കരുതലും വികസനവുമെന്ന പുത്തന്‍ മുദ്രാവാക്യവുമായി അതിവേഗം ബഹുദൂരം സഞ്ചരിക്കാന്‍ പുറപ്പെട്ട യുഡിഎഫ് സര്‍ക്കാരിന്റെ ബെല്ലും ബ്രേക്കും നഷ്ടപ്പെട്ടതിനെക്കുറിച്ച് ഒരന്വേഷണം
കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എത്ര ഭാര്യമാരുണ്ട്. നാലു ഭാര്യമാരുണ്ടെന്ന് പറയുന്നത് മറിയാമ്മ ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി കസേരയില്‍ രണ്ടാമൂഴമെത്തിയപ്പോള്‍ എല്ലാ ഭാര്യമാര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നു. ഒപ്പം സന്തോഷവും സംതൃപ്തിയും രണ്ടാമൂഴത്തിന്റെ അര്‍ധവാര്‍ഷികം തികയാന്‍ പോകുമ്പോള്‍ ആദ്യ ഭാര്യയായ പൂതുപ്പള്ളി നിരാശയിലാണ്. രണ്ടാം ഭാര്യയായ കേരളം കരയുകയാണ്. മൂന്നാം ഭാര്യയായ കോണ്‍ഗ്രസ്സാകട്ടെ കലിപൂണ്ട് കൊടുവാളുമായി നില്‍ക്കുകയാണ്. നാലാം ഭാര്യയാണ് ഞാന്‍ എന്നെഴുതിയ മറിയാമ്മയുടെ അവസ്ഥയെന്താകും? സങ്കടകടലിലായിരിക്കുമെന്ന് ഊഹിക്കാനേ നിര്‍വാഹമുള്ളൂ. അത്രത്തോളമുണ്ട് ഭരണമികവ്! ഭൂരിപക്ഷം മന്ത്രിമാരും പോഴന്മാരായാല്പോലും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ധനകാര്യമന്ത്രിയും മികവുകാട്ടിയാല്‍ ഭരണം മികച്ചതെന്ന ധാരണയുണ്ടാക്കാം. മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും എന്ന ചൊല്ലുപോലെയാണ് സംസ്ഥാന ഭരണത്തിന്റെ അവസ്ഥ. മുഖ്യമന്ത്രി തന്നിഷ്ടം കാട്ടുന്നുവെന്ന് പറയുന്നത് പ്രതിപക്ഷമല്ല, ഘടകകക്ഷികളുമല്ല. സ്വന്തം കക്ഷത്തിലുള്ളവരും കക്ഷിക്കാരും തന്നെ അങ്ങനെയൊരു വിലയിരുത്തല്‍ നടത്തുമ്പോള്‍ മറ്റുള്ളവരുടെ നിലപാട് പറയേണ്ടതില്ലല്ലോ.
കഴിഞ്ഞവര്‍ഷം ഉമ്മന്‍ചാണ്ടിക്കും സര്‍ക്കാരിനും നല്ലകാലമായിരുന്നു. ‘ഇന്ത്യാ ടുഡെ’ നടത്തിയ ദേശീയവാര്‍ഷിക സര്‍വെയില്‍ ക്രമസമാധാനപാലനത്തില്‍ കേരളത്തിനായിരുന്നു ഒന്നാം സ്ഥാനം. നിയമസഭയ്ക്കകത്തും പുറത്തും ഇത് പൊക്കിക്കാട്ടി സര്‍ക്കാര്‍ വക്താക്കള്‍ അഹങ്കരിച്ചിരുന്നു. മൊത്തം പ്രകടനത്തിലാകട്ടെ രണ്ടാംസ്ഥാനമെന്ന് കേട്ടപ്പോഴും അഹങ്കാരത്തിന് അതിരുണ്ടായില്ല. മുന്‍ വര്‍ഷങ്ങളില്‍ അത് ഒന്‍പത്, നാല് റാങ്കുകളിലായിരുന്നു എന്നും ഇന്ത്യ ടുഡെ പ്രസ്താവിക്കുകയും ചെയ്തപ്പോള്‍ ‘അമ്പട ഞാനേ’ എന്ന ഭാവമായിരുന്നു സത്യപ്രതിജ്ഞ ചെയ്തവര്‍ക്കെല്ലാം.
അടിസ്ഥാന സൗകര്യത്തില്‍ പതിനാലാം സ്ഥാനത്തുനിന്ന് കേരളം മൂന്നാമതെത്തി. പതിനാലില്‍ നിന്ന് എട്ടിലേക്കുയര്ന്ന് ആരോഗ്യമേഖലയും മികവുകാട്ടിയെന്ന് അവകാശപ്പെട്ടു. വ്യവസായ നിക്ഷേപത്തിലും പുരോഗതിയെന്നാണ് വിലയിരുത്തപ്പെട്ടത്. പതിനാലിനെ പിന്തള്ളി എട്ടില്‍ സ്ഥാനമുറപ്പിച്ചു.
ദേശീയതലത്തില്‍ സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ക്കുള്ള മികവിന്റെ മുഖമുദ്രയായി വിശേഷിപ്പിക്കപ്പെട്ടിരുന്ന ‘വെബ് രത്ന ഗോള്‍ഡന്‍ അവാര്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വെബ്സൈറ്റ് (ംംം.സലൃമഹമ രാ.ഴീ്.ശി) നേടുകയുണ്ടായി. കേന്ദ്ര കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പിന്റെ അവാര്‍ഡ് ആദ്യമായാണ് കേരളത്തിലെ ഒരു വെബ്സൈറ്റിന് ലഭിക്കുന്നത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഭരണത്തില്‍ ജനപങ്കാളിത്തം കൊണ്ടുവരുന്നതിന് മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് നൂതനമായ നിരവധി ആശയങ്ങള്‍ നടപ്പാക്കിയതായി അവാര്‍ഡ് കമ്മറ്റി വിലയിരുത്തിയത് ഏറെ ആഹ്ലാദത്തോടെയാണ് സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടിയത്.
രാജ്യവ്യാപകമായി ഒന്‍പത് പ്രധാനപ്പെട്ട മേഖലകളില്‍ ഐബിഎന്‍ നടത്തിയ സര്‍വെയില്‍ കേരളം വിദ്യാഭ്യാസം, പരിസ്ഥിതി, ആരോഗ്യം, ദാരിദ്ര്യനിര്‍മാര്‍ജനം എന്നിവയില്‍ ഒന്നാമതെത്തി ഐബിഎന്‍ ഡയമണ്ട് സ്റ്റേറ്റ് അവാര്‍ഡ് നേടുകയുണ്ടായി. ജനങ്ങളെ നേരില്‍ കണ്ട് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും അവരില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഭരണരീതിയാണ് ഉമ്മന്‍ചാണ്ടിയുടേതെന്ന് വാഴ്ത്തപ്പെട്ടു. ഐക്യരാഷ്ട്രസഭയില്‍നിന്നും ലഭിച്ച ഈ പ്രശംസയിലും ഐക്യമുന്നണിയും ഉമ്മന്‍ചാണ്ടിയും ഏറെ അഭിമാനം കൊണ്ടു. എന്തുചെയ്യാം ‘അതിവേഗം ബഹുദൂരം’ എന്ന മുദ്രാവാക്യം അറം പറ്റിയതുപോലെ. ഉമ്മന്‍ചാണ്ടിയുടെയും മുന്നണിസര്ക്കാരിന്റെയും പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചത് അതിവേഗമായി. 2013 ഗതികേടിന്റെ വര്‍ഷമായി മാറുകയും ചെയ്തു.
അഞ്ചുവര്‍ഷക്കാല പരിധിയില്‍ അധികാരമേല്‍ക്കുന്ന സര്‍ക്കാരിന്റെ ആദ്യപകുതി നേട്ടങ്ങളുടെ പട്ടിക നിരത്താന്‍ കഴിയേണ്ടതായിരുന്നു. എന്നാല്‍ തട്ടിക്കൂട്ടിയ അവാര്‍ഡുകളുടെ തിളക്കമല്ലാതെ നാട്ടില്‍ ഓളമുണ്ടാക്കാന്‍ കഴിയുന്നതൊന്നും നിരത്താന്‍ കഴിഞ്ഞില്ലെന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്. പ്രത്യേകിച്ചും ഒരുപാട് പ്രതീക്ഷകള്‍ നല്കി അധികാരത്തിലേറിയ സര്‍ക്കാര്‍ നിരാശപ്പെടുത്തുമ്പോള്‍.
പുതിയ സര്‍ക്കാരിന്റെ പുതുക്കിയ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനകാര്യമന്ത്രി കെ.എം. മാണി പ്രസ്താവിച്ചത് ഇപ്രകാരമാണ്. “കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഇവിടെ നിലനിന്നുപോന്ന വികസന മാന്ദ്യവും സാമ്പത്തിക അച്ചടക്കമില്ലായ്മയും കണ്ട് ദുഃഖിതരായ കേരള ജനത സമൂലമാറ്റം ആഗ്രഹിക്കുന്നു. അതിന്റെ തെളിവാണ് ജനവിധി. അനുയോജ്യമായ എല്ലാ സാഹചര്യങ്ങളും ഒത്തിണങ്ങിയിട്ടും ഒരടിപോലും മുന്നോട്ടുനീങ്ങാതെ ചലനമറ്റുകിടക്കുന്ന നമ്മുടെ സംസ്ഥാനത്തിന് വികസന വിഹായസ്സിലേക്ക് കുതിച്ചുയരാനുള്ള ഊര്‍ജം പകര്‍ന്നുകൊടുക്കാന്‍ ജനങ്ങള്‍ നല്കിയ മാന്‍ഡേറ്റായി ഞങ്ങള്‍ ഈ ജനവിധിയെ കാണുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി നമ്മുടെ സാമ്പത്തിക രംഗത്ത് നിലനിന്നുപോരുന്ന കുത്തഴിഞ്ഞ പ്രവര്‍ത്തനശൈലിക്ക് വിരാമമിടുന്നതിനും വികസനം ത്വരിതപ്പെടുത്തുന്നതിനും നഷ്ടപ്പെട്ട അവസരങ്ങള്‍ വീണ്ടെടുക്കുന്നതിനും ജനവിധി പ്രയോജനപ്പെടുത്തും.” 2011 ജൂലായ് എട്ടിനാണ് കെ.എം.മാണി നിയമസഭയില്‍ ഇക്കാര്യം പറഞ്ഞത്. രണ്ടരവര്‍ഷം തികയാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഇന്ന് കേരളത്തിന്റെ അവസ്ഥയെന്താണ്. ധനാകാര്യമന്ത്രിയുടെ വാക്കും പോക്കും എങ്ങോട്ടാണ് ? ഒരു പരിശോധനയ്ക്ക് സമയമായില്ലെ? പഴയ ഒരു നാടകഗാനമുണ്ട്. അതിന്റെ അവസാന നാലുവരി ഇങ്ങിനെ…….
“കഴിവുള്ളപ്പോള്‍ കൈയ്യില്കാശുള്ളപ്പോള്
നിന്നെ പൂവിട്ട് പൂജിക്കും പുകഴ്ത്തിപ്പാടും
കാലങ്ങള്‍ മാറും കാലക്കേടായാല്
കാലനും വേണ്ടെന്ന് തോന്നും പിന്നെ”
കേരളസര്‍ക്കാരിന്റെ ഇന്നത്തെ അവസ്ഥയും ഏതാണ്ടിതുപോലെയായിരിക്കുന്നു. പുകഴ്ത്തിപ്പാടിയവര് തന്നെ ഇകഴ്ത്താനും തുടങ്ങിയയെന്തുകൊണ്ട് ?
(അവസാനിക്കുന്നില്ല)
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: