വേദസാരമായ ഉപനിഷത് നമ്മിലേക്ക് പ്രവേശിക്കണമെങ്കില്‍ നാം ധാര്‍മ്മികമായി ജീവിച്ച് ചിത്തശുദ്ധിയെ നേടിയിരിക്കണമെന്ന് സ്വാമി ചിദാനന്ദപുരി.
എറണാകുളം ടിഡിഎം ഹാളില്‍ നടക്കുന്ന ഉപനിഷദ് വിചാരയജ്ഞം പതിനേഴാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. അത്യന്തം ആര്‍ജവത്തോടെ പരമമായ സത്യത്തെ ഉപദേശിച്ചത് മുഴുവനും ശ്രദ്ധയോടെ കേട്ടശേഷം ശിഷ്യന് ഉപനിഷത്തിനെ പറഞ്ഞുതരൂ എന്ന് ഗുരുവോട് ആവശ്യപ്പെടുന്നു.
ബ്രഹ്മസംബന്ധിയായ ഉപദേശത്തെ സാക്ഷാല്‍ക്കരിക്കാന്‍ സാധിക്കണമെങ്കില്‍ തപസ്സും ഇന്ദ്രിയനിഗ്രഹവും സത്കര്മ്മാചരണവും അവശ്യം വേണമെന്ന് ഗുരു നിര്‍ദ്ദേശിക്കുന്നു. ഇവയോടൊപ്പം ശാസ്ത്രസ്വാധ്യായവും സത്യനിഷ്ഠയും കൂടിയുണ്ടെങ്കിലേ ഉപനിഷത്തിനെ സാക്ഷാല്‍ക്കരിക്കാനാവൂ. ഈ സാധനാനിഷ്ഠയിലൂടെ ഉപനിഷത്ബോധത്തിലേക്കുയര്ന്നാല് പരമമായ അമൃതസ്വരൂപസ്ഥനാവുന്നു. അങ്ങനെയുള്ള വിജ്ഞാനികളുടെ സാന്നിധ്യം എല്ലാവരും തന്നെ ഇച്ഛിക്കുന്നു.
സര്‍വ്വരേയും ആകര്‍ഷിക്കും വിധമുള്ള മഹിമയാണ് വിജ്ഞാനിയുടേത്. ഇതിന് കാരണം അയാള്‍ സ്വയം ആനന്ദ സ്വരൂപത്തില്‍ അമര്ന്നിരിക്കുന്നുവെന്നതാണ്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഈ ആനന്ദ സ്വരൂപത്തില്‍ കഴിയുന്നതാണ് പരമമായ ലക്ഷ്യം. അല്ലാതെ മരണാനന്തരം ലഭിക്കുന്ന സ്വര്‍ഗ്ഗം തുടങ്ങിയ ലോകങ്ങളല്ല. സ്വര്‍ഗ്ഗം ലഭിച്ചാല്‍ നിശ്ചയമായും അത് നഷ്ടമാവുകയും ചെയ്യും. കൃതിസാധ്യമായതൊക്കെ ഉപഭോഗത്താല്‍ ക്ഷയിച്ചേ മതിയാവൂ. ഭൗതികസുഖഭോഗങ്ങളുടെ തന്നെ ഉയര്‍ന്ന അവസ്ഥയായ സ്വര്‍ഗ്ഗം ഒരിക്കലും ജീവിതലക്ഷ്യമാവാന് തരമില്ല.
ആനന്ദസാക്ഷാല്ക്കാരമാകുന്ന ലക്ഷ്യത്തിലേക്ക് നമ്മെ ആനയിക്കുന്നതാണ് ഉപനിഷദുപദേശങ്ങള്. ഇവയുടെ ശ്രവണമമനങ്ങളിലൂടെ നമുക്ക് നിശ്ചിത പ്രതിപത്തിയിലേക്കുയരാമെന്ന് സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: