പത്തനംതിട്ട: ആറന്മുള വിമാനത്താവള കമ്പനിയുടെ ഭൂമിതട്ടിപ്പിന് ഒത്താശ ചെയ്യാന്‍ തയ്യാറാവാത്ത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ടുള്ള ജില്ലാ ഭരണകൂടത്തിന്റെ നടപടി ദുരൂഹവും ഗുരുതരവുമെന്ന് ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതി.
ആറന്മുളയിലെ ജനങ്ങളെ മാത്രമല്ല ഇത്തരം നീക്കങ്ങള്‍ ബാധിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ പൊതുജനങ്ങളുടെ ഭൂമി കയ്യേറുവാന്‍ ഭൂമാഫിയയ്ക്ക് സഹായം ചെയ്യുന്ന നടപടിയാണ് പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടക്കുന്നത്. ആറന്മുളയിലെ ഭൂമി ഇടപാടുകളെക്കുറിച്ച് കേരളാ ഹൈക്കോടതി, വിജിലന്‍സ് കോടതി എന്നിവിടങ്ങളില്‍ പരാതികള്‍ നിലനില്‍ക്കെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഈ നീക്കം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട കളക്ടര്‍ വന്‍കിട കമ്പനികള്‍ക്കും ക്വാറി ഉടമകള്‍ക്കും വേണ്ടി നിലകൊള്ളുന്നതിന്റെ ദയനീയ കാഴ്ചയാണ് പത്തനംതിട്ടയില്‍ സംജാതമായിരിക്കുന്നതെന്ന് കര്‍മ്മസമിതി ആരോപിച്ചു. ശബരിമല തീര്‍ത്ഥാടനം, മുഖ്യമന്ത്രിയുടെ പൊതുജനസമ്പര്‍ക്കപരിപാടി തുടങ്ങിയ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട കളക്ടര്‍ അവധി കഴിഞ്ഞെത്തിയ ദിനം തന്നെ വിമാനത്താവളകമ്പനിയുടെ നിയമലംഘനങ്ങള്‍ക്ക് ഒത്താശ ചെയ്യുവാന്‍ മുന്‍കൈയ്യെടുത്തത് പ്രതിഷേധാര്‍ഹമാണ്.
വിമാനത്താവളത്തിനെന്നപേരില്‍ കമ്പനി സ്വകാര്യ വ്യക്തിയില്‍ നിന്നുവാങ്ങിയ 232 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ തന്നെ മിച്ചഭൂമിയായി പ്രഖ്യാപിച്ചുകഴിഞ്ഞു. വിമാനത്താവളത്തിന്റെ റണ്‍വേയ്ക്കായി കണ്ടെത്തുകയും അതില്‍ 52 ഏക്കറോളം മണ്ണിട്ടുനികത്തുകയും ചെയ്ത പ്രദേശമാണ് നിലവില്‍ മിച്ചഭൂമിയായി മാറിയിരിക്കുന്നത്. പദ്ധതിയുടെ ഹൃദയഭാഗമായ സ്ഥലംതന്നെ മിച്ചഭൂമിയായതോടുകൂടി വിമാനത്താവള നിര്‍മ്മാണം അസാദ്ധ്യമായിത്തീര്ന്നിരിക്കുകയാണ്. കമ്പനി നേരിട്ട് വാങ്ങിയതായി ഇപ്പോള്‍ അവകാശപ്പെടുന്ന ഭൂമി ഒരു വിമാനത്താവളം നിര്‍മ്മിക്കുവാന്‍ കഴിയാത്ത വിധം മൂന്നു വില്ലേജുകളിലായി ചിതറികിടക്കുന്ന തരത്തിലുള്ളതാണ്. മല്ലപ്പുഴശ്ശേരി വില്ലേജിലെ കുറുന്താറിലെ ഒരു സര്‍വ്വേ നമ്പര്‍ കഴിഞ്ഞാല്‍ മൂന്ന് കിലോമീറ്റര്‍ അപ്പുറം കിടങ്ങന്നൂര്‍ വില്ലേജിലെ മെഴുവേലിയിലാണ് പിന്നീട് കമ്പനിയ്ക്ക് ഭൂമിയുള്ളത്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവരുടെ ഭൂമി ഉടമസ്ഥരറിയാതെ കൈമാറ്റം ചെയ്തതായി കളക്ടര്‍ മുമ്പാകെ പരാതിനിലനില്ക്കുന്നുണ്ട്. ഇതില്‍പെട്ട രണ്ടേക്കറോളം ഭൂമിയും കമ്പനിയുടെ അവകാശവാദത്തിലുള്ളതാണ്.
ആറന്മുള നിവാസികളുടെ ഭൂമിയുടെ സര്‍വ്വേ നമ്പറുകള്‍ വ്യാപകമായി നല്കി സര്‍ക്കാരിനെക്കൊണ്ട് വ്യവസായ മേഖലാ പ്രഖ്യാപനം നടത്തിച്ച കമ്പനി കേരള ഭൂപരിധി നിയമത്തില്‍ നിന്ന് ഇളവുകള്‍ നേടുന്നതിനും അതേ തന്ത്രം തന്നെയാണ് പ്രയോഗിക്കുന്നത്. സ്വന്തം പേരിലും ബിനാമി പേരുകളിലുമായി കമ്പനി വാങ്ങിക്കൂട്ടിയിരിക്കുന്ന ഏക്കറുകണക്കിന് ഭൂമി കേരളാ ഭൂപരിധി നിയമത്തിന്റെ അടിസ്ഥാനത്തില്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന് പൈതൃകഗ്രാമ കര്‍മ്മസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് പൊതുജനങ്ങള്‍ക്കെതിരെ നീങ്ങുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്ന കാര്യം പരിശോധിക്കുമെന്ന് കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ പി.ആര്. ഷാജി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: