വികസനമെന്ന പേരില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ സ്ഥാവരജംഗമ വസ്തുക്കളും പ്രകൃതി വിഭവങ്ങളും സ്വത്തുക്കളും പരിസ്ഥിതിയും കൊള്ളക്കാര്‍ക്ക് അടിയറ വെയ്ക്കുന്ന അവസ്ഥയാണിന്ന്. മുഖ്യമന്ത്രി പറയുന്നത് വികസന വിരോധികള്‍ക്ക് അദ്ദേഹവും അദ്ദേഹത്തിന്റെ കൂട്ടാളികളും നടത്തുന്ന വികസനം കണ്ട് സഹിക്കാതെ അതിനെ എതിര്‍ക്കുകയാണ് എന്നാണ്. എന്താണ് മുഖ്യമന്ത്രി കൊണ്ടുവരുന്ന വികസനം? നെല്ലിയാമ്പതിയും മൂന്നാറും വയനാടും ഇടുക്കിയും വനം കൈയേറ്റക്കാര്‍ക്കും കൊള്ളക്കാര്‍ക്കും ഇഷ്ടംപോലെ നശിപ്പിക്കാനുള്ള സ്വാതന്ത്ര്യം നല്കലാണോ? പശ്ചിമഘട്ട മലമടക്കുകള്‍ പാറ പൊട്ടിച്ച് ഇല്ലാതാക്കുന്ന കാഴ്ച കണ്ട് വിവേകമുള്ളവര്‍ മിണ്ടാതിരിക്കുവാനാണോ മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്? മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് പരിഗണിക്കാതെ ഹൈറേഞ്ച് മേഖല അപ്പാടെ നശിപ്പിച്ചില്ലാതാക്കണോ. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ കേരള ജനത കൂട്ടുനില്‍ക്കണോ?
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വേണോ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് വേണോ എന്ന് തീരുമാനിക്കുന്നത് അനന്തമായി നീട്ടാതെ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കാനുള്ള ഗ്രീന്‍ ട്രൈബ്യൂണല്‍ വിധി നടപ്പാക്കുവാന്‍ ഭാരതത്തിന്റെ പരമോന്നത കോടതി പറഞ്ഞിട്ടും എന്തേ നടപ്പാക്കുവാന്‍ കേരള സര്‍ക്കാരിന് കഴിയാത്തത്. ന്യൂനപക്ഷ പാര്‍ട്ടികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കേരളത്തെ ഉത്തരാഞ്ചലിലുണ്ടായപോലെ മിന്നല്‍ പ്രളയ കെടുതിയ്ക്കും പ്രകൃതി ദുരന്തങ്ങള്‍ക്കും വിട്ടു നല്‍കണമോ. നമ്മുടെ നദികള്‍ക്ക് ചരമഗീതം പാടണമോ? കേരളത്തെ സുന്ദരമാക്കിയ പശ്ചിമഘട്ട മലമടക്കുകള്‍ നശിപ്പിച്ച് ഇല്ലാതാക്കുവാന്‍ കേരളജനത ഒന്നാകെ കൂട്ടുനില്‍ക്കണമോ?
പശ്ചിമഘട്ടത്തെ സംരക്ഷിക്കേണ്ടത് ആവശ്യമാണെന്ന് ബഹുമാനപ്പെട്ട സുപ്രീംകോടതി പറഞ്ഞിട്ടും കേരളസര്‍ക്കാരിന് പട്ടയപാര്ട്ടിയുടെ ഇംഗിതത്തിന് വഴങ്ങി പശ്ചിമഘട്ടത്തിലും വികസനം നടത്തണം! രണ്ട് റിപ്പോര്‍ട്ടുകളില്‍ നടപ്പാക്കുന്നത് ഏതെന്ന് തിരഞ്ഞെടുക്കുവാന്‍ നാലാഴ്ച സമയം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയിട്ടും തീരുമാനമെടുക്കാത്തതിന് ഗ്രീന്‍ ട്രിബ്യൂണല്‍ 25000 രൂപ പിഴ ഈടാക്കുകയും പരുഷമായി ശകാരിക്കുകയും ചെയ്തു.
രണ്ടാഴ്ചയ്ക്കുള്ളില്‍ കേരളം, കര്‍ണാടക, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാന ചീഫ് സെക്രട്ടറിമാരോട് ഗാഡ്ഗില്‍ കമ്മറ്റി കസ്തൂരി രംഗന് കമ്മറ്റി എന്നീ റിപ്പോര്‍ട്ടുകളെ കുറിച്ചുള്ള അഭിപ്രായം രേഖാമൂലം ട്രിബ്യൂണിലിന് നല്കുവാന് ഉത്തരവിട്ടിരിക്കുകയാണ്. ഇത് പരാജയപ്പെട്ടാല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ അതിന്റെ വിഴി നോക്കുമെന്നും പറഞ്ഞുവെച്ചിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ചുള്ള മറ്റ് നടപടികള്‍ 2013 നവംബര്‍ 12 ന് വീണ്ടും തുടരുന്നതാണ് ഗ്രീന്‍ ട്രിബ്യൂണലും സുപ്രീംകോടതിയും പശ്ചിമഘട്ട സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇക്കാര്യം ഇനിയും മനസ്സിലാകാത്തത് കേരള സര്‍ക്കാരിന് മാത്രം മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടും കസ്തൂരി രംഗന് റിപ്പോര്‍ട്ടും പൊതുജന വികാരം മാനിച്ചിട്ടില്ലെന്നാണ് മലബാര്‍ മേഖലയിലെ കത്തോലിക്കാ പള്ളികള്‍ പറയുന്നത്. ശാസ്ത്രീയ പഠനങ്ങള്‍ വോട്ടിനിട്ട് തീരുമാനിക്കാനാകുമോ. കണ്ടെത്തിയ പ്രകൃതിയുടെ മനുഷ്യനിര്‍മിത അപചയങ്ങള്ക്കാണ് കമ്മറ്റികള്‍ പരിഹാരം നിര്‍ദ്ദേശിച്ചിട്ടുള്ളത്. അത് മനുഷ്യനടക്കം ജീവജാലങ്ങള്‍ക്കെല്ലാം ബാധകവുമാണ്. അവിടെ ന്യൂനപക്ഷ ഭൂരിപക്ഷ വ്യത്യാസമില്ല. വോട്ടിനുവേണ്ടി പശ്ചിമഘട്ട ശാസ്ത്രീയ പഠന നിരീക്ഷണങ്ങള്‍ തള്ളിക്കളയുവാന്‍ യുഡിഎഫ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് സംസ്ഥാനത്തിന്റെ ദീര്‍ഘകാല പാരിസ്ഥിതി നിലനില്‍പ്പിന് ഹാനികരമാണ്. ഇക്കാര്യത്തില്‍ ഗ്രീന്‍ ട്രിബ്യൂണല്‍ വിധികളും സുപ്രീംകോടതി നിരീക്ഷണങ്ങളും സര്‍ക്കാര്‍ മാനിക്കണം. കരിങ്കല്‍, മണ്ണ്, എംസാന്റ്, വെള്ളം, തടി മാഫിയകള്‍ക്ക് താങ്ങായി ഒരു സര്‍ക്കാരും മാറരുത്. അത് കേരള സര്‍ക്കാരായാലും കേന്ദ്രസര്‍ക്കാരായാലും.
കേരളസര്‍ക്കാര്‍ നടത്തുന്ന മറ്റൊരു ജനദ്രോഹ നടപടിയാണ് നെല്‍വയല്‍ സംരക്ഷണനിയമത്തില്‍ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങള്‍. ഭൂമാഫിയയ്ക്കും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ക്കും വേണ്ടി 2008 ലെ നീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമഭേദഗതികള്‍. പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി വയല്‍ നികത്തുന്നത് ഉദാരമാക്കി സ്വകാര്യ സംരംഭകര്‍ക്കായി കൈമാറുക, നികത്തിയ പാടശേഖരങ്ങള്‍ക്ക് കരഭൂമി സ്റ്റാറ്റസ് നല്കല്, തെങ്ങ് വച്ച് കരഭൂമിയാക്കിയ നെല്‍വയലുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കല്‍, നികത്തിയ വയലുകള്‍ സ്വകാര്യ വ്യവസായ സംരംഭകര്‍ക്ക് പാട്ടത്തിന് നല്‍കുക, വന്‍കിട പദ്ധതികളുടെ പേരില്‍ വയല്‍ നികത്തല്‍ വ്യാപകമാക്കുക തുടങ്ങിയ ഗൂഢലക്ഷ്യങ്ങളോടെ മന്ത്രിതല ഉപസമിതിയെ സംസ്ഥാനമന്ത്രിസഭ തീരുമാനിച്ചു കഴിഞ്ഞു. നിലവിലെ നെല്‍വയല്‍ സംരക്ഷണ നിയമത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ഡാറ്റ ബാങ്കിലെ സ്ഥലങ്ങള്‍ കരഭൂമിയാക്കി നിയമം അട്ടിമറിക്കുകയെന്നതാണ് ഈ സര്‍ക്കാരിന്റെ മറ്റൊരു ലക്ഷ്യം. നെല്‍വയല്‍ നികത്തി വന്‍ തുകയ്ക്ക് വില്‍പ്പന നടത്താനാകും എന്ന ലക്ഷ്യത്തോടെ കുറഞ്ഞ വിലയ്ക്ക് പാടശേഖരങ്ങള്‍ വാങ്ങിക്കൂട്ടിയ മുതലാളിമാര്‍ക്ക് ഒത്താശ ചെയ്തു കൊടുത്ത് തെരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് കണക്കറ്റ സംഖ്യ സംഭാവന തരമാക്കുകയെന്ന ഉന്നം കൂടി ഭരണക്കാര്ക്കുണ്ടെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. എതുവിധേനയും തണ്ണീര്‍ത്തട പാടശേഖര സംരക്ഷണനിയമം അട്ടിമറിക്കുകയെന്ന ഉദ്ദേശ്യമാണ് ഈ സര്‍ക്കാരിനുള്ളത്. ഇത് സംസ്ഥാനത്തിന്റെ കുടിവെള്ള ലഭ്യതയ്ക്ക് കുത്തിവയ്ക്കുന്ന പ്രവൃത്തിയാണ്. നിലവിലെ നെല്‍വയല്‍ സംരക്ഷണ നിയമം അട്ടിമറിയ്ക്കുക വഴി ഭൂമാഫിയയെയും കുടിവെള്ള വിതരണ മാഫിയയെയും ഈ സര്‍ക്കാരിന് സഹായിക്കാനാകുമെന്നതാണ് സത്യം. സംസ്ഥാനത്തെ 8.74 ലക്ഷം ഹെക്ടര്‍ ഉണ്ടായിരുന്ന പാടശേഖരങ്ങള്‍ ചുരുങ്ങിച്ചുരുങ്ങി 2.8 ലക്ഷം ഹെക്ടറായതാണ് കേരളത്തിലെ കുടിവെള്ള ക്ഷാമത്തിന് വേഗത കൂടിയതെന്ന ശാസ്ത്രീയ നിഗമനങ്ങളെല്ലാം കാറ്റില്‍ പറത്തുന്ന ഒരു തീരുമാനമാണ് നെല്‍വയല്‍ സംരക്ഷണനിയമത്തില്‍ വരുത്താനുദ്ദേശിക്കുന്ന ഇളവുകള്‍.
പ്രകൃതിയുടെ ജലസംരക്ഷണത്തിനുള്ള സംവിധാനങ്ങളില്‍ പാടശേഖരങ്ങള്‍ക്ക് വളരെ വലിയ പങ്കാണുള്ളത്. ഭൂഗര്‍ഭജല സ്രോതസ്സുകളില്‍ ജലമെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നത് നെല്വയലുകളാണെന്ന പരമാര്‍ത്ഥം അറിഞ്ഞുകൊണ്ട് ഉറക്കം നടിക്കുന്ന നടപടിയാണ് സര്‍ക്കാരിന്റേത്. ഇത് സംസ്ഥാനത്തിന്റെ കുടിവെള്ളം മുട്ടിക്കുന്ന നടപടിയാണ്. ലോകം ഭക്ഷ്യസുരക്ഷയെ കുറിച്ചും കുടിവെള്ള ക്ഷാമത്തെക്കുറിച്ചും ആശങ്കയോടെ നിരീക്ഷിക്കുന്ന ആഗോളതാപനത്തിന്റെ ഈ കാലഘട്ടത്തില്‍ നെല്‍വയല്‍ നഷ്ടമാക്കുന്ന ഏതൊരു നീക്കവും രാജ്യദ്രോഹപരവും ജനവിരുദ്ധ നയവുമാണ്. ഇത് ഒരു സംസ്ഥാനത്തെ കൊള്ള ചെയ്യുന്നതിന് തുല്യവുമാണ്. നിയമത്തില്‍ മാറ്റം വരുത്തി രേഖകളില്‍ നെല്‍വയലുകളുടെ തണ്ഡപേരില് നിലം എന്നത് കരഭൂമിയെന്നാക്കുകയെന്നതാണ് നിഗൂഢ ലക്ഷ്യം. ഭൂമാഫിയയെ കേരളത്തിലെ നെല്‍വയലുകള്‍ നശിപ്പിച്ചില്ലാതാക്കുവാന്‍ വേണ്ടി നിയമം അട്ടിമറിക്കുന്ന സര്‍ക്കാര്‍ നടപടി പിന്‍വലിക്കണം. വനം കൊള്ളയ്ക്കും പശ്ചിമഘട്ട നാശത്തിനും കൂട്ടുനില്‍ക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ കേരള ജനതയ്ക്ക് എല്ലാ അര്‍ത്ഥത്തിലും ഭീഷണിയാവുകയാണ്. സോളാര്‍ തട്ടിപ്പിന് മുഖ്യമന്ത്രിയ്ക്കും ഓഫീസിനും പങ്കുണ്ടെന്ന പരാതി നല്കിയ ആളുകള്‍ക്കെതിരെ കേസെടുക്കുകയും മുഖ്യമന്ത്രിയുടെ ഗണ്മാന് കളമശ്ശേരിയിലെ വ്യാജരേഖ ചമച്ചുള്ള ഭൂമി തട്ടിപ്പില്‍ പങ്കുണ്ടെന്ന് പരാതി നല്‍കിയവര്‍ക്കെതിരെ കേസെടുക്കുകയും നെടുമ്പാശ്ശേരി വഴി സ്വര്‍ണം കടത്തിയ കള്ളക്കടത്തുകാരന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ആളുകളുമായി ബന്ധമുണ്ടെന്ന് പറയുന്നതുമെല്ലാം കേരളം എവിടെയ്ക്ക് പോകുന്നുവെന്ന് തെളിയിക്കുന്ന സൂചികകളാണ്. ഒരുപക്ഷെ കേരളത്തിന്റെ സദാചാരത്തിനും ആദര്ശരാഷ്ട്രീയത്തിനും ഇത്രയേറെ അപചയം വന്ന കാലഘട്ടം ഉണ്ടായി കാണില്ല.
സ്വാശ്രയ മാനേജ്മെന്റുകള്‍ക്കും എയ്ഡഡ് സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ത്ഥികളെ കൊള്ള നടത്താനുള്ള ക്ലീന്‍ ചിറ്റാണ് അണ്‍എയ്ഡഡ് കോഴ്സുകളും ഓട്ടോണോമസ് കോളേജുകളും തുടങ്ങാനുള്ള അനുമതി സ്വകാര്യ മേഖലയ്ക്ക് നല്‍കുന്നതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. ഇത്രയും കാലം എല്ലാവര്ക്കും വിദ്യാഭ്യാസമെന്ന കേരള മോഡല്‍ വികസനം പൊളിച്ചടുക്കുകയാണീ സര്‍ക്കാര്‍. പണമുള്ളവന്റെ മക്കള്‍ക്ക് മാത്രം വിദ്യാഭ്യാസം. പാവപ്പെട്ടവര്‍ക്ക് സാമൂഹ്യനീതി നിഷേധമാണ് കേരള സര്‍ക്കാര്‍ നടത്തുന്നത്. വിദ്യാഭ്യാസ രംഗവും കൊള്ളക്കാര്‍ക്ക് തീറെഴുതി നല്കുന്ന അവസ്ഥ. വ്യവസായത്തിന്റെ പേരില്‍ പൊതുമുതലും സ്ഥലങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമിയും സ്വകാര്യ സംരംഭകര്‍ക്ക് പാട്ടത്തിന് നല്കി ഖജനാവ് മുടിക്കുന്ന കളികളുടെ ശരിയായ മുഖം ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. മുതല്‍മുടക്കുകാരന് (പുതുപണക്കാര്ക്ക്) പച്ചപരവതാനി. നാട്ടിലെ സാധാരണക്കാരന് കഞ്ഞി കുമ്പിളില്‍ തന്നെ. നിയമങ്ങളില്‍ വ്യവസായത്തിന്റെ പേരില്‍ പൊതുമുതലും സ്ഥലങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമിയും സ്വകാര്യ സംരംഭകര്‍ക്ക് പാട്ടത്തിന് നല്കി ഖജനാവ് സ്വകാര്യ സംരംഭകര്‍ക്ക് പാട്ടത്തിന് നല്കി ഖജനാവ് മുടിക്കുന്ന കളികളുടെ ശരിയായ മുഖം ഇനിയും പുറത്ത് വരാനിരിക്കുന്നതേയുളളൂ. മുതല്‍മുടക്കുകാരന് (പുതുപണക്കാര്ക്ക്) പച്ചപരവതാനി. നാട്ടിലെ സാധാരണക്കാരന് കഞ്ഞി കുമ്പിളില്‍ തന്നെ. നിയമങ്ങളില്‍ വ്യവസായത്തിന്റെ നല്കുന്ന ഇളവുകള്‍ പൊതുസ്വത്ത് അന്യാധീനപ്പെട്ടു പോകുന്നതിന് കളമൊരുക്കുകയാണ്. കേരളം നിക്ഷേപ സൗഹൃദമാക്കുന്നു എന്ന പേരില്‍ സ്വന്തക്കാര്‍ക്കും പാര്‍ട്ടി അനുഭാവികള്‍ക്കും ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവര്‍ക്കും വേണ്ടി നിയമങ്ങളില്‍ അനധികൃത ഇളവുകള്‍ നല്കുന്ന വ്യവസായ വകുപ്പിന്റെ തന്നിഷ്ട ഭരണം. റോഡ് ടോള്‍ നിരക്ക് വര്‍ധന നടത്തുവാന്‍ കരാറുകാര്‍ക്ക് നല്കുന്ന മൗനാനുവാദം. കാലാവധി തീരുന്ന ടോള്‍ പിരിവുകാര്‍ക്ക് കാലാവധി നീട്ടി നല്കല് തുടങ്ങിയ കാര്യങ്ങളും പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെയുള്ള യാത്ര ദുരിത പൂര്‍ണമാക്കുകയാണ്. ജനങ്ങള്‍ക്ക് കിട്ടേണ്ട സര്‍വീസുകള്‍ നല്‍കാതെയും സര്‍ക്കാര്‍ പണിത റോഡുകള്‍ക്ക് ടോള്‍ പിരിക്കാതെ അനുവദിച്ചും കരാറുകാരന് ഒത്താശ ചെയ്തുകൊടുക്കുന്ന സര്‍ക്കാര്‍ നയം സാധാരണക്കാരന്റെ പോക്കറ്റടിക്കുവാന്‍ സര്‍ക്കാര്‍ പിന്തുണ നല്‍കുന്നതിന് തുല്യമാണ്.
യുഡിഎഫ് സര്‍ക്കാര്‍ പോലും ആഭ്യന്തര വകുപ്പിന്റെ നടപടികളില്‍ നിരാശരാണ്. ടിപി വധക്കേസിലും സോളാര്‍ കേസിലും സ്വര്‍ണക്കടത്ത് കേസിലും മറ്റും ആഭ്യന്തര വകുപ്പിന്റെ ഇടപെടലുകള്‍ ക്രിമിനലുകളെ സഹായിക്കാനുള്ളതായിരുന്നുവെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. ഡാറ്റാ സെന്റര്‍ കേസ് നടത്തിപ്പില്‍ കേരളം തികഞ്ഞ അലംഭാവം നടത്തുന്നതായി പോലും ബഹുമാനപ്പെട്ട സുപ്രീംകോടതി നിരീക്ഷിക്കുന്നു. വനംവകുപ്പ് നാഥനില്ലാ കളരിപോലെയാണ്. വനം സംരക്ഷിക്കുന്നതിലും കയ്യേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിലും വനം സംബന്ധിച്ച കേസു നടത്തുന്നതിലും വനം വകുപ്പ് തികഞ്ഞ പരാജയമായി മാറിയിരിക്കുന്നു. ഇത് സര്‍ക്കാര്‍ ഭൂമിയും വനഭൂമിയും അന്യാധീനപ്പെട്ടു പോകുന്നതിന് ബോധപൂര്‍വം കളമൊരുക്കുന്നതിന് ഈ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് പോലും ജനങ്ങള്‍ സംശയിക്കുന്നു. നിര്‍ദ്ദിഷ്ട ആറന്മുള വിമാനത്താവള ഭൂമി ഇടപാടുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ നടത്തുന്ന നിയമവിരുദ്ധവും സ്വകാര്യ പ്രീണനവുമായ നിലപാടുകള്‍ സംസ്ഥാനത്തെ നിയമങ്ങളെ നോക്കുകുത്തികളാക്കുകയാണ്. ആറന്മുള വിമാനത്താവള കാര്യത്തില്‍ കെജിഎസ് ഗ്രൂപ്പിന് അനുകൂലമായി ചട്ടലംഘനങ്ങള്‍ മറച്ചുവെച്ചുകൊണ്ടുള്ള സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ ഏതു നിലപാടുകളും സംസ്ഥാന താല്‍പ്പര്യത്തിനും നിയമവ്യവസ്ഥയ്ക്കും എതിരാണ്. പമ്പ പോഷക നദി നികത്തല്‍, പാടശേഖരം രൂപാന്തരപ്പെടുത്തല്‍, ഭൂമി കയ്യേറ്റം, നീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമ ലംഘനം, അനധികൃതമായി ഭൂമി കൈവശം വയ്ക്കല്‍, മിച്ച ഭൂമി ഉപയോഗം തുടങ്ങി എണ്ണമറ്റ പരിസ്ഥിതി വിരുദ്ധവും നിയമവിരുദ്ധവുമായ നിലപാടെടുത്തിട്ടുള്ള വിമാനത്താവള പദ്ധതിയ്ക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് വസ്തുതാവിരുദ്ധമായ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.
അര്‍ഹതയില്ലാത്ത ഇളവുകള്‍ സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടികള്‍ ജനവിരുദ്ധമാണ്. സ്വജനപക്ഷപാതമാണ്. കേരള സര്‍വകലാശാലയുടെയും കാലിക്കറ്റ് സര്‍വകലാശാലയുടെയും ഭൂമി ന്യൂനപക്ഷ വിഭാഗത്തിന് പതിച്ചു നല്‍കാനുള്ള നടപടികള്‍ വിവാദമായതിനെത്തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. എറണാകുളത്തെ ബോള്‍ഗാട്ടി ദ്വീപിലെ എക്സിബിഷന് ആന്റ് കണ്വെന്ഷന് സെന്ററിനായി തീരദേശപരിപാലന നിയമത്തില്‍ സോണിങ് ചട്ടങ്ങളില്‍ ഇളവനുവദിച്ചുള്ള ഉത്തരവ് പ്രതിഷേധാര്‍ഹമാണ്. സ്വകാര്യ വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും സ്വകാര്യാവശ്യത്തിനായി സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് എന്ന പേരില്‍ നല്കുന്ന നിയമപരമല്ലാത്തതും സംസ്ഥാന താല്‍പ്പര്യത്തിന് എതിരുമായ എല്ലാ നടപടികളും പകല്‍ക്കൊള്ള നടത്തുന്നതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ്. കേരള ഭരണം വിവിധ മാഫിയകളുടെ പിടിയിലാണെന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. ധാര്‍മികതയും സാമൂഹ്യ നീതിയും സാമൂഹ്യ സുരക്ഷയും പരിസ്ഥിതിയും ഭരണസംവിധാനങ്ങള്‍ അവഗണിച്ച് സ്വാര്ത്ഥതാല്പ്പര്യത്തിനും സ്വജനപക്ഷപാതപരമായും ഉപയോഗിക്കുന്നത് സംസ്ഥാന വികസനത്തെ തീര്‍ച്ചയായും പുറകോട്ടടിക്കും.
e-mail: [email protected]
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: