കൊച്ചി: പരിസ്ഥിതി സംരക്ഷണത്തിന് നിയമനിര്മാണങ്ങളെക്കാള് വേണ്ടത് ജനകീയ മുന്നേറ്റങ്ങളാണെന്ന് പ്രൊഫ. മാധവ ഗാഡ്ഗില്‍. ജനത ശാക്തീകരിക്കപ്പെട്ടാല്‍ നിയമത്തിന്റെ തന്നെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ അസോസിയേഷന് ഓഫ് ലോയേഴ്സ് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് പ്രഭാഷണം നടത്തുകയായിരുന്നു ഗാഡ്ഗില്‍.
ജനങ്ങളെ മറന്നുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണമല്ല തന്റെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നത്. പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതാണെന്ന ബോധ്യം പശ്ചിമഘട്ടത്തിലെ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന നാട്ടുകാര്‍ക്കുണ്ട്. അവരെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് താന്‍ പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് അവിടത്തെ പരിസ്ഥിതിയുടെ സംരക്ഷണത്തില്‍ ഏറ്റവും നിര്‍ണായകമായ പങ്കാണ് വഹിക്കാനുള്ളത്.
പ്ലാച്ചിമടയില്‍ കൊക്കകോള ഫാക്ടറിക്കെതിരെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന സമരം ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ജനത്തിന് യഥാര്‍ത്ഥ അധികാരം വിട്ടുകൊടുക്കുകയാണ് നമ്മള് ചെയ്യേണ്ടത്. പാരിസ്ഥിതിക ദുര്‍ബല പ്രദേശത്തിന്റെ കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ അധികാരം നല്‍കണം. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കേണ്ടത് ഗ്രാമസഭകളിലാണ്.
പരിസ്ഥിതി സംരക്ഷണത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കിനെ ചോദ്യം ചെയ്യുന്ന ഡോ. കസ്തൂരി രംഗന് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തന്നെ ഞെട്ടിച്ചുവെന്ന് പ്രൊഫ. ഗാഡ്ഗില്‍ പറഞ്ഞു. അംഗീകരിക്കാന്‍ കഴിയാത്ത പല നിര്‍ദേശങ്ങളും കസ്തൂരി രംഗന് റിപ്പോര്‍ട്ടിലുണ്ട്. പരിസ്ഥിതിയുടെ ഭാഗമായ സര്‍പ്പക്കാവുകള്‍ സാംസ്കാരിക മേഖലകളാണെന്നാണ് കസ്തൂരി രംഗന് റിപ്പോര്‍ട്ടിലുള്ളത്. സര്‍പ്പക്കാവുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഈ റിപ്പോര്‍ട്ട് മറയായി മാറുമെന്ന് ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ ഉപയോഗിച്ചുള്ള പഠനമാണ് പശ്ചമഘട്ടത്തിലെ ഓരോ പ്രദേശത്തെയും കുറിച്ച് പരിസ്ഥിതി ശാസ്ത്രജ്ഞന് എന്ന നിലയില്‍ താന്‍ നടത്തിയത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെ നിരാകരിക്കാതെ പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ തന്റെ റിപ്പോര്‍ട്ട് പൂര്‍ണമായും വളച്ചൊടിച്ച് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അത് പരിസ്ഥിതി മൗലിക വാദം അടിച്ചേല്പിക്കുന്നതാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമമെന്നും ഗാഡ്ഗില്‍ പറഞ്ഞു.
ചടങ്ങില്‍ അഡ്വ. ടി. എം. മുഹമ്മദ് യൂസഫ് അധ്യക്ഷത വഹിച്ചു. അഡ്വ. രഞ്ജിത് തമ്പാന് സ്വാഗതവും അഡ്വ. എ. ജയശങ്കര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: