യോഗ പഠിക്കുന്നത് മതേതരവിരുദ്ധമാണെന്ന് ലഘുലേഖകളും പ്രസംഗങ്ങളും പ്രചാരണകോലാഹലവും നടക്കുമ്പോഴാണ് മൂവാറ്റുപഴ ക്ലാരാ മഠത്തിലെ കന്യാസ്ത്രീയമ്മയുടെ നിര്‍മ്മല യോഗ സെന്റര്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. സൂര്യനമസ്കാരവും യോഗാപഠനവും സരസ്വതീവന്ദനവുമൊക്കെ മുഴുത്ത ഹൈന്ദവവര്‍ഗീയതയുടെ ഭാഗമാണെന്ന് മതേതരന്മാരും പുരോഗമനക്കാരും ആവര്‍ത്തിച്ച് ഓരിയിടുന്ന കാലത്താണ് വിശുദ്ധത്രേസ്യയുടെ നാമധേയം സ്വീകരിച്ച സിസ്റ്റര്‍ ഇന്‍ഫന്റ് ട്രീസ യോഗ പഠിക്കുന്നതും പഠിപ്പിക്കുന്നതും. ബംഗളുരുവിലെ സ്വാമി വിവേകാനന്ദ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നാണ് യോഗ എന്ന ആ വിലക്കപ്പെട്ട കനി സിസ്റ്റര്‍ ഭക്ഷിക്കുന്നത്. ബംഗളുരുവിലടക്കം പലയിടത്തും സൂര്യനമസ്കാരം പഠിപ്പിച്ച സിസ്റ്റര്‍ക്ക് പക്ഷേ കേരളത്തിലെത്തിയപ്പോള്‍ ചില പ്രശ്നങ്ങള്‍ നേരിട്ടു. കര്‍ത്താവിനേക്കാള്‍ വലിയ കത്തനാരന്മാര് സഭയും നാടും ഭരിക്കുന്ന ഇടമാണല്ലോ കത്തോലിക്കന്മാര് കൈയടക്കാന്‍ കൊതിക്കുന്ന കേരളം.
സിസ്റ്ററമ്മ പള്ളിക്കൂടപ്പിള്ളേരെയും പട്ടക്കാരാകാന്‍ പഠിക്കുന്നവരെയും കൊച്ചുവെളുപ്പാന്‍കാലത്ത് സൂര്യനമസ്കാരം ചെയ്യിക്കുന്നെന്ന് കേട്ട പിതാക്കന്മാര്ക്ക് കല്ലുകടിച്ചു. യേശുവല്ലാതൊരു ദൈവമില്ലെന്നും യേശുവൊഴിച്ച് മറ്റാരും ദൈവമല്ലെന്നും വിശ്വസിക്കാനും വിശ്വസിപ്പിക്കാനും നിര്ബന്ധിതയായിപ്പോയ സിസ്റ്റര്‍ ചെയ്തതെന്താണെന്നോ? ചോദ്യം ചെയ്യലിന്റെ കുരിശും താങ്ങിയെത്തിയ കത്തനാരന്മാരോട് ‘ താന്‍ ചെയ്യുന്നതും ചെയ്യിക്കുന്നതും സൂര്യനമസ്കാരമല്ല, യേശുനമസ്കാരമാണ്’ എന്ന് അവര്‍ തിരിച്ചടിച്ചു. (ബ്രാഹ്മണശിവനെയല്ല, ഈഴവശിവനെയാണ് താന്‍ പ്രതിഷ്ഠിച്ചതെന്ന് ശ്രീനാരായണ ഗുരുദേവനെക്കൊണ്ട് പറയിക്കാനിടയായതിനേക്കാളും കൊടിയ സങ്കുചിത ജാതി, മതഭ്രാന്തിന്റെ പിടിയിലായിപ്പോയ ക്രൈസ്തവസഭയുടെ ഗതികേടിനോടുള്ള പ്രതികരണമായിരുന്നു അതെന്നു വേണം മനസിലാക്കാന്‍). പക്ഷേ അതിനപ്പുറവും ചിലതുണ്ട്. സദുദ്ദേശ്യത്തോടെ മാത്രം സൂര്യനമസ്കാരത്തെ യേശുനമസ്കാരമായി പരിവര്‍ത്തിപ്പിച്ച സിസ്റ്റര്‍ ഇന്‍ഫന്റ് ട്രീസയ്ക്കും കാണാനാകാതെ പോകുന്ന ചിലത്.
ഭാരതീയജീവിതത്തിന്റെ അന്തര്‍ധാരയായ ഹൈന്ദവതയെ പിഴുതെറിഞ്ഞ് അവിടെ ക്രൈസ്തവമതത്തെ തിരുകിക്കയറ്റാന്‍ ശ്രമിച്ച് പരാജയമടഞ്ഞ മിഷണറിമാര്‍ കണ്ടെത്തിയ ഉപായത്തിന്റെ പുതിയ രൂപമാണ് ഇന്‍ഫന്റ് ട്രീസയ്ക്ക് കൈമാറിക്കിട്ടിയ യേശു നമസ്കാരം. തങ്ങളുടെ പാനീയം കുടിക്കാന്‍ മടിക്കുന്നവര്‍ക്ക് അവരുടെ കോപ്പയില്‍ അത് ഒഴിച്ചുകൊടുക്കുകയാണ് ആ തന്ത്രം. അതുകൊണ്ട് ഹിന്ദുവിന് ഹിന്ദുവിന്റെ കോപ്പയില്‍ ചായ. മതംമാറിയിട്ടും പേരും രൂപവും മാറാത്ത സുവിശേഷവേലക്കാരിലൂടെ പ്രയോഗിച്ച് വിജയിച്ച തന്ത്രം.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിചെയ്യുന്നതിനിടയില്‍ പിടിപെട്ട ഒരു നടുവേദനയില്‍ നിന്ന് മുക്തി തേടിയാണ് സിസ്റ്റര്‍ യോഗയില്‍ അഭയം പ്രാപിച്ചത്. അതില്‍ ആകൃഷ്ടയായാണ് തുടര്‍ പഠനത്തിന് ബംഗളുരുവിലെ വിവേകാനന്ദ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സിസ്റ്റര്‍ എത്തുന്നത്.
സ്വാമി വിവേകാനന്ദ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സൂര്യനമസ്കാരം പഠിച്ചുപുറത്തുവന്ന സിസ്റ്റര്‍ ഇന്‍ഫന്റ് ട്രീസ ബംഗളുരുവിലെ തന്നെ ബെനഡിക്ടണ്‍ ആശ്രമത്തില്‍നിന്നാണ് മതംമാറ്റത്തിന്റെ ഈ കുശലത അറിയുന്നത്. അവിടെയൊരു സ്വാമി ദേവപ്രസാദിനെ അവര്‍ കണ്ടുമുട്ടി. ഇപ്പറഞ്ഞ സ്വാമിയുടെ ഐഡിയയാണ് സൂര്യനമസ്കാരത്തെ മതംമാറ്റി യേശുനമസ്കാരമാക്കിയ വിദ്യ. ബനഡിക്ടണ്‍ ആശ്രമവും സ്വാമി ദേവപ്രസാദുമൊക്കെ മേല്‍പ്പറഞ്ഞ തന്ത്രത്തിന്റെ ഒരു പതിപ്പാണെന്നറിയണം. സൂര്യനമസ്കാരത്തിലെ മന്ത്രങ്ങളെല്ലാം ബനഡിക്ടണ്‍ സ്വാമിയങ്ങ് മാറ്റി. ഓം മിത്രായ നമഃ എന്നതിന് പകരം ‘മൈ ലോര്‍ഡ് മൈ ഗോഡ്’ എന്ന് വിളിച്ചൊരു തുടക്കമാണ്. ‘കം ലെറ്റസ് പ്രെയ്സ് ദ ലോര്‍ഡ്, ഓ ലോര്‍ഡ് യു ആര് വെരി ഗ്രേറ്റ്, മൈ സോള്‍ മാഗ്നിഫൈസ് ദി ലോര്‍ഡ്’ എന്നിങ്ങനെ കറങ്ങി എന്റെ ദേവമേ എന്ന് ഇംഗ്ലീഷില്‍ വിളിച്ച് അതങ്ങ് അവസാനിപ്പിക്കും. സിസ്റ്റര്‍ ഇന്‍ഫന്റ് ട്രീസയ്ക്ക് ഈ തന്ത്രം പയറ്റേണ്ടി വന്നത് കേരളത്തില്‍ വണ്ടിയിറങ്ങിയതിന് ശേഷമാണെന്ന് മാത്രം.
വൃശ്ചികമാസത്തില്‍ മണ്ഡലവ്രതം നോറ്റ് കോടാനുകോടി ഭക്തര്‍ ശബരിമലയില്‍ പോകുന്ന അതേ കാലയളവിലാണ് കേരളത്തില്‍ വ്യാപകമായി ക്രൈസ്തവ കണ്‍വെന്‍ഷനുകള്‍ നടക്കാറുള്ളത്. ജന്മാഷ്ടമി ആഘോഷങ്ങള്‍ക്കിടയില്‍ എട്ടുനോമ്പുപെരുന്നാളുകള് പൊടിപൊടിക്കും. നിലവിളക്ക് നേരെയങ്ങ് അങ്ങ് അംഗീകരിക്കാന്‍ പിതാക്കന്മാര് സമ്മതിക്കാത്തതുകൊണ്ട് അതിനുമുകളില്‍ ഒരു കുരിശു കൂടി പണിതുവെയ്ക്കും. പെരുന്നാള്‍ റാസകള്ക്കുമുന്നില് പഞ്ചവാദ്യവും തായമ്പകയും കൊട്ടിക്കയറും. പള്ളിമുറ്റത്ത് സ്വര്‍ണക്കൊടിമരങ്ങള്‍ സ്ഥാപിക്കും. അതിനുമുകളിലും കുരിശു നാട്ടും. അങ്ങനെ ആഘോഷങ്ങളെയും ആചാരങ്ങളെയും സൂത്രത്തില്‍ മതംമാറ്റി തനിക്കാക്കും.
ഹരിശ്രീ കുറിക്കല്‍ മതേതരവിരുദ്ധമാണെന്ന് അധിക്ഷേപിച്ച് പ്രചാരണം നടത്തും. പിന്നെ പള്ളിമുറ്റത്ത് കുരിശു മുത്തിയ നിലവിളക്ക് കൊളുത്തിവെച്ച് അതിന് മുന്നില്‍ ഈശോമിശിഹായ്ക്ക് സ്തുതി എന്നെഴുതിപ്പഠിപ്പിച്ച് മതേതരത്വത്തിന്റെ വിജയം ഉദ്ഘോഷിക്കും. യേശു എന്ന രണ്ടക്ഷരത്തിലും കുടികൊള്ളുന്നത് സരസ്വതിയാണെന്നറിഞ്ഞിട്ടും അറിയാതെ സങ്കുചിത മതവാദങ്ങളുമായി സഭാപിതാക്കന്മാര് വിലക്കുകളുടെ തീട്ടൂരമിറക്കുകയാണ്.
‘ദൈവമേ, നിന്റെ ദയ എന്നെ മുറുകെപ്പിടിക്കണം’ എന്ന് പ്രാര്‍ത്ഥിച്ച് യേശുനമസ്കാരം ചെയ്യുന്ന സിസ്റ്റര്‍ ഇന്‍ഫന്റ് ട്രീസ ഇത്തരം സങ്കുചിതമതവാദങ്ങള്ക്ക് അറിവില്ലായ്മ എന്ന ഒറ്റ വിശേഷണമേ നല്കാന് ഉദ്ദേശിക്കുന്നുള്ളൂ. സൂര്യനമസ്കാരം എന്ന് പറയാന്‍ മടിയുള്ളവര്‍ യേശുനമസ്കാരം ചെയ്യട്ടെ. അതും പറയാന്‍ മടിയുള്ളവര്‍ക്ക് ഇഷ്ടമുള്ളതിനെക്കുറിച്ച് ചിന്തിക്കാനും ആരാധിക്കാനും സ്വാതന്ത്ര്യമുണ്ട്. പള്ളിക്കൂടപ്പിള്ളേരോട് ഇപ്പോള്‍ ഒരു മന്ത്രവും സിസ്റ്റര്‍ പറഞ്ഞുകൊടുക്കാറില്ല. വണ്‍, ടു, ത്രീ എന്നിങ്ങനെ എണ്ണം പറഞ്ഞങ്ങ് ചെയ്യിക്കും. അത്രതന്നെ.
പാലാ മുന്നിലവ് മാറാമറ്റത്ത് വീട്ടില്‍ ജേക്കബ് എന്ന കര്‍ഷകന്റെ മകള്‍ ഏലിയാമ്മ 1970ല്‍ വീട്ടുകാരോട് മല്ലടിച്ചാണ് കന്യാസ്ത്രീയായത്. സൂര്യന് പ്രപഞ്ചശക്തിയാണെന്നും അത് ആരുടെയും കുത്തകയല്ലെന്നുമുള്ള ഉറച്ച ബോധ്യവുമുണ്ട് അവര്‍ക്ക്. പക്ഷേ കോപ്പര്‍നിക്കസ് മുതലുള്ള എണ്ണമറ്റ ശാസ്ത്രാന്വേഷികളെ ശ്വാസം മുട്ടിച്ച പള്ളിമതത്തിന് പുതിയ നൂറ്റാണ്ടിലും അത്തരം ബോധ്യങ്ങളെ അംഗീകരിക്കാനാകുന്നില്ല എന്ന ദുരവസ്ഥ വായിച്ചെടുക്കാനാകും സിസ്റ്ററിന്റെ വാക്കുകളില്‍ നിന്ന്. ഓം എന്ന് ഉച്ചരിക്കുന്നത് ക്രൈസ്തവ വിരുദ്ധമാണെന്നന്ന് ചിന്തിക്കുന്ന മതമേധാവികളുടെയിടയിലാണ് ഇന്‍ഫന്റ് ട്രീസയെപ്പോലുള്ളവര് ദൈവത്തിന്റെ ദയയ്ക്കായി പ്രാര്‍ത്ഥിക്കുന്നത്.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: