തന്റെ മുന്നില്‍ വരുന്ന വിവിധ സാധ്യതകളെ വിലയിരുത്തി സ്വീകരിക്കാനുള്ള കഴിവാണ് മനുഷ്യന്റെ ഒരു സവിശേഷത. എന്തിനെ സ്വീകരിക്കുന്നുവോ അതിനനുസരിച്ചായിരിക്കും ഒരാളുടെ ഭാവി. എന്തിനെ സ്വീകരിക്കണമെന്നും തള്ളണമെന്നും നിശ്ചയിക്കുന്നതിനുള്ള ബുദ്ധി മനുഷ്യന് സഹജമാണ്. നാംതന്നെയാണ് നമ്മുടെ ഭാവിയെ നിശ്ചയിക്കുന്നത്. ഇപ്രകാരം മുന്നില്‍ വരുന്ന സാധ്യതകളെ തെരഞ്ഞെടുക്കുന്നതിലൂടെ സ്വയം നാം നമ്മുടെ ജീവിതഗതിയെ നിശ്ചയിക്കുന്നുവെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. എറണാകുളം ടിഡിഎം ഹാളില്‍ നടക്കുന്ന ഉപനിഷദ് വിചാരയജ്ഞം ഇരുപത്തൊന്നാം ദിവസം കഠോപനിഷത്തിനെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി ചിദാനന്ദപുരി.
പ്രിയതമങ്ങളായ ബാഹ്യ വിഷയങ്ങളുടെ ആകര്‍ഷണീയമായ മാര്‍ഗ്ഗവും ആത്യന്തികമായ നിശ്രേയസത്തിലേക്കുള്ള മാര്‍ഗ്ഗവും മനുഷ്യനെ പ്രാപിക്കുന്നു. അവയെ വേണ്ടതുപോലെ നിരൂപണം ചെയ്ത് ബുദ്ധിമാന് ആത്യന്തികമായ ജ്ഞാനമാര്‍ഗം സ്വീകരിക്കുന്നു. അത്ര വിചാരശേഷിയില്ലാത്തയാള് സമ്പദ്ദൈശ്വര്യങ്ങളെക്കുറിച്ചോര്ത്ത് പ്രേയസിന്റെ മാര്‍ഗ്ഗത്തെ വരിക്കുന്നു. തന്റെ വിചാരസാമര്ത്ഥ്യത്തെ വേണ്ട വിധത്തില്‍ വിനിയോഗിക്കുന്നവര്‍ക്കേ ജ്ഞാനമാര്‍ഗ്ഗത്തിലേക്ക് ഉയരാന്‍ കഴിയൂ. ആത്മജ്ഞാനം അതീവ ദുര്ലഭംതന്നെ. വക്താവും ശ്രോതാവും ആശ്ചര്യകരമാം വിധം ശ്രേഷ്ഠന്മാരാകുമ്പോഴേ ആത്മവിദ്യ പ്രകാശിക്കൂ. ശ്രദ്ധാവാനായ ശിഷ്യനും ബ്രഹ്മനിഷ്ഠനായ ഗുരുവും ഒത്തുചേരണം. എങ്കില്‍ ആത്മബോധം സുനിശ്ചിതമാകുന്നു. അത് സര്വ്വപരിമിതികള്ക്കുമുപരി തന്നെ മുക്തിയിലേക്ക് നയിക്കുന്നു. ഈ ആത്മബോധം ഗുരു ശാസ്ത്ര സമ്പ്രദായത്തിലൂടെ നേടേണ്ടതാണെന്ന് സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: