തുകള്ക്കും അതീതമായ ആത്മതത്വോപദേശം ഒന്നുകൊണ്ടല്ലാതെ ശിഷ്യനായ നചികേതസ്സ് തൃപ്തനാകുന്നില്ല. സാധകരായ നാമും ഇതുപോലെ തീവ്ര മുമുക്ഷുക്കള്‍ ആയിരിക്കണമെന്ന് സ്വാമി ഉത്ബോധിപ്പിച്ചു. ഉപനിഷദ് വാങ്മയത്തിലെ അത്യപൂര്‍വവും അതീവ ഹൃദ്യവുമായ ഒരു സന്ദര്‍ഭമാണ് നചികേതസ്സിന്റെ ആത്മജ്ഞാനത്തിനുവേണ്ടിയുള്ള വെമ്പല്‍. ഈ രംഗം വാക്കുകളിലൂടെ അത്യുജ്വലമായി വരച്ചുകാട്ടുകയായിരുന്നു സ്വാമി. ടിഡിഎം ഹാളില്‍ ദിവസേന വൈകുന്നേരം 6 മുതല്‍ 8 വരെയാണ് സ്വാമിജിയുടെ പ്രഭാഷണം. ഡിസം. 10 ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: