കൊല്ലം: പീതാംബരക്കുറുപ്പ് എംപി പൊതുവേദിയില്‍ അപമാനിച്ച കേസില്‍ നടി ശ്വേത മേനോന് പോലീസിന് നല്കിയ മൊഴിപകര്‍പ്പ് പുറത്തുവന്നു. സ്വകാര്യ വാര്‍ത്താ ചാനലാണ് മൊഴിപകര്‍പ്പ് പുറത്തുവിട്ടത്. പീതാംബരക്കുറുപ്പ് തന്റെ അരയില്‍ പിടിച്ചാണ് വേദിയില്‍ കയറ്റിയതെന്ന് ശ്വേത നല്കിയ മൊഴിയില്‍ പറയുന്നു.
പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിന്റെ മുഴുവന്‍ സമയവും പീതാംബരക്കുറുപ്പ് തന്നെ അപമാനിച്ചുവെന്നും ശ്വേത പറയുന്നു. വേദിയിലും തന്റെ കൈപിടിച്ചാണ് പീതാംബരക്കുറുപ്പ് മുഴുവന്‍ സമയവും ഇരുന്നത്. പ്രസംഗിക്കാന്‍ തന്നെ വിളിച്ചപ്പോള്‍ മാത്രമാണ് കൈയില്‍ നിന്ന് പിടിവിട്ടതെന്നും പറയുന്നു. പ്രസംഗിക്കുന്നതിനിടെ തോളുകൊണ്ട് പീതാംബരക്കുറുപ്പ് തന്റെ തോളില്‍ തട്ടി. അപ്പോള്‍ തന്നെ താന്‍ പ്രതികരിച്ചു.
പലവട്ടം കൈയില്‍ പിടിച്ചു മുന്നോട്ട് വരാന്‍ പറഞ്ഞു. കൈവിട്ടാല്‍ മാത്രമേ മുന്നോട്ട് വരാന്‍ കഴിയൂ എന്ന് താന്‍ മറുപടി പറഞ്ഞു. വേദിയില്‍ മൈക്കിനു മുന്നില്‍ എത്തിയപ്പോള്‍ അസഹ്യമായ സ്പര്‍ശനമായിരുന്നുവെന്നും പോലീസിന് ശ്വേത മൊഴി നല്‍കിയിട്ടുണ്ട്. പരിപാടിക്ക് വന്നതിന് സംഘാടകര്‍ തനിക്ക് പ്രതിഫലം നല്‍കിയില്ലെന്നും ശ്വേത മൊഴിയില്‍ പറഞ്ഞിട്ടുണ്ട്.
കുറുപ്പിനെ കൂടാതെ സ്വര്‍ണനിറത്തിലുള്ള കുറുത്ത ധരിച്ച കണ്ണട വച്ചയാള്‍ പിന്‍ഭാഗത്ത് സ്പര്‍ശിക്കാനും ശ്രമിച്ചു. ചടങ്ങ് അലങ്കോലപ്പെടുത്തേണ്ടെന്ന് കരുതിയാണ് അപ്പോള്‍ ഒന്നും മിണ്ടാതിരുന്നത്. വിളിച്ചു വരുത്തി അപമാനിച്ചതില്‍ കടുത്ത മനോവേദനയും വിഷമവും തോന്നി. അതിനാലാണ് പരിപാടി പൂറ്റ്ത്തിയാകും മുമ്പ് വേദി വിട്ടതെന്നും ശ്വേത മൊഴിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: