മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിയാണ് മഞ്ഞളാംകുഴി അലി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തി പത്താംമാസം അലിയെ മന്ത്രിയായി പ്രഖ്യാപിച്ചത് മുസ്ലിം ലീഗ് പ്രസിഡന്റാണ്. വകുപ്പും അങ്ങോരു തന്നെ നിശ്ചയിച്ചു. രാജ്ഭവനിലേക്ക് കുറിപ്പു കൊടുക്കേണ്ട പണിയേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുണ്ടായിരുന്നുള്ളൂ.
ലീഗ് പൊരുതി നേടിയ പദവിയാകുമ്പോള്‍ നന്ദി കാട്ടണമല്ലോ. അങ്ങനെയാണ് ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ പ്രമോട്ടര്‍മാരെ നിശ്ചയിച്ചത്. നിയമിതരായ 902 പേരും മുസ്ലിം ന്യൂനപക്ഷം. നാലായിരം രൂപയാണ് പ്രതിമാസ ശമ്പളം. ഒരു വര്‍ഷമായി ന്യൂനപക്ഷങ്ങള്‍ക്കായി ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഇക്കൂട്ടര്‍ ഒരു വര്‍ഷമായി ജനങ്ങളിലെത്തിക്കുകയാണ്. ‘കാടിക്കഞ്ഞിയാണെങ്കിലും മൂടിക്കുടിക്കണ’മെന്ന തത്ത്വം മനസ്സിലാക്കാത്തവര്‍ക്ക് നല്ല പണി കൊടുത്തിരിക്കുകയാണ് മന്ത്രിസഭ.
മഞ്ഞളാംകുഴി അലി മന്ത്രിസഭയിലെത്തിയ രീതി തന്നെയാണ് പ്രമോട്ടര്‍മാരുടെ നിയമനത്തിലും സ്വീകരിച്ചത്. മന്ത്രിസഭ അറിഞ്ഞില്ല, മുന്നണിയറിഞ്ഞില്ല, ധനവകുപ്പു പോലും അറിഞ്ഞില്ല. ഒടുവില്‍ നിയമനം സാധുവാക്കാന്‍ മന്ത്രിസഭയിലെത്തിയപ്പോഴാണ് മറ്റു കക്ഷികളിലെ മന്ത്രിമാരെല്ലാം തലയില്‍ കൈവച്ചത്. ‘കുട നന്നാക്കുന്നവരെല്ലാം അറബി മുന്ഷിമാരായതിനാല് നാട്ടില്‍ കുട ന്നാക്കാനാ’ളില്ലെന്ന് പരിഹസിച്ചത് കെ. അനിരുദ്ധനാണ്. സി.എച്ച്. മുഹമ്മദ് കോയ മന്ത്രിയായിരുന്നപ്പോള്‍ അനര്‍ഹരെയും അറബിക് അധ്യാപകരാക്കിയതിലുള്ള അമര്‍ഷമാണ് മാര്ക്സിസ്റ്റംഗമായ അനിരുദ്ധന് നിയമസഭയില്‍ പ്രകടിപ്പിച്ചത്.
ന്യൂനപക്ഷ ക്ഷേമമെന്നാല്‍ മുസ്ലിം ക്ഷേമം മാത്രമാണോ എന്ന് ചിലര്‍ക്ക് ചിന്ത. ക്രിസ്ത്യാനിയും ന്യൂനപക്ഷമാണല്ലോ. ഒരൊറ്റ കുട്ടി പോലും പ്രമോട്ടര്‍മാരായി ക്രിസ്ത്യാനിയില്ല. ധനവകുപ്പ് കനിഞ്ഞില്ലെങ്കില്‍ പിന്നെ പ്രമോട്ടറുണ്ടോ ? പ്രമോട്ടര്‍മാര്‍ക്ക് ഒരു കോടി നീക്കിവച്ചത് മുസ്ലിങ്ങള്‍ക്ക് മാത്രമുള്ളതല്ലെന്ന് നന്നായറിയുന്നവരല്ലേ കേരളാ കോണ്‍ഗ്രസുകാര്‍.
നിയമവകുപ്പില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിശ്ചയിച്ചത് ആരെങ്കിലും അറിഞ്ഞിട്ടാണോ എന്നൊന്നും ചോദ്യമില്ല. സെക്രട്ടേറിയറ്റിന് വിളിപ്പാടകലെ പാളയത്ത് പബ്ലിക് ലൈബ്രറിക്ക് നേര് എതിര്‍വശത്ത് 2.43 ഏക്കര്‍ ഭൂമി സിഎസ്ഐ സഭയുടെ കീഴിലുള്ള ചര്‍ച്ചിന് പതിച്ചു നല്കാന് തീരുമാനിച്ചപ്പോഴും മന്ത്രിസഭ ന്യൂനപക്ഷ സമസന്തുലനം നോക്കിയില്ല.
“വഞ്ചനയില്‍ ചതി പാടില്ലെ”ന്ന് പറയാറുണ്ട്. ഐക്യമുന്നണി സര്‍ക്കാര്‍ കേരളീയരെ ആകെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു. കയ്യൂക്കുള്ളവന് കാര്യക്കാരന്‍ എന്ന അവസ്ഥയാണെങ്ങും. എന്നിട്ടും മുസ്ലിം ലീഗിന്റെ ഒരു പാവം മന്ത്രി മുന്‍കൈ എടുത്ത് ബജറ്റില്‍ പ്രഖ്യാപിച്ച ഒരു കാര്യം നടപ്പാക്കാന്‍ നിശ്ചയിച്ചത് അംഗീകരിക്കാതെ പോയിരിക്കുന്നു. പോരേ പൂരം. മുസ്ലിം മതമൗലിക സംഘടനകള്‍ ആകെ ഇളകി. സര്‍ക്കാരിന്റെ മുസ്ലിം ന്യൂനപക്ഷ വിവേചനമായി ഇതിനെ വ്യാഖ്യാനിക്കുകയും ചെയ്യുന്നു ! അങ്ങനെ സംഭവിക്കുമോ ? ഇത് കേരളമല്ലേ ? ഗുജറാത്തല്ലല്ലോ. ഗുജറാത്തില്‍ നരേന്ദ്രമോദി മുസ്ലിങ്ങളെ വേട്ടയാടുകയാണെന്നല്ലേ പ്രചാരണം. എന്നാല്‍ ഇങ്ങനെയൊരു വിവേചനം ഇന്ന് ഗുജറാത്തിലെ മുസ്ലിങ്ങള്‍ അനുഭവിക്കുന്നില്ലെന്നത് സത്യം.
മുസ്ലിം ന്യൂനപക്ഷത്തിന്റെ സവിശേഷ പ്രശ്നങ്ങള്‍ കണ്ടെത്താന്‍ നിയോഗിച്ച സച്ചാര്‍ കമ്മീഷന്റെ ശുപാര്‍ശയില്‍പെട്ടതാണ് ന്യൂനപക്ഷ പ്രമോട്ടര്‍മാര്‍. കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ ശതമാന കണക്ക് 24.7 ശതമാനം മുസ്ലിങ്ങളും 19.2 ശതമാനം ക്രിസ്ത്യാനികളുമാണ്. തലയെണ്ണി കാര്യം നേടുമ്പോള്‍ ന്യൂനപക്ഷാവകാശത്തിന് ക്രിസ്ത്യാനികള്‍ക്കും അവകാശമുണ്ട്. എന്നാല്‍ അവശതയനുഭവിക്കുന്ന, ആനുകൂല്യം അര്‍ഹിക്കുന്ന വിഭാഗമായി സച്ചാറും പാലൊളിയും മുസ്ലിങ്ങളെ മാത്രമേ ചൂണ്ടിക്കാണിച്ചിട്ടുള്ളൂ.
സച്ചാര്‍ കമ്മീഷനെ നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത് മുസ്ലിം പ്രീണന രാഷ്ട്രീയമല്ലാതെ മറ്റൊന്നല്ല. 2005 മാര്‍ച്ച് 9ന് കേന്ദ്രസര്‍ക്കാര്‍ ജസ്റ്റിസ് സച്ചാര്‍ ചെയര്‍മാനായി നിശ്ചയിച്ച ഏഴംഗ കമ്മീഷനോട് മുസ്ലിങ്ങളുടെ വിദ്യാഭ്യാസ സാമൂഹ്യ സാമ്പത്തിക മേഖലകളിലെ സ്ഥിതി വിവരകണക്കുകളും അവസ്ഥാ വിശേഷങ്ങളും പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ശുപാര്‍ശ ചെയ്തത്. 2006 നവംബര്‍ 30ന് പാര്ലമെന്റിലത് സമര്‍പ്പിക്കുകയും ചെയ്തതാണ്. മുസ്ലിം പ്രീണനം ഒരു നിറം പിടിപ്പിച്ച നുണയാണെന്നാണ് ജ. സച്ചാര്‍ വിലയിരുത്തിയത്. എന്നാല്‍ സച്ചാറിന്റെ കണ്ടെത്തലില്‍ സത്യമില്ലെന്നാരും പറയുന്നില്ല. പക്ഷേ കമ്മീഷന് കണ്ടെത്തിയ അവശതകളും അനിവാര്യതകളും മുസ്ലിങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല. അതിന്റെ എത്രയോ ഇരട്ടിയുണ്ട് പട്ടികജാതി പട്ടികവര്‍ഗക്കാരുടെ അവശത.
ഉടുതുണിക്ക് മറുതുണിയില്ലാത്ത, ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്ത പിന്നാക്ക-മുന്നാക്ക വിഭാഗങ്ങളും കോടിക്കണക്കിനായി രാജ്യത്തുണ്ട്. ഒരു പന്തിയില്‍ രണ്ടു വിളമ്പ്, അത് പാടില്ലെന്ന് പറയുന്നത് ന്യൂനപക്ഷ വിരുദ്ധമോ മുസ്ലിം വിരുദ്ധമോ ആയി വ്യാഖ്യാനിക്കുന്നതാണ് തെറ്റ്. ഒരേ ദുരിതം പേറുന്ന സമൂഹത്തില്‍ മുസ്ലിമായാല് പ്രത്യേകാനുകൂല്യം. ഹിന്ദുവായാല്‍ അവഗണന എന്നത് സാമൂഹ്യസന്തുലനം തെറ്റിക്കുമെന്ന് പറയുന്നതിനെ വര്‍ഗീയമായി ആക്ഷേപിച്ചവര്‍ കേരളത്തിലുമുണ്ട്. സച്ചാര്‍ കമ്മീഷന് കണ്ടെത്തല്‍ പ്രകാരം ജീവിതനിലവാരത്തിന്റെ കാര്യത്തില്‍ മുസ്ലിങ്ങള്‍ പട്ടികജാതി പട്ടികവര്‍ഗക്കാരെക്കാള്‍ മുന്നിലാണ്. ഹിന്ദുക്കളിലെ മറ്റു പിന്നാക്ക വിഭാഗങ്ങളുടെ ഏതാണ്ട് ഒപ്പവുമാണ്. ജലം, വൈദ്യുതി, ആധുനിക ഇന്ധനം എന്നിവയുടെ കാര്യത്തില്‍ ജനറല്‍ ഹിന്ദുക്കളെക്കാള്‍ മാത്രമാണ് പുറകിലുള്ളത്.
സച്ചാര്‍ ശുപാര്‍ശ കേരളം പരിഗണിക്കുമ്പോള്‍ കണക്കിലെടുക്കേണ്ട ചില യാഥാര്‍ഥ്യങ്ങളുണ്ട്. ന്യൂനപക്ഷ സംവരണമടക്കം നടപ്പാക്കിയതാണ് കേരളം. മാത്രമല്ല കേരള ഭരണത്തില്‍ സവിശേഷമായ സാന്നിധ്യവും പങ്കാളിത്തവും നേതൃത്വവും മുസ്ലിങ്ങള്‍ക്കുണ്ട്. കേരളത്തില്‍ ഭൂരഹിതരുടെ എണ്ണം ഹിന്ദുവും മുസ്ലിമും സമാസമമാണ്, 37 ശതമാനം വീതം. ക്രിസ്ത്യാനികള്‍ മൂന്നു ശതമാനം മാത്രമേ ഭൂരഹിതരായിട്ടുള്ളൂ. ദാരിദ്ര്യത്തിന്റെ കാര്യത്തിലും സമാനതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പട്ടികജാതിയിലും വര്‍ഗത്തിലും 38 ശതമാനം വീതമാണെങ്കില്‍ മുസ്ലിങ്ങളില്‍ അത് 28 ശതമാനം മാത്രമാണ്.
കോടതിയിലുള്ള വിഷയങ്ങളാണെങ്കിലും കേരളത്തിലെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളല്ലെന്ന വാദമുണ്ട്. മതസൗഹാര്‍ദ്ദവും സാമൂഹ്യഐക്യവും കേരളത്തില്‍ വേണ്ടുവോളമുണ്ട്. ഇത് കൂടുതല്‍ പരിപോഷിപ്പിക്കാന്‍ ഉപകരിക്കുന്ന ചര്‍ച്ചകളും നടപടികളുമല്ല കേരളത്തിലുള്ളതെന്ന കാര്യത്തില്‍ സംശയമില്ല. മുന്നണി ഭരണവും സമ്മര്‍ദ്ദ രാഷ്ട്രീയവും അനര്‍ഹമായ ആവശ്യങ്ങളും ആനുകൂല്യങ്ങളും പലര്‍ക്കായി നല്‍കിയിട്ടുണ്ട്. അതേതൊക്കെ എന്ന പരിശോധന ഇപ്പോള്‍ ചില കേന്ദ്രങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. ന്യൂനപക്ഷപ്രമോട്ടര്‍മാരുടെ നിയമനം മന്ത്രിസഭ അംഗീകരിക്കാത്ത സാഹചര്യത്തില്‍ ആരെല്ലാം എന്തെല്ലാം നേടിയെടുത്തു എന്നത് വെളിപ്പെടുത്താനുള്ള ആവശ്യമാണ് ശക്തമാകുന്നത്.
e-mail: [email protected]
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: