സംഗീതത്തിലും ആയുര്‍വേദത്തിലും അഗ്രഗണ്യരായ രണ്ട് പ്രതിഭകളുടെ വിയോഗം കേരളത്തെ അക്ഷരാര്‍ഥത്തില്‍ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
ഒക്ടോബര്‍ 18ന് അഷ്ടവൈദ്യനും ആയുര്‍വേദാചാര്യനും എഴുത്തുകാരനുമായ വൈദ്യമഠം ചെറിയ നാരായണന് നമ്പൂതിരി വിടവാങ്ങിയതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് പിറ്റേന്ന് സംഗീതജ്ഞന് കെ. രാഘവന് മാസ്റ്ററുടെ ദേഹവിയോഗവും ശ്രവിക്കാനായത്. ഇരുവരും മലയാളികളുടെ അഭിമാനമായി ഉയര്‍ന്നിട്ട് അരനൂറ്റാണ്ടിലധികമായി. ആയുര്‍വേദത്തില്‍ ചെറിയ നാരായണന് നമ്പൂതിരിയും സംഗീതത്തില്‍ കെ. രാഘവന് മാസ്റ്ററും കൈവരിച്ച കഴിവും പ്രായോഗിക പരിജ്ഞാനവും അസൂയാവഹം മാത്രമല്ല അദ്ഭുതകരം കൂടിയാണ്. അഷ്ടവൈദ്യ കുടുംബപാരമ്പര്യം ചെറിയ നാരായണന് നമ്പൂതിരിക്കവകാശപ്പെടാനുണ്ട്. അതോടൊപ്പം പ്രഗത്ഭരും പ്രശസ്തരും മഹാപണ്ഡിതരുമായ നിരവധി സംസ്കൃതാചാര്യന്മാരുടെയും ആയുര്‍വേദ വിദഗ്ധരുടെയും ശിക്ഷണം കൂടി ലഭിച്ചപ്പോള്‍ ഈ രംഗത്തെ മഹാപ്രതിഭയായി വളരാനും ഉയരാനും അദ്ദേഹത്തിന് കഴിഞ്ഞു. “അഷ്ടവൈദ്യന്‍ അകത്തുണ്ടെങ്കില്‍ കാലന് പുറത്ത്” എന്നതായി ചൊല്ലും ശീലവും. ഒരു വ്യക്തി എന്നതിലുപരി ഒരു മഹാപ്രസ്ഥാനമായി ആയുര്‍വേദരംഗത്ത് മാറാന്‍ ചെറിയ നാരായണന് നമ്പൂതിരിക്ക് സാധിച്ചു.
മലയാളവും സംഗീതവും മരിക്കാത്ത കാലത്തോളം രാഘവന് മാസ്റ്ററുടെ ഓര്മ നിലനില്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സംഗീത പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്തതാണ് രാഘവന് മാസ്റ്ററുടെ കുടുംബം. തലശ്ശേരിയില്‍ തലായി കടപ്പുറത്ത് ഒരു മുക്കുവ കുടുംബത്തില്‍ ജനിച്ച കുട്ടി അക്കാലത്ത് സംഗീതം പഠിക്കുക എന്നത് അചിന്തനീയമാണ്. അതിനെക്കാള്‍ ശ്രമകരമാണ് അത്തരം കുടുംബത്തില്‍ ജനിച്ച കുട്ടിയെ സംഗീതം പഠിപ്പിക്കുക എന്നത്. രണ്ടും സംഭവിച്ചു. അന്ന് പുച്ഛത്തോടെ സമീപിച്ച സമൂഹം പൂജിക്കുന്ന സ്ഥിതിയിലേക്ക് രാഘവന് മാസ്റ്റര്‍ വളര്‍ന്നെങ്കില്‍ അതിന് സ്വന്തം പ്രയത്നം മാത്രമല്ല ഈശ്വരാനുഗ്രഹം കൂടിയുണ്ടെന്ന് തീര്‍ച്ച. ഇല്ലെങ്കില്‍ നൂറുവയസ്സുവരെ പറയത്തക്ക അസുഖങ്ങളൊന്നുമില്ലാതെ സന്തോഷപ്രദവും സംഭവബഹുലവുമായ ജീവിതം നയിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നോ ? സംഗീതം, അത് ഈശ്വരാര്‍ച്ചനയാണ്. ഭക്തിയും നിഷ്ഠയും പാലിച്ച് അത് ഉപാസിച്ചതിന്റെ അനുഗ്രഹം അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തിരിക്കുന്നു. ഒരു നൂറ്റാണ്ടു കാലത്തെ ജീവിതത്തിനിടയിലുള്ള അനുഭവങ്ങളും അനുഭൂതികളും തിളക്കമുള്ളവ തന്നെയാകും.
സംഗീതത്തിന് മികച്ച സംഭാവന ചെയ്തതിന് നിരവധി സംസ്ഥാന ദേശീയ പുരസ്കാരങ്ങള്‍ക്ക് അദ്ദേഹം അര്‍ഹനായി. ഔദ്യോഗികമായി ലഭിക്കുന്ന അത്തരം ബഹുമതികളെക്കാള്‍ വലുതാണ് ജനങ്ങള്‍ നല്കുന്ന അംഗീകാരം. അതദ്ദേഹത്തിന് വേണ്ടുവോളം ലഭിച്ചിട്ടുണ്ട്. മലയാള സിനിമാ ശാഖയില്‍ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ‘നീലക്കുയില്‍’ മുതല്‍ തുടങ്ങി അറുപത്തഞ്ചോളം സിനിമയ്ക്ക് അദ്ദേഹം സംഗീതം പകര്‍ന്നു. എന്നെന്നും മനസ്സില്‍ തങ്ങുകയും മൂളിക്കൊണ്ടിരിക്കാന്‍ നിര്‍ബന്ധിതമാക്കുകയും ചെയ്യുന്ന ഒട്ടേറെ ഗാനങ്ങള്‍ക്ക് ഈണമിട്ട വ്യക്തിയാണ് രാഘവന് മാസ്റ്റര്‍. മലയാളം എന്നെന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും, തീര്‍ച്ച.
മരണമെന്ന സത്യം സംഭവിക്കുക തന്നെ ചെയ്യും. അതിന് വലുപ്പചെറുപ്പമൊന്നുമില്ല. എത്ര ഔന്നത്യത്തിലെത്തിയാലും മനുഷ്യന് മരണത്തിന് കീഴടങ്ങാതെ വയ്യ. അകാലമരണത്തില്‍ നിന്നും അവശതയില്‍ നിന്നും അനേകായിരങ്ങളെ കരകയറ്റാന്‍ അഷ്ടവൈദ്യന്‍ ചെറിയ നാരായണന് നമ്പൂതിരിക്ക് സാധിച്ചിട്ടുണ്ടാകാം. ഒടുവില്‍ അദ്ദേഹത്തിനും മരണത്തിന് കീഴടങ്ങേണ്ടി വന്നു. ഓരോ മരണവും ദുഃഖകരമാണ്. ഇന്ന് നീ നാളെ ഞാന്‍ എന്ന തത്ത്വമാണ് മരണത്തെക്കുറിച്ചെഴുതുമ്പോള്‍ ഓര്മ വരിക. എന്നാലും ഉറ്റവരും ഏറെ ഇഷ്ടപ്പെടുന്നവരും വിട പറയുമ്പോള്‍ ഉണ്ടാക്കുന്നത് കടുത്ത ദുഃഖം തന്നെയാണ്. ഇരുവരും അവരവരുടെ പ്രവര്‍ത്തന രംഗത്ത് കുലപതിമാരായിരുന്നു. ഇനിയൊരു ചെറിയ നാരായണന് നമ്പൂതിരിയും കെ. രാഘവന് മാസ്റ്ററും ഉണ്ടാകണമെന്നില്ല. ‘ഉപ്പോളം വരില്ല ഉപ്പിലിട്ടത്’ എന്ന് പൊതുവെ പറയാറുണ്ട്. ആരും ആര്‍ക്കും പകരമാകില്ല. എന്നാല്‍ ഇവരില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് ഈ മേഖലയില്‍ മഹാപ്രതിഭകള്‍ ഉയിര്‍ക്കൊള്ളാന്‍ ജഗദീശ്വരന് അവസരം ഒരുക്കുമെന്ന് പ്രതീക്ഷിക്കുന്നതിനോടൊപ്പം ഈ പരേതാത്മാക്കള്‍ക്ക് നിത്യശാന്തി ലഭിക്കുമാറാകട്ടെ എന്നും പ്രാര്‍ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: