ഭാരതത്തിലെങ്ങും സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ദേശീയ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തില്‍ സമൂഹ സൂര്യനമസ്കാരം നടക്കുമ്പോള്‍ മൂവാറ്റുപുഴയില്‍ സൂര്യനമസ്കാരത്തെ യേശു നമസ്കാരമാക്കി മാറ്റി മതപരിവര്ത്തനത്തിനുപയോഗിക്കുന്നു. മൂവാറ്റുപുഴ ക്ലാര മഠത്തിലെ സിസ്റ്റര്‍ ഇന്‍ഫന്റ് ട്രീസയാണ് സൂര്യനമസ്കാരത്തിന്റെ പേരും ധ്യാനവും മന്ത്രങ്ങളും എല്ലാം മാറ്റി ക്രൈസ്തവവല്‍ക്കരിക്കുകയും ഇതാണ് യഥാര്‍ത്ഥ സൂര്യനമസ്കാരമെന്ന് തെറ്റിദ്ധരിപ്പിച്ച് പഠിതാക്കള്‍ക്ക് നല്‍കുന്നതും. സൂര്യന് പകരം യേശുവിനെ മധ്യത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള യേശു നമസ്കാര ചാര്‍ട്ടും സൂര്യന്റെ പര്യായങ്ങള്‍ക്ക് പകരം ബൈബിള്‍ മന്ത്രങ്ങളും ഉള്‍ക്കൊള്ളുന്ന ലഘുലേഖയും തയ്യാറാക്കിയിട്ടുണ്ട്. മതത്തിനതീതമായ ധ്യാനങ്ങളെ മതധ്യാനങ്ങളാക്കി മാറ്റിയിരിക്കുകയുമാണ്.
മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ യോഗ സെന്ററിലും തൊടുപുഴയിലെ സെന്റ് അല്‍ഫോന്‍സ യോഗ സെന്ററിലുമായി മൂവായിരത്തോളം പേരെ ജ്ഞാനസ്നാനം നടത്തി സൂര്യനമസ്കാരം പഠിപ്പിച്ചു കഴിഞ്ഞു എന്നവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭാരത സംസ്കാരത്തിന്റെ ഭാഗവും ജാതിക്കും മതത്തിനും വര്‍ണത്തിനും വര്‍ഗത്തിനും അതീതമായ സൂര്യനമസ്കാരത്തെ മതവല്‍ക്കരിക്കുന്ന കാര്യം ദൃശ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചക്ക് വിഷയമായിരിക്കുകയാണ്.
ഭാരതീയ വ്യായാമരീതിയായ യോഗയോട് സ്വമതത്തിനുള്ള അസഹിഷ്ണുതയും അത് പഠിച്ചതുകൊണ്ട് ഏല്‍ക്കേണ്ടിവന്ന പീഡനവുമാണ് ക്രിസ്തു നമസ്കാരത്തിലേക്ക് തിരിയുന്നതിന് പ്രേരിപ്പിച്ചത് എന്ന് അവര്‍ പറയുന്നു. “2002 ല്‍ ബാംഗ്ലൂര്‍ സ്വാമി വിവേകാനന്ദ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഉപരി പഠനം. ഹൈന്ദവ രീതികള്‍ പിന്തുടരുന്നു എന്ന ആരോപണം സ്വസമുദായത്തില്‍ പടര്‍ന്നതോടെ നിസ്സഹായയായി. തുടര്‍ന്ന് ബാംഗ്ലൂര്‍ ആശിര് വനത്തിലുള്ള ബനഡിക്ടന്‍ ആശ്രമത്തില്‍ നടത്തിയ യോഗധ്യാനത്തില്‍ സ്വാമി ദേവപ്രസാദിനൊപ്പം ചേര്‍ന്ന് സൂര്യ നമസ്കാരത്തെ യേശു നമസ്കാരമാക്കാനുള്ള പ്രയത്നം തുടങ്ങി. സൂര്യനെ ധ്യാനിക്കുന്നതിനു പകരം ക്രിസ്തുവിനെ ധ്യാനിക്കുന്നു. ഓരോ ആസനവും ചെയ്യുമ്പോള്‍ ചൊല്ലുവാനുള്ള വാക്യങ്ങള്‍ ബൈബിളില്‍ നിന്നും തിരഞ്ഞെടുത്തു. ഇപ്പോള്‍ ചെയ്യുന്നത് അടിമുടി ക്രൈസ്തവയോഗയാണ്. ജാതിയും മതവും ഒന്നുമില്ലാത്ത സൂര്യനെ കേന്ദ്രമാക്കിയാണ് സൂര്യനമസ്കാരം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സൂര്യകിരണങ്ങളില്‍നിന്നും ജീവകം ഡി പോലെ അനവധി പോഷകങ്ങള്‍ ശരീരം സ്വീകരിക്കുന്നുണ്ട്. അതുകൊണ്ട് സൂര്യനുദിച്ചു വരുമ്പോള്‍ അഭിമുഖമായി നിന്ന് സൂര്യരശ്മികള്‍ ഏറ്റുകൊണ്ടു ചെയ്യുന്ന വ്യായാമ മുറയാണ് സൂര്യ നമസ്കാരം. സൂര്യന്റെ പര്യായം ഉച്ചത്തില്‍ ചൊല്ലി ശ്വാസവ്യായാമവും കൂട്ടത്തില്‍ ചെയ്യുന്നു. ഇതുമായി ഒന്നും ഒരു ബന്ധവുമില്ലാത്ത മതസ്ഥാപകനായ ക്രിസ്തുവിന്റെ പേരിന് ഇത് ആക്കിയിരിക്കുന്നത് പഠിക്കുവാന്‍ വരുന്ന അന്യമതസ്ഥരില്‍ ക്രിസ്തു മതത്തോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുവേണ്ടിയാണ്. സൂര്യനമസ്കാരം ചെയ്യുവാന്‍ എല്ലാ മതസ്ഥര്‍ക്കും കഴിയും പക്ഷെ മുസ്ലിങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും ക്രിസ്തു നമസ്കാരം ചെയ്യുവാന്‍ വൈമുഖ്യമുണ്ടാകും. മനുഷ്യസമൂഹത്തിന്റെ സമഗ്രവികസനത്തിനുതകുന്ന ഒരു വ്യായാമ പദ്ധതി ആവിഷ്കരിച്ച യോഗദര്‍ശനത്തിന്റെ പരമാചാര്യനായ പതഞ്ജലി മഹര്‍ഷിയോടു കാണിക്കുന്ന ഒരു നന്ദികേടുമാണ് യേശു നമസ്കാരം.
എം.പി. അപ്പു (ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: