സാംസ്കാരിക കേരളത്തിന്റെ മുഖമുദ്രയാകേണ്ട സ്ഥാപനങ്ങളിലൊന്നാണ് കേരള സാഹിത്യ അക്കാദമി. എന്നാല്‍ മാറി മാറി അധികാരത്തില്‍ വന്ന മുന്നണികളുടെ രാഷ്ട്രീയ താത്പര്യത്തിനു വേണ്ടി അക്കാദമിയെ തകര്‍ക്കുകയായിരുന്നു. എഴുത്തുകാര്‍ക്കിടയില്‍ അക്കാദമിയുടെ ഇന്നത്തെ അവസ്ഥയില്‍ മൗനമായൊരു കലാപം പടരുന്നതായാണ് അക്കാദമി മുന്‍ വൈസ് പ്രസിഡന്റും പ്രശസ്ത നിരൂപകനുമായ ബാലചന്ദ്രന് വടക്കേടത്ത് അഭിപ്രായപ്പെടുന്നത്. ജന്മഭൂമിക്കായി ടി.എസ്. നീലാംബരന്‍ അദ്ദേഹവുമായി സംസാരിക്കുന്നു.
ചോദ്യം: സാഹിത്യ അക്കാദമി ഭാരവാഹിത്വത്തില്‍ നിന്നുളള താങ്കളുടെ രാജി സാംസ്കാരിക രംഗത്ത് ഏറെ കോലാഹലം സൃഷ്ടിച്ചെങ്കിലും പിന്നീട് എന്തെങ്കിലും സംഭവിച്ചതായി കണ്ടില്ല. രാജിയും അതുയര്‍ത്തിയ ചോദ്യങ്ങളും അങ്ങിനെതന്നെ തുടരുന്നു. മന്ത്രിയോ സാംസ്കാരിക വകുപ്പോ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുമില്ല.എങ്ങനെ കാണുന്നു ഈ അവസ്ഥയെ.
ഉത്തരം: അക്കാദമിയില്‍ നിന്ന് വിട്ടുപോരാന്‍ ഉണ്ടായ സാഹചര്യം പല ഘട്ടങ്ങളിലായി ഞാന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. വ്യക്തമായ ഒരു സാംസ്കാരിക നയം അതതു കാലത്തെ സര്‍ക്കാരുകള്‍ക്ക് വേണം. ആ നയമാണ് അക്കാദമികളിലൂടെ പ്രതിഫലിക്കേണ്ടത്. അതുണ്ടായില്ല.യുഡിഎപിന്റെ സാംസ്കാരിക നയം രൂപപ്പെടുത്താന്‍ ഏല്‍പ്പിക്കപ്പെട്ടത് കമ്യൂണിസ്റ്റ് വിരുദ്ധരായ കമ്യൂണിസ്റ്റുകാരെയാണ്. ആശയപരമായ തര്‍ക്കങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് വിട്ടു പോന്നവരാണിവര്‍. സാംസ്കാരിക മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ വരെ അവര്‍ കയറിക്കൂടി.അതുകൊണ്ടാണ് ഞാനുയര്‍ത്തിയ പ്രശ്നങ്ങള്‍ക്ക് ഒരു പരിണാമം ഉണ്ടാകാതെ പോയത് എന്നു തോന്നുന്നു.
സാംസ്കാരിക നിരക്ഷരനായ ഒരു സാംസ്കാരിക വകുപ്പു മന്ത്രിക്ക് ഇതില്‍പ്പരം എന്തു ചെയ്യാനാകും. കൂടുതല്‍ പ്രതീക്ഷിച്ചിട്ടും കാര്യമില്ല. മലയാള സമ്മേളനം നടക്കുന്ന അവസരത്തില്‍ എത്ര മാപ്പുകളാണ് അദ്ദേഹം ദിവസേന പറഞ്ഞു കൊണ്ടിരുന്നത്. സാംസ്കാരിക കേരളത്തിന് തന്നെ അപമാനകരമായിരുന്നല്ലോ ആ നിലപാടുകള്‍. അദ്ദേഹത്തെ തിരുത്താന്‍ കൂടെ നില്ക്കുന്ന രാഷ്ട്രീയ നേതൃത്വം പോലും തയ്യാറായിരുന്നുമില്ല.അപ്പോഴാണ് ഞങ്ങള്‍ ചിലതു പറഞ്ഞത്.
ചോദ്യം: അക്കാദമികളുടെ രാഷ്ട്രീയ നിയന്ത്രണം , സ്വയംഭരണം , തുടങ്ങിയ കാര്യങ്ങളൊക്കെ എല്ലാക്കാലത്തും ചര്‍ച്ചയാവാറുണ്ട്. എന്നാല്‍ സത്യസന്ധമായി ഒരുമാറ്റം ആരു ആരും ആഗ്രഹിക്കുന്നില്ല എന്നു തോന്നുന്നു. അക്കാദമികളുടെ വിശേഷിച്ച് സാഹിത്യ അക്കാദമിയുടെ സ്ഥാപിത ലക്ഷ്യം നേടാന്‍ സ്വയം ഭരണം എന്ന ആശയം നല്ലതല്ലേ.എല്‍ ഡി എഫ് ഭരിക്കുമ്പോള്‍ പാര്‍ട്ടി.യുഡിഎഫ് ഭരിക്കുമ്പോള്‍ മന്ത്രിയും സ്വന്തക്കാരും. ഈയൊരവസ്ഥ എത്രമാത്രം ഗുണം ചെയ്യും
ഉത്തരം: തീര്‍ച്ചയാണ്.അക്കാദമികളുടെ തലപ്പത്ത് വരുന്നവര്‍ അക്കാദമികളുടെ വളര്‍ച്ചയില്‍ തീരെ ശ്രദ്ധിക്കാത്തവരാണ്.മാറ്റങ്ങള്‍ ആവശ്യമാണ് എന്നു പറഞ്ഞാല്‍ അതിനെ എതിര്‍ക്കും. അക്കാദമി വൈസ് പ്രസിഡന്റടക്കം അംഗങ്ങളാരും കമ്മിറ്റിക്കല്ലാതെ അക്കാദമിയില്‍ വരരുതെന്ന് പറഞ്ഞയാളാണ് ഇപ്പോഴത്തെ പ്രസിഡന്റ്. തന്റെ മേല്‍ വിലാസം നഷ്ടപ്പെടുമോയെന്ന ഭയമാണ്. ഈ വക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയാല്‍ മന്ത്രി പറഞ്ഞിട്ടാണ് താന്‍ പ്രവര്‍ത്തിക്കുന്നത് എന്നായിരിക്കും മറുപടി.അവാര്‍ഡു നിര്‍ണ്ണയം മുതല്‍ മൂത്രപ്പുര നിര്‍മ്മാണം വരെ മന്ത്രിയുടെ താത്പര്യത്തിലാണ്. ഇങ്ങനെയുള്ള സംവിധാനത്തില്‍ നിന്ന് എന്തു പ്രതീക്ഷിക്കാനാകും.
അതോടൊപ്പം ചില രാഷ്ട്രീയ വത്കരണങ്ങളും അക്കാദമിയില്‍ നടക്കുന്നു.അക്കാദമി ഭരണ സമിതി സ്വതന്ത്രമായിരിക്കണം. കേന്ദ്ര സാഹിത്യ അക്കാദമിയില്‍ എഴുത്തുകാരാണ് ഭരണ സമിതിയെ തീരുമാനിക്കുന്നതും പ്രസിഡന്റിനെ തെരഞ്ഞടുക്കുന്നതും.ഇവിടെ സര്‍ക്കാര്‍ നാമ നിര്‍ദ്ദേശമാണ്.അതുകൊണ്ട് ഒരു രാഷ്ട്രീയ സ്വഭാവം അക്കാദമികള്‍ക്കു വരുന്നതു സ്വാഭാവികമാണ്.എന്നാല്‍ രാഷ്ട്രീയമായ സങ്കുചിതത്വം അക്കാദമി ഭരണത്തില്‍ വരരുതെന്ന് വിചാരിക്കുന്ന ഒരാളാണ് ഞാന്‍. ഇടതു പക്ഷത്തിന്റെ ഭരണ സമിതി വരുമ്പോള്‍ അതല്ലാത്തവര്‍ പൊതു പ്രവര്‍ത്തനത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്നത് കണ്ടിട്ടുണ്ട്. യുഡിഎഫ് ഭരണ സമിതികളുടെ കാലത്തും എനിക്ക് ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. കെ .എം തരകന് പ്രസിഡന്റായിരുന്നകാലത്ത് വിലാസിനി അവാര്‍ഡുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഞാന്‍ ഓര്‍ക്കുന്നു. അക്കാദമി പ്രസിഡന്റു തന്നെ വിലാസിനി അവാര്‍ഡ് സംഘടിപ്പിക്കാന്‍ നടത്തിയ രഹസ്യ നീക്കം ഞാന്‍ ചോദ്യം ചെയ്തു. അത് വലിയ വിവാദമായി. പിന്നീട് അക്കാദമിയിലേക്ക് ഒരു പരിപാടിക്കും എന്നെ വിളിക്കാതായി.
പ്രസിഡന്റായിരിക്കുക എന്നാല്‍ അവാര്‍ഡ് സംഘടിപ്പിക്കലാണ് എന്ന് സ്വയം തീരുമാനിച്ച പ്രസിഡന്റാണ് പെരുമ്പടവം. ദുബായിലെ ഒരു സാംസ്കാരിക സംഘടനയുമായി അക്കാദമിയുടെ ക്യാമ്പ് നടത്താന്‍ കരാര്‍ ഉണ്ടാക്കുന്നു. അവരുടെ സാഹിത്യ പുരസ്കാരം പെരുമ്പടവത്തിന് പ്രഖ്യാപിച്ചപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി. അതുപോലെ മേരി ജോണ്‍ കൂത്താട്ടുകുളം സ്മാരക കമ്മിറ്റിയുമായി ചേര്‍ന്ന് അക്കാദമി അനുസ്മരണ സമ്മേളനം നടത്തുവാന്‍ തീരുമാനിച്ചിരുന്നു. മേരി ജോണിന്റെ പേരിലുള്ള അവാര്‍ഡും പ്രസിഡന്റിനു പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ വലിയ ലജ്ജയാണ് തോന്നിയത്. അക്കാദമിയുടെ സ്വയം ഭരണത്തെ എതിര്‍ക്കുന്നത് മന്ത്രിയും ആശ്രിതരും തന്നെയാണ്. അക്കാദമി ഭരണ സമിതിയെ നോക്കുകുത്തിയാക്കി സെക്രട്ടറിയെക്കൊണ്ട് കാര്യങ്ങള്‍ നടത്തുക. അക്കാദമി ഒരു ജനാധിപത്യ സ്ഥാപനമാണ് എന്ന വിശ്വാസം ഇത്രയേറെ തകര്‍ന്നു പോയ മറ്റൊരു സന്ദര്‍ഭം വേറെയില്ല.
ചോദ്യം: അഴിമതി , കെടുകാര്യസ്ഥത, പുറത്തുപറയാന്‍ ലജ്ജിക്കേണ്ട മറ്റു പലകാര്യങ്ങളുമാണ് അക്കാദമിയുടെ പേരില്‍ കേള്‍ക്കുന്നത്. സാഹിത്യപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന് ഇതൊട്ടും ചേരുന്നതല്ല.എന്തുകൊണ്ടാണ് ഇത്രയും ഗുരുതരമായ പതനത്തിലേക്ക് നമ്മുടെ അക്കാദമികള്‍ നീങ്ങുന്നത്.
ഉത്തരം: പൊതുവെ അക്കാദമിയുടെ സാഹിത്യ പ്രവര്‍ത്തനം നിശ്ചലമാണ്.ഒന്നും നടക്കുന്നില്ല . അനുസ്മരണങ്ങളല്ലാതെ. മുട്ടത്തു വര്‍ക്കിയെപ്പോലും ഇപ്പോള്‍ അനുസ്മരിച്ചു കഴിഞ്ഞു. അബ്ദു റഹ്മാന് സാഹിബിന്റെ ജീവ ചരിത്രം പുറത്തിറക്കാന്‍ തീരുമാനിച്ചിട്ടും നടന്നിട്ടില്ല. കമ്മിറ്റിയുടെ കെടുകാര്യസ്ഥത വലുതാണ്. അക്കാദമിയുടെ കീഴിലുള്ള ഒരു സ്ഥാപനവും പ്രവര്‍ത്തന നിരതമല്ല. മാധവിക്കുട്ടിയുടെ വീട്ടുപകരണങ്ങള്‍, അപ്പന് തമ്പുരാന് സ്മാരകത്തിലെ ഹാളില്‍ നിറച്ചിട്ടിരിക്കുന്നു. ആ കെട്ടിടവും ചോര്‍ന്നൊലിച്ച് തകര്‍ന്നുകൊണ്ടിരിക്കുന്നു. അതു റിപ്പോര്‍ട്ടാക്കി അന്നത്തെ നിര്‍വ്വാഹക സമിതിയംഗം കെ. രഘുനാഥന് സമര്‍പ്പിച്ചെങ്കിലും അതു മറിച്ചു നോക്കാന്‍ പോലും തയ്യാറായിട്ടില്ല. മാധവിക്കുട്ടിയുടെ സ്മാരകം ഉണ്ടാവില്ല എന്ന അവസ്ഥയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍.
ചോദ്യം: പഠനം, ഗവേഷണം,തുടങ്ങിയ രംഗങ്ങളിലൊക്കെ എന്തെങ്കിലും കാര്യമായ സംഭാവനകള്‍ സാഹിത്യ അക്കാദമി ഈ അടുത്ത കാലത്തൊന്നും നല്‍കിയിട്ടില്ല.ഇക്കാര്യങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാത്തതു കൊണ്ടാണോ.പരിപാടികള്‍ നടത്തുന്നതില്‍ മാത്രമായി ഒതുങ്ങുകയാണ് അക്കാദമികള്‍ എന്നൊരുപരാതിയുണ്ട്.
ഉത്തരം: താങ്കളുടെ നിരീക്ഷണം ശരിയാണ്. ഒരു അന്വേഷണവും അക്കാദമിയില്‍ നടക്കുന്നില്ല. ഗവേഷണ സ്കോളര്‍ഷിപ്പിനുള്ള വിദ്യാര്‍ത്ഥികളുടെ തെരഞ്ഞടുപ്പ് രണ്ടു വര്‍ഷമായിട്ടും അക്കാദമിയില്‍ നടന്നിട്ടില്ല. ആദ്യത്തെ കമ്മിറ്റിയില്‍ സവിശേഷമായ ഒരു തീരുമാനം എടുത്തിരുന്നതായി ഞാന്‍ ഓര്‍ക്കുന്നു. സാഹിത്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയ ഏരിയകള്‍ കണ്ടെത്തി അതേപ്പറ്റി ഗവേഷണം നടത്താന്‍ കഴിവുള്ളവരെ ക്ഷണിക്കാന്‍ തീരുമാനിച്ചിരുന്നു. അതിപ്പോഴും കടലാസ്സിലാണ്. മാത്രവുമല്ല. ഒരു ഗവേഷണ പദ്ധതിയുടെയും ഭാഗമായി കിട്ടുന്ന പുസ്തകങ്ങള്‍ പ്രസിദ്ധീകരണാര്ഹമല്ല. ഒരു വര്‍ഷത്തെ സ്കോളര്‍ഷിപ്പ് വാങ്ങി 45 പേജ് മാത്രം എഴുതിക്കൊടുത്തവരും ഗവേഷകരായുണ്ട്. സാഹിത്യത്തിലെ പുതിയ പ്രവണതകള്‍ ചര്‍ച്ച ചെയ്യുന്ന സെമിനാറുകള്‍ നടക്കാറില്ല. തന്നെക്കാള്‍ വലിയവരെ അംഗീകരിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. പുതൂര്‍ ഉണ്ണികൃഷ്ണന് ഫെല്ലോഷിപ്പ് കൊടുക്കാനുള്ള അര്‍ഹതയില്ലെന്നായിരുന്നു പെരുമ്പടവം ഒരു കമ്മിറ്റിയില്‍ പറഞ്ഞത്.
ചോദ്യം: കെ.സി. ജോസഫിനു പകരം ജി കാര്‍ത്തികേയനോ വി.എം. സുധീരനോ സാംസ്കാരിക വകുപ്പു മന്ത്രിയായിരുന്നുവെങ്കില്‍ കാര്യങ്ങള്‍ കുറച്ചുകൂടി മെച്ചമാകുമായിരുന്നുവെന്ന് കരുതുന്നുണ്ടോ. പ്രത്യേകിച്ച് കാര്ത്തികേയന് മുന്‍പ് വലിയ പരാതികളില്ലാതെ ഈ വകുപ്പ് കൈകാര്യം ചെയ്ത പശ്ചാത്തലവുമുണ്ട്.
ഉത്തരം: താങ്കളുടെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു. മലയാളം കണ്ട ഏറ്റവും മോശം സാംസ്കാരികവകുപ്പു മന്ത്രി കെ. സി ജോസഫാണ്. അദ്ദേഹത്തിന് എഴുത്തുകാരെ അറിയില്ല. സാഹിത്യ നിരക്ഷരനാണ്. അതുകൊണ്ട് അക്കാദമിയിലെ മുതിര്‍ന്ന ക്ലര്‍ക്ക് പറയുന്നത് മാത്രം വേദവാക്യമായി സ്വീകരിച്ച് മുന്നോട്ടു പോകുന്നു. കോണ്‍ഗ്രസിന്റെ സാംസ്കാരിക പാരമ്പര്യം അറിയില്ല. നെഹ്റുവിനെ വായിക്കില്ല. ജി. കാര്‍ത്തികേയന്റെയും എ .പി അനില്കുമാറിന്റെയുമൊക്കെ കാലം എത്ര മഹത്തരമായിരുന്നുവെന്ന് തോന്നിപ്പോവുന്നത് അപ്പോഴാണ്. ജി കാര്‍ത്തികേയന്റെ കാലത്താണ് ഞാന്‍ കലാമണ്ഡലം സെക്രട്ടറിയാവുന്നത്. പുന:സംഘടനയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളില്‍ ഞാന്‍ അദ്ദേഹവുമായി തര്‍ക്കിച്ചിരുന്നു. എന്നിട്ടും എന്നെ ഒഴിവാക്കാന്‍ ശ്രമിച്ചില്ല. അക്കാദമിയിലെ കാര്യങ്ങള്‍ അറിയിക്കാന്‍ മൂന്ന് പ്രാവശ്യം ഫോണില്‍ ബന്ധപ്പെട്ടിട്ടും എനിക്ക് സമയമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞ സാംസ്കാരിക മന്ത്രിയാണ് കെ. സി ജോസഫ്. അദ്ദേഹത്തിന്റെ കീഴെ ഒന്നര വര്‍ഷക്കാലം അക്കാദമി വൈസ് പ്രസിഡന്റായി ഇരിക്കേണ്ടി വന്നത് ഒരു പോരായ്മയായി ഞാന്‍ കരുതുന്നു. എഴുത്തുകാര്‍ക്കും ഒരു സ്വാതന്ത്ര്യമുണ്ടല്ലോ. വിയോജിക്കാനുള്ള സ്വാതന്ത്ര്യം. അത് മന്ത്രിക്ക് അറിഞ്ഞു കൂടാ.
ചോദ്യം: ആദ്യം പറഞ്ഞകാര്യത്തിലേക്കു മടങ്ങിയാല്‍ താങ്കളുന്നയിച്ച പ്രശ്നങ്ങള്‍ക്ക് സാംസ്കാരിക ലോകത്തുനിന്ന് വലിയ പിന്തുണ ലഭിച്ചില്ല എന്നു കരുതുന്നുണ്ടോ. ബാലചന്ദ്രന് വടക്കേടത്ത് പറയുന്നത് ശരിയാണെങ്കില്‍ പോലും നേരിട്ട് പിന്തുണക്കാന്‍ ആരും ധൈര്യപ്പെടാത്ത ഒരവസ്ഥ.
ഉത്തരം: സാംസ്കാരിക രംഗത്തു നിന്ന് വലിയ പിന്തുണ പ്രതീക്ഷിച്ചല്ല ഞാന്‍ പ്രശ്നങ്ങള്‍ക്കു നേരെ പ്രതികരിച്ചത്. അക്കാദമിയുടെ സ്വയം ഭരണത്തിനു നേരെ വെല്ലുവിളി ഉയരുമ്പോള്‍ പ്രതികരിക്കേണ്ടത് എഴുത്തുകാരന്റെ കടമയാണ്. സ്ഥാനത്തേക്കാള്‍ വലുത് മൂല്യമാണ് എന്നു വിചാരിക്കുന്ന ഒരു എഴുത്തുകാരനാണ് ഞാന്‍. സാംസ്കാരിക രംഗത്തെ പ്രധാനപ്പെട്ട പ്രശ്നം മൂല്യങ്ങളുടെ നാശമാണ്.അതു ചോദ്യം ചെയ്യാതിരിക്കാനാവില്ല. ഇത്തരം ഘട്ടങ്ങളില്‍ അമിതമായ പിന്തുണ ആഗ്രഹിക്കുന്നത് ശരിയല്ല. എങ്കിലും മൗനമായി ഒരു വിഭാഗം ഞാന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു എന്നു തന്നെയാണ് എന്റെ വിശ്വാസം. അക്കാദമിക്കു മുന്നില്‍ കുത്തിയിരുപ്പു നടത്തിയപ്പോള്‍ ഇടതുപക്ഷക്കാരായ ചില സാംസ്കാരിക പ്രവര്‍ത്തകര്‍ പോലും പിന്തുണയുമായെത്തി.
ചിലര്‍ക്ക് മന്ത്രിക്കെതിരെ ശബ്ദിക്കാന്‍ ഭയമാണ്. അക്കാദമിയുടെ മുന്‍ പ്രസിഡന്റ് എം. മുകുന്ദന്റെ നിശബ്ദതയാണ് എന്നെ അത്ഭുതപ്പെടുത്തിയത്. മുകുന്ദന്റെ മൗനം എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിനു എതിരെ അദ്ദേഹം എടുത്ത നിലപാടായാണ് ഞാന്‍ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: