തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന് അഴിമതിക്കേസിലെ പ്രതിപ്പട്ടികയില്‍നിന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഒഴിവാക്കി. ഒഴിവാക്കണമെന്നാവശ്യപ്പെട്ടു പിണറായി നല്കിയ വിടുതല്‍ ഹര്‍ജിയില്‍ സിബിഐ പ്രത്യേക കോടതി ജഡ്ജി ആര്. രഘുവാണ് വിധി പറഞ്ഞത്. പിണറായി അടക്കം ഏഴുപ്രതികളുടെ വിടുതല്‍ ഹര്‍ജി കോടതി അംഗീകരിക്കുകയായിരുന്നു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് സിബിഐ അറിയിച്ചു.
ലാവ്ലിന് മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെന്‍ഡല്‍, കാനഡയിലെ ലാവ്ലിന് കമ്പനി എന്നിവര്‍ ഒഴികെയുള്ളവരെയാണ് പ്രതിപ്പട്ടികയില്‍ നിന്ന് മാറ്റിയത്. ട്രെന്‍ഡലും ലാവ്ലിന് കമ്പനിയും യഥാക്രമം ആറും ഒന്‍പതും പ്രതികളായിരുന്നു. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പിണറായിവിജയനും ഊര്‍ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന കെ.മോഹനചന്ദ്രന്, ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ്, കെഎസ്ഇബി മുന്‍ ചെയര്മാന് പി.എ.സിദ്ധാര്‍ഥമേനോന്‍, കെഎസ്ഇബി റിട്ട. ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗഅയ്യര്‍ എന്നിവരുമാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി നല്കാഞ്ഞ പ്രതികളായ കെഎസ്ഇബി മുന്‍ ചെയര്മാന് ആര്.ശിവദാസന്‍, സാമ്പത്തിക ഉപദേഷ്ടാവും ചീഫ് അക്കൗണ്ട്സ് ഓഫീസറുമായ കെ.ജി.രാജശേഖരന് നായര്‍ എന്നിവരെയും കോടതി കുറ്റവിമുക്തരാക്കി.
66 പേജുകളുള്ള വിധിയില്‍ സിബിഐ ഉന്നയിച്ച ആരോപണങ്ങള്‍ മുഴുവന്‍ തള്ളിക്കൊണ്ടാണ് പിണറായി വിജയനുള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ലാവ്ലിന് ഇടപാടില്‍ പിണറായി വിജയന് സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്ന് സിബിഐ നേരത്തെ തന്നെ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇതും പിണറായിക്ക് അനുകൂലമായി. പിണറായി കുറ്റം ചെയ്തതായി ആരോപിച്ച കാര്യങ്ങളൊക്കെ പൊതുജന താല്പര്യാര്ത്ഥമാണെന്ന വിലയിരുത്തലും ഉണ്ടായി. പ്രോസിക്യൂഷന് ആരോപിച്ച വിശ്വാസ വഞ്ചന, ദുരുദ്ദേശ്യപരമായ താല്പര്യം, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍ എന്നിവയൊന്നും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് വിധിയില്‍ പറയുന്നു. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് വേണ്ടി വാഗ്ദാനം ചെയ്ത തുക കൂടി കണക്കിലെടുത്താണ് ലാവ്ലിന് കരാര്‍ നല്‍കിയതെന്ന് സിബിഐ ആരോപിച്ചിരുന്നു. എന്നാല്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിച്ചത് അഭിനന്ദനാര്‍ഹമാണെന്ന് കോടതി പ്രത്യേകം പരാമര്‍ശിക്കുന്നു.
കരാറിന്റെ ഭാഗമായി മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ലാവ്ലിന് വാഗ്ദാനം ചെയ്ത തുക ലഭിക്കാതെ പോയത് ഭരണപരമായ നടപടിക്രമങ്ങളിലെ പിഴവോ അബദ്ധമോ മൂലമാണോ എന്ന് പിന്നീട് പരിശോധിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു. ഇത് കുറ്റകരമായ വീഴ്ചയായി കണക്കാനാവില്ല.
1996ല്‍ ജി.കാര്ത്തികേയന് വൈദ്യുതി മന്ത്രിയായിരിക്കെയാണ് ലാവ്ലിന് കമ്പനിയുമായി കണ്‍സല്‍ട്ടന്‍സി കരാര്‍ ഒപ്പിട്ടത്. എന്നാല്‍ പിന്നീട് പിണറായി വിജയന് മന്ത്രിയായിരിക്കെ സപ്ലൈ കരാറില്‍ ഒപ്പിട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. ലാവ്ലിന് കമ്പനിക്ക് കരാര്‍ നല്‍കിയതിനെക്കുറിച്ച് യുഡിഎഫ് ഭരണകാലത്ത് വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് 2006ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുമ്പ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി കേസ് സിബിഐക്ക് വിട്ടത്. കേസില്‍ ആറാംപ്രതി ലാവ്ലിന് പ്രതിനിധി ക്ലോസ് ട്രെന്‍ഡല്‍, ഒന്‍പതാം പ്രതിസ്ഥാനത്തുളള ലാവ്ലിന് കമ്പനി എന്നിവരെ വിചാരണയ്ക്ക് വിട്ടുകിട്ടാത്ത സാഹചര്യത്തില്‍ കേസ് വിഭജിച്ച് വിചാരണ നടത്തണമെന്ന പിണറായി വിജയന്റെ ആവശ്യം കോടതി നേരത്തെ അനുവദിച്ചിരുന്നു.
അതേസമയം, തിരുവനന്തപുരത്തെ സ്പെഷല്‍ സിബിഐ കോടതിവിധിക്കെതിരെ അപ്പീല്‍ പോകാനുള്ള തീരുമാനത്തിലാണ് സിബിഐ. ഹൈക്കോടതിയില്‍ അപ്പീല്‍ പോകുന്നതിനുള്ള നിയമോപദേശം തേടിയിട്ടുണ്ട്. ലാവ്ലിന് ഇടപാടില്‍ സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടായെന്നും ഇക്കാര്യത്തില്‍ പിണറായി വിജയനടക്കമുള്ളവര്‍ കുറ്റക്കാരാണെന്നുമുള്ള കണ്ടെത്തലുകള്‍ വസ്തുതയാണെന്നും ബോധിപ്പിക്കാനാണ് തീരുമാനം. പിണറായി അടക്കമുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് നീക്കം ചെയ്ത വിധി റദ്ദാക്കണമെന്ന് അപ്പീലില്‍ ആവശ്യപ്പെടും.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: