കോട്ടയം: രാജ്യത്തെ അതീവ രഹസ്യ വിവരങ്ങള്‍ കൈമാറുന്ന ആഭ്യന്തര വകുപ്പിന്റെ വിവര കൈമാറ്റ സംവിധാനം ഒരുക്കുന്നതില്‍ അഴിമതിയും ക്രമക്കേടും. രാജ്യസുരക്ഷയെ ബാധിക്കുന്ന ഈ പ്രശ്നം ആഭ്യന്തര വകുപ്പിന്റെയും ഡിജിപിയുടെയും ശ്രദ്ധയില്‍ ഔദ്യോഗികമായിപ്പെടുത്തിയിട്ടും ഇതുവരെ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല.
കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ കേരള പൊലീസ് നടപ്പിലാക്കിവരുന്ന ക്രൈം ആന്റ് ക്രിമിനില്‍ ട്രാക്കിംഗ് നെറ്റ് വര്ക്ക്സിസ്റ്റംസിന്റെ (സിസിടിഎന്‍എസ്) മറവിലാണ് കോടികളുടെ തട്ടിപ്പ്. വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ ദേശീയ തലത്തില്‍ എല്ലാ പോലീസ് സ്റ്റേഷനുകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള സിസിടിഎന്‍എസ് പദ്ധതി നിര്‍വഹണത്തിനു കേരളത്തില്‍ കരാര്‍ ചുമതല ഏറ്റിരിക്കുന്ന കമ്പനി നിലവാരം കുറഞ്ഞ ഉപകരണങ്ങള്‍ ഉപയോഗിച്ചതും സംവിധാന നിര്‍മ്മാണത്തില്‍ വന്‍ വീഴ്ചകള്‍ വരുത്തിയതും സംബന്ധിച്ച് വയനാട്ടില്‍നിന്ന് മൂന്നു മാസം മുമ്പാണ് ഔദ്യോഗിക പരാതി അധികൃതര്‍ക്കു കൈമാറിയത്. പക്ഷേ, നടപടി ഒന്നും ഉണ്ടായിട്ടില്ല.
ടാറ്റാ കണ്‍സള്‍ട്ടിംഗ് സര്‍വീസ് എന്ന പ്രമുഖ കമ്പനിയാണ് കേരളത്തില്‍ പദ്ധതി നടപ്പാക്കുന്നത്. കമ്പ്യൂര്‍, പ്രിന്റര്‍, ഇലക്ട്രിക്ക്പെന്, എര്‍ത്ത് വയര്‍, ആംപ്ലിഫയര്‍ തുടങ്ങിയ ഉപകരണങ്ങള്‍ വാങ്ങിയതിലാണ് അഴിമതി. ഒന്നാംകിട കമ്പനി സാധനങ്ങളുടെ വിലകാണിച്ച് നിലവാരം കുറഞ്ഞവ വാങ്ങി കോടികള്‍ ഖജനാവിനെ തട്ടിച്ചെന്ന് തെളിവുകള്‍ സഹിതമാണ് റിപ്പോര്‍ട്ടു സമര്‍പ്പിച്ചിട്ടുള്ളത്. ഐഎസ്ഐ മുദ്രയുള്ള ഉല്‍പ്പന്നങ്ങള്‍ വേണ്ടിടത്ത് തരംതാണ ഉപകരണങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്.
835 പോലീസ് ഓഫീസുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു ഓഫീസില്‍ മൂന്ന് കമ്പ്യൂട്ടര്‍ വീതമാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് പ്രകാരം 2505 കമ്പ്യൂട്ടറുകള്‍ വാങ്ങിയതിലാണ് തിരിമറി. കമ്പ്യൂട്ടര്‍ ഒന്നിന് മുപ്പതിനായിരം രൂപവരെയാണ് വില ഇട്ടിരിക്കുന്നത്. ഈ ഇനത്തില്‍ കോടികളാണ് കമ്പനി സ്വന്തമാക്കിയിരിക്കുന്നത്. കമ്പനി കുറഞ്ഞവിലയുള്ള പ്രിന്റര്‍ വാങ്ങിയിട്ട് 15000 രൂപ വിലയും കാണിച്ചിരിക്കുന്നു. ചൈന കമ്പനിയുടെ ഇലക്ട്രിക്ക് പെന്നിന്റെ മാര്‍ക്കറ്റ് വില 14000 വരെയാണ്. എന്നാല്‍ സിസിടിഎന്എസിന് വേണ്ടി കമ്പിനി ഇലക്ട്രിക്ക് പെന്‍ വാങ്ങിയ ഇനത്തില്‍ ഒന്നിന്റെ വില ഇരുപതിനായിരം രൂപ വരെയാണ് കാണിച്ചിട്ടുള്ളത്.
കേരളത്തില്‍ 2013 ജനുവരി 10 നാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വയനാട്, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം നഗരങ്ങളിലാണ് പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുള്ളത്. കരാര്‍ എടുത്തിട്ടുള്ള ടിസിഎസ് കമ്പനി പ്രാദേശികമായ ചില സ്ഥാപനങ്ങളെക്കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നതത്രേ. തട്ടിപ്പിന് ആഭ്യന്തര വകുപ്പിലെ തന്നെ ഉന്നതരും മറ്റ് ലോബികളുമാണ് സ്വകാര്യ കമ്പിനിയെ സഹായിക്കുന്നതെന്ന ആക്ഷേപവുമുണ്ട്.
പരാതികള്‍ കൂടുതലുള്ളത് വടക്കന്‍ ജില്ലകളിലാണ്. സ്വിച്ചുകള്‍, സോക്കറ്റ്സ്, എംസിബികള്‍, ഇഎല്‍സിബി, ഇലക്ട്രിക്ക് വയര്‍ തുടങ്ങിയവ ഗുണനിലവാരം കുറഞ്ഞതാണ് ഉപയോഗിച്ചിരിക്കുന്നത്. ഇഎല്‍സിബി 40 അബോക്സ് മെറ്റലില്‍ തീര്ത്തതാകണമെന്നിരിക്കെ ഈ വ്യവസ്ഥയും പാലിച്ചിട്ടില്ല. 10 ആമ്പിയറിന്റെ എംസിബി ബോക്സ് മെറ്റല്‍ കൊണ്ടുള്ളതല്ല. ഇത് എര്‍ത്ത് ചെയ്തിരിക്കുന്നതും സുരിക്ഷിതമായിട്ടല്ല. എര്‍ത്ത് പിറ്റ് നടത്തിയിട്ടില്ല തുടങ്ങി നിരവധി വീഴ്ച്ചകളാണ് ക്രൈം ആന്റ് ക്രിമിനില്‍ ട്രാക്കിംഗ് നെറ്റ് വര്‍ക്കുമായി ബന്ധപ്പെട്ട നിര്‍മ്മാണങ്ങളില്‍ സ്വകാര്യകമ്പനി നടത്തിയിരിക്കുന്നത്.
ആസൂത്രണ കമ്മീഷന്റെ 11-ാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി പദ്ധതിക്ക് 2000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പ്രവര്‍ത്തനങ്ങളുടെ ആരംഭത്തില്‍ തന്നെ കേരളത്തില്‍ പദ്ധതിയുടെ സിസ്റ്റം ഇന്റഗ്രേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനി മറ്റ് ചെറിയ കമ്പനികള്‍ക്ക് ഡിവിഷന് തിരിച്ച് നിര്‍മ്മാണ ചുമതല നല്‍കിയതിലും അഴിമതി നടന്നതായി ആക്ഷേപം ഉണ്ട്.
രൂപേഷ് അടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: